ക്ഷേത്രായനം

ക്ഷേത്രായനത്തിൽ ഞാൻ ദർശനം നടത്തിയ ക്ഷേത്രങ്ങളെ കുറിച്ചുള്ള ചെറു വിവരണങ്ങളാണ് നൽകുന്നത്. അതിനായി താഴെ പറയുന്ന ഭാരത സംസ്ഥാനങ്ങളുടെ പേരുകളിൽ ക്ലിക്ക് ചെയ്താൽ മതിയാവും. അതിനു മുമ്പ് ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെ പറ്റി അറിഞ്ഞിരിക്കുവാൻ താഴെയുള്ള ചെറു ലേഖനം വായിക്കുക.

01. കേരളത്തിലെ ക്ഷേത്രങ്ങളിലൂടെ....


02. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലൂടെ....


03. കർണ്ണാടകത്തിലെ ക്ഷേത്രങ്ങളിലൂടെ....


 ദർശനം നടത്തിയ ഭാരതത്തിലെ ആകെ ക്ഷേത്രങ്ങൾ :-

                                                       126



ക്ഷേത്രങ്ങളുടെ പ്രാധാന്യം
* * * * * * * * * * * * * * * * *  * * * * * * * * *
ലോകാനുഗ്രഹഹേത്വര്‍ത്ഥം’ സ്ഥിരമായി നിലകൊള്ളുന്നതും ഈശ്വരചൈതന്യം നിറഞ്ഞുനില്‍ക്കുന്നതുമായ സഗുണോപാസനാകേന്ദ്രങ്ങളാണ് ക്ഷേത്രങ്ങള്‍. ആത്യന്തികമായി ഈശ്വരന്‍ നിര്‍ഗുണനും നിരാകാരനുമാണ്. അങ്ങനെയുള്ള ഈശ്വരനെ മനസ്സില്‍ സങ്കല്‍പിക്കുകയും ആരാധിക്കുകയും ചെയ്യുക എന്നത് സാധാരണക്കാര്‍ക്ക് ക്ലേശകരമാണ്. രൂപഭാവങ്ങളില്ലാത്ത ഒന്നിനെ സങ്കല്‍പിക്കുക നമുക്ക് സുസാദ്ധ്യമല്ലല്ലോ. അങ്ങനെയാണ് ഈശ്വരന് വിവിധ രൂപഭാവങ്ങള്‍ ഋഷീശ്വരന്മാര്‍ കല്‍പ്പിച്ചത്. സഗുണ, സാകാരരൂപത്തില്‍ അനേകം ദേവതാസങ്കല്‍പങ്ങളുണ്ടായതും ആ ദേവതകളെ കുടിയിരുത്തിയിട്ടുള്ള ക്ഷേത്രങ്ങള്‍ ഉണ്ടായതും ഈ പശ്ചാത്തലത്തിലാണ്. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി എന്നീ അഞ്ചു രൂപങ്ങളില്‍ ഈശ്വരന്‍ പ്രകാശിക്കുന്നുണ്ടെന്നാണ് ഭാരതീയസിദ്ധാന്തം.

അമ്പലം ഒരു ഊര്‍ജ്ജ സ്രോതസ്സാണ്‌. അമ്പലത്തിന്റെ ഘടന തന്നെ അതിനു വേണ്ടി നിലകൊള്ളുന്നതാണ്‌. ആ ഊര്‍ജ്ജം നമ്മളിലേക്കാവാഹിക്കാനാണ്‌ നാം അമ്പലത്തില്‍ പോകുന്നത്‌. ഇത്‌ ശാസ്ത്ര ഭാഷ്യം. നാമ്മുടെ സങ്കടങ്ങളും, ആഹ്രഹങ്ങളും പറയാനാണ്‌ അമ്പലത്തില്‍ പോകുന്നതെന്ന് നമ്മുടെ ഭാഷ്യം. എന്നാല്‍, ഒരു തിരുമേനി പറയും, ദൈവ പ്രീതിക്കും, ആഗ്രഹലബ്ധിക്കും ഒക്കെയാണ്‌ അവിടെ വരേണ്ടത്‌ എന്ന്.ഇതില്‍ ഏതാണ്‌ സത്യം? എല്ലാം സത്യങ്ങള്‍ തന്നെ.

ഒരു ക്ഷേത്രത്തിൽ എത്തിയാൽ ആദ്യം ഭക്തനെ സ്വാഗതം ചെയ്യുന്നത് മുന്നിലെ ധ്വജമായിരിക്കും. ശാസ്ത്രീയമായി പറഞ്ഞാൽ ഗ്രാമത്തിലെ മിന്നൽരക്ഷാചാലകത്തിൻറെ ഗുണമാണ് കൊടിമരം നിർവ്വഹിക്കുന്നത്. അതുകൊണ്ടാണ് ക്ഷേത്ര കൊടിമരത്തേക്കാൾ ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചാൽ തീപിടിക്കുമെന്ന് പറയുന്നത്. ഇത്തരത്തിലുളള കൊടിമരത്തെ ക്ഷേത്രമാകുന്ന ശരീരത്തിൻറെ നട്ടെല്ലായാണ് കരുതിപ്പോരുന്നത്. കൊടിമരത്തിൻറെ ചുവട് ഉറപ്പിച്ചിരിക്കുന്നത് ക്ഷേത്രശരീരത്തിൻറെ അരക്കെട്ടിലാണ്. അവിടെ നിന്നും അമ്പലത്തിൻറെ അടിയിലൂടെ ശ്രീകോവിലിൻറെ മധ്യത്തിൽ ദേവബിംബം വരെ പോകേണ്ടതാണിത്. എന്നാൽ ഭക്തർക്കു കാണത്തക്കവിധം ഗണിത ശാസ്ത്രത്തിൻറെ പിൻബലത്തോടെ ഇത് നിവർത്തിയിരിക്കുന്നുവെന്നുമാത്രം. ഇത്തരത്തിലുളള കൊടിമരത്തിന് മുകളിലായി അതാത് ക്ഷേത്രങ്ങളിലെ ദേവന്റെ വാഹനം ഉറപ്പിച്ചിരിക്കും. കുണ്ഡലിനീശക്തീയുടെ പ്രതീകമായി മുകളിൽ കൊടിക്കൂറയും കാണാം.

ദൈവപ്രീതി കിട്ടണമെങ്കില്‍, ദൈവത്തെ പ്രീതിപ്പെടുത്തണം. അതിന്‌ ദൈവത്തിന്റെ അരാധകനാവണം. എനിക്ക്‌ സുഖം തരൂ എന്നല്ല, എല്ലാം നന്നാവണേ എന്നല്ല അവിടെ നിന്ന് കൈ കൂപ്പി പറയേണ്ടത്‌."നാമം ചൊല്ലണം, ഭജിക്കണം…......"ഒരോ ദൈവത്തിനും അവരുടേതയ നാമങ്ങള്‍ ഉണ്ട്‌.ആ നാമങ്ങള്‍ കഴിയുന്നത്ര പ്രാവശ്യം ചൊല്ലണം അതിനായില്ലെങ്കില്‍,  കലിയുഗത്തിലെ ഏറ്റവും ഫലം കിട്ടുന്ന നാമം ചൊല്ലാം… “ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണാ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ…” ആഗ്രഹങ്ങള്‍ പതിയെ സാധിക്കും, നമ്മള്‍ നമുക്ക്‌ വേണ്ടി ഭജിക്കാതിരുന്നാല്‍ മാത്രം!

ഇനി അമ്പലം ഊര്‍ജ്ജ സ്രോതസ്സാണെന്ന് പറഞ്ഞല്ലോ, ശരിയായ രീതിയില്‍, പ്രതിഷ്ഠക്ക്‌ മുന്‍പില്‍ പ്രാര്‍ഥിച്ചാല്‍, ഒരു പോസിറ്റിവ്‌ എനര്‍ജി നമ്മിലേക്ക്‌ വരും. ഗര്‍ഭഗൃഹത്തില്‍ തളംകെട്ടിനില്‍ക്കുന്ന ഈശ്വര ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്നതിന് നടയ്ക്ക്‌ നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് ഏതാണ്ട് 30ഡിഗ്രി ചരിഞ്ഞ് നിന്നു വേണം തൊഴേണ്ടത്. കൈകാലുകള്‍ ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു ധ്യാനശ്ലോകമോ മൂലമന്ത്രമോ ജപിച്ചുകൊണ്ട് നില്‍ക്കണം.

നമ്മുടെ ഗുണത്തിനും അഭീഷ്ടസിദ്ധിക്കും വേണ്ടി ഭഗവാന്‍റെ തിരുമുന്നില്‍ സമര്‍പ്പിക്കുന്ന ഉപഹാരമാണ് വഴിപാടുകള്‍. വഴിപാട് എന്നതിന്‍റെ ശരിയായ അര്‍ത്ഥം ആരാധന എന്നാണെന്നും ഈശ്വരസന്നിധിയില്‍ വച്ച് ചെയ്യുന്ന ത്യാഗാമാണതെന്നും ഒരു വിശ്വാസമുണ്ട്.

വഴിപാട് യാഥാര്‍ത്ഥത്തില്‍ പൂജയുടെ ഒരു ഭാഗം തന്നെയാണ്. ഭക്തനെ പൂജയില്‍ ഭാഗികമായോ പൂര്‍ണമായോ ഭാഗമാക്കി തീര്‍ക്കുന്നതിനുള്ള ഒരു ഉപാധിയാണിത്. ഭക്തി നിര്‍ഭരമായ മനസ് ദേവനില്‍തന്നെ കേന്ദ്രികരിച്ചുകൊണ്ടും നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടും നടത്തുന്ന വഴിപാടുകള്‍ നിശ്ചയമായും പൂര്‍ണ്ണഫലം നല്‍കുക തന്നെ ചെയ്യുമെന്ന് എത്രയോ അനുഭവങ്ങളാല്‍ ബോധ്യമായിടുണ്ട്.‌ വെറുതെ പ്രാര്‍ഥിക്കുന്നതിന്‍റെ പത്തിരട്ടിഫലം വഴിപാടുകള്‍ കഴിച്ചു കൊണ്ട് പ്രാര്‍ഥിക്കുമ്പോള്‍ ലഭിക്കുന്നു. ക്ഷേത്രങ്ങളില്‍ പൊതുവേ നടത്തപെടുന്ന വഴിപാടുകളെ ആറ് വിഭാഗങ്ങളായി തിരിക്കാം അര്‍ച്ചന, അഭിഷേകം, ചന്ദനം ചാര്‍ത്ത്, നിവേദ്യം, വിളക്ക് മറ്റുള്ളവ അങ്ങിനെയാണ് ആ വിഭാജനം.

അമ്പലത്തില്‍ തൊഴുതുമടങ്ങുന്നതിനു മുമ്പ് തീര്‍ത്ഥം വാങ്ങണമെന്നും ശേഷം പ്രസാദം സ്വീകരിക്കണമെന്നും പറയാറുണ്ട്‌. ദേവാംശത്തെ മന്ത്രധ്വനികളോടെ അഭിഷേകം ചെയ്തെടുക്കുന്ന ജലമാണ് തീ൪ത്ഥമായി ഭക്തര്‍ക്ക്‌ നല്‍കുന്നത്. വിശ്വാസത്തിന്റെയും ശാസ്ത്രത്തിന്റെയും രണ്ടു ഗുണങ്ങളാണ് തീ൪ത്ഥസേവയില്‍ നിന്ന് ലഭിക്കുന്നത്. ദേവബിംബ സ്പര്‍ശം കൊണ്ടും മന്ത്രധ്വനികള്‍ കൊണ്ടുമുള്ള പരിശുദ്ധിയാണ് ആദ്യത്തെ ഗുണം. രണ്ടാമത്തേതാകട്ടെ, തുളസി തുടങ്ങിയ ഔഷധസസ്യങ്ങളില്‍ നിന്നും കിട്ടുന്ന മാഹാത്മ്യവും. ഇത്തരത്തില്‍ തീര്‍ത്ഥം സേവിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണെന്ന് പാശ്ചാത്യ ഗവേഷകര്‍ പോലും സമ്മതിച്ചിട്ടുണ്ട്. തീ൪ത്ഥങ്ങളില്‍ ചേര്‍ക്കുന്ന തുളസി, കൂവളം, താമര, മന്ദാരം, തെച്ചി, മഞ്ഞള്‍ എന്നിവയുടെ ഔഷധ ഗുണങ്ങള്‍ പ്രധാനമായും രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കും. കൂടാതെ രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ചുണ്ടുകള്‍ അകത്തേക്കാക്കിയിട്ടുവേണം തീര്‍ത്ഥം വലിച്ചു കുടിക്കാന്‍. ഇരുച്ചുണ്ടുകളും തൊടാന്‍ ഇടവരരുത്. സേവിച്ച തീ൪ത്ഥജലത്തിന്റെ ബാക്കി, ഉള്ളംകയ്യില്‍ ശേഷിക്കുന്നതത്രയും ശിരസ്സിലും മുഖത്തും ദേഹത്തുമുഴുവനും തളിക്കണം. പ്രസാദമായി ലഭിക്കുന്ന ഭസ്മം, ചന്ദനം എന്നിവ നെറ്റിയില്‍ വരച്ച് കുറിയിടുകയും കരി, ചാന്ത്, സിന്ദൂരം എന്നിവ പൊട്ടായി തൊടുകയുമാണു വേണ്ടത്.


ശിവന്റെ നടയില്‍ തൊഴുതുകഴിഞ്ഞാല്‍ അല്‌പസമയം ഒന്നിരുന്നിട്ടേ പോകാവൂ. ഇതിന്‌ കാരണം ''ശിവ'' ഭഗവാന്‌ തന്റെ ഭക്‌തരോട്‌ അതിയായ കാരുണ്യമാണ്‌. ഒരു ഭക്‌തന്‍ തൊഴാന്‍ വരുമ്പോള്‍തന്നെ തന്റെ ഭൂതഗണത്തോട്‌ അവരെ കൂട്ടിക്കൊണ്ടു വരാന്‍ കല്‌പന കൊടുക്കും. അവര്‍ തൊഴുതു കഴിഞ്ഞ്‌ ഇരിക്കുന്ന സമയം നിങ്ങള്‍ക്ക്‌ തിരിച്ചു പോരാം എന്നാണ്‌ അദ്ദേഹത്തിന്റെ കല്‌പന. തൊഴുതു കഴിഞ്ഞശേഷം നാം ഇരിക്കാതെപോന്നാല്‍ ഭൂതഗണങ്ങള്‍ ക്ഷേത്രമതില്‍വരെ നമ്മെ പിന്‍തുടരും. ധാരാളം പേര്‍ തൊഴാന്‍ വരുന്ന ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും അകമ്പടിപോകേണ്ടതുണ്ട്‌. അതിനനുവദിക്കാതെ നാം നേരേ പോന്നാല്‍ അവര്‍ക്ക്‌ അത്‌ ബുദ്ധിമുട്ടുണ്ടാക്കും. നമുക്കത്‌ ദോഷമാകാനും സാധ്യതയുണ്ട്‌. അതിനാലാണ്‌ തൊഴുതാലുടന്‍ അല്‌പനേരം ഇരിക്കണമെന്നു പറയുന്നത്‌. ഏത് ക്ഷേത്രത്തിലും തൊഴുതു കഴിഞ്ഞാല്‍ കുറച്ചു സമയം ഇരിക്കുന്നത്  നന്ന്.

പ്രദക്ഷിണ നിയമങ്ങള്‍
* * * * * * * * * * * * * * *
ഗണപതി- ഒന്ന്‌

ശിവന്‍ – മൂന്ന്‌

മഹാവിഷ്ണു – നാല്‌

ശാസ്താവ്‌ – അഞ്ച്‌

സുബ്രമണ്യന്- ആറ്

ഭഗവതി – നാല്‌

സൂര്യന്‍ – രണ്ട്‌

ആല്‍മരം -- ഏഴ്

ഏത്തമിടല്‍
* * * * * * * * * * * *
36, 24, 16, 12, 7, 5, 3 ഈ തവണകളില്‍ ഏത്തമിടാം. ഏത്തമിടല്‍ കഴിഞ്ഞാല്‍ വിരല്‍ ഞൊട്ട ഇടുന്നത്‌ 'ഗണപതി'ക്ക്‌ പ്രീതികരമാണ്‌.

നമസ്‌ക്കാരം
* * * * * * * * * * *
പുരുഷന്മാര്‍ ക്ഷേത്രനടയില്‍ സാഷ്‌ടാംഗ നമസ്‌കാരം ചെയ്യണം. കൈ, കാല്‌, തോള്‌, നെറ്റി ഈ ഭാഗങ്ങള്‍ നിലത്ത്‌ മുട്ടിയിരിക്കണം. കൈകള്‍ തലയ്‌ക്കു നേരെ മുന്നോട്ടു നീട്ടി അഞ്‌ജലീബദ്ധനായിരിക്കണം. നമസ്‌ക്കാരശേഷം നിലത്ത്‌ തൊട്ടുതൊഴണം. ദേവപാദം തൊട്ടുതൊഴുതു എന്നാണ്‌ സങ്കല്‌പം. എന്നാല്‍ ഈ രീതിയിലുള്ള നമസ്‌ക്കാരം സ്‌ത്രീകള്‍ക്ക്‌ പാടില്ല. സ്‌ത്രീകള്‍ മുട്ടുമടക്കി നെഞ്ച്‌ നിലത്തുമുട്ടാതെ വേണം നമസ്‌ക്കരിക്കാന്‍. നെഞ്ച്‌ നിലത്ത്‌ മുട്ടി നമസ്‌ക്കരിക്കുന്നത്‌ ദോഷമാണ്‌.

ദേവനും ഇഷ്ടപുഷ്പവും
* * * * * * * * * * * * * * * * * * *
ശിവൻ - കൂവളത്തില മൂന്ന്‌ ഇതളുള്ളത്‌.

ഗണപതി - കറുക.

വിഷ്ണു - തുളസി.

ശാസ്താവ് - ശംഖ് പുഷ്പം.

ദേവിമാര്‍ക്ക്‌ - പൊതുവില്‍ ചുവന്ന പൂക്കളാകാം.( ചെമ്പരത്തിപ്പൂ, തെറ്റിപ്പൂ )

കൂടാതെ അരളി, മന്ദാരം, നന്ത്യാര്‍വട്ടം, താമര, ചെമ്പകം, പിച്ചി, മുല്ല ഇവ അതാതു ദേവന്‌ ഹിതകരമായത്‌ സമര്‍പ്പിക്കണം.

കേരളീയ ദേവാലയങ്ങളില്‍ ഞാലിപ്പൂവന്‍പഴം, കദളിപ്പഴം, പൂവന്‍ ഇത്യാദി പഴങ്ങള്‍ സമര്‍പ്പിക്കാം. ഏതു ക്ഷേത്രത്തിലും ഉത്സവകാലം പരമപ്രധാനമാണ്‌.



പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ