![]() |
സ്വാമിയേ ശരണം ശരണമെന്റയ്യപ്പാ സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ... |
അങ്ങനെ അമ്മുമ്മ അയ്യപ്പചരിത കീർത്തനം ഒമനത്തിങ്കൾക്കിടാവോ......... എന്ന പാട്ടിന്റെ രാഗത്തിൽ കൈതൊഴുതു കൊണ്ട് പാടാൻ തുടങ്ങി: ...........
ദേവകാര്യങ്ങൾക്കു വേണ്ടി - പ്പണ്ടു
ദേവേശ്വരൻ മഹാവിഷ്ണു
സുന്ദരിയാകിയ പെണ്ണായ് - നല്ല
മോഹിനിയായിച്ചമഞ്ഞു.
പാലാഴിയിൽ നിന്നു കിട്ടി - യോരു
പീയുഷമൊക്കെയും വേഗം
തട്ടിക്കടന്നോരസുരർ - തന്റെ
കൊട്ടാരം നോക്കി നടന്നു.
വീരരാകുമസുരന്മാർ - മെല്ലെ
പീയുഷമാസ്വദിപ്പാനായ്
രണ്ടുവരിയായിരുന്നു - അപ്പോൾ
തെല്ലൊരു ശങ്കയുയർന്നു!
ആരീയമൃതു വിളമ്പും - അതി -
ന്നായൊരാളുണ്ടോയിവിടെ?
എന്നുനിനച്ചിരിക്കുമ്പോൾ - വേഗം
മോഹിനി പുഞ്ചിരിച്ചെത്തി
ലോകത്തെയാകെ മയക്കും -ദിവ്യ -
മോഹനസുന്ദരരൂപം
കണ്ടോരസുരരെല്ലാരും - മെല്ലെ
മോഹിനി തന്നോടടുത്തു.
"ഞങ്ങൾക്കു നീതന്നെ വേണം - ഇന്നു
നല്ലൊരമൃതുവിളമ്പാൻ"
എന്നു പറഞ്ഞസുരന്മാർ -ദേവി
തൻ കൈയിൽ പീയുഷമേകി
"എല്ലാരും മിണ്ടാതിരിപ്പിൻ - നിങ്ങൾ
കണ്ണുകൾ കെട്ടിയിരിക്കിൻ
എന്നാൽ ഞാൻ നിങ്ങൾക്കു നന്നായ് -
ഇന്നു പീയുഷമൊക്കെ വിളമ്പാം
ഞാനൊരു കന്യകയാണേ - എന്റെ
കല്യാണമായിട്ടുമില്ലേ!
നിങ്ങളിൽ കണ്ണാടുക്കത്തിൽ - തുറ-
ക്കുന്നവനാണെൻ കണവൻ "
ഈ വിധം മോഹിനി ചൊന്ന- വാക്യം
കേട്ടിട്ടസുരരെല്ലാരും
കണ്ണുകളെല്ലാമിറുക്കി - നല്ല
സന്യാസിയെപ്പോലിരുന്നു.
മായാമയൻ മഹാവിഷ്ണു - അപ്പോൾ
പീയുഷം കൈയിലെടുത്തു
വേഗം മറഞ്ഞിങ്ങുപോന്നു- ദേവ-
ന്മാർക്കുവിളമ്പിക്കൊടുത്തു.
ദേവരെ ശാപവിമുക്ത -രാക്കി
വിഷ്ണുവും പോയി മറഞ്ഞു
ഈ വാർത്ത കേട്ട മഹേശൻ - ശംഭു
വിഷ്ണുവേക്കണ്ടിട്ടുണത്തി: -
"ഭക്തബന്ധോ! ഭഗവാനേ- ലോക-
നായക ലക്ഷ്മീമണാളാ
ദേവർക്കുവേണ്ടി നീ പെണ്ണായ് - ച്ചെന്നു
പീയുഷം വീണ്ടുകൊടുത്ത
അത്ഭുതവാർത്തയെക്കേട്ടു - ഞാനും
ആയതു കാണുവാൻ വന്നു.
നിന്നുടെ മോഹിനീവേഷം - കാണാ-
നെന്നുള്ളമേറെക്കൊതിപ്പൂ"
ഇങ്ങനെ കേട്ടുള്ള വിഷ്ണു - ആദ്യം
അല്പം മടുത്തുവെന്നാലും
ശങ്കര നിർബന്ധവാക്യം - കേട്ടു
വീണ്ടും മനോഹരിയായി
പൂങ്കാവനത്തിൽ കളിക്കും -നവ
സുന്ദരി മോഹിനിതന്നെ
കണ്ടപ്പോളീശ്വരൻ ശംഭു - തന്റെ
സന്ദർഭമെല്ലാം മറന്നു.
കാളപ്പുറത്തുന്നു ചാടി - വേഗം
മോഹിനിതന്നെപ്പുണർന്നു.
അത്യത്ഭുതമാം മഹേശൻ - തന്റെ
വീര്യം മഹാവിഷ്ണുവേറ്റു
എന്നല്ല നല്ല സമയം തന്നിൽ
തങ്കക്കിടാവിനെ പൊറ്റു
സംഗതിയെല്ലാമറിഞ്ഞു -ദേവ-
ന്മാരൊക്കെയത്ഭുതപ്പെട്ടു
പാർവ്വതിയും ലക്ഷ്മിക്കാനും - വന്നു
ബാലനമ്മിഞ്ഞ കൊടുത്ത;
അയ്യനയ്യപ്പൻ വളർന്നു -ദിവ്യ -
മാകുന്ന യൗവനം ചേർന്നു.
ശ്രീ ഗണനായകൻ താനം - പിന്നെ
ഷൺമുഖദേവനുമെത്തി
പുത്തൻ സഹോദരൻ തന്നോ-
ടൊത്തു ലീലകളാടി നടക്കേ;
ശങ്കരൻ ലോകൈകനാഥൻ - വന്നു
കർത്തവ്യമെല്ലാം പറഞ്ഞു
ആയതുകേട്ടു ഭൂതേശൻ - മെല്ലെ
പാണ്ഡ്യന്റെ ദാസനായ്ത്തീർന്നു.
കാര്യം പലതും നടത്തി - ക്കൊണ്ടു
പന്ത്രണ്ടുവത്സരം വാണു
പന്തളേശൻ തനിക്കായി - രാജ്യം
നല്കുവാനോർത്തോരുനേരം;
മന്ത്രിതൻ വാർത്തയെക്കേട്ടു - റാണി
രോഗം നടിച്ചു കിടന്നു.
കള്ളവൈദ്യന്മാർ പറഞ്ഞ പുലി-
പ്പാലുകുറന്നെടുക്കാനായ്
അയ്യനയ്യപ്പൻ നടന്നു - ഘോര -
മായ വനാന്തരം നോക്കി
കാട്ടിൽ കടന്നോരു ദേവൻ- തന്നെ
ദേവന്മാരെല്ലാം വണങ്ങി
ഉഗ്ര മഹിഷിയെക്കൊല്ലാൻ - ദേവൻ
സ്വർഗ്ഗലോകത്തേയ്ക്കു ചാടി
ദുഷ്ടയാകുമവളേയും - കൊന്നു
ഭൂമിയിലേയ്ക്കെത്തി വീണ്ടും
വൻപുലിക്കൂട്ടവുമായി - തന്റെ
രാജ്യത്തിലേയ്ക്കു കടന്നു.
ലോകരെല്ലാരും ഭയന്നു - പിന്നെ
ഭൂതേശ മാഹാത്മ്യമോർത്തു
പാണ്ഡ്യമഹീപതി താനും- തന്റെ
പുത്രന്റെ കാര്യമറിഞ്ഞു
കൈകൂപ്പി നിന്നു നമിച്ചു - ബഹു
നാമങ്ങൾ ചൊല്ലി സ്തുതിച്ചു.
ശ്രീ ശബരിമല തന്നിൽ - പിന്നെ
ദേവനെ നന്നായിരുത്തി
ഉത്സവം കൊണ്ടാടി വർഷം -തോറും
ഭക്തജനങ്ങളും കൂടി
ഇങ്ങനെ വാഴുമെൻ ദേവ-ശബ-
രീശ്വരാ, ഭൂതാധിനാഥാ!
നിൻപാദപത്മം തൊഴുന്നേൻ - ലോക-
നായക ശ്രീമണികണ്ഠാ......🌷
അങ്ങനെ അയ്യപ്പമാഹാത്മ്യവും, അയ്യപ്പ കീർത്തനവും, ശരണം വിളിയും, ക്ഷേത്ര ദർശനങ്ങളുമായി വ്രതദിനങ്ങൾ കടന്നു നീങ്ങി. 41-ാം ദിവസത്തെ പടവിള ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജയും ഭക്തിയോടെ തന്നെതൊഴുതു. ഇനി "തത്വമസി" അത് നീ തന്നെയാകുന്നു.... എന്ന പ്രപഞ്ച സത്യം തേടിയുള്ള തീർത്ഥയാത്ര അതെ ശബരിമലയിലേക്ക്....
തുടരും....🌷