രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം




ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം. തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്.രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു.  ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം വന്നു.

രാമേശ്വരവും ശിവപ്രതിഷ്ഠയും
**************************************
അദ്ധ്യാത്മരാമായണത്തില്‍ മാത്രമാണ് രാമേശ്വര കഥയുള്ളത്. അതിനെ ആധാരമാക്കി രചിച്ച കിളിപ്പാട്ടിലും കമ്പരാമായണത്തിലുമൊക്കെ പിന്നീടതു ചേര്‍ക്കപ്പെട്ടു. നാം ചെറിയൊരു വീടുപണിയാന്‍ തുടങ്ങുകയാണെങ്കില്‍ പോലും തറപൂജ നടത്തുമല്ലോ. അസാധ്യവും അതിശ്രമകരവുമായ സേതുബന്ധനം ആരംക്കുന്നതിനുമുമ്പ് ശ്രീരാമന്‍ ശിവപൂജ നടത്തി. അവിടെയൊരു ശിവലിംഗ പ്രതിഷ്ഠയും നടത്തി. എന്നിട്ട് ആസ്ഥലത്തിന് രാമേശ്വരം എന്നുപേരിട്ടു. ശിവനെ പൂജിച്ചുകൊണ്ട് രാമന്‍ ലോകഹിതത്തിനായി പറയുന്നു.

👉  രാമേശ്വരത്തിലെ ശിവനെ ദര്‍ശിച്ച് സേതുബന്ധനത്തെ പ്രമണിക്കുന്നവര്‍ ബ്രഹ്മഹത്യാദി പാപങ്ങളില്‍ നിന്നുപോലും മുക്തനാകുന്നു. സേതുബന്ധനത്തില്‍ സ്‌നാനം ചെയ്ത് രാമേശ്വരമഹാദേവനെ ദര്‍ശിച്ചിട്ട്, സങ്കല്‍പപൂര്‍വം കാശിയിലെത്തി അവിടെ നിന്ന് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരനെ അഭിഷേകം ചെയ്തിട്ട് ആ ജലപാത്രത്തെ സമുദ്രത്തില്‍ അര്‍പ്പിക്കുകയാണെങ്കില്‍ അവന് ബ്രഹ്മപദം പ്രാപിക്കാന്‍ കഴിയുമെന്നതിനു സംശയമില്ല.

👉 ഇന്നുമത് പല ഹിന്ദുക്കളും അനുഷ്ഠിക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ നിന്നു നിരവധി ഗ്രാമീണ ഭക്തന്മാര്‍ കാശിയില്‍ പോയി ദര്‍ശനം നടത്തി. ഗംഗാജലവുമായി രാമേശ്വരത്തുവന്ന് സേതുവില്‍ കുളിച്ച് രാമേശ്വരന് അഭിഷേകം നടത്തി. സമുദ്രജലവുമായി മടങ്ങിപ്പോകുന്നു.

👉 ഹിമാലയത്തിലെ യമാനോത്രി, ഗംഗോത്രി, കേദാരനാഥ്, ബദരി എന്നീ ചാര്‍ധാം യാത്ര പുറപ്പെടുംമുമ്പ് രാമേശ്വരത്തെത്തി സമുദ്രസ്‌നാനവും ശിവദര്‍ശനവും നടത്തി സേതുവില്‍നിന്നും അല്പം മണലെടുത്ത് ഗംഗയില്‍ കൊണ്ടിടുന്ന പതിവ് ഇപ്പോഴുമുണ്ട്. ചാര്‍ധാം യാത്ര പൂര്‍ത്തിയാക്കിയശേഷം ഗംഗയില്‍ കുളിച്ച് ഗംഗാജലവുമായി വീണ്ടും രാമേശ്വരത്തെത്തി അഭിഷേകം ചെയ്യുന്നു. അപ്പോഴാണ് യാത്ര പൂര്‍ത്തിയാകുന്നത് എന്നാണ് ചിലരുടെ വിശ്വാസം.


രാമേശ്വരവും ഹനുമാനും
******************************
കമ്പരാമായണത്തിലേതാണ് ഇക്കഥ. അണക്കെട്ടുനിര്‍മ്മാണം തുടങ്ങുന്നതിനുമുമ്പായി സര്‍വ്വരുടെയും നന്മക്കായി ഒരു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രീരാമന്‍ നിശ്ചയിച്ചു. നളന്റെ മേല്‍നോട്ടത്തില്‍  കരിങ്കല്‍ ഒരു ക്ഷേത്രം പണിയാന്‍ ശ്രീരാമന്‍ നിര്‍ദ്ദേശിച്ചു. ദേവശില്പിയുടെ പുത്രന്‍ മനോഹരമായ ഒരു ക്ഷേത്രം നിര്‍മ്മിച്ചു പ്രതിഷ്ഠയ്ക്കു മുഹൂര്‍ത്തവും നിശ്ചയിച്ചു. കൈലാസത്തില്‍ ചെന്ന് ഒരു ശിവലിംഗം കൊണ്ടുവരാന്‍ ആഞ്ജനേയനോടു പറഞ്ഞു. വായുപുത്രന്‍ കൈലാസത്തിലേക്കു പാഞ്ഞു.

എന്നാല്‍ മുഹൂര്‍ത്തസമയത്ത് ഹനുമാന് വിഗ്രഹവുമായി മടങ്ങിയെത്താന്‍ കഴിഞ്ഞില്ല. മുഹൂര്‍ത്തം തെറ്റരുതല്ലോ. ശ്രീരാമന്‍ വിഗ്രഹം പ്രതിഷ്ഠിക്കേണ്ട പീഠത്തിനു മുന്നില്‍ചെന്ന് ധ്യാനനിരതനായി നിന്നു. ആ സമയത്ത് അവിടെയൊരു ദിവ്യചൈതന്യം ആവേശിച്ചു. പീഠത്തില്‍ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അങ്ങനെ പ്രതിഷ്ഠ കഴിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ഹനുമാന്‍ വിഗ്രഹവുമായി എത്തിച്ചേര്‍ന്നു. പക്ഷേ പ്രതിഷ്ഠ കഴിഞ്ഞതുകൊണ്ട് ഹനുമാന്‍ കുണ്ഠിതപ്പെട്ടു. ഭക്തന്റെ കുണ്ഠിതം ഭഗവാനു സഹിക്കില്ലല്ലോ.

സ്വയംഭൂശിവലിംഗം പീഠത്തില്‍ നിന്നളക്കിമാറ്റിയിട്ട് ഹനുമാന്‍ കൊണ്ടുവന്ന ലിംഗം പ്രതിഷ്ഠിക്കാന്‍ ഭഗവാന്‍ ആവശ്യപ്പെട്ടു. അതിശക്തനായ ഹനുമാന്‍ എത്ര ശ്രമിച്ചിട്ടും ആദ്യശിവലിംഗം ഇളക്കാന്‍ കഴിഞ്ഞില്ല. വിഷണ്ണനായ മാരുതിയോട് കൊണ്ടുവന്ന വിഗ്രഹം ഈ ക്ഷേത്രത്തിന്റെ അഭിവൃദ്ധിക്കും മഹിമയ്ക്കുമായി കിഴക്കേ ഗോപുരത്തിന്റെ മുന്‍ഭാഗത്തു പ്രതിഷ്ഠിക്കാനാവശ്യപ്പെട്ടു.

മാരുതി ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ ശ്രീരാമന്‍ അനുഗ്രഹിച്ചു. ”ഈ ശിവലിംഗം ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചശേഷം അകത്തുകയറി ക്ഷേത്രാധിപനായ ശിവലിംഗത്തെ ദര്‍ശിക്കുന്നവര്‍ക്ക് സകല അഭീഷ്ടവും സാധിക്കും” ഇപ്പോള്‍ രാമേശ്വരത്ത് പോകുന്നവര്‍ക്ക് ഈ രണ്ടു ശിവലിംഗവും ദര്‍ശിക്കാം. വാല്‍മീകി രാമായണത്തില്‍ രാമേശ്വരത്തിന്റെ സൂചനയില്ല.

ॐ രാമായണത്തിലെ രാമേശ്വരം ॐ

രാമേശ്വരവും സീതയും
*************************
സ്ഥലപുരാണത്തില്‍ രാമേശ്വരത്തെ കുറിച്ച് പറയുന്ന കഥയ്ക്ക് മേല്‍പറഞ്ഞ കഥയില്‍ നിന്നും കുറച്ച് വ്യത്യാസമുണ്ട്.രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കുണ്ഠിതപ്പെട്ടു. ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.

തുടരും...