ഓർമ്മയിൽ ഒരു കന്നിഅയ്യപ്പൻ ഭാഗം :- 2


ഗണപതി  സോദര  ആറുമുഖ  സോദര
ശരണം  ശരണം  ശരണമയ്യാ!

അന്നത്തെ വൃശ്ചികം ഒന്നാം തീയതി ഒരു ശനിയാഴ്ച്ച ആയിരുന്നു. അതിനാൽ തന്നെ അന്ന് സ്കൂളിൽ പോകേണ്ടി വന്നില്ല. ആ സന്തോഷത്തിൽ തന്നെ പ്രഭാത ഭക്ഷണവും കഴിച്ച് നേരേ അമ്മുമ്മയുടെ (മുതുമുത്തശ്ശി) അടുത്തേക്കോടി... അമ്മയുടെ അച്ഛന്റെ അമ്മയാണ് ഈ അമ്മുമ്മ. അമ്മുമ്മ നമുക്ക് ഒരു നിധി തന്നെയായിരുന്നു. കാരണം പുരാണ കഥകളുടെയും നല്ല മനസ്സിൽ തട്ടുന്ന പാട്ടുകളുടെയും വല്ല്യസമ്പാദ്യം തന്നെയുണ്ട് ഈ അമ്മുമ്മയുടെ കൈയിൽ. പക്ഷേ വയസ്സായതിനാൽ കാഴ്ച്ച നന്നേ കുറവാണ്. അവിടെ എത്തി അമ്മുമ്മയുടെ അരികിൽ ഇരുന്നപ്പോൾ തന്നെ അമ്മുമ്മയ്ക്ക് കാര്യം മനസ്സിലായി ഏതെങ്കിലും കഥ പറയിപ്പിക്കാൻ തന്നെയാണ് നമ്മുടെ വരവെന്ന്.

ഉടൻ തന്നെ അമ്മുമ്മ പറഞ്ഞു: "നിങ്ങളിപ്പോൾ സ്വാമിയല്ലേ! അതിനാൽ അയ്യപ്പനായി അവതരിച്ച സാക്ഷാൽ ശ്രീധർമ്മശാസ്താവിന്റെ കഥ തന്നെയായാലോ?" ഞങ്ങളും അത് സമ്മതിച്ചു. എന്നിട്ട് അമ്മുമ്മ പറയുന്ന കഥ കേൾക്കാൻ കാതോർത്തിരുന്നു. അങ്ങനെ കഥ പറയാൻ തുടങ്ങി....

ഒരിക്കല്‍ കരംഭന്‍ , രംഭന്‍ എന്നും പേരുകളുള്ള രണ്ടു അസുര സഹോദരന്മാര്‍ ജീവിച്ചിരുന്നു .അതില്‍ രംഭന്റെ പുത്രനായ മഹിഷാസുരനും കരംഭന്റെ പുത്രിയായി മഹിഷിയും ജനിച്ചു. മഹിഷാസുരന്‍ ബ്രഹ്മദേവനെ പ്രീതിപ്പെടുത്തുന്നതിനായ് കഠിനതപസ്സ് അനുഷ്ഠിച്ചു.അങ്ങനെ ഒടുവിൽ ബ്രഹ്മാവിൽ നിന്നും വരം നേടിയ മഹിഷാസുരൻ അക്രമങ്ങൾ അഴിച്ചു വിട്ടു. തുടർന്ന് ഇന്ദ്ര ലോകം ആക്രമിച്ചു. അങ്ങനെ നൂറു വർഷം ദേവാസുര യുദ്ധം നീണ്ടുനിന്നു. ഒടുവിൽ അനുരാധിപൻ ഇന്ദ്രപദം കരസ്ഥമാക്കി. അങ്ങനെ സ്വർഗ്ഗത്തിൽ നിന്ന് ദേവന്മാർ പുറത്തായി. അവർ മർത്ത്യരെ പോലെ ഭൂമിയിൽ അലഞ്ഞ് നടക്കേണ്ടി വന്നു.അങ്ങനെ അവർ ബ്രഹ്മാവിനെയും ശിവനെയും ശരണം പ്രാപിച്ചു. ഒടുവിൽ മഹിഷാസുരനെ വധിക്കാന്‍ എന്തു ചെയ്യണമെന്ന് ചോദിച്ച്, ബ്രഹ്മാവും മഹേശ്വരനും ഇന്ദ്രാദികളും കൂടി വൈകുണ്ഠത്തില്‍ ചെന്ന് മഹാവിഷ്ണുവിനെ കണ്ടു. ”ഒരു സ്ത്രീയില്‍ നിന്നേ മഹിഷാസുരന് മരണം സംഭവിക്കൂ”എന്ന വരം താന്‍ മഹിഷാസുരന് നല്‍കിയിട്ടുണ്ടെന്ന് ബ്രഹ്മാവ് മഹാവിഷ്ണുവിനോട് പറഞ്ഞു. ആ വരം കിട്ടിയ മഹിഷാസുരന്‍ ”സ്ത്രീ വെറും അബലയല്ലേ?”എന്ന ചിന്തയാല്‍ മരണഭയം കൂടാതെ അഹങ്കാരിയായി. അങ്ങനെ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ തേജ്ജസിൽ നിന്നു സൃഷ്ടിക്കപ്പെട്ട ആദിപരാശക്തിയുടെ ഒരു അവതാരമാണ് ചണ്ഡികാദേവി. അങ്ങിനെ   ചണ്ഡികാദേവി മഹിഷാസുര നിഗ്രഹം നടത്തി ദേവന്മാരെയും മാനവരെയും അസുര പീഠനത്തില്‍ നിന്നും മുക്തരാക്കി .

ഇതെല്ലാം കണ്ടു നിന്ന മഹിഷി പേടിച്ച് പാതളത്തിൽ പോയി ഒളിച്ചു. നാളുകൾ കടന്നു പോയി. അങ്ങനെ ഒരിക്കൽ മഹിഷി തിരിച്ചു വന്നു. തന്‍റെ സഹോദരന്‍റെ മരണത്തിനു കാരണക്കാരായ ദേവന്മാരോട് പ്രതികാരം ചെയ്യുന്നതിനായ്‌ മഹിഷി ബ്രഹ്മദേവനെ കഠിന തപസ്സിലൂടെ പ്രസാദിപ്പിച്ചു . സംപ്രീതനായ ബ്രഹ്മദേവനോട്  മഹിഷി അപേക്ഷിച്ചത് എന്തെന്നാല്‍ , ഹരിയുടെയും ഹരന്‍റെയും പുത്രനും,പന്ത്രണ്ടു വര്‍ഷം ബ്രഹ്മചര്യം അനുഷ്ഠിച്ചവനും, ഭൂമിയില്‍ ഒരു ക്ഷത്രിയനെ സേവിച്ചവനുമായ ഒരാള്‍ തന്‍റെ ശരീരത്തില്‍ നൃത്തം ചെയ്യുമ്പോള്‍ മാത്രമേ തനിക്കു മരണം സംഭവിക്കാവൂ എന്ന അപൂര്‍വ വരമായിരുന്നു. ഇഷ്ട വരദാനം ലഭിച്ച മഹിഷി അഹന്തയോടു കൂടി ദേവന്മാരോടു പ്രതിക്കാരം തുടങ്ങി. ഒരു വശത്ത് മഹിഷിയുടെ പ്രതിക്കാരം കൂടി കൂടി വന്നപ്പോൾ തന്നെ മറുവശത്ത് മറ്റൊരു സംഭവവും നടന്നു. ആ കഥയിലേക്ക് ഒന്ന് കടക്കാം...

മുനീശ്വരനായ ദുര്‍വാസ്സാവിന്‍റെ ശാപത്താല്‍ ജരാനര ബാധിച്ച ദേവേന്ദ്രനും ദേവന്മാരും പാല്‍കടല്‍ കടഞ്ഞെടുത്താല്‍ ലഭ്യമാകുന്ന അമൃതം പാനം ചെയ്‌താല്‍ ശാപ മോചിതരാകുമെന്നു മനസ്സിലാക്കി, മഹാവിഷ്ണുവിന്‍റെ നിര്‍ദ്ദേശപ്രകാരം ദേവന്മാര്‍ അസുരന്മാരോട് ചേര്‍ന്ന് മഹാമേരു പര്‍വതത്തെ മത്തായും വാസുകിയെന്ന സര്‍പ്പത്തെ കയറായും ഉപയോഗിച്ച് പാലാഴിമഥനം നടത്തുകയും അതിലൂടെ ലഭിച്ച അമൃതം അസുരന്മാര്‍ കൈക്കലാക്കുകയും ചെയ്തു. മഹാവിഷ്ണു മോഹിനി രൂപം പൂണ്ട് അസുരന്മാരില്‍ നിന്നും അമൃതം തിരികെ വാങ്ങി ദേവന്മാര്‍ക്ക്  ശാപമോക്ഷം ലഭിക്കുന്നതിനായീ നല്‍കി.

ദേവാദിദേവനായ മഹാദേവന്‍ മഹാവിഷ്ണുവിന്‍റെ മോഹിനി രൂപം കാണാനെത്തുകായും മോഹിനിയില്‍ ആകൃഷ്ടനാകുകയും തേജോമയനായ ഹരിഹരപുത്രന്‍ മീനമാസത്തിലെ പൗര്‍ണമി തിഥിയില്‍, ഉത്രം നക്ഷത്രത്തില്‍ മഹിഷിയെ നിഗ്രഹിക്കുവാനായീ ഭൂജാതനാവുകയും ചെയ്തു .ഹരന്‍റെ തപോഗുണവും, വൈരാഗ്ഗ്യബുദ്ധിയും, ഹരിയുടെ ദയാവായ്പ്പും ശാന്തതയും ഒത്തിണങ്ങിയ ഒരു ബാലന് മോഹിനി ജന്മം നൽകി. അങ്ങനെ ശ്രീ പരമശിവന് ശ്രീ മഹാവിഷ്ണുവിന്റെ അവതാരമായ മോഹിനിയിൽ ജനിച്ച ഈ ബാലകനെ ശ്രീധർമ്മശാസ്താവ് എന്ന് നാമം നൽകി. സര്‍വ്വജ്ഞനായ മഹാദേവന്‍ സന്തോഷപൂര്‍വ്വം പുത്രനെ ആലിംഗനം ചെയ്തു. മോഹിനീരൂപം വെടിഞ്ഞ മഹാവിഷ്ണുവും പുത്രനെ പുണര്‍ന്നു. ദേവകള്‍ ഹരിഹരപുത്രനുമേല്‍ പുഷ്പവൃഷ്ടി ചൊരിഞ്ഞു. ശ്രീപാര്‍വ്വതിയും മഹാലക്ഷ്മിയും പുത്രനു ദിവ്യമായ പാലു നല്‍കി. സരസ്വതീദേവി ഭൂതനാഥന്റെ നാവില്‍ നിത്യസാന്നിധ്യം ചെയ്തു. ബ്രഹ്മദേവന്‍ ഹരിഹരന്മാരുടെ സമീപത്തെത്തുകയും അവരെവന്ദിച്ച് ശിവപുത്രന് ആയിരം നാമങ്ങള്‍ നല്‍കുകയും ചെയ്തു.

👉 സകലചരാചരങ്ങളിലും ജീവരൂപേണ പരിലസിക്കുന്നവനാകയാല്‍ ഭൂതനാഥന്‍.

👉 ധര്‍മ്മവര്‍ജ്ജിതന്മാരെ  ശാസിച്ചു നേര്‍വഴിയിലേക്ക് നടത്തുന്നതിനാൽ ശ്രീധര്‍മ്മശാസ്താവ്.

👉 ശ്രേഷ്ഠന്മാര്‍ക്ക് എല്ലവിധത്തിലും പരിപാലകനായി താതനെപ്പോലെ (അച്ഛനെപ്പോലെ) ശോഭിക്കുന്നതിനാല്‍ ആര്യതാതൻ.

ഇങ്ങനെ   തുടങ്ങുന്നു  ആയിര നാമങ്ങൾ. അങ്ങനെ ആ ബാലകൻ കൈലാസത്തിൽ സോദരന്മാരായ ഗണപതി ഭഗവാന്റെയും ശ്രീ സുബ്രഹ്മണ്യന്റെയും കൂടെ കളിച്ച് വളർന്നു. ബ്രഹ്മലോകത്തിൽ നിന്നും വേദങ്ങളും ആയോധന വിദ്യയും നേടി. അങ്ങനെ യുഗങ്ങൾ കടന്നു നീങ്ങി......

തുടരും....🌺