പത്താം ഉത്സവദിവസമായ ഭരണി നാളിലാണ് തൂക്ക നേർച്ച നടത്തുന്നത്. അന്നേ ദിവസം പ്രഭാത പജക്കു ശേഷം ബാലൻമാരുടെ കുത്തിയോട്ടം ആരംഭിക്കുന്നു. കുത്തിയോട്ടം അനുഷ്ഠിക്കുന്നത് 12 വയസ്സിനു താഴെയുള്ള ബാലന്മാർ ആണ്. തൂക്ക ദിവസം ദേവി വടക്കേ വീട്ടിൽ എഴുന്നെള്ളുന്നതിന് മുൻപുവരെയുള്ള സമയത്താണ് കുത്തിയോട്ട നേർച്ച നടത്തുന്നത്. കുത്തിയോട്ടം നടത്തുന്ന ബാലന്മാർക്ക് ഏഴ് ദിവസത്തെ വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. ബാലന്മാർ രാവിലെ കളിച്ച് കൺമഷി കൊണ്ട് കണ്ണെഴുതി മുഖത്തും ദേഹത്തും ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ് നിറങ്ങളിൽ പുള്ളി കുത്തുന്നു. കഴുത്തിൽ പൂമാലയും തലയിൽ മയിൽ പീലിക്കിരീടവും കൈയിൽ പൂച്ചെണ്ടുമേന്തി നിക്കർ ധരിച്ച് അതിനു പുറത്ത് അരയിൽ കസവു നേര്യത് ഇരുവശത്തും ഞൊറിവുകളോടെ താഴേക്കും മുൻവശത്തേക്കും വളച്ചു കെട്ടുന്നു. തുടർന്ന് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. തുടർന്ന് ബാലന്മാർ ദേവിക്കു മുന്നിൽ ചെന്ന് അനുഗ്രഹം വാങ്ങുന്നു. എന്നിട്ട് വെള്ളിക്കൊണ്ട് നിർമ്മിച്ച ചൂരൽ ഇരുവശങ്ങളിലുമായി മുതുകിൽ കുത്തുന്നു. തുടർന്ന് ബാലന്മാർ ദേവീക്ഷേത്രത്തെ മൂന്ന് തവണ വലം വയ്ക്കുന്നു. അതിനു ശേഷം മുതുകിൽ കുത്തിയ ചൂരൽ ദേവിയുടെ നടയിൽ വച്ച് അഴിച്ച് മാറ്റുന്നു. കുത്തിയോട്ടം നടത്തുന്നത് രോഗ നിവാരണത്തിനും വിദ്യക്കും ഐശ്വര്യത്തിനും വേണ്ടിയാണ്.
കുത്തിയോട്ട നേർച്ചകൾ സ്വീകരിച്ചു കഴിഞ്ഞാലുടൻ തന്നെ ദേവി വടക്കേ വീട്ടിൽ എഴുന്നള്ളുന്നു. വാദ്യമേളങ്ങളോടെയാണ് ദേവി വടക്കേ വീട്ടിലേക്ക് എഴുന്നെള്ളുന്നത്. തുടർന്ന് അവിടെയുള്ള ദേവിയുടെ ക്ഷേത്ര കുളത്തിൽ സങ്കല്പ നീരാട്ടു നടത്തുന്നു. അതിനു ശേഷം വടക്കേവീട്ടിൽ പ്രത്യേകം തയ്യാറാക്കിയ പച്ച പന്തലിൽ ഉപവിഷ്ടയാകന്നു. തുടർന്ന് പൂജയും ഗുരുസിയും സ്വീകരിക്കുന്നു. അതിനു ശേഷം ദേവി തിരിച്ചെഴുന്നള്ളുന്നു. ഈ വേളയിൽ ദേവിക്ക് അകമ്പടി സേവിക്കാൻ താലപ്പൊലി എടുത്ത ബാലികമാരും നെല്ലിക്കോണം ശ്രീ ദുർഗ്ഗാ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നുള്ള കാവടി ഘോഷയാത്രയും ഉണ്ടായിരിക്കും. അങ്ങനെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് പച്ചപ്പന്തലിൽ ഉപവിഷ്ടയാകുന്നു. തുടർന്ന് താലപ്പൊലിയും കാവടി നേർച്ചകളും ദേവി സ്വീകരിക്കുന്നു.
![]() |
വടക്കേവീട്ടിൽ ഗുരുസി പൂജ നടത്തുന്നു |
തുക്കദിവസം നടത്തുന്ന ഒരു പ്രധാന നേർച്ചയാണ് താലപ്പൊലി. നൂറു കണക്കിന് ബാലികമാർ പുതുവസ്ത്രങ്ങളണിഞ്ഞ് പുഷ്പ കിരീടം ചൂടി താലത്തിൽ കവുങ്ങിൻ പൂക്കുല, അരി, തേങ്ങ, പുഷ്പം, ദീപം എന്നിവയുമായി വിവിധ വാദ്യമേളങ്ങളുടെയും ബന്ധുജനങ്ങളുടേയും അകമ്പടിയോടെ നിരനിരയായി ക്ഷേത്രസന്നിധിയിലേക്ക് ദേവിയെ അകമ്പടി സേവിച്ച് വരുന്നു. ബാലികമാർക്ക് രോഗബാധ ഉണ്ടാകാതിരിക്കുന്നതിനും സൗന്ദര്യം വർധിക്കുന്നതിനും വിദ്യയും ഐശ്വര്യവും ലഭിക്കുന്നതിനും വേണ്ടിയാണ് താലപ്പൊലി നേർച്ച നടത്തുന്നത്.
തുടർന്ന് തൂക്കക്കാരുടെ മുട്ടുക്കുത്തി നമസ്കാരം ആരംഭിക്കുന്നു. ഇതേ സമയം തന്നെ അഞ്ച് വയസ്സിന് താഴെയുള്ള ബാലികാബാലന്മാർക്കുള്ള പിടിപ്പണം വാരൽ നേർച്ച തുടങ്ങുന്നു. കുറഞ്ഞത് 101 രൂപയുടെ നാണയങ്ങൾ അരിയും പൂവും ഇട്ട് വയ്ക്കുന്നു. എന്നിട്ട് കുഞ്ഞുങ്ങൾ അവരുടെ മൃദുലമായ രണ്ട് കൈകൾ കൊണ്ട് മൂന്നു തവണ നാണയങ്ങളെ വാരിയെടുത്ത് ദേവിക്ക് മുന്നിൽ അർപ്പിക്കുന്നു. ഇത് കുഞ്ഞുങ്ങളുടെ ഐശ്വര്യത്തിനും നന്മയ്ക്കും വേണ്ടിയാണ് നടത്തുന്നത്.
![]() |
പിടിപ്പണംവാരൽ |
മുട്ടുക്കുത്തി നമസ്കാരത്തിനു ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തൂക്കക്കാർ ഒരുങ്ങുവാൻ ചിറയടിയിൽ പോകുന്നു. പുള്ളികുത്തി കൊഴുന്ന് അണിഞ്ഞ കിരീടവും മാലയും ചാർത്തി കൈയിൽ വാളും പരിചയും എന്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരിച്ച് ക്ഷേത്രാങ്കണത്തിൽ പ്രവേശിക്കുന്നു. അതോടെ അക്കൊല്ലത്തെ നേർച്ച തൂക്കങ്ങൾ സമാരംഭിക്കുന്നു.
ആദ്യത്തെയും അവസാനത്തെയും തൂക്കങ്ങൾ ദേവിവക തൂക്കം എന്ന് അറിയപ്പെടുന്നു. ആദ്യത്തെ ദേവി വക തൂക്കത്തിനു ശേഷം നേർച്ച തൂക്കങ്ങൾ ആരംഭിക്കുന്നു. സന്താനലബ്ധിക്കും സൗഭാഗ്യം ഉണ്ടാകുന്നതിനും വേണ്ടി ഭക്തജനങ്ങൾ നേർച്ചയായി തൂക്കം നടത്തുന്നു. മൂന്ന് മാസം മുതൽ ഒരു വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്കാണ് തൂക്കം നടത്തുന്നത്. നേർച്ചയ്ക്കായി കുഞ്ഞിന്റെ അച്ഛൻ കുഞ്ഞിനെ തൂക്കക്കാരനെ ഏൽപ്പിക്കുന്നു. തുടർന്ന് വില്ല് ഉയർത്തുന്നു. മന്ദം മന്ദം വില്ല് ഉയരുന്നു. അതിനു ശേഷം ഭക്തജനങ്ങൾ വില്ല് വലിയ്ക്കുന്നു. വില്ല് മന്ദം മന്ദം ഉരുണ്ട് ക്ഷേത്രത്തെ ഒരു പ്രാവശ്യം ചുറ്റി വരുന്നു. അതോടെ നേർച്ച പൂർത്തിയാകുന്നു. തുടർന്ന് സമ്മാന വസ്ത്രങ്ങൾ കോർത്ത് മാലയുടെ രൂപത്തിൽ തൂക്കക്കാരനെ അണിയിക്കുന്നു. തൂക്കക്കാരൻ കുഞ്ഞിനെ കുഞ്ഞിന്റെ അച്ഛനു നൽകുമ്പോഴാണ് തുക്കക്കാരന് ഈ വസ്ത്രമാല അണിയിക്കുന്നത്. വീണ്ടും ഒരു പ്രാവശ്യം കൂടി വില്ല് തൂക്കക്കാരനുമായി ക്ഷേത്രത്തെ വലം വയ്ക്കുന്നു. ഈ സമയം തൂക്കക്കാരന്റെ കൈയിലുള്ള വാളും പരിചയും എടുക്കുന്നു. തുടർന്ന് വാളുപയോഗിച്ച് വില്ലിൽ ഘടിപ്പിച്ചിരിക്കുന്ന മണിയിൽ അടിച്ച് മണിനാദം മുഴക്കുന്നു. വലം വച്ച് തീരുമ്പോൾ ദേവിയെ നമസ്കരിച്ചു കൊണ്ട് വില്ല് താഴ്ത്തുന്നു. തുടർന്ന് അടുത്ത തൂക്കക്കാരനെ കച്ചക്കെട്ടുന്നു. നേർച്ച കഴിഞ്ഞ തൂക്കക്കാരനെ ഒരു വളയം കുടി ക്ഷേത്രത്തിനു ചുറ്റും കാൽനടയായി ഓടിക്കുന്നു. തുടർന്ന് നേർച്ചക്കാരൻ തൂക്കക്കാരനെ വീട്ടിലേക്ക് സ്വീകരിച്ചു കൊണ്ടു പോകുകയും സദ്യകൊടുക്കുകയും ചെയ്യുന്നു.
ഇവിടെയുള്ളത് ഇരട്ടവില്ലാണ്. അതിനാൽ ഒരേ സമയം നാല് നേർച്ച തുക്കങ്ങളാണ് നടത്തുന്നത്. അങ്ങനെ നേർച്ച തൂക്കങ്ങൾ അവസാനിച്ചു കഴിഞ്ഞാൽ അവസാനമായി വീണ്ടും ദേവിവക തൂക്കം നടത്തുന്നു. അവസാനത്തെ ദേവിവക തൂക്കം ക്ഷേത്രത്തെ മൂന്ന് പ്രാവശ്യം വലം വെയ്ക്കുന്നു. ദേവിവക തൂക്കം ആരംഭിയ്ക്കുമ്പോൾ ക്ഷേത്രാങ്കണം മൊത്തം ദേവീ നാമത്താലും വാക്കുരവകളാലും ചെണ്ടമേളങ്ങളുടെ നാദത്താലും മുഖരിതമാകുന്നു. അങ്ങനെ വില്ല് ക്ഷേത്രത്തെ വലം വയ്ക്കുന്നു. അങ്ങനെ മൂന്നാം വലയം പൂർത്തിയാകുന്നതോടെ അക്കൊല്ലത്തെ തൂക്കം അവസാനിക്കുന്നു. തുടർന്ന് ദേവിക്കു മുന്നിൽ പൂജ നടത്തുന്നു. തുടർന്ന് കലാപരിപാടികളും ക്ഷേത്ര സദസ്സിൽ നടത്തുന്നു.
പിറ്റേന്ന് വെളുപ്പിന് മൂന്ന് മണിക്ക് വില്ലിൻ മൂട്ടിൽ ഗുരുസി നടത്തുന്നു. വില്ലിൻ മൂട്ടിൽ ഗുരുസി നടത്തുന്നത് വില്ലിന്റെ മുന്നിലാണ്. അതിനായി ആദ്യം വില്ലാന്റെ മുന്നിൽ ഗുരുതി കളം തയ്യാറാക്കുന്നു. തുടർന്ന് ഗുരുതി കളത്തിൽ പൂജകൾ നടത്തുന്നു. തുടർന്ന് ഗുരുതിക്കായി തയ്യാറാക്കിയ ഉരുളിയിൽ ഉള്ള അരത്ത ജലത്തിലും പൂജ നടത്തുന്നു. തുടർന്ന് വില്ലിനെയും പൂജിക്കുന്നു. അതിനു ശേഷം വാത്തി വില്ലിനു ചുറ്റും ചെണ്ടമേളങ്ങളുടെ താളക്രമത്തിൽ ചുവട് വച്ച് വറ, അരളിപ്പൂ, ജമന്തി, മഞ്ചാടി ഇല, വാകയില ഇവ എറിയുന്നു. തുടർന്ന് ഗുരുതി കളത്തിൽ വച്ചിരിക്കുന്ന അരത്ത വെള്ളം ഉള്ള ഉരുളി പൊക്കിയെടുത്ത് മൂന്ന് വട്ടം വില്ലിനു മുന്നിൽ കാണിക്കുന്നു. അതിനു ശേഷം രണ്ട് കഷണം കവുങ്ങിൻ പൂവ് എടുത്ത് ഉരുളിയിലുള്ള ജലത്തെ വില്ലിന് മുന്നിൽ മൂന്ന് തവണ തളിക്കുന്നു. അതിനു ശേഷം കൈകൾ കൊണ്ട് ജലത്തെ വില്ലിന്റെ മുന്നിൽ തെന്നിത്തെറിപ്പിക്കുകയും അതിവേഗം ഉരുളി കമഴ്ത്തുകയും ചെയ്യുന്നു. തുടർന്ന് ഉരുളിയുടെ മുകളിൽ മുറി തേങ്ങ വച്ച് തിരി തെളിയ്ക്കുന്നു. അതോടെ വില്ലിൻ മൂട്ടിൽ ഗുരുസി അവസാനിക്കുന്നു. തുടർന്ന് വില്ലിനെ താഴ്ത്തുകയും, അതിൽ അലങ്കരിച്ച വസ്തുകൾ മാറ്റുകയും ചെയ്യുന്നു. അതിനു ശേഷം രണ്ട് തൂക്കവിളക്കുകൾ ഘടിപ്പിക്കുകയും അതിൽ തിരി തെളിക്കുകയും ചെയ്യുന്നു. എന്നിട്ട് മെല്ലെ വില്ലിനെ ഉയർത്തുന്നു. ഉയർന്നു നിൽക്കുന്ന വില്ലിൽ ആ രണ്ട് തിരിനാളങ്ങളും ആകാശത്തിലെ നക്ഷത്രങ്ങളെപ്പൊലെ ജ്വലിച്ചു നിൽക്കുന്നതായി ഭക്തർക്ക് അനുഭവപ്പെടുന്നു. തുടർന്ന് ദേവിയുടെ എഴുന്നെള്ളത്ത് നടത്തുന്നു. എഴുന്നെള്ളത്ത് കഴിഞ്ഞ് ദേവിമാർ ശ്രീകോവിലിനുള്ളിൽ പ്രവേശിക്കുന്നതോടെ അക്കൊല്ലത്തെ തൂക്ക മഹോത്സവത്തിന്റെ തൃക്കൊടി ഇറങ്ങുന്നു.