കേരളത്തിൽ കൊല്ലം ജില്ലയിൽ പള്ളിമുക്കിൽ നിന്ന് ഒരു കിലോമീറ്റർ വടക്കുകിഴക്കായി വടക്കേവിളയിൽ സ്ഥിതി ചെയ്യുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് വലിയ കൂനമ്പായിക്കുളം ക്ഷേത്രം. വർഷങ്ങൾക്കു മുമ്പ് പനങ്കാവ് ക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു.
തച്ചുശാസ്ത്രവിധി പ്രകാരം കൃഷ്ണശിലയിൽ പണിതീർത്തതും മേൽക്കൂര ഇല്ലാത്തതുമായ ശ്രീകോവിലാണ് ഇവിടെയുള്ളത്. വടക്കുദിശയെ അഭിമുഖീകരിക്കുന്ന ഈ ശ്രീകോവിലിലാണ് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ ഭദ്രകാളിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയുടെ പഞ്ചലോഹ പ്രതിഷ്ഠയാണ് ഇവിടെ ഉള്ളത്. ശ്രീകോവിലിനു മുമ്പിൽ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ച ഒരു നമസ്കാര മണ്ഡപമുണ്ട്. ഉപദേവതകളായ ഗണപതി, വീരഭദ്രൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, കണ്ഠാകർണൻ, യക്ഷി, നാഗരാജാവ്, നാഗയക്ഷി എന്നിവരെയും ഇവിടെ ആരാധിക്കുന്നു.
ക്ഷേത്രത്തിനു സമീപം ആറാട്ടുകുളവും ആൽമരങ്ങളും പനകളും ഉണ്ട്. ഈ ക്ഷേത്രവും കൊടുങ്ങല്ലൂരിലെ ശ്രീ കുരുംബ ഭഗവതി ക്ഷേത്രവും കോഴിക്കോട്ടെ പിഷാരിക്കാവും ഏതാണ്ട് ഒരേ കാലത്താണ് പണികഴിക്കപ്പെട്ടത്. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഈ മൂന്ന് ക്ഷേത്രങ്ങൾക്കും പ്രധാന സ്ഥാനമാണുള്ളത്. ഈ മൂന്ന് ക്ഷേത്രങ്ങളും തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നു. ഇവയ്ക്ക് കടലുമായുള്ള അകലവും തുല്യം തന്നെ. കൊടുങ്ങല്ലൂരമ്മ തന്നെയാണ് കൂനമ്പായിക്കുളത്തും കുടികൊള്ളുന്നത് എന്നാണ് വിശ്വാസം.
വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിലെ പ്രധാന പൂജയാണ് കാര്യസിദ്ധി പൂജ. എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഈ പൂജ നടത്തുന്നത്. തുടർച്ചയായി 21 ആഴ്ച കാര്യസിദ്ധിപൂജ നടത്തിയാൽ മനസ്സിലെ ആഗ്രഹം സാധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. കാര്യസിദ്ധീ പൂജയ്ക്കായി നിരവധി ഭക്തർ ഇവിടെയെത്തുന്നുണ്ട്.
ചരിത്രം
**********
കൂനമ്പായിക്കുളത്തെ ദേവീസാന്നിദ്ധ്യത്തിന് നൂററാണ്ടുകൾ പഴക്കമുണ്ട്. കൊല്ലത്തിൻ്റെ ചരിത്രമുറങ്ങുന്ന മണ്ണാണിത്.എ.ഡി.825ലാണ് കൊല്ലവർഷം ആരംഭിച്ചത്.അക്കാലത്ത് കൊല്ലം നഗരത്തിന് അടിക്കടി ഉണ്ടാകുമായിരുന്ന ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും പരിഹരിക്കുന്നതിനായി കുലശേഖരരാജാവിൻറെ സാന്നിദ്ധ്യത്തിൽ ചൈനയിലെയും ലങ്കയിലെയും ഭരണകൂടപ്രതിനിധികളെയും രാജാക്കൻമാരെയും പങ്കെുപ്പിച്ച് ഒരു മഹാജ്യോതിഷ സമ്മേളനം കൊല്ലത്തു പനങ്കാവിൽ വച്ച് നടന്നു. ആ സമ്മേളനത്തിൽ വച്ച് ദേവീകോപത്തിനു പരിഹാരമായി പനങ്കാവിനു സമീപം ഒരു ശിവക്ഷേത്രം നിർമ്മിക്കാൻ തീരുമാനമായി.
അങ്ങനെ ക്ഷേത്രനിർമ്മാണം തുടങ്ങിയ എ.ഡി.825 ചൈത്രമാസം ഒന്നാം തീയതിയിൽ ഒരു പുതുവർഷം ആരംഭിക്കുവാൻ തീരുമാനമായി.അങ്ങനെ കൊല്ലം പട്ടണത്തിൽ തുടങ്ങിയ പുതുവർഷം കൊല്ലവർഷമായി. എല്ലാവർഷവും മേടം ഒന്നാം തീയതി സൂര്യൻ പനങ്കാവിന് അഥവാ കൂനമ്പായിക്കുളത്തിന് നേർ മുകളിലായി 90° കോണളവിൽ എത്തുന്നത് ഇതു ശരിവയ്ക്കുന്നു.കാലത്തെ അതീജീവിച്ച് മാലോകർക്ക് മംഗളം ചൊരിഞ്ഞ് കൂനമ്പായിക്കുളം ക്ഷേത്രം നിലനിൽക്കുന്നു.
ചേരൻമാരുടെ യുദ്ധദേവതയായിരുന്ന കൊറ്റവൈയുടെ മേൽക്കൂരയില്ലാത്ത ക്ഷേത്രമായിരുന്നു ഇവിടം. പിന്നീടുണ്ടായ തകർച്ചയ്ക്കും ആക്രമണങ്ങൾക്കും ശേഷം ഇത് 'പനങ്കാവ് ക്ഷേത്രം' എന്നറിയപ്പെട്ടു. വേണാട്ടു രാജാക്കൻമാരുടെ പരദേവതയായിരുന്നു പനങ്കാവമ്മ. അന്ന് കൊല്ലം പട്ടണത്തിൻറെ ഒരു ദിവസം തുടങ്ങുന്നത് പനങ്കാവിലമ്മയെ തൊഴുതുകൊണ്ടാണ്. ക്ഷേത്രത്തിനു ചുറ്റുമായി പനങ്കാവ് കോട്ടയും കൊട്ടാരവും കടലിനാൽ ചുറ്റപ്പെട്ടുണ്ടായിരുന്നു. എ.ഡി. 1681-ൽ ഡച്ചുകാരുടെ ആക്രമണത്തിൽ ഈ ക്ഷേത്രവും തകർന്നു പോയി. എങ്ങനെയോ കടലിൻ്റെ ഭാഗവും വറ്റിമാറി. വർഷങ്ങൾക്കുശേഷം ഈ പ്രദേശത്ത് ഭദ്രകാളിയുടെ ഒരു കാവ് നിർമ്മിക്കപ്പെട്ടു. പനങ്കാവ് എന്നായിരുന്നു അതിന്റെ പേര്. അനേകം വർഷങ്ങൾക്കു ശേഷം ഇത് പുതുക്കിപ്പണിഞ്ഞാണ് ഇന്നത്തെ ക്ഷേത്രമായത്.
ഐതിഹ്യം
*************
ചിലപ്പതികാരം കഥയുമായി സാദൃശ്യമുള്ള ഐതിഹ്യം. ശ്രീ ഭദ്രകാളി ദാരികനിഗ്രഹത്തിനു ശേഷം ശിവൻ്റെ താൽപര്യത്തിൽ ഒരു പെൺകുഞ്ഞായി ജന്മമെടുത്തു. ആ കുട്ടിയെ വളർത്തിയത് തെക്കൻ കൊല്ലത്തെ നാരായണർ ആയിരുന്നു. ദേവിയുടെ സാന്നിദ്ധ്യം കൊല്ലത്തിൻറെ സമ്പത്തും ഐശ്വര്യവും വർദ്ധിച്ചു. വടക്കൻ കൊല്ലത്തെ (കോഴിക്കോട്) പാലകൻ ദേവിയെ വിവാഹം ചെയ്തു. വ്യാപാരത്തിനായി പാലകൻ പാണ്ഡ്യൻ നാട്ടിലെത്തി. അവിടെ പാണ്ഡ്യരാജാവ് തൻ്റെ ഭാര്യയുടെ ചിലമ്പ് പാലകൻ മോഷ്ടിച്ചുവെന്ന് വരുത്തിത്തീർത്തു. അങ്ങനെ മോഷണക്കുറ്റം ചുമത്തി നിരപരാധിയായ പാലകനെ വധിച്ചു. തന്റെ ഭർത്താവിനെ കൊന്നതിന് പ്രതികാരമായി ദേവി രാജാവിനെയും രാജ്യത്തെയും നശിപ്പിക്കുന്നു. തുടർന്നുണ്ടായ ഭക്തിനിർഭരമായ സംഭവങ്ങൾക്കു ശേഷം അവസാനം കൊടുങ്ങല്ലൂരിൽ കുടിയിരുന്ന് ദേവിയുടെ അവതാരം പൂർത്തിയാക്കി. ഭക്തനും രാജസേവകനുമായ ഒരു കാരണവർ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ പോയി ഭജനമിരുന്ന് ദേവിയെ പ്രത്യക്ഷപ്പെടുത്തി ആനയിച്ച് മണ്ണുകൂട്ടി പീഠമുണ്ടാക്കി പച്ചക്കൊട്ടിൽ കെട്ടി അതിൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെ കുടിയിരുത്തി ആദരിച്ചു. അതിനാൽ ആണ്ടുകാലങ്ങളിൽ ദേവിയെ ആനയിച്ച് കൊണ്ടുവന്ന് പച്ചക്കൊട്ടിൽ കെട്ടി തോറ്റം പാട്ടും വട്ടിപ്പടുക്കയും നൽകി കുരുതിപൂജയും നടത്തി വരുന്നു. അങ്ങനെ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യം കുടികൊളളുന്ന കൂനമ്പായിക്കുളം ക്ഷേത്രം വിശാലമായ മണൽപ്പരപ്പിൽ നാടിന് ഐശ്വര്യവും ശാന്തിയും നൽകി നിലകൊള്ളുന്നുവെന്നാണ് വിശ്വാസം.
ഉത്സവാഘോഷങ്ങൾ
***********************
കൂനമ്പായിക്കുളം ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവം കുംഭംമാസത്തിലെ ഭരണി നാളിലാണ്.ഭരണിക്ക് പത്ത് നാൾ മുമ്പെ കൊടിയേറി തോറ്റം പാട്ട് നടത്തുന്നു. പറയ്ക്കെഴുന്നള്ളത്ത്,പള്ളിവേട്ട എന്നിവയുമുണ്ട്. കൊടിയേറിയശേഷം ആദ്യ വെള്ളിയാഴ്ച പുതുമണ്കലങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന ചന്ദ്രപ്പൊങ്കലും പ്രധാന ചടങ്ങാണ്. ഉത്സവകാലത്ത് സമർപ്പിക്കുന്ന വട്ടിപ്പടുക്ക ദേവിക്ക് ഇഷ്ടവഴിപാടാണ്.