കന്യാകുമാരി ദേവീ ക്ഷേത്രം.



തമിഴ്നാടിലെ കന്യാകുമാരി കടല്‍ തീരത്തു നിലകൊള്ളുന്ന ദേവീ ക്ഷേത്രമാണ് കന്യാകുമാരി ദേവീ ക്ഷേത്രം.കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന കുമാരി രൂപത്തിലാണ് ദേവി. കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി, വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയും മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മണ്‍തരികള്‍ ധാന്യമണികള്‍ പോലെ ആയത്. ഇന്നും സന്ദര്‍ശകര്‍ക്ക് നടക്കാതെ പോയ ഈ വിവാഹത്തിന്റെ സ്മരണാര്‍ത്ഥം അരിയുടെ രൂപത്തിലുള്ള കല്ലുമണികള്‍ ഇവിടെ നിന്നും വാങ്ങാം. കൈയില്‍ മാലയുമായി ആ കന്യക പുണ്യ സ്ഥലത്ത് നീണ്ട തപസ്സിന് തുടക്കം കുറിച്ചു. ഇതറിഞ്ഞ ബാണാസുരന്‍ പുണ്യകാശിയെ വരിക്കുവാനായി അവള്‍ തപസ്സുചെയ്യുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. പ്രണയാഭ്യര്‍ത്ഥന യുദ്ധത്തില്‍ കലാശിക്കുകയായിരുന്നു. അങ്ങനെ യുദ്ധത്തിനിടയില്‍ ചക്രായുധത്താല്‍ ബാണാസുരന്റെ കഴുത്ത് അറ്റുപോയി. അവിടെയാണ് ചക്രതീര്‍ത്ഥം. 

കൃഷ്ണാവതാരകാലത്ത് കംസന്റെ കൈയില്‍നിന്നും വഴുതിപ്പോയ ആകന്യകയാണ് കന്യാകുമാരിയിലെ ഭഗവതി. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നടതുറക്കാറുള്ളൂ. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും. ദേവിയുടെ വൈരമൂക്കൂത്തി ഏറെ പ്രസിദ്ധമാണ്.