രക്ഷാബന്ധൻ (രാഖി)


ഹിന്ദുക്കളുടെയിടയിൽ പവിത്രവും, പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ, പൗർണ്ണമിദിവസം ആഘോഷിക്കപ്പെടുന്ന ഈ ഉത്സവം വടക്കെ ഇന്ത്യയിൽ ‘ശ്രാവണി’ എന്ന പേരിലും അറിയപ്പെടുന്നു.സാഹോദര സ്നേഹത്തിന്റെ പവിത്രത എടുത്ത് കാണിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

രാഖിയുടെ ഐതിഹ്യം
------------------------------------
ഒരിക്കൽ ദേവന്മാരും അസുരന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാർ പരാജയപ്പെടാൻ തുടങ്ങിയപ്പോൾ ഇന്ദ്രന്റെ പത്നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യിൽ രക്ഷയ്ക്കായി, രാഖി കെട്ടികൊടുക്കുകയും, ഈ രക്ഷാസൂത്രത്തിന്റെ ബലത്തിൽ, ഇന്ദ്രൻ ശത്രുക്കളെ പരാജയപ്പെടുത്താൻ ശക്തി നേടി. വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതൽ ‘രക്ഷാബന്ധൻ‘ എന്ന ഉത്സവം ആരംഭമായി. പിന്നീട് സഹോദരി സഹോദരന്റെ കൈകളിൽ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തിൽ വന്നു. രാഖിയുടെ നൂലുകൾക്ക് അത്ഭുത ശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. ഇത് സംബന്ധിച്ച് പല ചരിത്രസംഭവങ്ങളും ഉണ്ടായിട്ടുണ്ടു. സിക്കന്ദറും പുരുവും തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി, പുരുവിനെ സമീപിക്കുകയും, കൈകളിൽ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത്, യുദ്ധത്തിൽ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി. പുരു, കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു. രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇതു. സഹോദരി രക്ഷാബന്ധൻ ദിവസം മധുരപലഹാരങ്ങളും, രാഖിയും, ദീപവും നിറച്ച് വച്ച താലവുമായി, സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാർത്തി, ദീർഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാർത്തിക്കുകയും കൈയിൽ വർണ്ണ നൂലുകളാൽ അലങ്കരിക്കപ്പെട്ട സുന്ദരമായ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു. സഹോദരൻ ആജീവാനന്തം അവളെ സമ്രക്ഷിക്കുവാനും പരിപാലിക്കുവാനും വചനമെടുക്കുന്നു. ഉപഹാരമായി പണമോ വസ്ത്രമോ സഹോദരിക്ക് നൽകുന്നു.

അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാൽ അവളെ അവർ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധൻ വടക്കേ ഇന്ത്യയിൽ ഹിന്ദുക്കളുടെ ഇടയിലാന് കൂടുതൽ പ്രചാരമായിട്ടുള്ളത്.

ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട് എന്നാണ് വിശ്വാസം. എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്നേഹ സാഹോദര്യങ്ങള്‍ പുനഃസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. ആവണി അവിട്ടം എന്ന പേരിലാണ് തെക്കെ ഇന്ത്യയില്‍ രക്ഷാബന്ധനം അറിയപ്പെടുന്നത്. ചരിത്രപരമായ കാരണങ്ങളാലാണ് രക്ഷബന്ധനത്തിന് സഹോദര-സഹോദരീ ഭാവം കൈവന്നത്. ഇപ്പോള്‍ ഭാരതമൊട്ടാകെ രക്ഷാബന്ധനം ഉത്സവമായി കൊണ്ടാടുന്നു.

രക്ഷാബന്ധന ദിനത്തില്‍ അതിരാവിലെ തന്നെ കുളികളിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. പൂജയ്ക്കു ശേഷം മന്ത്രജപത്തോടെ സഹോദരനെ ആരതിയുഴിഞ്ഞ് വലതു കൈയ്യില്‍ രാഖി ബന്ധിച്ചു കൊടുക്കുന്നു. ശ്രാവണ പൗര്‍ണമി ദിവസമാണ് രക്ഷാബന്ധന്‍ ദിനമായി ആചരിക്കുന്നത്. ആവണി അവിട്ടം, നാരിയല്‍ പൂര്‍ണിമ എന്നീ പേരുകളിലും ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കാറുണ്ട്. പൗര്‍ണമി രക്ഷാബന്ധന ദിനമായി മാറി എന്നാണ് വിശ്വാസം.