നാലാം ഓണത്തിനാണ് ആ അദ്ഭുത കാഴ്ച. തൃശൂർ പട്ടണം കാടാകും. മുക്കിലും മൂലയിലും വരെ പുലി ഇറങ്ങുന്ന കൊടുങ്കാട്. ആ കാട്ടിനുളളിൽ നിറയെ പുലിമടകൾ ഉണ്ടാകും. ഉച്ചവെയിലാറിയാൽ പുലികൾ, മടകളിൽ നിന്നു പുറത്തിറങ്ങും. പിന്നെ, ആവേശമായി ആരവമായി പുലികൾ തൃശ്ശുർ പട്ടണം കൈയടക്കും. അതെ ഇതാണ് കേരളത്തിലെ തനതായ ഒരു കലാരൂപമായ പുലികളി. പഴമക്കാരുടെ അറിവിൽ ഇരുനൂറു വർഷമായി തൃശൂരിൽ പുലിയിറങ്ങാൻ തുടങ്ങിയിട്ട്. ഒരു പക്ഷേ അതിനു മുമ്പും പുലിയിറങ്ങിയിട്ടുണ്ടാകണം. എന്തായാലും ഉച്ചയ്ക്ക് മടയിറങ്ങി വരുന്ന പുലികൾ രാത്രി മടയേറുന്നതോടെ തൃശൂർകാരുടെ ഓണാഘോഷത്തിനു കലാശം കൊട്ടുന്നത്.
വലിയ കുടവയറിനെ പശ്ചാത്തലമാക്കി, ശരീരം മുഴുവൻ പുളളിതൊട്ട്, മുഖം മൂടി വച്ച്, പുലിമുടി അണിഞ്ഞ്, അരമണികെട്ടി, പുലിത്താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ഈ പുലികൾ ഉച്ചവെയിലിനോടൊപ്പമാണ് ഇറങ്ങുന്നതെങ്കിലും രാവിലെ നാലുമണിക്കേ തുടങ്ങുന്നതാണ് പുലികളുടെ ഒരുക്കം. ആദ്യകാലത്ത് ജൈവ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു വരച്ചിരുന്നത്. എന്നാൽ, വിയർക്കുന്ന ശരീരത്തിൽ ഏറെ നേരം ഇത്തരം നിറങ്ങൾ ഒട്ടിപ്പിടിക്കാത്തതുകൊണ്ട് കൃത്രിമ നിറങ്ങളിലേക്കു കടന്നു. പെയിന്റിങ്ങിനുളള ചില പൊടികൾ അരച്ചാണ് നിറങ്ങളുണ്ടാക്കുന്നത്. അതും ആചാരപ്രകാരമേ നടക്കൂ. നിലവിളക്ക് കത്തിച്ച ശേഷം അമ്മക്കല്ല് പൂജിക്കുന്നു. ആ കല്ലിൽ പൊടിച്ച് ആദ്യം വയറിൽ കടുംനിറങ്ങൾ ചാർത്തും. പിന്നെയാണ് വരയിലേക്ക് കടക്കുന്നത്. മഞ്ഞ, ഓറഞ്ച്, വെളള, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. മനുഷ്യ ശരീരത്തിൽ അല്ലാതെ മറ്റൊരിടത്തും പുലികളെ വരച്ചു പഠിക്കാനും കഴിയില്ല. ‘‘പൊക്കിളിനു ചുറ്റുമായിരിക്കണം പുലിയുടെ നാവ് വരേണ്ടത്. കണ്ണുകൾ നെഞ്ചത്തായിരിക്കണം ഇങ്ങനെ കുറിച്ച് ചിട്ടകളും ഉണ്ട്. രാവിലെ തുടങ്ങുന്ന വേഷമിടൽ ഉച്ചവരെ നീളും.
ചെണ്ടയും ഇലത്താളവുമാണ് പ്രധാന വാദ്യോപകരണങ്ങൾ. കുടവയറിൽ വിരിയുന്ന വർണലാവണ്യങ്ങളിൽ പുലി മാത്രമല്ല ഇടയ്ക്കു സിംഹങ്ങളും ഉണ്ടാവും. പുളളിപ്പുലി, കരിമ്പുലി, കടുവ അങ്ങനെ വേറെ മൃഗങ്ങളെയും ഈ പുലിമടയിൽ കാണാം. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. പുലിയും സിംഹവും കൈകൊർത്തു നടക്കുന്ന അപൂർവ കാഴ്ച ലോകത്ത് ഇവിടെ മാത്രമേ കാണാൻ കഴിയൂ. പല ദേശങ്ങളിൽ നിന്ന് താളം ചവിട്ടി വരുന്ന പുലിക്കൂട്ടങ്ങൾ സ്വരാജ് റൗണ്ടിലൂടെ വടക്കും നാഥനെ വലം വെച്ച് മടങ്ങും. അപ്പോഴേക്കും ഉച്ചസ്ഥായിയിലുളള മേളം അയയാൻ തുടങ്ങും. താളം അയഞ്ഞു തുടങ്ങുന്നതോടെയാണ് പുലികൾ വീണ്ടും മട കയറുന്നത്. അതോടെ തൃശൂർ വീണ്ടും പട്ടണമാകും.