വിഷുപ്പൊങ്കാല നടത്തുന്നത് മേടം ഒന്നിനാണ്. വാക്കുരവകളുടേയും കരടിവാദ്യത്തിന്റേയും നിറവിലുള്ള ധന്യ മുഹൂർത്തമായ മേട മാസം ഒന്നാം തിയതി രാവിലെയാണ് പൊങ്കാല ഭക്തജനങ്ങൾ ദേവിക്ക് സമർപ്പിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റും ചുടുകട്ടകൾ കൊണ്ടുള്ള താൽക്കാലിക അടുപ്പിലാണ് പൊങ്കാല ഇടേണ്ടത്. ക്ഷേത്രത്തിലെ കിഴക്കേനടയിൽ സജ്ജീകരിച്ചിട്ടുള്ള പണ്ടാര അടുപ്പിൽ പൂജാരി ക്ഷേത്രത്തിൽ നിന്ന് ദീപം പകർന്നു കൊണ്ടുവന്ന് തീ കത്തിക്കുന്നതോടെ പൊങ്കാല ആരംഭിക്കുകയായി. നൂറു കണക്കിന് ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ പൊങ്കാല ചോറ്, പായസം, തിരളി, മണ്ടപ്പുറ്റ് ഇവ നിവേദ്യമായി ദേവിക്ക് സമർപ്പിക്കുന്നു.
ക്ഷേത്രത്തിൽ നിത്യവും നിവേദ്യമുണ്ടാക്കി പൂജിക്കുന്നത് പൂജാരിയാണ് എന്നാൽ പൊങ്കാല ദിവസം ഭക്തർക്ക് സ്വയം നിവേദ്യമുണ്ടക്കി ദേവിക്കു മുന്നിൽ സമർപ്പിക്കുവാൻ അവസരം ലഭിക്കുന്നു. അമ്മയുടെ തിരുമുന്നിൽ സർവ്വ ഐശ്വര്യങ്ങൾക്കുമായി മങ്കമാർ സമൂഹമായി അനുഷ്ഠിക്കുന്ന ആത്മസമർപ്പണമാണ് പൊങ്കാല. ഭക്തി പ്രകർഷത്താൽ ദേവീനാമങ്ങൾ ഉരുവിട്ടാണ് ഭക്തജനങ്ങൾ ദേവിക്ക് പൊങ്കാല അർപ്പിക്കുന്നത്. തമസ്സിനെ അകറ്റി വെളിച്ചത്തിനായി പ്രാർത്ഥിക്കുന്നതാണ് ഇതിനു പിന്നിലുള്ള സങ്കൽപ്പവും.
ഈ പുണ്യകർമ്മത്തിൽ പങ്കുക്കുവാൻ നാടിന്റെ നാനാഭാഗത്തു നിന്നും നൂറുക്കണക്കിന് സ്ത്രീ ജനങ്ങളാണ് എത്തിച്ചേരുന്നത്. പൊങ്കാല നിവേദ്യങ്ങൾ തയ്യാറാകുമ്പോൾ ദേവിക്ക് മുന്നിൽ ഉച്ചപൂജ നടത്തുന്നു. തുടർന്ന് ദേവിമാർ തങ്ങളുടെ ഭക്തർ സമർപ്പിച്ച നിവേദ്യം സേവിക്കുന്നതിനായി ഭക്തരുടെ അടുക്കൽ എത്തുന്നു. പൂജാരിമാർ ഓരോ പൊങ്കാല നിവേദ്യത്തിലും പുണ്യ ജലം തളിക്കുന്നു. അങ്ങനെ പൊങ്കാല നിവേദ്യങ്ങൾ സേവിക്കുന്ന ഫണമുഖത്തമ്മ സന്തോഷപൂർവ്വം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതോടെ ആ വർഷത്തെ വിഷു പൊങ്കാല അവസാനിക്കുന്നു.