ഐതിഹ്യം, ചരിത്രം


കുളത്തൂർ ഫണമുഖത്തമ്മയുടെ ഉത്പത്തിയെ സംബന്ധിച്ചു പഴമക്കാർ മുഖാന്തിരം പരമ്പരാഗതമായി ലഭിച്ചിട്ടുള്ള വിവരമാണ് നമുക്കുള്ളത്. ഈ കേട്ടറിവ് പിൽക്കാലത്തു നടന്ന ദേവപ്രശ്നവിധി ശരിവയ്ക്കുന്നുമുണ്ട്.

രാജവാഴ്ച തുടങ്ങുന്നതിന് മുമ്പ് ഭൂപ്രദേശം സ്വന്തമാക്കി തദ്ദേശവാസികളിൽ നിന്നും മുല്ലക്കാർ എന്നറിയപ്പെടുന്നവർ കരം പരിച്ചിരുന്നു. അത്തരത്തിലുള്ള ഒരു കാരണവർ ഇന്നത്തേ വടക്കേ വീട്ടിൽ താമസമുണ്ടായിരുന്നു. ശസ്ത്രശാസ്ത്ര വിഷയങ്ങളിലും മന്ത്രപൂജാരി കാര്യങ്ങളിലും പ്രഗത്ഭനായിരുന്നു അദ്ദേഹം. അന്ന് കുളത്തൂർ ദേശം ഒരു വനനിബിഢമായ സ്ഥലം ആയിരുന്നു. ഒരു നാൾ ഈ കാരണവർ മൃഗയാവിനോദത്തിനായി പരിസരത്തുള്ള വനനിബിഡത്തിൽ പോയി. അദേഹം നടന്ന് നടന്ന് ഉൾവനത്തിലേക്ക് പ്രവേശിക്കുകയും വിനോദത്തിൽ ഏർപ്പെടുകയും ചെയ്തു. അദ്ദേഹം സമയം പോയത് അറിഞ്ഞില്ല. കുറേ നേരം കഴിഞ്ഞപ്പോൾ കാർമേഘങ്ങൾ ആകാശത്ത് വന്ന് മറയുന്നതു കണ്ട കാരണവർ വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. വഴി മദ്ധ്യേ കോരി ചൊരിയുന്ന മഴയും ഇടിയും മിന്നൽപ്പിളർപ്പുകളും കണ്ട അദ്ദേഹം മഴ നനയാതിരിക്കുവാൻ അടുത്തുള്ള പുൽമേടിനുള്ളിൽ കയറി നിന്നു. സമയം രാത്രിയായി കഴിഞ്ഞപ്പോൾ മഴക്കും ഇടിക്കും ശമനം ഉണ്ടായി. ഇതു കണ്ട കാരണവർ വീണ്ടും വീട്ടിലേക്ക് നടന്നു തുടങ്ങി. കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഇദ്ദേഹത്തിന്റെ മുന്നിൽ അതിസുന്ദരിയായ ഒരു സ്ത്രീരത്നം സഹായമഭ്യർത്ഥിച്ചു. അസാധാരണമായി ദർശിച്ച ആ സ്ത്രീ രൂപം തന്റെ ഗതിക്കനുകൂലമായ ഒരു ദേവീ ഭാവമാണെന്ന് മനസ്സിലാക്കിയ കാരണവർ ആ രൂപത്തെ സ്വീകരിച്ച് ഗൃഹത്തിലേക്ക് ആനയിച്ചു. ഗൃഹത്തിലെത്തിയ കാരണവർ, തന്റെ അമ്മയോട് ഇത് ഒരു ദേവതയാണെന്നും വളരെ പരിശുദ്ധിയോടെ പരിചരിക്കണമെന്നും പറഞ്ഞ് ഒരു ദിവ്യ മന്ത്രം ജപിച്ച് ആ സ്ത്രീ രൂപത്തിന്റെ മുടിയിൽ ബന്ധിച്ചു. കാരണവർ പറഞ്ഞതുപോലെ അമ്മ ആ സ്ത്രീരൂപത്തെ പരിചരിച്ചു. നാളുകൾ കടന്നു നീങ്ങി.


അങ്ങനെ വടക്കേവീട്ടിൽ കഴിഞ്ഞു വരുമ്പോൾ ആ സ്ത്രീരൂപം വീട്ടിനടുത്ത് ഒരു നീരാഴി ഉള്ളതായി കണ്ടു. നീരാഴി കണ്ട ആ സ്ത്രീ അവിടെ നീരാടുവാൻ പോകണമെന്ന് അമ്മയോട് അഭ്യർത്ഥിച്ചു. അമ്മ അത് സമ്മതിക്കുകയും ആ സ്ത്രീയുടെ തല നീരാടുന്നതിന് മുമ്പ് ചീകിക്കൊടുക്കുകയും ചെയ്തു. മുടി ചീകുന്ന സമയം ബന്ധിച്ചിരുന്ന ചരട് തറയിൽ അഴിഞ്ഞു വീണു. ഇത് ആരും കണ്ടില്ല. അങ്ങനെ ആ സ്ത്രീ നീരാടുവാൻ നീരാഴിയിൽ പോയി. കുറേ സമയം കഴിഞ്ഞിട്ടും നീരാടി വരാതിരുന്ന സ്ത്രീയെ അന്വേഷിച്ച് അമ്മ നീരാഴിയിൽ ചെന്നു. ആ സ്ത്രീയെ അവിടെയെങ്ങും അമ്മയ്ക്ക് കാണാൻ കഴിഞ്ഞില്ല. അങ്ങനെ വിഷമിച്ച് വീടിന്റെ ഉമ്മറത്ത് അമ്മ ഇരുന്നു. കുറേ കഴിഞ്ഞപ്പോൾ കാരണവർ വീട്ടിൽ വന്നു.


അപ്പോൾ നടന്ന കാര്യങ്ങൾ അമ്മ കാരണവരോട് പറയുകയുണ്ടായി. കാര്യം മനസ്സിലാക്കിയ കാരണവർ വീട്ടിലെ കിണറും നീരാഴിയും വറ്റിക്കാൻ ആളെ ഏർപ്പാടാക്കി. കിണർ വറ്റിച്ചപ്പോൾ " ഞാൻ നീരാഴിയിൽ ഉണ്ട് " എന്ന അശരീരി കാരണവർ കേൾക്കാൻ ഇടയായി. ഉടൻ തന്നെ കാരണവർ നിരാഴിയിൽ പോയി. ആ നീരാഴിയിൽ നിന്നും അതിമനോഹരമായ പാക്കല്ലാതെ മറ്റൊന്നും ലഭിച്ചില്ല. ചൈതന്യം തോന്നിയ പാക്കിനെ അദ്ദേഹം ഗൃഹത്തിൽ അറയിൽ വച്ച് പൂജിച്ചു.


അക്കാലത്തെ കുളത്തൂരിലെ പ്രഗത്ഭമായ ആറ് കുടുംബക്കാരിൽ മുഖ്യസ്ഥാനം ഉള്ള ചിറയടി കുടുംബത്തിലെ കാരണവർക്ക് ദിവ്യദർശനം ഉണ്ടായി. "ഞാൻ ബന്ധനസ്ഥയാണ് വനപ്രദേശത്ത് കിട്ടക്കല്ലുകൾ നിറഞ്ഞ ഭാഗത്ത് എനിക്ക് ആലയം ഉണ്ടാക്കി കുടിയിരുത്തി ആചരിക്കുക." അദ്ദേഹം വടക്കേ വീട്ടിലെ മുല്ലക്കാരനുമായി ആലോചിച്ച് മറ്റു പ്രമുഖന്മാരായ ചെറുവിള വീട്, പെരുമ്പഴിഞ്ഞി, ആറുകാൽ വീട്, പാവട്ടക്കുഴി എന്നീ കുടുംബക്കാരുമായി ചേർന്ന് ചിറയിട കുടുംബത്തിന്റെ വക സ്ഥലത്ത് ( ക്ഷേത്രം ഇന്നിരിക്കുന്ന സ്ഥലം) ആലയം പണിയുകയും പാക്കും കലമാൻ കൊമ്പും കണ്ണാടിയും വച്ച് പൂജിക്കുകയും ചെയ്തു. ചൊവ്വയും വെള്ളിയും മാത്രം വിളക്കു കൊളുത്തി പൂജ നടത്തിവരുകയയിരുന്നു. ക്രമേണ കരടിവാദ്യവും ശംഖും വെടിവഴിപാടും ഏർപ്പെടുത്തി. അങ്ങനെയിരിക്കവെ ചില ദിവസങ്ങളിൽ ക്ഷേത്രത്തിനുള്ളിലെ ആൽമരചുവട്ടിൽ ദേവിമാരുടെ രൂപം പ്രത്യക്ഷപ്പെട്ടിരിന്നു. ഇപ്രകാരം ദേവീഭാവം ദർശിച്ചതിനാൽ ദേവപ്രശ്നം വയ്ക്കുകയും ഇവിടെ രണ്ട് ദേവിമാരുടെ ചൈതന്യം ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് ദേവപ്രശ്ന പ്രകാരം രണ്ട് മുടികൾ ഉണ്ടാക്കി ആ കലാവിശേഷത്തെ ആവാഹിച്ചു മുടിയുടെ രൂപത്തിലാക്കി. അങ്ങനെ അനേകം വർഷങ്ങൾ കടന്നു നീങ്ങി. ആലയത്തിലെ ശക്തി നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരുന്നു.

ദേവി നീരാടൻ പോയ കളം

ശക്തി വർദ്ധിച്ചതിനനുസരിച്ച് ഉത്സവാദി കാര്യങ്ങളും പൂജാദി കാര്യങ്ങളും വിപുലപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമായി മാറി. അങ്ങനെ 1957 ൽ രജിസ്റ്റർ നമ്പർ 16/57 ആയി കുളത്തൂർ ഫണമുഖത്ത് ദേവീ ക്ഷേത്രം രജിസ്റ്റർ ചെയ്തു. കുളത്തൂർ ഫണമുഖത്ത് ദേവീ ക്ഷേത്ര യോഗം എന്ന പേരിലാണ് രജിസ്റ്റർ ചെയ്തത്. അങ്ങനെ നാനാജാതിയിൽപെട്ട ഭക്തർക്ക് ക്ഷേത്രം തുറന്നുകൊടുത്തു. കാലക്രമത്തിൽ കാരണസ്ഥാനീയരുടെ അഭാവത്തിൽ ക്ഷേത്ര യോഗ ഭരണത്തിന് വീഴ്ച സംഭവിക്കുകയും തുടർന്ന് പൊതുയോഗ തീരുമാന പ്രകാരം 1998 നവംബർ മാസത്തിൽ കുളത്തൂർ ഫണമുഖത്ത് ദേവീ ക്ഷേത്ര ട്രസ്റ്റ് എന്ന പേരിൽ 2396 ആം നമ്പരായി കുളത്തൂർ സബ് രജിസ്ട്രാർ ആഫീസ് മുഖാന്തിരം രജിസ്റ്റർ ചെയ്തു.

ദേവിമാരുടെ തിരുമുടികൾ

ദേവിയുടെ ചൈതന്യം വർദ്ധിച്ചതിനെ തുടർന്ന് ദിവസപൂജയും വഴിപാടുകളും ഏർപ്പെടുത്തി കൊണ്ടാണ് ഈ ട്രസ്റ്റ് നിലവിൽ വന്നത്. അന്നു മുതൽ ഒരു മുടക്കും കൂടാതെ പൂജാദി കാര്യങ്ങൾ ഇന്നത്തെ രീതിയിൽ നടത്തിവരുന്നു. തുടർന്നുണ്ടായ ദേവപ്രശ്നത്തിൽ ദേവീ വിഗ്രഹത്തിനു പഴക്കം വന്നതായി കണ്ടെത്തി. അങ്ങനെ 2001 ൽ ദേവീ വിഗ്രഹത്തിന്റെ പണി ആരംഭിച്ചു. ദേവീ വിഗ്രഹത്തിനു വേണ്ടിയുള്ള വരിക്കപ്ലാവിന്റെ തടി എന്ന സ്ഥലത്തു നിന്നുമാണ് എടുത്തത്. പല പൂജാദി കർമ്മങ്ങളോടെയാണ് തടി എടുത്തത്. ദേവീവിഗ്രഹത്തിന് തടി എടുത്ത പ്ലാവ് ഇന്നും അവിടെ നിലകൊള്ളുന്നു. അങ്ങനെ ദേവിമാരുടെ പുതിയ മുടികൾ നിർമിക്കുകയും തുടർന്ന് മുടികളിൽ സ്വർണ്ണവും വെള്ളിയും കൊണ്ട് പൊതിയുകയും ചെയ്തു. അതിനു ശേഷം പഴയ മുടിയിലുണ്ടായിരുന്ന ദേവീ ചൈതന്യത്തെ പുതിയ മുടിയിലേക്ക് പല പൂജാകർമ്മങ്ങളോടെ ആവാഹിക്കുകയും ചെയ്തു. തുടർന്ന് ദേവിമാരെ ഘോഷയാത്രയുടെ അകമ്പടിയോടെ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുവരികയും ചെയ്തു. ഈ വിഗ്രഹങ്ങളെ 2005-ൽ ഇന്നു കാണുന്ന നിലയിൽ വീണ്ടും പുതുക്കി പണിയുകയും ചെയ്തു.

ദേവിയെ ബാലാലയത്തിൽ  മാറ്റുന്നു

തുടർന്ന് 2009-ൽ നടന്ന അഷ്ടമംഗല്യദേവ പ്രശ്നത്തിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ അടിത്തറ ജീർണ്ണന സംഭവിച്ചിട്ടുണ്ടെന്നും പുതിയ ക്ഷേത്രം പണിയുകമാത്രമാണ് പരിഹാരമെന്നും നിർദേശിക്കുകയുണ്ടായി. അങ്ങനെ 2012 മുതൽ പുതിയ ക്ഷേത്രത്തിനുള്ള മരപ്പണിയും കൽപ്പണിയും ആരംഭിച്ചു. തുടർന്ന് 2016-ലെ തൂക്ക മഹോത്സവത്തിനു ശേഷം ദേവിയെ ബാലാലയത്തിൽ മാറ്റി ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. അങ്ങനെ 2017-ലെ തൂക്ക മഹോത്സവത്തിന് മുമ്പായി തന്നെ പുതിയ ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുകയും ചെയ്തു.