മരുത്വാമല ആഞ്ജനേയര്‍ ക്ഷേത്രം



രാമ-രാവണ യുദ്ധത്തില്‍ പരിക്കേറ്റ ലക്ഷ്മണന്റെ മുറിവുകള്‍ ഉണക്കാന്‍, മൃതസഞ്ജീവനിയുമായി വരുമ്പോള്‍ ഹനുമാന്റെ കൈയില്‍ നിന്നൂ‍ര്‍ന്നുവീണ ഭാഗങ്ങളാണത്രെ മരുത്വാ മലയായത്. ഈ മലയ്ക്കു തമിഴില്‍ മരുന്തു വാഴും മലൈ (മരുന്നു വാഴുന്ന മല) എന്നാണ് പേര്.

കന്യാകുമാരിക്കടുത്തായി, പശ്ചിമഘട്ടം അവസാനിക്കുന്ന ഭാഗത്തുകാണുന്ന ഒട്ടനേകം ചെറിയ കുന്നുകളില്‍ ഒന്നാണ് മരുത്വാമല. തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കു പോകുമ്പോള്‍, ദേശീയപാതയില്‍ നാഗര്‍കോവില്‍ കഴിഞ്ഞു എകദേശം 12 കിലോമീറ്റര്‍ പോയാല്‍, ഇടതു ഭാഗത്തായി മരുത്വാ മല കാണാന്‍ കഴിയും. ദേശീയ പാതയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് 1.5 കിലോമീറ്റര്‍ പോയാല്‍, മലയുടെ അടിഭാഗത്ത് എത്തിച്ചേരാം. വാഹനം ഇവിടെ പാര്‍ക്കു ചെയ്ത്, സഞ്ചാരികള്‍ കാല്‍നടയായി വേണം മുകളിലെത്താന്‍. മലമുകളില്‍ ഉള്ള ആഞ്ജനേയര്‍ ക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ ക്ഷേത്രം വരേക്കും കല്ലില്‍ കൊത്തിയെടുത്ത പടിക്കെട്ടുകള്‍ ഉണ്ട്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരമുണ്ട് മലയുടെ മുകളിലേക്ക്. മലയുടെ ഏറ്റവും ഉയരം കൂടിയ ഭാഗത്തിനു 800-900 അടി ഉയരമുണ്ട്. ആഞ്ജനേയര്‍ ക്ഷേത്രം, മലയുടെ താഴ്വാരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണഗുരു, അയ്യാ വൈകുണ്ഡ നാഥര്‍ തുടങ്ങി ഒരുപാട് മഹാന്മാര്‍ തപസ്സു ചെയ്ത പുണ്യഭൂമിയാണ് മരുത്വാ മല. മലമുകളിലേക്കുള്ള വഴിയില്‍ നിരവധി ഗുഹകളും, വിവിധ ദേവീ ദേവന്മാരുടെ പ്രതിഷ്ഠകളും കാണാന്‍ കഴിയും. കല്ലില്‍ കൊത്തിയ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ ശ്രദ്ധയാകര്‍ഷിക്കുന്നു. മലമുകളിലേക്കുള്ള വഴിയുടെ ഇരുവശത്തും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ വഴിയില്‍ നല്ല കുളിര്‍മ്മ നല്‍കി. ഒരുപാട് ഒറ്റമൂലികള്‍ ഉള്ള മലയാണ് മരുത്വാമല എന്നാണ് കേള്‍വി. ജൈവ വൈവിധ്യത കൊണ്ട് ശ്രദ്ധേയമാണ് ഇവിടം.

അഗസ്ത്യമുനി

പടിക്കെട്ടുകള്‍ കയറുന്നത് അത്ര വലിയ പ്രയാസം ഉണ്ടാക്കിയില്ല. അതിശക്തമായ കാറ്റാണ് പലപ്പോഴും അനുഭവപ്പെട്ടത്. അതിനാല്‍, തമിഴ്‌നാടിന്റെ ആ ചൂട് അനുഭവപ്പെട്ടില്ലെന്നു മാത്രമല്ല, ക്ഷീണവും കുറവായിരുന്നു. പ്രധാന വഴിയില്‍ നിന്നുള്ള ചില ഒറ്റയടിപ്പാതകളിലൂടെ പോയാല്‍ പണ്ട് മുനിമാര്‍ തപസ്സു ചെയ്തിരുന്ന ഗുഹകളും, അതിനകത്തെ പ്രതിഷ്ഠകളും കാണാം. പടിക്കെട്ടുകള്‍ കയറിച്ചെന്നാല്‍ ആദ്യമെത്തുന്നത് ശിവപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രത്തിലാണ്. ഈ ക്ഷേത്രത്തിന്റെ ഒരു വശത്തായി ചെറിയ ഒരു കുളവും ഉണ്ട്. വലിയ ഒരു ഗുഹയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗുഹയുടെ മുന്‍ഭാഗം ചുമരുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ഏകദേശം 6-7 മീറ്റര്‍ നീളമുണ്ട് ഗുഹക്ക്. ക്ഷേത്രത്തില്‍ അര്‍ച്ചന നടത്തി ഞങ്ങള്‍ മുകളിലേക്ക് കയറി. ആഞ്ജനേയ ക്ഷേത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കുറച്ചുകൂടി പടിക്കെട്ടുകള്‍ കയറി, ഞങ്ങള്‍ ആഞ്ജനേയ ക്ഷേത്രത്തിനു മുന്നില്‍ എത്തി. ഈ ക്ഷേത്രത്തിനു മുന്നില്‍ നിന്നാല്‍ തമിഴ്‌നാടിന്റെ ആ പച്ചപ്പ് ശരിക്കും കാണാം. വളരെ മനോഹരമായ കാഴ്ചയായിരുന്നു അത്. തമിഴ്‌നാട് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ വിരിയുന്ന വരണ്ട ആ ചിത്രത്തിനു കടക വിരുദ്ധമായ ഒരു ദൃശ്യമായിരുന്നു അത്. ഈ ക്ഷേത്രത്തിന്റെ രണ്ടു ഭാഗത്തും വലിയ പാറക്കെട്ടുകള്‍ തലയെടുപ്പോടെ നില്‍ക്കുന്നു. ഭയപ്പെടുത്തുന്നുന്ന കാഴ്ചയാണ് അത്. ക്ഷേത്രത്തിനു മുന്നില്‍, ഒരാള്‍ പൊക്കത്തില്‍ ഒരു മണ്ഡപം ഉണ്ട്. ഒരാള്‍ക്കു ഞെങ്ങി ഞെരുങ്ങി മാത്രം അകത്തു കടക്കാന്‍ വലുപ്പമുള്ള ഒരു വാതിലും, ഇരുവശത്തേക്കും കിളിവാതില്‍ പൊലെയുള്ള രണ്ട് ജനലുകളും ഉണ്ട്. ഇതിനകത്തു കയറി നിന്നാ‍ല്‍ കാറ്റിന്റെ പ്രകമ്പനമല്ലാതെ മറ്റൊന്നും കേള്‍ക്കാന്‍ കഴിയില്ല. കാതു പൊട്ടിപ്പോകുമെന്ന് തോന്നും. പണ്ടെന്നോ, മുനിമാര്‍ ധ്യാനിക്കാന്‍ ഉപയോഗിച്ച മണ്ഡപമായിരുന്നിരിക്കാം അത്.