പരശുരാമന്റെ സ്വന്തം നാട് :- എന്റെ കേരളം

ഇന്ന്‌ നവംബര്‍ ഒന്ന് കേരളപ്പിറവി.
********************************
ഭാതതത്തിന്‍റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്‍ ഒന്നിന് മലയാളനാട് ജനിച്ചു. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി.

കേരളത്തെ കുറിച്ചുള്ള ഐതീഹ്യം

            ഇന്ത്യയുടെ തെക്കു പടിഞ്ഞാറു കിടക്കുന്ന ഈ കൊച്ചു നാടിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ള ഐതീഹ്യകഥ ഇങ്ങനെയാണ്.  ജമദഗ്നി മഹര്‍ഷിയുടെ പുത്രന്‍ രാമനായി, മഹാവിഷ്ണു അവതരിച്ചു. ശിവ ഭക്തനും വീരശൂരപരാക്രമിയുമായ രാമന്‍ തന്റെ ആയുധമായ പരശു (മഴു) വിന്റെ പേരും ചേര്‍ത്ത് പരശുരാമന്‍ എന്നും വിഖ്യാതനായി. അധികാര ദുര്‍മോഹികളും, അതില്‍ അഹങ്കാരികളുമായ സ്വാര്‍ത്ഥ തല്‍പരരുമായ ക്ഷത്രിയരുമായി 21 പ്രാവശ്യം ഘോര യുദ്ധം നടത്തി അവരെ വധിച്ചു, നാട്ടില്‍ സമാധാനവും, സന്തോഷവും നിലനിര്‍ത്തി, പരശുരാമന്‍ അതിനുശേഷം തനിക്ക് തപസ്സിരിക്കാന്‍ ഒരു സ്ഥലം തേടി പശ്ചിമഘട്ടത്തിന്‍ കരിനീല വനപ്രദേശത്തെത്തി. അവിടെ വരുണ ദേവന്‍ പരശുരാമന് മുന്നിൽ പ്രത്യക്ഷനായി, കടലില്‍ "പരശു' എറിഞ്ഞു ഭൂമി എടുത്തു കൊളളാന്‍ പറഞ്ഞു. അങ്ങനെ അറബികടലില്‍ പരശുരാമന്‍ പരശു എറിഞ്ഞു  കടലിൽ നിന്നും വീണ്ടെടുത്തതാണ്‌ കേരളം എന്നാണ് ഐതീഹ്യം.

ഭൂമിശാസ്ത്രപരമായും, കേരളം ഉണ്ടായത് സമുദ്രത്തിന്‍െറ ഒരു ഭാഗം ഉയര്‍ന്നു വന്നിട്ടാണ് എന്നതു രസാവഹമാണ്. കേരളം എന്ന പേരിനുമുണ്ടു പല കഥകളും, കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നു അര്‍ത്ഥം വരുന്നു എന്നും, അതല്ല. കേരം എന്നാല്‍ സംസ്കൃത ഭാഷയില്‍ നാളീകേരം എന്നര്‍ത്ഥം. അതിനാൽ തെങ്ങുകളുടെ നാടായതുകൊണ്ടാണ് കേരളം എന്ന പേര് എന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായതുകൊണ്ടു ചേരളം എന്നതു പിന്നീട് കേരളം എന്നായതാണ് എന്നൊക്കെ കുറെ കഥകളുണ്ട്.


വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം. മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്.

ഇടതിങ്ങിയ പച്ചപ്പ്, ഇടതൂര്‍ന്ന കേരവൃക്ഷങ്ങള്‍, നീണ്ടുനിവര്‍ന്നുകിടക്കുന്ന കടല്‍ത്തീരങ്ങള്‍, കായലുകള്‍, നദികൾ, എണ്ണമറ്റ ക്ഷേത്രങ്ങള്‍, നാഗാരാധനആയുര്‍വേദ ചികിത്സകള്‍, കേരളിയ തനത് കലാരൂപങ്ങൾ വ്യത്യസ്ത ഹൈന്ദവ ആഘോഷങ്ങൾ എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം പാകത്തിന് കോര്‍ത്തിണക്കിയ കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ചില്ലെങ്കില്‍ അതാണത്ഭുതം എന്ന് പറയേണ്ടിവരും. എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 60 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു.