ഓർമ്മയിൽ ഒരു കന്നിഅയ്യപ്പൻ ഭാഗം :- 3


സ്വാമിയേ  ശരണം 

മഹാദേവന്‍ ഒരുദിവസം ധര്‍മ്മശാസ്താവിനെ വിളിച്ച് ഇപ്രകാരം പറഞ്ഞു: "പുത്രാ, മഹിഷിയുടെ അഹങ്കാരം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഭവാന്‍ ജനിച്ചിരിക്കുന്നത്. അതിനു മനുഷ്യരോടൊപ്പം പന്ത്രണ്ടു വര്‍ഷം കഴിയേണ്ടതുണ്ട്. ഇതെല്ലാം നന്നായി അറിയുന്നവനാണു ഭവാന്‍. ബ്രഹ്മദേവന്റെ വാക്കുകള്‍ സത്യമാക്കുവാന്‍ ഉടന്‍ തന്നെ കേരളത്തിന്റെ ദക്ഷിണഭാഗത്തുള്ള പമ്പാ നദിയുടെ തീരത്തുള്ള വനത്തിലെത്തുക. അവിടെ മനുഷ്യശിശുവിന്റെ രൂപമെടുത്ത് കരഞ്ഞു കൊണ്ടു കിടക്കുക. എന്റെ ഭക്തരില്‍ ഉത്തമനും പരമഗുണവാനും പാണ്ഡ്യവംശത്തില്‍ പിറന്നവനും മാന്യനുമായ പന്തളരാജാവ് അവിടെവരും. പുത്രനില്ലാത്ത ദുഃഖത്തോടെ കഴിയുന്ന പന്തളമന്നന്‍ മനുഷ്യശിശുവായ ഭവാനെ എടുത്ത് രാജധാനിയില്‍ക്കൊണ്ടു പോയി പുത്രനായിവളര്‍ത്തുന്നതാണ്. കരുണാമയനായ പന്തളരാജാവിന്റെ കൊട്ടാരത്തില്‍ പന്ത്രണ്ടുവര്‍ഷം വസിക്കുക. അതുകഴിയുമ്പോള്‍ മഹിഷിയുടെ അഹന്ത ശമിപ്പിക്കുന്നതിനുള്ള സമയം വന്നുചേരും."

ഇത്രയും പറഞ്ഞ ശേഷം ശ്രീപരമേശ്വരന്‍ ശാസ്താവിന്റെ കണ്ഠത്തില്‍ അണിയുവാനായി സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു മണി നല്‍കി. മണികണ്ഠത്തില്‍ ധരിക്കുകയാല്‍ ശിതിതികണ്ഠനും ശ്രീകണ്ഠനും നീലകണ്ഠനുമായ മഹാദേവന്റെ പുത്രന് മണികണ്ഠന്‍ എന്ന പേരും ലഭിച്ചു.

ധര്‍മ്മശാസ്താവ് മഹേശ്വരനെ വന്ദിച്ചു. പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ച് പമ്പാതീരത്തിലെ വനത്തിലേക്കു ശാസ്താവു യാത്രയായി. കേരളഭൂമിയെ പവിത്രീകരിക്കുവാനും ഭക്തകോടികളെ അനുഗ്രഹിക്കാനുമായി ധര്‍മ്മശാസ്താവ് പമ്പാതീരത്ത് പ്രത്യക്ഷനായി. പന്തളമഹാരാജാവിന്റെ ആഗമനവും പ്രതീക്ഷിച്ച് ഭഗവാന്‍ പുണ്യവാഹിനിയായ പമ്പയുടെ തടത്തില്‍ നിലകൊണ്ടു.

അക്കാലത്ത് പന്തളരാജ്യം  ഭരിച്ചിരുന്നത് പാണ്ഡ്യവംശജനായ രാജശേഖര പാണ്ഡ്യനായിരുന്നു. പുത്രന്മാരില്ലാതിരുന്നതിനാല്‍ അദ്ദേഹം അതീവ ദു:ഖിതനായിരുന്നു . പുത്ര സൗഭാഗ്യത്തിനായീ അദ്ദേഹവും രാജ്ഞിയും മഹാദേവനെ  പ്രാര്‍ഥിച്ചു. അങ്ങനെ നാളുകൾ കടന്നു നീങ്ങി. ഒരു നാൾ രാജാവ് നായാട്ടിനു പോയപ്പോൾ ഘോരവനാന്തരത്തിനുള്ളില്‍ നിന്നും ഒരു ശിശുവിന്റെ കരച്ചില്‍കേട്ട് രാജാവും പരിവാരങ്ങളും വിസ്മയിച്ചു. രാജശേഖരന്‍ ചിന്തിച്ചു. ജനവാസമില്ലാത്ത ഈ വനത്തില്‍ ഒരു മനുഷ്യശിശു എവിടെനിന്നുവന്നു? ആ ശിശു ഇങ്ങനെ കരയുന്നതെന്താണ്? ഒരു പക്ഷേ ഇത് രാക്ഷസന്മാരോ അസുരന്മാരോ കാട്ടുന്ന മായയാണെങ്കിലോ? നമ്മെ അപായപ്പെടുത്താന്‍ ശിശുരൂപം ധരിച്ച് കരയുന്നതാണെങ്കിലോ? എങ്കില്‍ ആ ദുഷ്ടനെ അമ്പെയ്തു ഞാന്‍ വധിക്കുന്നതാണ്. ഇങ്ങനെ കരുതി അമ്പും വില്ലും ധരിച്ച്‌ രാജാവ് കരച്ചില്‍കേട്ട ഭാഗത്തേക്കു നടന്നു.

വനവല്ലികളേയും ചെറുചെടികളേയും വകഞ്ഞുമാറ്റി മുന്നോട്ടു നടന്ന രാജാവ് ഒരത്ഭുത ദൃശ്യം കണ്ടു. ആയിരംസൂര്യന്മാര്‍ ഒരുമിച്ച്‌ ചേര്‍ന്നതുപോലെ പ്രകാശിക്കുന്ന ഒരുദിവ്യശിശു നിലത്ത്കിടന്നു കൈകാലുകളിളക്കി കരയുന്നതുകണ്ട് ചന്ദ്രവംശജനായ രാജശേഖരന്‍ അമ്പരന്നു. അതിസുന്ദരനും ഭുവനത്തെയൊന്നാകെ മോഹിപ്പിക്കുന്നവനും ആയ ഈ ബാലകന്‍ എന്റെ കണ്ണിന് ആനന്ദത്തെ ജനിപ്പിക്കുന്നു. ഈ കുമാരനെ എന്റെ കൊട്ടാരത്തിലേക്ക്‌ കൊണ്ടു പോകണമോ? അതോ ഇവിടെ ഉപേക്ഷിച്ചു പോകണമോ? എന്നിങ്ങനെ ചിന്തിച്ചു നിന്ന രാജാവിന്റെമുന്നില്‍ വൃദ്ധനായ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു.

വടിയും കുത്തി നടക്കുന്ന ആ വൃദ്ധബ്രാഹ്മണന്‍ രാജാവിനോടു പറഞ്ഞു: '' ഹേ രാജന്‍, സംശയിക്കേണ്ട. ആദരവോടെ ഈ ബാലനെ സ്വീകരിക്കുക. അനേകം ഗുണഗണങ്ങളോടുകൂടിയവനും വീര്യവാനും ക്ഷത്രിയകുലജാതനുമാണു ഈ ബാലന്‍. ഇവന്റെ ചരിത്രങ്ങളും മഹിമകളുമെല്ലാം പന്ത്രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അങ്ങേയ്ക്കു മനസ്സിലാകും. അതിനിടയില്‍ ഇവന്റെ കുലംചരിത്രം ഇവയൊന്നും അന്വേഷിക്കേണ്ടതില്ല. സ്വര്‍ണ്ണനിര്‍മ്മിതമായ ഒരു മണി ബാലന്റെ കഴുത്തില്‍ അങ്ങുകാണുന്നില്ലേ? ആ മണികഴുത്തിലുള്ളതിനാല്‍ മണികണ്ഠന്‍ എന്ന പേരില്‍ ഇവന്‍ അറിയപ്പെടും. ഇവനെ പുത്രനായി അംഗീകരിച്ചു രാജധാനിയിലേക്കുകൊണ്ടു പോകുക." രാജാവ് ബ്രാഹ്മണന്റെ വാക്കുകള്‍ അനുസരിച്ചു ബാലനെ കയ്യിലെടുത്തു. അനുഗ്രഹംചൊരിഞ്ഞ് ബ്രാഹ്മണന്‍ അപ്രത്യക്ഷനായി.

ദിവ്യശിശുവിനേയും കൊണ്ട്‌ രാജാവും പരിവാരങ്ങളും പന്തളത്ത് എത്തിച്ചേര്‍ന്നു. നായാട്ടിനു സഹായംചെയ്ത വേടന്മാരെ മഹാരാജാവ് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു യാത്രയാക്കി. മണികണ്ഠനു നന്മ വരുന്നതിന് ബ്രാഹ്മണര്‍ക്കു നാനാവിധത്തിലുള്ള ദാനങ്ങള്‍ നല്‍കി അവരേയും സന്തോഷിപ്പിച്ചു. പുത്രനില്ലാത്തതിന്റെ ദുഃഖം തീര്‍ന്നതിനാല്‍ രാജശേഖരരാജാവും മഹാരാജ്ഞിയും മണികണ്ഠനെ ലാളിച്ച് ആനന്ദത്തോടെ രാജ്യം ഭരിച്ചു. മണികണ്ഠന്‍റെ വരവോടെ പന്തളരാജ്യത്ത് ഐശ്വര്യവും അഭിവൃത്തിയും വര്‍ദ്ധിച്ചു.

വേദങ്ങള്‍ ,അസ്ത്രശാസ്ത്രങ്ങള്‍ ,തുടങ്ങിയവ അഭ്യസിക്കുന്നതിനായ് രാജാവ്  മണികണ്ഠനേ ഒരു ഗുരുവിന്‍റെ അടുത്തേക്കയച്ചു. മണികണ്ഠന്‍റെ ബുദ്ധിയിലും, നൈപുണ്യത്തിലും അത്യതിശയം തോന്നിയ ഗുരുവിന് അദ്ദേഹത്തിന്‍റെ ദിവ്യത്വവും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അങ്ങനെ വിദ്യകൾ എല്ലാം ഗുരുവിന്റെ അരികിൽ നിന്ന് മണികണ്ഠൻ പഠിച്ചു. ശേഷം എന്താണു ഗുരുദക്ഷിണയായി ഞാന്‍ അങ്ങേയ്ക്കു നല്‍കേണ്ടത്?’ എന്ന് മണികണ്ഠകുമാരന്റെ ചോദ്യം കേട്ട് ഗുരുകുമാരനെ വാത്‌സല്യപൂര്‍വം ചേര്‍ത്തുനിര്‍ത്തി സാവധാനം പറഞ്ഞു.

"ധന്യനായ ഭവാന്‍ മഹാദിവ്യനാണ് എന്ന് ഭവാന്റെ ഇവിടുത്തെ വിദ്യാഭ്യാസ കാലത്തുതന്നെ ഞാന്‍ അറിഞ്ഞിരിക്കുന്നു. എന്റെ ഏക പുത്രന്‍ ജന്മനാ അന്ധനും മൂകനുമാണ്. അവന്റെ അവസ്ഥമൂലം എന്റെകുലം എങ്ങിനെ വര്‍ദ്ധിക്കും എന്നോര്‍ത്തു ഞാന്‍ ദുഃഖിതനാണ്. ധന്യനായ ഭവാനു എന്റെ പുത്രനു വാക്ശക്തിയും കാഴ്ചശക്തിയും നല്‍കാന്‍ കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എന്റെ ആഗ്രഹം അറിയിച്ചുവെന്നെയുള്ളൂ.
യോഗ്യമായതു ഭവാന്‍ ചെയ്തു കൊള്ളുക"

ഗുരുവചനംകേട്ട് കരുണാമയനായകുമാരന്‍ പറഞ്ഞു: "ഗുരോ, അങ്ങയുടെ ആഗ്രഹം സാധിക്കുന്നതാണ്. ഇവിടെ നടക്കുന്ന ഈ സംഭവം പുറത്താരോടും അങ്ങു പറയരുത്. എന്റെ മാഹാത്മ്യം ഒരുകാലത്ത് എല്ലാവരും അറിയും. ആ സമയത്ത് അങ്ങേയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ ഈ വിവരം എല്ലാവരേയും അറിയിക്കാവുന്നതാണ്."  ഇങ്ങനെ പറഞ്ഞു മണികണ്ഠന്‍ ഗുരുപുത്രനെ തന്റെ തൃക്കരങ്ങള്‍ കൊണ്ടു തൊട്ടുതലോടി. ഭഗവാന്റെ കരസ്പര്‍ശമേറ്റതോടെ ഗുരുപുത്രന്റെ അന്ധതയും മൂകത്വവും മാറി. തന്റെ മുന്നില്‍ നില്‍ക്കുന്ന തേജോമയനായ മണികണ്ഠനേയും പിതാവിനേയും ഗുരുപുത്രന്‍ വന്ദിച്ചു.

ആനന്ദാശ്രുക്കളോടെ മണികണ്ഠന്റെ ശിരസ്സില്‍ കൈവെച്ച് ഗുരു അനുഗ്രഹിച്ചു. "തേജസ്സും, ദീര്‍ഘായുസ്സും സല്‍കീര്‍ത്തിയും ഓജസ്സും ഭവാനു മേല്‍ക്കുമേല്‍ വളര്‍ന്നുവരും. ചക്രവര്‍ത്തികള്‍ക്കെല്ലാം ചക്രവര്‍ത്തിയായി ഇക്കാണുന്ന ലോകമെല്ലാം സംരക്ഷിച്ചു വസിച്ചാലും. ഭവാന്‍ മര്‍ത്ത്യജന്മം പൂണ്ടതിനാല്‍ ഞാനിങ്ങനെ പറയുന്നു വെന്നേയുള്ളു. എന്നെ എല്ലാക്കാലത്തും ഭവാന്‍ തന്നെ കാത്തുരക്ഷിക്കണം."

ഗുരുവിന്റെ ആശീര്‍വാദം എറ്റുവാങ്ങിയ മണികണ്ഠന്‍ അദ്ദേഹത്തിന്റെ പാദങ്ങളില്‍ പ്രണമിച്ച് രാജശേഖര സന്നിധിയിലെത്തി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ പുത്രനെ രാജാവ് സന്തോഷപൂര്‍വ്വം ആലിംഗനം ചെയ്തു. വീണ്ടും കുറച്ച് കാലം കഴിഞ്ഞപ്പോള്‍ മഹാരാജാവിനും മഹാരാജ്ഞിക്കും രാജലക്ഷണങ്ങളെല്ലാം ചേര്‍ന്നവനായ ഒരു പുത്രന്‍ ജനിച്ചു. ആ രാജകുമാരന് ജാതകര്‍മ്മാദികളെല്ലാം ചെയ്ത മഹാരാജാവ് അവനു രാജരാജന്‍ എന്നു പേരുമിട്ടു. ബ്രഹ്മണര്‍ക്കു നാനാവിധത്തിലുള്ള ദാനങ്ങള്‍ ചെയ്തു അതീവസന്തുഷ്ടനായി രാജശേഖര മഹാരാജാവ് പന്തളരാജ്യം ഭരിച്ചു.

തുടരും...🌺