നവരാത്രിയിലെ ശ്രീപത്മനാഭന്റെ വിരുന്നുകാര്‍.....ഭാഗം-4

 
  അങ്ങനെ ഇന്നു മുതൽ നവരാത്രിപൂജ ആരംഭിക്കുകയായി. ഇനിയുള്ള ഒമ്പത് നാളുകൾ അനന്തപുരിക്ക് ഉത്സവ ദിനങ്ങൾ. ഒമ്പതാം നാൾ പൂജവയ്ക്കും. പത്താം നാൾ വിദ്യാരംഭം നടത്തി പൂജ എടുക്കും. സ്വാതിതിരുനാള്‍ മഹാരാജാവാണ് അനന്തപുരിയിലെ പൂജപ്പുരയിലുള്ള പൂജയെടുപ്പിനെ പൂജയെടുപ്പു മഹോത്സവമാക്കി മാറ്റിയത്. നമുക്ക് ഇനി പൂജയെടുപ്പ് മഹോത്സവത്തെ കുറിച്ച് നോക്കാം...

പൂജപ്പുരയിലെ സരസ്വതീമണ്ഡപവും സരസ്വതീ ക്ഷേത്രവും പൂജയെടുപ്പു മഹോത്സവും
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
സരസ്വതി ക്ഷേത്രവും മണ്ഡപവും



   ദേവീപൂജയ്ക്കു പ്രസിദ്ധിയാര്‍ജിച്ച പൂജപ്പുരയിലെ സരസ്വതീ മണ്ഡപത്തിലെ നവരാത്രി ആഘോഷത്തെ കുറിച്ച് ആദ്യം പറയാം. നവരാത്രി നാളിലെ ദേവീപൂജയുമായി ബന്ധപ്പെട്ടു തന്നെയാണ് ഈ സ്ഥലത്തിന് പൂജപ്പുരയെന്ന പേര് കൈവരുന്നത്. ദേവിയെ ഉപാസിക്കുവാൻ വേണ്ടി പുരാതനകാലം മുതല്‍ക്കെ ഇവിടെ ഒരു കല്‍മണ്ഡപമുണ്ടായിരുന്നു. തിരുവിതാംകൂര്‍ വാണിരുന്ന സ്വാതിതിരുനാള്‍ രാമവര്‍മ മഹാരാജാവ് ഈ കൽമണ്ഡപത്തെ പുതുക്കി പണികഴിപ്പിച്ചു. ഈ മണ്ഡപം 28 കരിങ്കൽത്തൂണുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ കരിങ്കൽത്തൂണുകളിൽ ഇതിഹാസകഥാപാത്രങ്ങളെ കൊത്തിവെച്ചിട്ടുണ്ട്.  അങ്ങനെ കരിങ്കല്ലില്‍ തീര്‍ത്ത ശില്‍പ്പ ചാരുതയാര്‍ന്ന ഈ മണ്ഡപത്തെ സരസ്വതീ മണ്ഡപം എന്ന് നാമകരണം ചെയ്തു. ഈ മണ്ഡപത്തിനു അടുത്തായി ഒരു സരസ്വതീ ദേവീക്ഷേത്രവും ഉണ്ട്. പ്രാചീനകാലത്ത് ഉഗ്രരൂപിണിയായ ഭദ്രകാളിയായിട്ടാണ് ഇവിടെ ദേവീപൂജ നടത്തിയിരുന്നത്. എന്നാല്‍  പിന്നീട് ആദിപരാശക്തിയെ സരസ്വതീഭാവത്തില്‍ ഇവിടെ പൂജ ചെയ്തു പോരുന്നു. നവരാത്രി നാളുകളിൽ ഈ സരസ്വതീ മണ്ഡപത്തിൽ നടന്നു വരുന്ന ദേവീപൂജയെ വിപുലമായ പൂജയെടുപ്പു മഹോത്സമാക്കി മാറ്റിയതും സ്വാതിതിരുനാള്‍  മഹാരാജാവ് തന്നെയാണ്. സര്‍വ്വ വിജയങ്ങളുമരുളുന്ന ആദിപരാശക്തിയുടെ വാസ സ്ഥാനമായതിനാല്‍ ഈ മണ്ഡപത്തിന് വിജയമണ്ഡപമെന്നും പേരു വന്നു.

ക്ഷേത്രത്തിൻ്റെ പഴമ ചിത്രം

  വിജയദശമി ദിവസം രാവിലെ (വിദ്യാരംഭ ദിനത്തിൽ) പൂജയെടുക്കുവാൻ ആര്യശാല ദേവീ ക്ഷേത്രത്തിൽ നിന്ന് കുമാരസ്വാമി പൂജപ്പുര മണ്ഡപത്തിലേക്ക് വെള്ളിക്കുതിരയിൽ യാത്ര തിരിക്കും. ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പൂജപ്പുര സരസ്വതി ദേവീ സന്നിധിയിൽ എത്തിച്ചേരുന്ന കുമാരസ്വാമിയേ പോലീസുകാർ "ഗാർഡ് ഒഫ് ഓണർ" നൽകി വരവേൽക്കും. തുടർന്ന് കുമാരസ്വാമി സരസ്വതീ മണ്ഡപത്തിൽ ഉപവിഷ്ടനാകും. ഇതിനു പിന്നിൽ ഒരു ചരിത്രം ഉണ്ട്.

ചരിത്രം :-  തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ ആയുധവിദ്യയുടെ ഗുരുവാണ് ദേവസേനാധിപനായ വേൽമുരുകൻ. പണ്ട് പൂജപ്പുരയിലെ ഈ സരസ്വതീ മണ്ഡപത്തിനു മുന്നിലായിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാർ ആയുധവിദ്യ അഭ്യസിച്ചിരുന്നത്. അതിനാൽ തന്നെയാണ് കുമാരസ്വാമി ഇവിടെ എഴുന്നള്ളുന്നത്. തുടർന്ന് ദേവന്റെ മുന്നിൽ ശാസ്ത്രവിദ്യയുടെ ആരംഭം കുറിക്കുന്നു. തിരുവിതാംകൂർ ഭരണകാലത്ത് അക്ഷരപൂജ നടക്കുന്നത് പകിട ശാലയിലെ നവരാത്രി മണ്ഡപത്തിലും ആയുധപൂജ നടക്കുന്നത് പൂജപ്പുരയിലെ സരസ്വതീ മണ്ഡപത്തിലും ആയിരുന്നു. കാലങ്ങൾ പിന്നിട്ടെങ്കിലും തിരുവിതാംകൂര്‍ വാണിരുന്ന സ്വാതിതിരുനാള്‍  മഹാരാജാവ് ചിട്ടപ്പെടുത്തിയ അനന്തപുരിയിലെ നവരാത്രി ആഘോഷങ്ങൾ കൃത്യമായി പാലിച്ചും കാലോചിതമായ ചില പരിഷ്കരണങ്ങള്‍ വരുത്തിയും ഇന്നും നടത്തി വരുന്നു.

വൈകുന്നേരം പൂജപ്പുരയിൽ നിന്ന് യാത്ര തിരിക്കുന്ന കുമാരസ്വാമി ചാലയിൽ എത്തും. ഈ സമയം ചെന്തിട്ട ഭഗവതീ ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റി നങ്കയും ചാല ഇലക്കട ജംഗ്ഷനിൽ എത്തിച്ചേരും. തുടർന്ന് ഇരുവരും ഒരുമിച്ച് നവരാത്രി മണ്ഡപത്തിലേക്ക് എഴുന്നള്ളും. ഇരുവരും നവരാത്രി മണ്ഡപത്തിൽ എത്തി തിരിച്ച് വരുന്നതോടെ അനന്തപുരിയിലെ നവരാത്രി ഉത്സവം സമാപിക്കും.

   പതിനൊന്നാം നാൾ ദേവിക്കും കൂട്ടർക്കും വിശ്രമം. ഈ വിശ്രമത്തെ നല്ലിരിപ്പ് എന്ന് അറിയപ്പെടുന്നു. നല്ലിരിപ്പിനു ശേഷം 12-ാം നാൾ രാവിലെ ദേവിയും കൂട്ടരും തിരിച്ച് നാട്ടിലേക്ക് യാത്ര തിരിക്കും. കിള്ളിപ്പാലം ജംഗ്ഷനിൽ വച്ച് മന്ത്രിമാരുടെയും മറ്റു മുഖ്യ പ്രതിനിധികളുടെയും നേതൃത്വത്തിൽ കേരളാ പോലീസ്  "ഗാർഡ് ഓഫ് ഓണർ" നൽകി വിഗ്രഹങ്ങൾക്ക് ഗംഭീര യാത്രയയപ്പ് നൽകും.

                                           🌺🌺🌺🌺🌺🌺🌺🌺🌺🌺

അമ്മയെ കാണുമ്പോൾ കണ്ണിനു പുണ്യം
ആനാമം കേൾക്കുമ്പോൾ കാതിനു പുണ്യം
നിൻ നാമം ചൊല്ലുമ്പോൾ നാവിനു പുണ്യം
അമ്മതൻ ദർശനം എത്രപുണ്യം....🌹

                         ഏവർക്കും എന്റെ നവരാത്രി ആശംസകൾ
                                                   🙏🌺🌺🌺🙏