പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം



കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിന് 16 കിലോമീറ്റര്‍ വടക്കായാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. മുത്തപ്പൻ ഈ നാട്ടുകാർക്ക് വിശ്വാസത്തിന്റെയും ശക്തിയുടെയും ധൈര്യത്തിന്റെയും ഒക്കെ രൂപമാണ്. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുത്തപ്പനു വെള്ളാട്ടവും തിരുവപ്പനയും നേരുന്നതും മുത്തപ്പനെ നേരിട്ട് വന്നു കണ്ട് സങ്കടങ്ങൾ പറയുന്നതും ഒക്കെ ആളുകളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. എപ്പോൾ വിശന്നെത്തിയാലും വയറു മാത്രമല്ല, മനസ്സും നിറച്ചു വിടുന്ന കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം..


തെയ്യക്കോലം കെട്ടി നിൽക്കുന്ന മുത്തപ്പനോട് പ്രശ്നങ്ങൾ പറ‍ഞ്ഞ് പ്രാർഥിച്ച് പോകുന്നവർ മനസ്സു നിറഞ്ഞാണ് പോകുന്നത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മറ്റ് തെയ്യക്കോലങ്ങള്‍ വര്‍ഷത്തിലെ ചില പ്രത്യേക കാലയളവില്‍ (തുലാം 10 മുതല്‍ ഇടവം വരെ) മാത്രമാണ് കെട്ടിയാടാറുള്ളത്. എന്നാല്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ( ചില പ്രത്യേക ദിവസങ്ങളൊഴികെ ) തെയ്യം കെട്ടിയാടുന്നു.

മുത്തപ്പൻ പരമാത്മാവിന്റെ രണ്ട് പ്രധാന ദൈവിക ഭാവങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വെള്ളാട്ടവും തിരുവപ്പനയുമാണ് ഇവിടെ ദിവസവും കെട്ടിയാടുന്ന മുത്തപ്പൻ്റെ തെയ്യക്കോലങ്ങൾ. ചന്ദ്രക്കലയുടെ രൂപമുള്ള കിരീടം വെച്ച് ശിവനെയും മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് മഹാവിഷ്ണുവിനെയുമാണ് മുത്തപ്പൻ പ്രതിനധാനം ചെയ്യുന്നത്.

എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടുമാണ് ഇവിടെ തിരുവപ്പനയും വെള്ളാട്ടവും കെട്ടിയാടുന്നത്. പുത്തരി തിരുവപ്പന അല്ലെങ്കില്‍ വര്‍ഷത്തിലെ ആദ്യത്തെ തിരുവപ്പന വര്‍ഷത്തിലെ ആദ്യത്തെ പുതുനാമ്പുകള്‍ ആഘോഷിക്കുവാന്‍ വൃശ്ചികം 16നു നടക്കുന്നു. അവസാനത്തെ തിരുവപ്പന നടക്കുന്നത് കന്നി 30നു ആണ്. ചില പ്രത്യേക ദിവസങ്ങളിൽ പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ തിരുവപ്പന നടക്കാറില്ല. എല്ലാ വർഷവും തുലാം ഒന്നു മുതൽ വൃശ്ചികം 15 വരെ, ക്ഷേത്രത്തിലെ നിറ ദിവസം, മടപ്പുര കുടുംബത്തിൽ മരണം നടക്കുന്ന ദിവസം, കാർത്തിക മാസത്തിലെയും തുലാം മാസത്തിലെയും അമാവാസി ദിവസങ്ങൽ എന്നീ ദിനങ്ങളിൽ ഇവിടെ തിരുവപ്പന നടക്കാറില്ല.


ഐതീഹ്യം

ഐതിഹ്യം അനുസരിച്ച് കണ്ണൂര്‍ ജില്ലയിലെ തന്നെ ഏരുവേശ്ശി എന്ന ഗ്രാമത്തിലെ അയ്യങ്കര ഇല്ലത്താണ് മുത്തപ്പന്റെ ബാല്യകാലം. അവിടത്തെ പാടിക്കുറ്റി അന്തര്‍ജനത്തിനും നമ്പൂതിരിക്കും മക്കളില്ലാത്ത ദു:ഖം കൊണ്ട് വഴിപാടുകള്‍ പലതു നടത്തി. ഒടുവില്‍ ഒരു ദിവസം പാടിക്കുറ്റിഅമ്മ കൊട്ടിയൂരിലെ തിരുവഞ്ചിറയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നും ലഭിച്ച കുഞ്ഞാണ്, ഒടുവില്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനു വേണ്ടി മുത്തപ്പനായി മടപ്പുരകളില്‍ കുടികൊള്ളുന്നത്.

ബാല്യം മുതല്‍ക്കു തന്നെ വിചിത്രമായ രീതികളായിരുന്നു മുത്തപ്പന്റേത്. ഇല്ലത്തെ രീതികള്‍ക്കനുസരിച്ചുള്ള ജീവിതം ആയിരുന്നില്ല മുത്തപ്പന്റെത്. കാട്ടുമൃഗങ്ങളെ വേട്ടയാടിപിടിച്ചും മത്സ്യ മാംസാദികള്‍ കഴിച്ചും നടന്നിരുന്ന മുത്തപ്പന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. ഇല്ലത്തെ അന്തര്‍ജ്ജനത്തിന് ഇതിലെല്ലാം എതിര്‍പ്പായിരുന്നെങ്കിലും പുത്രസ്‌നേഹം കാരണം അന്തര്‍ജ്ജനം എല്ലാം പൊറുത്തു മകനെ സ്‌നേഹിച്ചു. ഒടുവില്‍ നിവൃത്തി ഇല്ലാതായപ്പോള്‍ വീടുവിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അപ്പോള്‍ മുത്തപ്പന്‍ തന്റെ വിശ്വരൂപം കാട്ടിക്കൊടുക്കുകയും അവതാര ഉദ്ദേശ്യം വെളിപെടുത്തുകയും ചെയ്തു. ആ കണ്ണുകളില്‍ നിന്ന് ഉള്ള അഗ്‌നി കണ്ടു ഭയപ്പെട്ടു ആ അമ്മ മകനോട് ഇനി എന്നും പൊയ്ക്കണ്ണ് ധരിക്കണം എന്ന് ആവശ്യപെടുകയും ചെയ്തു .

അങ്ങനെ തന്റെ വിശ്വരൂപം കാട്ടി വീടു വിട്ടിറങ്ങിയ മുത്തപ്പൻ നേരെ പോയത് കുന്നത്തൂരിലേക്കായിരുന്നു. യഥാർഥത്തിൽ അദ്ദേഹത്തിന്റെ ലക്ഷ്യസ്ഥാനം അയ്യങ്കര ആയിരുന്നുവെങ്കിലും കുന്നത്തൂരിന്റ മനോഹാരിത കണ്ട് അവിടെ വസിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഇവിടം മുത്തപ്പന്റെ ആരുഢസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രവും ശ്രീകോവിലുകളുമില്ലാതെ വെറും വനത്തിനുള്ളിലാണ് ഈ ആരുഢസ്ഥാനമുള്ളത്. കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടി പയ്യാവൂരിനോട് ചേര്‍ന്നാണ് കുന്നത്തൂര്‍ പാടി സ്ഥിതി ചെയ്യുന്നത്. പിന്നീട് തന്റെ അവതാര ലക്ഷ്യങ്ങൾക്കായി മറ്റൊരു സ്ഥലം വേണമെന്നു തോന്നിയ മുത്തപ്പൻ കുന്നത്തൂർ പാടിയിൽ നിന്നും ഒരു അമ്പ് എയ്യുകയും അത് പറശ്ശിനിക്കടവിൽ ചെന്ന് പതിക്കുകയും മുത്തപ്പന്‍ അവിടെ വസിക്കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം.


മുത്തപ്പന്റെ പ്രധാന വഴിപാടുകള്‍

പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ്.  മടയന് ഉള്ള വഴിപാടുകള്‍ വെച്ചേരിങ്ങാട്ട് (ഏത്തക്ക, കുരുമുളക്, മഞ്ഞള്‍, ഉപ്പ് എന്നിവയുടെ പുഴുങ്ങിയ ഒരു മിശ്രിതം), നീര്‍ക്കരി (അരിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്, എന്നിവയുടെ മിശ്രിതം), പുഴുങ്ങിയ ധാന്യങ്ങള്‍, തേങ്ങാപ്പൂള് എന്നിവയാണ്. കരിച്ച ഉണക്കമീനും കള്ളും നൈവേദ്യമായി അര്‍പ്പിക്കാറുണ്ട്.

എത്തിച്ചേരാൻ

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ  കണ്ണൂർ, അവിടെത്തെ ബസ്സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സ് ലഭിക്കും. ഏകദേശം 16 കിലോമീറ്റർ ദൂരം.