തൃക്കാർത്തിക ദീപങ്ങൾ എങ്ങും തെളിയെട്ടെ... ( കാർത്തിക പുഴുക്കും പന്തം കൊളുത്തലും )


ദീപശോഭയിൽ  തെളിയെട്ടെ  നമ്മുടെ  മനസ്സുകൾ ...

ഇന്ന് കേരളത്തില്‍ ദീപങ്ങളുടെ ഉത്സവമായ തൃക്കാര്‍ത്തിക നാൾ. ദീപങ്ങള്‍ കൊളുത്തി ഐശ്വര്യത്തിന്‍റെ ദേവതയെ വീടുകളില്‍ സ്വീകരിക്കുന്ന ഒരു ദിനം കൂടി വന്നെത്തി.
സന്ധ്യക്ക് വീടുകളിലും വഴിയോരങ്ങളിലും മണ്‍ചെരാതുകളില്‍ കാര്‍ത്തികദീപം തെളിയിച്ചാണ് ദേവിയെ പൂജിക്കേണ്ടത്. മനസ്സിലെ അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമാണ് ദീപം തെളിയിക്കല്‍. ഗൃഹത്തില്‍ തൃക്കാര്‍ത്തിക ദിവസം ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കുമെന്നാണ് ഐതിഹ്യം. വൃശ്ചികത്തിലെ കാര്‍ത്തിക നക്ഷത്രം ദേവിയുടെ ജന്മദിനമായും, അധര്‍മത്തിന്‍റെ മേല്‍ പരാശക്തി പൂര്‍ണ വിജയം നേടിയ ദിവസമായും നാം ആചരിക്കുന്നു.



ദേവീപ്രീതിക്ക് ഏറ്റവും ഉത്തമവും നവരാത്രി പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുമാണ് തൃക്കാര്‍ത്തിക. അതിനാൽ തന്നെ ദേവീക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ലക്ഷദീപം തെളിയിക്കലും നടത്തുന്നത്. തൃക്കാര്‍ത്തിക ദിവസം ദേവിയുടെ പ്രത്യേക സാമീപ്യം ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടന്ന് ഫലസിദ്ധിയുണ്ടാകും എന്ന് കരുതപ്പെടുന്നു. മത്സ്യമാംസാദികൾ വർജിച്ച് വൃതമെടുത്താണ് ഭക്തർ തൃക്കാർത്തിക ദിനത്തിൽ വിളക്കുകൾ കത്തിക്കുന്നത്. ഇതോടൊപ്പം ലളിതാസഹസ്രനാമജപം, ദേവീകീര്‍ത്തന ജപം മുതലായവ നടത്തുകയും ചെയ്യുന്നു. പ്രസിദ്ധമായ ചക്കുളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ് . ഇതിനു പുറമേ, തുളസീ ദേവിയുടെ ജനനം തൃക്കാർത്തിക നക്ഷത്രത്തിൽ ആയിരുന്നു. അതിനാൽ അന്ന് വീടുകളില്‍ ചുറ്റുവിളക്ക് കൊളുത്തി ദേവിയുടെ ജന്മദിനം ഗംഭീരമായി തന്നെ ആഘോഷിക്കുന്നു.



ഇതിനു പുറമേ ശിവപുത്രനായി അവതരിച്ച ശ്രീ സുബ്രഹ്മണ്യനെ എടുത്തുവളര്‍ത്തിയത് കാര്‍ത്തിക നക്ഷത്രത്തിന്റെ അധിദേവന്മാരായ കൃത്തികാ ദേവിമാരായിരുന്നു. ആയതുകൊണ്ട് തൃക്കാര്‍ത്തിക ദിവസം വീട്ടിൽ ദീപം തെളിയിച്ചാല്‍ മഹാലക്ഷ്മിയുടേയും ശ്രീ സുബ്രഹ്മണ്യന്റെയും ശ്രീപരമേശ്വരന്റെയും ശ്രീ മഹാവിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കുന്നതാണ്.



തൃക്കാർത്തിക നാൾ സന്ധ്യ വേളയിലുള്ള കാർത്തിക ദീപം തെളിയിക്കുന്നതിനോടൊപ്പം തന്നെ മറ്റു ചില ചടങ്ങുകളും സാധാരണ കണ്ടു വരാറുണ്ട്. അതിൽ ഒന്നാണ് കാർത്തിക പുഴുക്ക്, മറ്റൊന്ന് പന്തം കൊളുത്തൽ.

കാർത്തിക പുഴുക്ക്
* * * * * * * ** * * *
ഈ ദിവസം ദേവിക്ക് നേദിക്കുവാൻ കിഴങ്ങുവർഗ്ഗങ്ങൾ ചേർത്ത കാർത്തികപ്പുഴുക്ക് ഉണ്ടാക്കുന്നു. കാര്‍ത്തികയ്ക്ക് കാച്ചിലും ചെറുകിഴങ്ങും കരിയ്ക്കും കഴിക്കണം എന്നാണ് പഴമക്കാർ പറയുന്നത് താമ്പാളത്തില്‍ അരിമാവും, ശര്‍ക്കരയും നല്ലെണ്ണയും ഞെവടിച്ചേര്‍ത്ത് ഓരോ ഉരുളയും കരിക്ക് തെരളിയപ്പം എന്നിവയുമാണ് രാത്രിയിലെ അന്നത്തെ ഭക്ഷണം. തടവിളക്കു കൊളുത്തി അരിയും തേങ്ങയും ഉപ്പോ മധുരമോ ചേര്‍ക്കാതെ പൂവരശിന്റെ ഇലയില്‍ (ചീലന്തി) അടയുണ്ടാക്കി സന്ധ്യയ്ക്ക് നിവേദിക്കുന്ന ചടങ്ങ് ചിലയിടങ്ങളിലുണ്ട്.

പന്തം കൊളുത്തൽ
* * * * * * * * * * * *
എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട് വന്നിട്ടുള്ള ഒരു തൃക്കാർത്തിക നാളിലെ ചടങ്ങാണ് ഇത്. പണ്ട് നമ്മുടെ വീട്ടിനടുത്ത് വിശാലമായ നെൽപ്പാടവും വീട്ടിൽ പശുക്കളും ഉണ്ടായിരുന്ന കാലത്താണ് ഈ ചടങ്ങിന് ഞാൻ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ഒരു പന്തം വയലിന്റെ നടുഭാഗത്തും ഒരെണ്ണം ചാണകക്കുഴിയിലും കുത്തി നിറുത്തും. കൊതുമ്പിലോ ചൂട്ടിലോ തുണി പൊതിഞ്ഞുകെട്ടി മൂട്ടില്‍ പൂവും കെട്ടി എണ്ണയൊഴിച്ചു കത്തിക്കും. വാഴത്തടയില്‍ കുരുത്തോല വച്ചലങ്കരിച്ചു അതിനു മുകളില്‍ ചിരട്ടയോ ഇടിഞ്ഞിലോ വച്ച് നെല്ലിന്റെ ഉമി കിഴി കെട്ടി എണ്ണയൊഴിച്ച് വയല്‍ക്കരയില്‍ തടവിളക്കു കത്തിക്കും. വയൽക്കരയിൽ വച്ച് കത്തിച്ച ആ പന്തത്തെ ആഘോഷപൂര്‍വം "അരികോരരികോരരികോരെ "എന്ന് ആര്‍ത്തുവിളിച്ചു കൊണ്ടു വയലിൽ നെൽപ്പാടത്തിനു നടുവിൽ കുത്തി നിർത്തും.

ഇത്തരം ചടങ്ങിന് പിന്നിൽ കൃഷിയുടെ പ്രാധാന്യത്തെയും നമുക്ക് കാണാം. കന്നിയിലെ കൃഷിയില്‍ കാര്‍ത്തികയോടെ മൂത്തഞാറുകളില്‍ കതിരുവരും. അത് കള്ളക്കതിരെന്നാണു പറയുക. അതിലെ പാലു കുടിക്കാന്‍ വരുന്ന ചാഴികള്‍ വയലിലെ പന്തത്തില്‍ വീണു ചാവും. അതാണ് വയലില്‍ കൊളുത്തി വയ്ക്കുന്നതിന് പിന്നിലെ കൃഷിതന്ത്രം. തെങ്ങിനെ ആക്രമിക്കുന്ന ചെല്ലികള്‍ ചാണകത്തിലാണ് മുട്ടയിടുന്നത്. അതിനെ നശിപ്പിക്കാനാണ് ചാണകക്കുഴിയില്‍ പന്തം കൊഴുത്തി നിറുത്തുന്നത്. പ്രാണികളുടെ പ്രജനന കാലത്ത് തന്നെ നശിപ്പിക്കണമെന്ന കീടനിയന്ത്രണ തന്ത്രവും കാര്‍ത്തികച്ചടങ്ങില്‍ നമുക്ക് ദർശിക്കാം കഴിയും. പക്ഷേ നമ്മുടെ നാട്ടിൽ പന്തം കൊളുത്തൽ ചടങ്ങ് ഇന്ന് കാണുവാൻ സാധിക്കില്ല എന്നത് ദുഃഖകരമായ കാര്യം തന്നെയാണ്. മനസ്സിൽ തങ്ങിനിൽക്കുന്ന ഇതുപോലുള്ള നല്ല ഓർമ്മകൾ ഭാവിയിൽ വീണ്ടും തിരിച്ച് വന്നെങ്കിൽ എന്ന് ആശിക്കുന്നു.....



എല്ലാവർക്കും ഈ ശുഭദിനത്തിൽ ആദിപരാശക്തിയായ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ.....