![]() |
സ്വാമി ശരണം അയ്യപ്പ ശരണം |
മണികണ്ഠന്‍ പുലിപ്പാലിനായ് വനത്തിലേക്ക് പോയ സമയത്ത് താപസോത്തമനായ അഗസ്ത്യന്‍ പന്തള രാജ്യത്ത് വന്നു ചേര്‍ന്നു. കുംഭോത്ഭവനും ലോപാമുദ്രയുടെ പതിയുമായ അഗസ്ത്യമഹര്‍ഷിയെ വിധിപ്രകാരം മഹാരാജാവ് പൂജിച്ചു. അതിനു ശേഷം മഹർഷി രാജാവിനോട് മണികണ്ഠന്‍ സാക്ഷാല്‍ ഹരിഹര പുത്രനാണെന്ന സത്യം വെളിപ്പെടുത്തി. അപ്പോള്‍ മാത്രമാണ് രാജാവ് മന്ത്രിയും രാജ്ഞിയും കൂടി നടത്തിയ ഗൂഡാലോച്ചനയെ കുറിച്ചറിയുന്നത്. എന്നിരുന്നാലും സാക്ഷാല്‍ ഈശ്വരന്‍ തന്നെയാണ് തന്‍റെ പുത്രന്‍ എന്നറിഞ്ഞതില്‍ അദ്ദേഹം അതീവ സന്തുഷ്ഠനായി.
മണികണ്ഠനും പുലിക്കൂട്ടവും പന്തളരാജധാനിയില്‍ എത്തി. പുലികളെ കണ്ടു പേടിച്ച് നഗരവാസികള്‍ ഭയഭീതരായി കോലാഹല ശബ്ദത്തോടെ രക്ഷതേടി അങ്ങുമിങ്ങും ഓടിത്തുടങ്ങി. മഹാരാജാവ് കുമാരനെ കാട്ടില്‍ അയച്ചതുമൂലം ഇതാ നമുക്കു ഇപ്പോള്‍ നാട്ടിലും വസിക്കാനാവാത്ത അവസ്ഥയായിരിക്കുന്നു. കാട്ടിലെ പുലിക്കൂട്ടത്തെ കൂട്ടിക്കൊണ്ട് ഒരുകേടും സംഭവിക്കാതെ ഇതാ മണികണ്ഠന്‍ വന്നിരിക്കുന്നു. ഇങ്ങനെ പറഞ്ഞു പലായനം ചെയ്യുന്ന പ്രജകളുടെ ശബ്ദം കേട്ട് രാജശേഖര രാജാവ് കൊട്ടാരത്തിന്റെ ഗോപുരവാതിലില്‍ വന്നു നോക്കി. ഉഗ്രതയേറുന്ന പുലിയുടെ കഴുത്തിലേറി കയ്യില്‍ ചാപബാണങ്ങളോടും എണ്ണമറ്റ ഈറ്റപ്പുലികളോടും പുലിക്കുട്ടികളോടും കൂടിവരുന്ന ശോഭന ഗാത്രനായ മണികണ്ഠനെ രാജാവ്കണ്ടു. ആനന്ദത്താല്‍ വിസ്മിതനായ മഹാരാജാവ് വൃക്ഷത്തെപ്പോലെ ചലിക്കാനാവാതെ നിന്നു.
പിതാവിനെ കണ്ട് ഭൂതനാഥന്‍ പെട്ടെന്നുതന്നെ പുലിപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തെ വന്ദിച്ചു പറഞ്ഞു: "മഹാരാജാവേ, അങ്ങയുടെ കൃപകൊണ്ട് ഞാന്‍ കാര്യം സാധിച്ചു പുലികളേയും കൊണ്ട് ഇതാവന്നിരിക്കുന്നു. ശീഘ്രംതന്നെ കിണ്ടിയുമായിവന്ന് പുലിപ്പാല്‍ കറന്നെടുത്ത് രാജ്ഞിക്കു നല്‍കാന്‍ ഭൃത്യന്മാരോട് ആജ്ഞാപിച്ചാലും. രാജ്ഞിയുടെ അസുഖം നിശ്ശേഷം മാറുന്നതാണ്. പാല്‍ ഉടന്‍ തന്നെ കറന്നെടുത്തില്ലെങ്കില്‍ പുലിക്കൂട്ടം വിശന്നുതളരും. ഇവയ്ക്ക് തിന്നാന്‍ എന്തെങ്കിലും നല്‍കുവാന്‍ നമുക്കു സാധിക്കുകയില്ല. പുലികള്‍ കടിക്കും എന്നു വിചാരിച്ചു പാല്‍കറന്നെടുക്കാതിരിക്കരുത്. ഞാന്‍ അവയെ പിടിച്ചു നിര്‍ത്തിക്കൊള്ളാം."
ഈ വാക്കുകള്‍കേട്ടു ഭീതിയോടെ വിറച്ചുകൊണ്ട് ഗദ്ഗദപൂര്‍വ്വം മഹാരാജാവ് ഉത്തമപുരുഷനായ മണികണ്ഠന്റെ പാദങ്ങള്‍ വന്ദിച്ചു സ്തുതിച്ചു... അതിനു ശേഷം രാജാവ് മണികണ്ഠ സ്വാമിയോട് പറഞ്ഞു: "അവിടുന്ന് പന്തളരാജധാനിയില്‍ വസിക്കാന്‍ ആരംഭിച്ചതു മുതല്‍ നിന്തിരുവടിയുടെ പരമാര്‍ത്ഥം അറിയാതെ ഞാന്‍ എന്തെങ്കിലും ധിക്കാരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അതെല്ലാം ദയാപൂര്‍വ്വം ക്ഷമിച്ചാലും. ദുഷ്ടനായ മന്ത്രി ചെയ്ത ദുഷ്പ്രവൃത്തികള്‍ ഒന്നാലോചിച്ചാല്‍ പൊറുക്കാവുന്നതല്ല. കഷ്ടം! എന്റെ ഭാര്യയേക്കൂടി കാപട്യ വാക്കുകള്‍ പറയാന്‍ പ്രേരിപ്പിച്ചത് ഓര്‍ക്കുമ്പോള്‍ മന്ത്രിയെ ശിക്ഷിക്കാതെ വിട്ടയയ്ക്കാനും എനിക്കുതോന്നുന്നില്ല. വിഭോ, അങ്ങയുടെ കല്‍പ്പനപോലെ എല്ലാം ചെയ്യുന്നതിനാണ് എനിക്കുതാല്‍പര്യം. സുന്ദരാംഗനായ ഭഗവാനേ, അങ്ങയുടെ കൂടെവന്നിട്ടുള്ള ദേവവൃന്ദങ്ങളാകുന്ന പുലിക്കൂട്ടത്തെ തിരിച്ചയച്ചാലും. അല്ലെങ്കില്‍ നാട്ടുകാരെല്ലാം വല്ലാതെ ഭയന്നുവലയും. സര്‍വജ്ഞനും, സര്‍വേശനും, ശര്‍വാത്മജനുമായ ജഗല്‍പതേ, എന്റെ മനസ്സിലുള്ളതെല്ലാം അറിയുന്നവനാണ് അങ്ങ്. എന്റെ ഉള്ളില്‍ അല്‍പം പോലും ഗര്‍വ് ഉണ്ടാകാതെ സര്‍വദാ എന്നെ കാത്തുരക്ഷിച്ചാലും."
ഇങ്ങനെയെല്ലാം പറഞ്ഞു ഭക്തിപൂര്‍വം ഭഗവാന്റെ പാദം വന്ദിച്ച് രാജാവ് നിലകൊണ്ടു. ഭൂതനാഥന്റെ നിര്‍ദ്ദേശാനുസാരം പുലിക്കൂട്ടം കാട്ടിലേക്ക് തിരിച്ചുപോയി. ഈ കാഴ്ചകളെല്ലാം വീക്ഷിച്ച പ്രജകള്‍ വിസ്മയിച്ചു. പന്തളരാജനെ ആലിംഗനം ചെയ്ത് ദയാവാരിധിയായ ഭൂതേശന്‍ പറഞ്ഞു: "ദേവകാര്യം സാധിക്കുന്നതിനായാണു ഞാന്‍ അങ്ങയുടെ കൊട്ടാരത്തില്‍ സന്തോഷപൂര്‍വം വസിച്ചത്. ഇഷ്ടമുള്ള വരം ചോദിച്ചു കൊള്ളുക. ചാഞ്ചല്യം കൂടാതെ ഞാന്‍ നല്‍കുന്നതാണ്. മന്ത്രിയെ അങ്ങ് ഒരുകാലത്തും ശിക്ഷിക്കരുത്. മന്ഥരയേപ്പോലെ മന്ത്രിയേയും കൈകേയിയേപ്പോലെ പത്‌നിയേയും ദശരഥനേപ്പോലെ അങ്ങയേത്തന്നെയും രാമനേപ്പോലെ എന്നേയും കരുതുക. അല്ലയോ ഭൂമിപതേ, അങ്ങേയ്ക്ക് നല്ലതുവരുന്നതാണ്."
തങ്ങളുടെ തെറ്റുകള്‍ മനസ്സിലാക്കിയ മന്ത്രിയും രാജ്ഞിയും മണികണ്ഠനോട് മാപ്പപേക്ഷിച്ചു .തന്‍റെ അവതാരോദ്ദേശം നടപ്പാക്കുന്നതിലേക്ക് അവര്‍ ഒരു നിമിത്തം മാത്രമാണായത് എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു.തന്‍റെ അവതാരോദ്ദേശ്യം കൈവരിച്ചു കഴിഞ്ഞതിനാല്‍ തന്നെ രാജ്യം വിട്ടു പോകുവാന്‍ അനുവദിക്കണമെന്ന് അയ്യപ്പന്‍ തന്‍റെ പിതാവിനോട് അപേക്ഷിച്ചു എന്നാല്‍ രാജാവ് താന്‍ പണികഴിപ്പിച്ച ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഉണ്ടായിരിക്കെണമെന്നു ഭക്തിയോടെ അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു, എന്നാല്‍ തന്‍റെ അസാന്നിദ്ദ്യത്തില്‍ ദുഖിക്കരുതെന്നും തന്‍റെ ഈ ശരം പതിക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം പണിയണമെന്നും രാജാവിനോട് അപേക്ഷിച്ചു കൊണ്ട് തന്‍റെ ആവനാഴിയില്‍ നിന്നും ഒരു ശരമെടുത്തു തൊടുത്തുവിട്ടു അങ്ങനെ ആ ശരം പതിച്ച ആൽ നിന്നസ്ഥലം ഇന്ന് ശരം കുത്തിയാല്‍ (ശരംകുത്തി) എന്നപേരില്‍ അറിയപ്പെടുന്നു.
സ്വാമി അയ്യപ്പന്‍ യോഗമൂര്‍ത്തിയുടെ രൂപത്തില്‍ പന്തളരാജന് പൊന്നമ്പലമേട്ടില്‍ ദര്‍ശനം നല്‍കുകയും അതേ അവസ്ഥയിലുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചു. ഇരിക്കുന്ന അവസ്ഥയില്‍ അരക്കെട്ടും കാല്‍ മുട്ടുകളും ഒരു നാടകൊണ്ടു ബന്ധനം ചെയ്തു വലതു കൈ ചിന്മുദ്രാവസ്ഥയിലും ഇടതുകൈ കാല്‍മുട്ടില്‍ വിശ്രമാവസ്ഥയിലും, കാല്‍പാദങ്ങള്‍ വിരിച്ചു വച്ച സ്ഥിതിയിലാണ് പന്തളരാജന്‍ സ്വാമി അയ്യപ്പനെ ദര്‍ശിച്ച് സായുജ്യമടഞ്ഞത്.
ദേവേന്ദ്രന്‍ ദേവശില്‍പിയായ വിശ്വകര്‍മ്മാവിനോട് സ്വാമി അയ്യപ്പന്‍റെ ക്ഷേത്രം നിര്‍മ്മിക്കുവാന്‍ നിര്‍ദേശിക്കുകയും, കരിങ്കല്ലുകൊണ്ട് ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു .ആ സമയത്ത് അവിടെ ശില്പനിര്‍മ്മിതിക്ക് എത്തിച്ചേര്‍ന്ന പരശുരാമാനാല്‍ നിര്‍മ്മിക്കപ്പെട്ട സ്വാമി അയ്യപ്പന്‍റെ ശില്പവും പൊന്നമ്പലമേട്ടില്‍ പന്തള രാജന്‍ ദർശിച്ച സ്വാമി അയ്യപ്പന്‍റെ യോഗമൂര്‍ത്തി രൂപവും ഒരേ രൂപത്തിലും ഭാവത്തിലും ഉള്ളതായിരുന്നു. ക്ഷേത്രത്തില്‍ അയ്യപ്പ സ്വാമിയുടെ പ്രതിഷ്ഠയുടെ കിഴക്കു ഭാഗത്ത് പതിനെട്ട് പടിയോടു കൂടിയ സോപാനവും പണിതീര്‍ത്തു. പുരാതന കാലത്ത് ഈ ദിവ്യമായ ഓരോ കല്‍ പടികളിലും ഭക്തിപൂര്‍വ്വം നാളികേരം ഉടച്ചായിരുന്നു തീര്‍ത്ഥാടകര്‍ പടി ചവിട്ടി കയറിയിരുന്നത് .പിന്നീട് ലോഹം കൊണ്ട് പുനര്‍ നിര്‍മ്മിച്ച ഈ പടികള്‍ ഇപ്പോള്‍ സ്വര്‍ണ്ണം പൂശി പുനര്‍നിര്‍മ്മാണം ചെയ്തിരിക്കുന്നു.
എല്ലാ വര്‍ഷവും പുണ്യ ദിനമായ മകര സംക്രാന്തി ദിവസം സന്ധ്യാ സമയത്ത് സ്വാമി അയ്യപ്പന്‍ മകരജ്യോതിസ്സായ് പൊന്നമ്പലമേട്ടില്‍ പ്രത്യക്ഷപെട്ട് ഭക്തരില്‍ ആത്മനിര്‍വൃതി പകരുന്നു. ഭാരതത്തിന്‍റെ എന്നല്ല ലോകത്തിന്‍റെ തന്നെനാനാ ഭാഗത്തു നിന്നും ശബരിമലയില്‍ വന്നെത്തുന്ന ലക്ഷോപലക്ഷം ഭക്തന്മാര്‍ മകരജ്യോതിസ്സ് കണ്ടു സായൂജ്യമടയാന്‍ കാത്തുനില്‍ക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് മകരസക്രാന്തിയുടെ സായംസന്ധ്യ. ഇത്രയും പറഞ്ഞ് അമ്മുമ്മ കഥ നിർത്തി. എന്നിട്ട് പറഞ്ഞു മലയ്ക്ക് പോകുമ്പോൾ ഈ കഥയിൽ പറഞ്ഞ എല്ലാ പുണ്യസ്ഥലങ്ങളിലും നിങ്ങൾ ദർശനം നടത്തും എന്നു പറഞ്ഞ് ഒരു പണ്ടെത്തെ അതിമനോഹരമായ അയ്യപ്പചരിത കീർത്തനം ഈണത്തിൽ തൊഴുകൈകളോടെ പാടുവാൻ തുടങ്ങി.
തുടരും...🌺