ദശപുഷ്പം ചൂടി ധനുമാസ തിരുവാതിര വരവായ്...

വലിയൊരു ആഗ്രഹപൂർത്തീകരണത്തിന്റെ തെളിമയുണ്ട് തിരുവാതിരയ്ക്ക്. അതുകൊണ്ടു തന്നെ പ്രത്യാശയുടേയും പരിപൂർണ്ണതയുടേയും ശുഭകരമായ ദിനമാണ് മലയാളികൾക്ക് തിരുവാതിര. സുദീർഘകാലത്തെ തപസ്സിനു ശേഷം ശ്രീപാർവതി ദേവി, ഭഗവാൻ ശ്രീമഹാദേവനെ മാംഗല്യം ചെയ്ത പുണ്യദിനമാണ് ധനുമാസത്തിലെ തിരുവാതിരയായി ആഘോഷിച്ചു വരുന്നത്. അതുകൊണ്ട് തന്നെ കന്യകമാർക്കും, സുമംഗലിമാർക്കും തിരുവാതിര സന്തോഷത്തിന്റെ ദിനമാണ്.

ശ്രീപാർവതിയുടെ ഇഷ്ടമംഗല്യം, അത് പ്രകൃതിയുടെ പരിപൂർണ്ണതയ്ക്കു വേണ്ടിയുളള കാമന കൂടിയാണ്. ആദിപരാശക്തി സാക്ഷാൽ പ്രകൃതിയായും, ആദിപരം‌പൊരുളായ സാക്ഷാൽ ശിവശങ്കരൻ ആ പ്രകൃതിയ്ക്ക് ആധാരമായ ജീവചൈതന്യമായും വേദാന്തത്തിൽ നമുക്കു ദർശിക്കുവാൻ കഴിയും. 

താന്ത്രികമായി ചിന്തിച്ചാൽ ഹ്രീം‌കാരസ്വരൂപിണിയായ പ്രകൃതിയും, ഓം‌കാരസ്വരൂപമായ പരം‌പുരുഷനും ഒന്നായി ശക്തിസ്വരൂപമായി വിരാജിക്കുന്ന ആത്മീയതയുടെ ഒരുയർന്ന തലം കൂടിയുണ്ട് തിരുവാതിരയെന്ന ഈ സുദിനത്തിന്.

സ്ത്രീകളുടെ ഈ ധനു തിരുവാതിര ആഘോഷങ്ങളിലും ഈ പ്രകൃതിയുടെ സജീവത നിറഞ്ഞു ദൃശ്യമാണ്. എട്ടങ്ങാടിയും, ദശപുഷ്പം ചൂടലും, തുടിച്ചുകുളിയും, ശിവപാർവ്വതിമാരെ വർണ്ണിക്കുന്ന മനോഹര കാവ്യത്തിനോത്ത് തിരുമുറ്റത്ത് വെറും മണ്ണിൽ ചുവടു വയ്ക്കുന്ന തിരുവാതിരകളിയും എന്നിങ്ങനെ പ്രകൃതിയും, ഈശത്വവും അഥവാ ഭൗതികതയും ആത്മീയതയും ഒരേപോലെ ശോഭ വിതറുന്നുണ്ട് തിരുവാതിരയിൽ.

സ്ത്രീകളാകട്ടെ അന്നുമിന്നും, കന്യകമാർ ഇഷ്ടമംഗല്യസിദ്ധിയ്ക്കും, ഭർതൃമതികൾ തന്റെ ഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനും വേണ്ടി തിരുവാതിരനോയമ്പ് നോറ്റ് ശ്രീമഹാദേവനെ പ്രാർത്ഥിച്ചു പോരുന്നു. സംഘകാലങ്ങൾ തൊട്ടു തന്നെ ഈ ആഘോഷവും ആചരണങ്ങളും നടന്നു വന്നിരുന്നതായി ചരിത്രം പറയുന്നു.കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഹൈന്ദവ കുടുംബങ്ങളിലും, ശിവക്ഷേത്രങ്ങളിലും ഈ ദിനം അതീവ പ്രാധാന്യമുളളതാണ്.  ധനുമാസത്തിലെ തിരുവാതിരയായ ഈ പുണ്യദിനത്തിൽ ഏവർക്കും  മംഗളാശംസകൾ

            🙏 ഓം നമഃശിവായ 🙏