പാര്‍ത്ഥിവപുരം പാര്‍ത്ഥസാരഥി ക്ഷേത്രം



പാര്‍ത്ഥിവപുരം എന്ന ചരിത്രപ്രധാന ദേശത്തിന്റെ ഉത്ഭവത്തിനു കാരണമായ പാര്‍ത്ഥസാരഥി ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴമയും പ്രൗഢിയും ഇന്നും നിലനിര്‍ത്തുന്നു. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മുഞ്ചിറ എന്ന സ്ഥലത്തുനിന്നും ഒരുകിലോമീറ്റര്‍ ചുറ്റളവിലാണ് ഈ അമ്പലം സ്ഥിതിചെയ്യുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ ആയ് രാജാവ് കരുനന്തടക്കന്‍ നിര്‍മിച്ച ഈ ക്ഷേത്രം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഇപ്പോള്‍. തിരുവനന്തപുരം-കന്യാകുമാരി തീരദേശ റോഡ് പാര്‍ത്ഥിവപുരം വഴിയാണ് പോകുന്നത്. തീരദേശറോഡിനോടു ചേര്‍ന്നാണ് ക്ഷേത്രം.


ശ്രീ മഹാവിഷ്ണുവാണ് ഇവിടുത്തെ മുഖ്യ ദേവന്‍. മഹാവിഷ്ണു, മഹാദേവന്‍, മഹാഗണപതി, വരാഹമൂര്‍ത്തി, വടക്കന്‍ പെരുമാള്‍, കരകണ്ഠേശ്വരന്‍, ശ്രീകൃഷ്ണന്‍, ദക്ഷിണാമൂര്‍ത്തി, അയ്യപ്പന്‍, നരസിംഹമൂര്‍ത്തി, ശ്രീ പാര്‍വ്വതി, നാഗര്‍ എന്നിവയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇത്രയേറെ പ്രതിഷ്ഠകളുള്ള അമ്പലങള്‍ അപൂര്‍വ്വമാണ്. ഇവിടെ രണ്ട് ശിവലിംഗ പ്രതിഷ്ഠയുണ്ട്. മഹാവിഷ്ണുവിൻ്റെ ചതുര്‍ബാഹു പ്രതിഷ്ഠയാണ് ഇവിടുത്തേത്. പൂര്‍ണ്ണ പെരുമാള്‍ എന്നാണ് അറിയപ്പെടുന്നത്. മഹാഭാരത യുദ്ധവുമായി പാര്‍ത്ഥിവപുരത്തിനു ബന്ധമുള്ളതായി പറയപ്പെടുന്നു.


കാണിക്കവഞ്ചി ഇല്ലാത്ത അമ്പലം എന്ന പ്രത്തേകതയുമുണ്ട്. ക്ഷേത്രത്തിന്റെ നടത്തിപ്പിനും ജീവനക്കാരുടെ ചെലവിനുമായി വന്‍തോതില്‍ വസ്തുവകകള്‍ രാജാവ് മാറ്റിവെച്ചു. അതുകൊണ്ടുതന്നെ ഭക്തജനങ്ങളില്‍നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കാണിക്ക സ്വീകരിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഇവിടെ വന്ന് ഭഗവാനെ ദര്‍ശനം ചെയ്യുന്ന ഭക്തരുടെ സാമ്പത്തിക കഷ്ടതകള്‍ അകന്ന് സര്‍വ്വ ഐശ്വര്യങ്ങളും ലഭിക്കുന്നു എന്ന വിശ്വാസം ഭക്തരുടെ ഇടയില്‍ നിലനില്കുന്നു.

മഹാവിഷ്ണുവിന് ക്ഷേത്രം പണിയാന്‍ ആഗ്രഹിച്ച കരുനന്തടക്കന്‍ ഉചിതമായ സ്ഥലമായി കണ്ടത് പൈങ്കുളം ഗ്രാമത്തിലെ ഉഴക്കുടിവിള എന്ന പ്രദേശമാണ്. ഈ പ്രദേശത്ത് വാസ്തുശില്പകലയുടെ പ്രൗഢിയോടെ ഒരു ക്ഷേത്രം പണിതു. ആ പ്രദേശത്തിന് പാര്‍ത്ഥിവശേഖരപുരം എന്ന പേരും നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിനരികില്‍ തന്നെ കാന്തളൂര്‍ ശാലയ്ക്കു സമാനമായ സര്‍വകലാശാലയും പണിതു. 95 വിദ്യാര്‍ഥികള്‍ വിവിധ മേഖലകളില്‍ വിദ്യയഭ്യസിച്ചിരുന്ന ശാലയെ ചോഴ രാജാക്കന്‍മാര്‍ പല പ്രാവശ്യം ആക്രമിച്ചതായും രേഖകള്‍ പറയുന്നു. നൂറ്റാണ്ടുകള്‍ കടന്നപ്പോള്‍ പാര്‍ത്ഥിവശേഖരപുരം ലോപിച്ച് പാര്‍ത്ഥിവപുരമായി.

ക്ഷേത്രസംരക്ഷണച്ചുമതല പുരാവസ്തുവകുപ്പിനാണങ്കിലും പൂജാചുമതല കന്യാകുമാരി ദേവസ്വത്തിനാണ്. എന്നാല്‍, നാട്ടുകാരുടെ സഹകരണത്തോടെ മാത്രമാണ് പൂജകളും ഉത്സവവും നടക്കുന്നത്. ഭക്തന്‍മാര്‍ക്ക് വേണ്ടതെല്ലാം കൊടുത്ത് പാര്‍ത്ഥിവപുരത്തിൻ്റെ ഐശ്വര്യമായി വിളങ്ങുന്നു ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിൽ.

ക്ഷേത്രത്തിലേക്കുള്ള വഴി.

തിരുവനന്തപുരം-നാഗര്‍കോവില്‍ ദേശീയപാതയില്‍ കുഴിത്തുറയ്ക്കടുത്ത് വെട്ടുവന്നിയില്‍നിന്ന് വലതുതിരിഞ്ഞ് 8 കി.മീ. സഞ്ചരിച്ചാല്‍ പുതുക്കടയില്‍ എത്താം. പുതുക്കടയില്‍നിന്ന് വലതുതിരിഞ്ഞ് ഒരു കി.മീ. ദൂരെയാണ് പാര്‍ത്ഥിവപുരം.

"ശ്രീ പാര്‍ത്ഥസാരഥേ ശരണം"