![]() |
സ്വാമിയേ ശരണമയ്യപ്പാ... |
ഭക്ഷണപദാര്‍ത്ഥങ്ങളും നാളികേരവുമെല്ലാം അടങ്ങിയ ഭാണ്ഡവും തലയിലേന്തി ( ഇതാണ് ഇപ്പോൾ നാം മലക്ക് പോകമ്പോൾ തലയിലേന്തുന്ന ഇരുമുടി കെട്ട്) കൈയ്യില്‍ അമ്പും വില്ലുമായീ മണികണ്ഠന്‍ ഘോരവനത്തിലേക്ക് യാത്ര തിരിച്ചു. വനത്തിൽ പോകുന്ന കുമാരനെ കണ്ട് പരിഹാസപൂര്‍വ്വം ചില സ്ത്രീജനങ്ങള്‍ പറഞ്ഞു: തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്കു കളിക്കാനായി ഓരോ പുലിക്കുട്ടികളേക്കൂടി കൊണ്ടുവരുമല്ലോ അല്ലേ?’. ‘കൊണ്ടുവരാം’ എന്നുമാത്രം പറഞ്ഞ് വീരനായ ആ കുമാരന്‍ കാട്ടിലേക്കു നടന്നു.
മണികണ്ഠന്‍ പോയതോടെ ദുഷ്ടനായ മന്ത്രിക്ക് സന്തോഷവും പന്തളരാജാവിനു ദുഃഖവും ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. പന്തളനഗരം വിട്ട് കൊടുംകാട്ടിലെത്തിയ ഭൂതേശ്വരന്റെ മുന്നില്‍ ശിവനിയോഗമനുസരിച്ച് ഭൂതഗണങ്ങൾ എത്തിച്ചേര്‍ന്നു. അവര്‍ തങ്ങളുടെ സ്വാമിയെ വന്ദിച്ചു.പുലിപ്പാൽ തേടി അയ്യപ്പന്‍ താണ്ടിയ ഈ വഴിയെ ഇന്ന് പെരിയവഴിപ്പാത എന്നാണ് പറയപ്പെടുന്നത്. വാപരന്‍, കടുരവന്‍, വീരഭദ്രന്‍, ഘണ്ടാകര്‍ണ്ണന്‍, കൂപനേത്രന്‍ തുടങ്ങിയ ഭൂതനാഥന്മാരോടും ലക്ഷലക്ഷം ഭൂതവൃന്ദങ്ങളോടും കൂടി ഭൂതേശ്വരനായ മണികണ്ഠന്‍ പമ്പാതീരത്തിലെത്തിച്ചേര്‍ന്നു. അവിടെ മഹര്‍ഷിമാര്‍ വളരെ ഭക്തിപൂര്‍വ്വം ഭൂതനാഥനെ പൂജിച്ചു. പമ്പാതീരത്തു നിന്നും പത്തു യോജന ദൂരെ ഭംഗിയേറിയ പര്‍വ്വതശിഖരത്തില്‍ സുന്ദരമായ ഒരു സ്വര്‍ണ്ണമന്ദിരം (ഇന്നത്തെ പൊന്നമ്പലമേട്) തങ്ങളുടെ തപശ്ശക്തികൊണ്ടു മുനിമാര്‍ നിര്‍മ്മിച്ചു. അതിന്റെ മദ്ധ്യത്തില്‍ രത്‌ന സിംഹാസനത്തിലിരുത്തി അവര്‍ ത്രിപുരാന്തക പുത്രനും ദീനവത്‌സലനുമായ ഭഗവാനെ പൂജിച്ചു. ഭക്തന്മാരെകടാക്ഷിച്ചു കൊണ്ട് ഭൂതവൃന്ദങ്ങളോടൊപ്പം ഭൂതനാഥനായ താരകബ്രഹ്മം തന്റെ അവതാരലക്ഷ്യം സാധിക്കുന്നതിനായി കാത്തിരുന്നു.
സ്വാമി അയ്യപ്പന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രനും ,ദേവന്മാരും, ഈ പൊന്നമ്പലമേട്ടില്‍ വച്ച് അദ്ദേഹത്തിന്‍റെ പാദ പത്മങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് മഹിഷിയുടെ ക്രൂരമായ പീഠനത്തില്‍ നിന്നും അവരെ രക്ഷിക്കണമെന്നും അപേക്ഷിച്ചു.
ഭൂതവൃന്ദത്തോടൊപ്പം ഭൂതനാഥസ്വാമി സ്വര്‍ഗ്ഗലോകത്തിലെത്തി. ആയുധപാണിയായി വന്നുചേര്‍ന്ന ആര്യതാതനെക്കണ്ട് കോപിച്ച മഹിഷിതന്റെ ഉഗ്രമായ കൊമ്പുകള്‍ കുലുക്കി യുദ്ധത്തിനു പുറപ്പെട്ടു. കൊമ്പുകള്‍ കൊണ്ടു ഭൂതനാഥനെ ആക്രമിക്കാന്‍ ശ്രമിച്ച മഹിഷിയെ ഭൂതനാഥന്‍ കോപത്തോടെ കൊമ്പുകളില്‍ പിടിച്ചുയര്‍ത്തി ആകാശത്തു വട്ടംകറക്കി. ശാസ്താവ് മഹിഷിയെ ചുഴറ്റിയശേഷം ഭൂമിയിലേക്ക് എറിഞ്ഞു. പമ്പാനദിയുടെ പടിഞ്ഞാറുഭാഗത്ത് അഴുതയാറിന്റെ തീരത്താണു മഹിഷി വന്നുവീണത്. അഴുതാനദിക്കരയില്‍ പതിച്ച മഹിഷി ഭൂമിയില്‍ നിന്നും എഴുന്നേല്‍ക്കുന്നതിനു മുന്‍പേ മണികണ്ഠസ്വാമി മഹിഷിയുടെ ശരീരത്തിലേക്കു ചാടി അവളുടെ ഘോരശരീരത്തില്‍ കാല്‍പ്പാദങ്ങളാല്‍ പ്രഹരിച്ചു. മഹിഷീശരീരത്തില്‍ ഭൂതനാഥന്‍ നര്‍ത്തനം ചെയ്യുന്നതു കണ്ടദാനവന്മാര്‍ ഭീതരായി പലായനം ചെയ്തു. സ്വാമിയുടെ നിര്‍ദ്ദേശാനുസാരം ഭൂതഗണങ്ങള്‍ ദാനവന്മാരെ സംഹരിച്ചു തുടങ്ങി.
നൃത്തത്തിന്റെതാളത്തിനൊത്ത് നാരദമഹര്‍ഷി വീണമീട്ടി സാമഗാനം ചെയ്തു. പുത്രന്റെ നൃത്തം കണ്ടു സന്തുഷ്ടരായി മഹാവിഷ്ണുവും മഹാദേവനും ആകാശത്തു നിലകൊണ്ടു. ദേവകള്‍ ഭക്തിയോടെ ആകാശത്തുനിന്നും പാരിജാതകുസുമങ്ങള്‍ വര്‍ഷിച്ചു.
അങ്ങനെ മഹിഷി വധം കഴിഞ്ഞു. അതോടെ ദത്തശാപത്താല്‍ മഹിഷീരൂപം പൂണ്ട ആ ശരീരത്തില്‍ നിന്നും വന്ദ്യയും സുന്ദരിയുമായ ഒരു കന്യകാരത്‌നം ഉത്ഭവിച്ചു. ദിവ്യമായ ആഭരണങ്ങളും സുരഭിലമായ അംഗരാഗങ്ങളും മനോഹരമായ ഉടയാടകളും അണിഞ്ഞ ആ കന്യക ശ്രീ ഭൂതനാഥനായ അയ്യപ്പസ്വാമിയേ സ്തുതിച്ചു.
ദേവവൃന്ദങ്ങളാല്‍ പോലും വന്ദിക്കപ്പെട്ടവളായ ആ ദേവീ മണികണ്ഠസ്വാമിയോടു പറഞ്ഞു: "ഭഗവാനേ, അങ്ങയുടെ കൃപയാല്‍ എനിക്കു ശാപമോക്ഷം ലഭിച്ചു. അങ്ങയുടെ ശക്തിയായിത്തന്നെ ഞാന്‍ വര്‍ത്തിക്കുന്നതാണ്." കൃപാനിധിയായ ഭൂതനാഥന്‍ മന്ദം ദേവിയോടു പറഞ്ഞു: "നിര്‍മ്മലയായ ഭവതി എന്റെശക്തി തന്നെയാണ്. എന്നിരിക്കിലും ഈ ജന്മം എനിക്ക് ബ്രഹ്മചാരിത്വം കൈവെടിയാനാവില്ല. അതിനാല്‍ എന്റെ സഹജയായി (സഹോദരിയായി) മഞ്ചമാതാവെന്ന ധന്യമായ നാമത്തോടെ ദേവപൂജിതയായി ഭവതി ഞാന്‍ കുടികൊള്ളുന്നതിന്റെ അല്‍പം ദൂരെ ഇടതു ഭാഗത്തായി വസിച്ചാലും. ഭഗവാന്‍ ഇങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോള്‍ ആ നിര്‍ദ്ദേശം സ്വീകരിച്ച് മഞ്ചമാതാവ് അപ്രത്യക്ഷയായി.
മഹാവിഷ്ണുവിനോടൊരുമിച്ച് ശ്രീപരമേശ്വരന്‍ അഴുതാ നദിക്കരയില്‍ പ്രത്യക്ഷനായി. അവതാരലക്ഷ്യം നിറവേറ്റിയ പുത്രനെ മഹാദേവന്‍ ആലിംഗനം ചെയ്തു. മഹാദേവന്‍ പറഞ്ഞു: "ഭൂതനാഥാ, ദേവന്മാരുടെ ദുഃഖം ഭവാന്‍ ശമിപ്പിച്ചിരിക്കുന്നു. എങ്കിലും ഇനിയും പലകാര്യങ്ങളും നടത്താനുണ്ട്. നിന്നെക്കാണാഞ്ഞു ദുഃഖിച്ചിരിക്കുന്ന പന്തളരാജാവിനെ ഇപ്പോള്‍ തന്നെ ചെന്നുകാണുക. മോക്ഷം ലഭിക്കുവാന്‍ ഉതകുന്ന വേദാന്തതത്വങ്ങള്‍ മഹാരാജാവിനു ഉപദേശിച്ചു നല്‍കുക. ശ്രീരാമനായി ഭവാന്‍ തന്നെ ത്രേതായുഗത്തില്‍ ഉത്ഭവിച്ചുവല്ലോ. അന്ന് വാമലോചനയായ ശബരിയെന്ന തപസ്വിനി ഭവാനെ ആരാധിച്ചു ജീവന്‍ വെടിഞ്ഞിരുന്നു. സഗുണരൂപത്തില്‍ തന്നെ ഭവാനെ ചിന്തിച്ചു ജീവത്യാഗം ചെയ്ത ശബരി ഭവാനില്‍ നിന്നും ധര്‍മ്മോപദേശങ്ങള്‍ ശ്രവിക്കുവാനായി വീണ്ടും ജനിച്ചിട്ടുണ്ട് പമ്പാനദിയുടെ കിഴക്കുഭാഗത്ത് നീലപര്‍വ്വത സാനുവില്‍ ഭവാനെ നിര്‍ഗ്ഗുണനായി ധ്യാനിച്ച് യോഗനിഷ്ഠയായി ധന്യയായ ശബരി വസിക്കുന്നു. ഇനിയൊരു ജന്മം ഇല്ലാത്ത വിധം ബ്രഹ്മസായൂജ്യം ലഭിക്കുവാന്‍ ശബരിക്കു വരം നല്‍കുക. ശബരിയുടെ നാമം സ്മരിച്ചു കൊണ്ട് ആ മലയ്ക്ക് ശബരിമലയെന്നുതന്നെ പേരുണ്ടാകും. ഉത്തമനായ പന്തളരാജാവ് ആ മലയില്‍ ഭവാനു വേണ്ടി ഒരുസുന്ദരക്ഷേത്രം പണികഴിപ്പിക്കും. ഭവാന്‍ ആ പുണ്യക്ഷേത്രത്തിലും സര്‍വ്വദാ ഭക്തരുടെ അന്തരംഗത്തിലും മാമുനിമാര്‍ തീര്‍ത്ത പൊന്നമ്പലത്തിലും ആമോദത്തോടെ വസിക്കുക."
മണികണ്ഠന്റെ ശിരസ്സില്‍ ചുംബിച്ച് ബ്രഹ്മദേവന്‍ പറഞ്ഞു: "ഉഗ്രയായ മഹിഷിയുടെ ഭൗതികശരീരം ഉടന്‍ തന്നെ അഴുതാനദിയുടെ കിഴക്കേക്കരയിലാക്കണം. അല്ലെങ്കില്‍ ആ ശരീരം അനുനിമിഷം വളര്‍ന്ന് ആകാശംമുട്ടി സൂര്യചന്ദ്രന്മാരുടെ ഗതിയെപ്പോലും തടയുന്നതാണ്. ആ ശരീരത്തിനു മുകളില്‍ കല്ലുകളിട്ടു മൂടി ഒരുകുന്നാക്കി മാറ്റണം. പിൽക്കാലത്ത് കല്ലിടാംകുന്ന് എന്ന് ആ കുന്നിനു പേരുലഭിക്കും." ഇത്രയും പറഞ്ഞ് ഭൂതനാഥനെ അനുഗ്രഹിച്ച് ത്രിമൂര്‍ത്തികള്‍ അന്തര്‍ദ്ധാനം ചെയ്തു.
ബ്രഹ്മദേവന്‍ പറഞ്ഞതു പ്രകാരം മണികണ്ഠന്‍ മഹിഷീശരീരം അഴുതാ നദിയുടെ മറുകരയിലാക്കുകയും ഭൂതഗണങ്ങള്‍ നാനാദിക്കുകളില്‍നിന്നും കല്ലുകള്‍കൊണ്ടുവന്ന് ആ ശരീരം മൂടുകയും ചെയ്തു. മഹിഷിയുടെ ശരീരം പ്രശസ്ത ഗിരിയായ കല്ലിടാംകുന്നായി മാറി.
മഹിഷീ വധത്തില്‍ സംപ്രീതനായ്, തൊഴുകൈകളോടെ നിന്ന ദേവേന്ദ്രനോട് സ്വാമി അയ്യപ്പന്‍ തന്‍റെ മാതാവിന്‍റെ മാറാ വ്യാധിയായ തലവേദനയ്ക്കുള്ള, സിദ്ധഔഷധമായ പുലിപ്പാലിന്‍റെ ആവശ്യകതയെ പറ്റി സൂചിപ്പിക്കുകയും , ദേവേന്ദ്രന്‍ അതിനു പരിഹാരം കാണുകയും ചെയ്തു .ദേവേന്ദ്രന്‍ ആണ്‍ പുലിയായും ദേവസ്ത്രീകല്‍ പെണ്‍പുലികളായും മറ്റു ദേവന്മാര്‍ പുലികുട്ടികളായും രൂപം മാറി. ആണ്‍ പുലിമേല്‍ ഏറിയ അയ്യപ്പന്‍ മറ്റു പുലികളുമായ് പന്തളം കൊട്ടാരത്തിലേക്ക് യാത്രയായി.
തുടരും....🌺