ഓർമ്മയിൽ ഒരു കന്നിഅയ്യപ്പൻ ഭാഗം :- 4


സ്വാമിയേ  ശരണമയ്യപ്പാ....

സത്യസന്ധനും ധീരനുംമായിരുന്ന മണികണ്ഠന്‍ പ്രജകള്‍ക്ക് പ്രിയപ്പെട്ടവനായി വളര്‍ന്നു . നിത്യവും പ്രഭാതത്തില്‍ പ്രാതകര്‍മ്മങ്ങളെല്ലാം കഴിഞ്ഞ ശേഷം കുമാരന്‍ മഹാരാജാവിന്റെ മുന്നില്‍ചെന്ന് ആദരപൂര്‍വ്വം വന്ദിക്കും. രാജാവ് എല്‍പ്പിക്കുന്ന ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിക്കും. രാജാവിനു അപ്രിയമായതൊന്നും മണികണ്ഠന്‍ ചെയ്തിരുന്നില്ല. മണികണ്ഠനു പന്ത്രണ്ടുവയസ്സുതികഞ്ഞപ്പോള്‍ രാജാവ് മന്ത്രിയെവിളിച്ചു കല്‍പ്പിച്ചു: "മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. മുപ്പതു ദിവസങ്ങള്‍ക്കുള്ളില്‍ ആ ചടങ്ങു നടത്തുന്നതാണ്. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ തുടങ്ങുക."

രാജകല്‍പ്പനകേട്ടു മന്ത്രി ചിന്താവശനായി തന്റെ ഗൃഹത്തിലെത്തി. തന്റെ മഞ്ചത്തിലിരുന്ന് മന്ത്രി ചിന്തിച്ചു. കാട്ടില്‍ നിന്നും ലഭിച്ച ഈ കാട്ടാള ബാലനെ നാടിന്റെ അധികാരിയാക്കാന്‍ രാജാവു തീരുമാനിച്ചുവല്ലോ? എന്താണിപ്പോള്‍ ചെയ്യേണ്ടത്? എന്റെ ചിത്തം വെന്തുരുകുന്നുവല്ലോ. മഹാരാജാവിനു വയസ്സായി. രാജകുമാരനായ രാജരാജനോ ബാലകനും. അപ്പോള്‍ രാജ്യഭാരം എന്നില്‍ വന്നുചേരുമെന്നും സര്‍വരാലും പൂജിതനായി ഞാന്‍ വസിക്കുമെന്നും ഉള്ള എന്റെ ആഗ്രഹങ്ങള്‍ ഇനി സാധിക്കുകയില്ലല്ലോ.

എന്റെ കാലദോഷംതന്നെ. മണികണ്ഠനെ ഏതെങ്കിലുംവിധം വകവരുത്തിയാല്‍ മാത്രമേ എനിക്കു ഭരിക്കാന്‍ കഴിയൂ. അതിനാല്‍ ഉടന്‍ തന്നെ കുമാരനെ വധിക്കണം. ഇങ്ങനെ ചിന്തിച്ച് കൗശലക്കാരനായ മന്ത്രി ഉടന്‍ തന്നെ സമര്‍ത്ഥരായദുര്‍മന്ത്രവാദികളെ വിളിച്ചുവരുത്തി. ഘോരമായ ആഭിചാരംചെയ്ത് മണികണ്ഠനെ വധിക്കുക എന്ന് മന്ത്രി അവര്‍ക്കു നിര്‍ദ്ദേശം നല്‍കി. കൃത്യം ശരിയായി നിര്‍വഹിക്കുന്നവര്‍ക്ക് അളവറ്റ പാരിതോഷികങ്ങളും മന്ത്രി വാഗ്ദാനം ചെയ്തു.

മന്ത്രിയുടെ വാക്കുകള്‍കേട്ട ദുരാഗ്രഹികളായ ദുര്‍മന്ത്രവാദികള്‍ സര്‍വഭൂതേശ്വരനായ മണികണ്ഠനെ വധിക്കാന്‍ ആഭിചാരകര്‍മ്മങ്ങള്‍ ആരംഭിച്ചു. മനുഷ്യശരീരം സ്വീകരിച്ചിരിക്കുന്നതിനാല്‍ ആഭിചാരത്തിന്റെ ഫലം കുമാരനെ ബാധിച്ചു. മണികണ്ഠന്റെ ദേഹം മുഴുവന്‍ വ്രണങ്ങള്‍ നിറഞ്ഞു. കുമാരന്റെ രോഗാവസ്ഥയില്‍ ദുഃഖിതനായ മഹാരാജാവ് കൊട്ടാരം വൈദ്യന്മാരെക്കൊണ്ടു പലമരുന്നുകളും പരീക്ഷിച്ചു. എന്നിട്ടും രോഗം മാറാത്തതില്‍ ദുഃഖിതനായ രാജാവ് മഹാദേവനെ ആശ്രയിച്ചു.

പുത്രന്റെ രോഗം മാറ്റുവാന്‍ വൈദ്യനാഥനായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍ ഒരു സന്ന്യാസിയുടെ രൂപം കൈക്കൊണ്ടു രാജകൊട്ടാരത്തിലെത്തി. സന്ന്യാസി ശ്രേഷ്ഠനെക്കണ്ട് ഭക്ത്യാദരപൂര്‍വം സാഷ്ടാംഗം പ്രണമിച്ച് രാജശേഖരന്‍ ചോദിച്ചു. " ഞങ്ങളെ ധന്യരാക്കുവാന്‍ അങ്ങ് എവിടെനിന്നാണ് എഴുന്നള്ളുന്നത്? ഞങ്ങളുടെ ഭിക്ഷ സ്വീകരിച്ചു കുറച്ചുകാലം ഇവിടെ വസിച്ചാലും. എന്റെ പുത്രന്റെ മഹാരോഗംമാറ്റി ഞങ്ങളെ രക്ഷിച്ചാലും." രാജാവിന്റെ വാക്കുകള്‍കേട്ടു സന്ന്യാസി പറഞ്ഞു: "ഹേ രാജന്‍, പുത്രനെ വിളിക്കുക." രാജനിര്‍ദ്ദേശമനുസരിച്ച് കുമാരനെ സന്ന്യാസിക്കുമുന്‍പില്‍ കൊണ്ടുവന്നു. സന്ന്യാസിശ്രേഷ്ഠനെക്കണ്ടു മണികണ്ഠന്‍ വന്ദിച്ചു.

സ്‌നേഹപൂര്‍വം സന്ന്യാസി മണികണ്ഠനെ ആലിംഗനം ചെയ്തു നെറ്റിയില്‍ ഭസ്മം അണിയിച്ചു. തുടര്‍ന്ന് രാജാവിനോടു പറഞ്ഞു: "ഈ കുമാരന്റെ ദേഹത്തിലുള്ള വ്രണങ്ങള്‍ ആഭിചാരത്താല്‍ സംഭവിച്ചവയാണ്. അതിനാല്‍ ശത്രുസംഹാരഹോമം ഉടന്‍ നടത്തുക." കുമാരനു സുഖമാകും. മുനിയുടെ നിര്‍ദ്ദേശമനുസരിച്ച് രാജാവ് ഹോമത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യുകയും മുനി തന്നെ ശത്രുസംഹാരഹോമം നടത്തുകയും ചെയ്തു. കൂടാതെ നാവുദോഷം തീര്‍ക്കാന്‍ അദ്ദേഹം സാമഗാനം ചെയ്യുകയും ചെയ്തു. സകലവ്രണങ്ങളും മാഞ്ഞ് കുമാരന്‍ പൂര്‍വ്വാധികം സുന്ദരനായി. രാജാവും പരിവാരങ്ങളും ഇതുകണ്ടുവിസ്മയിച്ചു. സന്ന്യാസിവര്യനു എന്തു ദക്ഷിണയാണു നല്‍കേണ്ടത് എന്നു രാജാവ് ചിന്തിച്ച് നില്‍ക്കേ സന്ന്യാസി അപ്രത്യക്ഷനായി. മണികണ്ഠനെ രക്ഷിച്ചത് സാക്ഷാല്‍ മഹാദേവന്‍ ആണെന്നു രാജാവിനു ബോധ്യമായി.

ദുഷ്ടാഭിചാരം ഫലംകാണാതെ വന്നതോടെ മന്ത്രി വീണ്ടും ഉപായങ്ങള്‍ ആലോചിച്ചു. ആഭിചാരം കുമാരനു ഏല്‍ക്കാത്തതു വിചിത്രംതന്നെ. മാത്രവുമല്ല ആഭിചാരം ചെയ്ത മാന്ത്രികരെല്ലാം കാലപുരിയിലും എത്തിക്കഴിഞ്ഞു. ഭക്ഷണത്തില്‍ വിഷംചേര്‍ത്തിട്ടായാലും എട്ടുദിവസത്തിനകം ഇവനെ വധിക്കണം. ഇങ്ങനെ ചിന്തിച്ച് വിനയാന്വിതനായി മന്ത്രി രാജസന്നിധിയിലെത്തി രാജാവിനോടു പറഞ്ഞു: "പ്രഭോ, നാളെ എന്റെമകന്റെ പിറന്നാള്‍ ആണ്. ധന്യനായ മണികണ്ഠ കുമാരന്‍ നാളെ എന്റെവീട്ടില്‍വന്നു ഭക്ഷണം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം. ബാലനാണെങ്കിലും കുമാരന്‍ മഹാഗുണശീലനും വിദ്വാനും ധീരനുമാണ്. കുമാരനോടു എനിക്ക് അതിയായ വാത്‌സല്യമാണ്. അതിനാല്‍ നാളെ കുമാരന്‍ എന്റെ വീട്ടില്‍ നിന്നു ഭക്ഷണം കഴിക്കുന്നതായാല്‍ എനിക്കു ജന്മസാഫല്യം സിദ്ധിക്കും." ശിഷ്ടരില്‍ അഗ്രഗണ്യനായ മഹാരാജാവ് ദുഷ്ടനായ മന്ത്രിയുടെ കാപട്യം തിരിച്ചറിയാതെ മണികണ്ഠനെ മന്ത്രിമന്ദിരത്തിലേക്ക് അയച്ചു. മന്ത്രിയുടെ കാപട്യം നന്നായറിയാവുന്ന കുമാരന്‍ രാജാവിന്റെ ആജ്ഞയെ ലംഘിക്കാതിരിക്കാന്‍ മന്ത്രിയുടെ ആതിഥ്യം സ്വീകരിച്ചു.

ഉള്ളില്‍ കോപത്തോടും പുറത്ത് സന്തോഷത്തോടും മന്ത്രി, കുമാരനെ സ്വീകരിച്ചു. വിഷം ചേര്‍ത്ത ഭക്ഷണമാണ് കുമാരനു നല്‍കിയത്. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കുമാരന്‍ അമൃതിനെ സ്മരിച്ചു. ഉടന്‍ തന്നെ ഗരുഡന്‍ ഭക്ഷണത്തില്‍ അമൃതു ചൊരിഞ്ഞു. അമൃതിന്റെ സാന്നിധ്യത്താല്‍ വിഷരഹിതമായ ഭക്ഷണം മണികണ്ഠന്‍ കഴിച്ചു. കൊടും വിഷവും മണികണ്ഠനില്‍ ഏശിയില്ല എന്നു കണ്ട് കോപവും അസൂയയും ലജ്ജയും എല്ലാം ചേര്‍ന്ന് ഉന്മാദാവസ്ഥയിലെത്തിയ മന്ത്രി മറ്റൊരു തന്ത്രം മെനഞ്ഞു.

അന്തഃപുരത്തിലെത്തിയ മന്ത്രി മഹാരാജ്ഞിയെ മുഖം കാണിച്ചു. അതീവ ദുഃഖിതനായി നടിച്ച് കണ്ണീര്‍ പൊഴിച്ച് മന്ത്രി രാജ്ഞിയോടു പറഞ്ഞു: ''മഹാറാണീ, അവിടുത്തെ പുത്രനായ രാജരാജനു ലഭിക്കേണ്ട രാജ്യാവകാശം മഹാരാജാവ് മണികണ്ഠ കുമാരനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. വനത്തില്‍നിന്നും കിട്ടിയ കുമാരനല്ല; അവിടുത്തെ കുമാരനാണു രാജ്യം ലഭിക്കേണ്ടത്. വല്ലവിധത്തിലും മണികണ്ഠനെ വധിച്ചില്ലെങ്കില്‍ രാജ്യാവകാശം ലഭിക്കാതെ രാജരാജന്‍ അവഗണിക്കപ്പെടും.

നല്ലതുവരാനായി ചില തെറ്റുകള്‍ ചെയ്താലും പാപമില്ലെന്നാണു ശാസ്ത്രം പറയുന്നത്. അതിനാല്‍ അവിടുന്ന് ഭര്‍ത്താവിനു മുന്നില്‍വല്ലാത്ത തലവേദന അഭിനയിക്കുക. അവിടുത്തെ രോഗം മാറ്റാനുള്ള വൈദ്യന്മാരെ കൊണ്ടുവരാന്‍ രാജാവ് എന്നോട് ആജ്ഞാപിക്കും. അപ്പോള്‍ ഞാന്‍ കൊണ്ടു വരുന്ന വൈദ്യന്‍ എന്റെ ഹിതമനുസരിച്ച് പ്രവര്‍ത്തിക്കും. തലവേദന മാറാന്‍ പുലിപ്പാലു വേണമെന്ന് വൈദ്യന്‍ പറയും. പുലിപ്പാലു കൊണ്ടുവരാന്‍ മണികണ്ഠനെ കാട്ടിലേക്ക് അയയ്ക്കാം. കാട്ടില്‍ കൂട്ടംകൂട്ടമായി നടക്കുന കാട്ടുപോത്തുകള്‍ അവനെ തുണ്ടംതുണ്ടമായി വെട്ടിക്കൊല്ലും.

ഇനി അതു നടന്നില്ല എങ്കിലും പുലിപ്പാലില്ലാതെ മണികണ്ഠന്‍ തിരിച്ചുവരികയില്ല. വല്ലകാരണത്താലും പുലിപ്പാലില്ലാതെ തിരികെ വന്നാല്‍ മണികണ്ഠന്‍ നിസ്സാരനാണ് എന്ന് തിരിച്ചറിഞ്ഞ് രാജാവ് പഴയ സ്‌നേഹം കാണിക്കുകയില്ല. മഹാരാജ്ഞീ എന്റെവാക്കുകള്‍ സത്യമാണ്. മനുഷ്യന് പുലിപ്പാല്‍ ശേഖരിക്കാന്‍ കഴിയുന്നതെങ്ങിനെ?" മന്ത്രി പറഞ്ഞതു ശരിതന്നെ എന്നു ചിന്തിച്ച രാജ്ഞി രാജശേഖരരാജനു മുന്നില്‍ തലവേദന അഭിനയിക്കാന്‍ തീരുമാനിച്ചു.

അന്തഃപുരത്തിലെത്തിയ രാജാവിനോടു രാജ്ഞി പറഞ്ഞു: "പ്രാണനാഥാ, അസഹ്യമായ തലവേദന കാരണം ഞാന്‍ വല്ലാതെ വലയുന്നു. ഈ വേദന ശമിക്കാന്‍ ഉടന്‍ തന്നെ വല്ല പ്രതിവിധിയും ചെയ്തില്ലെങ്കില്‍ എന്റെ ജീവന്‍ ഇല്ലാതാകുന്നതാണ്." പത്‌നിയുടെ വാക്കുകള്‍ ശ്രവിച്ച് പന്തളരാജന്‍ ദുഃഖിതനായി. രാജ്ഞിയെ ചികിത്സിക്കുവാന്‍ വൈദ്യനെ കൊണ്ടുവരിക എന്ന രാജ കല്‍പ്പനപ്രകാരം മന്ത്രി വൈദ്യനെ വിളിച്ചുകൊണ്ടുവന്നു. രാജ്ഞിയെ പരിശോധിച്ച വൈദ്യന്‍ രാജാവിനോടു പറഞ്ഞു: "പ്രഭോ, അല്‍പം പുലിപ്പാലുകിട്ടിയാല്‍ രാജ്ഞിയുടെ തലവേദന നിശ്ശേഷംമാറുന്നതാണ്. മറ്റേതെങ്കിലും ഔഷധം കൊണ്ട് ഈ അസുഖം മാറ്റാമെന്ന് കള്ളവൈദ്യന്മാരേ പറയുകയുള്ളു."

വൈദ്യന്റെ വാക്കുകേട്ട് വ്യസനിച്ച് രാജാവ് ചിന്തിച്ചു. മനുഷ്യര്‍ എത്രതന്നെ ഉത്‌സാഹിച്ചാലും പുലിപ്പാലുകിട്ടുക എന്നത് അസാധ്യം തന്നെ. രോഗബാധിതയായ എന്റെ പത്‌നിക്ക് ഇപ്പോള്‍ മരണ കാലമടുത്തുവെങ്കില്‍ അതുകണ്ടിരിക്കുകയേ എനിക്കു നിര്‍വ്വാഹമുള്ളൂ. ഇതെല്ലാം എന്റെ ദുഷ്‌ക്കര്‍മ്മങ്ങളുടെ ഫലംതന്നെ. നാനാവിധ ചിന്തകളാല്‍ ശോകാകുലനായി കണ്ണീര്‍ പൊഴിച്ച രാജാവിനെ വന്ദിച്ച് മണികണ്ഠന്‍ പറഞ്ഞു: ''മഹാരാജാവേ, ഞാനുള്ളപ്പോള്‍ അങ്ങ് ഇങ്ങനെ ദുഃഖിക്കുന്നതിനു കാരണമില്ല. അങ്ങ് ഒരു കല്‍പ്പന തന്നാല്‍മാത്രം മതി. പെണ്‍പുലികളെ കൊണ്ടുവരാന്‍ ഇപ്പോള്‍ത്തന്നെ ഞാന്‍ പോകുന്നതാണ്. ആവശ്യാനുസരണം പാല്‍ നമുക്ക് കറന്നെടുക്കാനാവും. രാജ്ഞിയുടെ രോഗവും മാറും. ഉണ്ണുന്ന ചോറിനു നന്ദി കാണിക്കാത്തവന്‍ ആരായാലും അവന്‍ ആണല്ല എന്നറിഞ്ഞാലും."

കുമാരന്റെ വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച രാജശേഖരന്‍ ബഹുമാനത്തോടും സ്‌നേഹത്തോടും പറഞ്ഞു: "അടുത്തു ചെല്ലുന്ന നേരത്ത് കടിച്ചു തിന്നാന്‍ മിടുക്കോടെ ചാടിയെത്തുന്ന പുലികളെ പിടിച്ചുകൊണ്ടു വന്ന് പാല്‍കറക്കാം എന്നു ചിന്തിക്കുന്നത് എത്രമാത്രം സാഹസികമാണ്. ഒരുവിധത്തില്‍ പുലികളെ കെണിവെച്ചു പിടിച്ചു എന്നുതന്നെ ഇരിക്കുക. എന്നാലും കണികാണാനെങ്കിലുമുള്ള പാല്‍ കറന്നെടുക്കുന്നതെങ്ങിനെ?. അസാദ്ധ്യമായ കാര്യംചിന്തിച്ച് മനസ്സില്‍ ആധിവളര്‍ത്തേണ്ട. മറ്റെന്തെങ്കിലും മരുന്നു നല്‍കി രാജ്ഞിയുടെ രോഗം മാറ്റാന്‍ ശ്രമിക്കാം. നാടിനു യുവരാജാവാകേണ്ട കുമാരനാണു നീ. കാട്ടിലേക്കു പോകാതെ ഇവിടെ ഇരുന്നുകൊള്‍ക."

ഭൂപാലന്റെ വാക്കുകേട്ട് മായാമാനുഷനായ മണികണ്ഠന്‍ തന്റെ മായയാല്‍ രാജാവിനെ മയക്കി. എന്നിട്ട് പറഞ്ഞു. " മഹീപതേ, എന്നാല്‍ എന്റെ മനസ്സിലുള്ള ഒരാഗ്രഹം അങ്ങ് സാധിച്ചുതരുമെന്ന് സത്യം ചെയ്താലും. മണികണ്ഠന്റെ മായയ്ക്ക് അടിമപ്പെട്ട രാജശേഖരന്‍ അപ്രകാരം ചെയ്യാമെന്ന് സത്യം ചെയ്തു. അപ്പോള്‍ കുമാരന്‍ പറഞ്ഞു: "കാട്ടില്‍ചെന്ന് പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ടുവരാന്‍ എനിക്ക് ആജ്ഞ തരണം. ഇതല്ലാതെ മറ്റൊരു ആഗ്രഹം എനിക്കില്ല. കല്യാണനിധിയായ അങ്ങ്‌ചെയ്ത സത്യത്തെ പാലിച്ചാലും."

ഈ വാക്കുകള്‍കേട്ട് മഹാരാജാവ് ദണ്ഡുകൊണ്ട് അടികിട്ടിയ പന്നഗത്തെപ്പോലെ ഭൂമിയില്‍ പതിച്ച് ഗദ്ഗദകണ്ഠനായി പുത്രനോടു പറഞ്ഞു. "വത്‌സാ, നിന്നാല്‍ ഞാന്‍ വഞ്ചിതനായല്ലോ. എന്നേപ്പോലൊരു പിതാവ് ഭൂമിയില്‍ ഉണ്ടാവുകയില്ല." പുലിപ്പാലിനായീ  മണികണ്ഠനേ വനത്തിലയക്കുന്നതിനോട് രാജാവിനു ഒരുയോജിപ്പും ഉണ്ടായിരുന്നില്ല എങ്കിലും മണികണ്ഠന്‍റെ ഉറച്ച തീരുമാനത്തിനു മുന്‍പില്‍  രാജാവിന് അവസാനം സമ്മതം നല്‍കേണ്ടി വന്നു.

രാജാവ് ഉള്ളിലെ ദുഃഖം മറച്ചുവച്ച് മണികണ്ഠനോട് കല്‍പ്പിച്ചു: "സേനകളോടുകൂടി ഭവാന്‍ കാട്ടിലേക്കു പോകുക. കാട്ടില്‍ തനിയേ പോകേണ്ട. കാട്ടാളക്കൂട്ടവും കൂടെവരും. പുലിയെ പിടിക്കാനുള്ള ഉപായവും അവര്‍ പറഞ്ഞുതരും."

മണികണ്ഠന്‍ പറഞ്ഞു. "പ്രഭോ, കാട്ടിലേക്കു ഞാന്‍ തനിയെ പോകുന്നതാണ്. അല്ലെങ്കില്‍ പുലികളെ കിട്ടാന്‍ പ്രയാസമാണ്. അങ്ങ് അത് സമ്മതിച്ചാലും. ഒടുവില്‍ രാജാവു പറഞ്ഞു: " മണികണ്ഠാ, ഞാന്‍ ഇതാ അനുവാദം തന്നിരിക്കുന്നു. ഒറ്റയ്ക്കുതന്നെ പൊയ്‌ക്കൊള്ളുക."

തുടരും...🌺