മഹാശിവരാത്രിയിലെ ശിവാലയ ഓട്ടം... ഭാഗം :- 1




   കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി ദിവസം അതായത് ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസമാണ് മഹാശിവരാത്രി ആയി നമ്മൾ കൊണ്ടാടുന്നത്. മഹാശിവരാത്രിയുടെ ഐതീഹ്യത്തെ കുറിച്ച് നമ്മുക്ക് ഏവർക്കും അറിയാവുന്നതാണ്. ഞാൻ ഈ ചെറു ലേഖനത്തിലൂടെ തെക്കൻ തിരുവിതാംകൂറിലെ അതായത് ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലെ മഹാശിവരാത്രിയോട് അനുബന്ധിച്ചു നടക്കുന്ന ശിവാലയ ഓട്ടത്തെ കുറിച്ചാണ് പറയുവാൻ പോകുന്നത്. കൽക്കുളം വിളവൻങ്കോട് താലൂക്കുകളിലായി 100 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന 12 ശിവക്ഷേത്രങ്ങളിലൂടെയുള്ള ഒരു തീർത്ഥയാത്രയാണ്  ശിവാലയ ഓട്ടം. നമുക്ക് ഈ ശിവാലയ ഓട്ടത്തിന്റെ ഐതീഹ്യത്തിലേക്കും ഈ തീർത്ഥയാത്രയുമായി ബന്ധപ്പെട്ടു കിടക്കുന്ന ക്ഷേത്രങ്ങളിലേക്കും കടക്കാം. ഈ ലേഖനത്തിൽ എന്തെങ്കിലും പാകപ്പിഴകൾ വന്നു പോയിട്ടുണ്ടെങ്കിൽ പൊറുക്കണം എന്ന് അപേക്ഷിച്ചു കൊള്ളുന്നു.

ശിവഭക്തന്മാർ കുംഭമാസത്തിലെ ഏകാദശിക്ക് ഒരാഴ്ച മുന്‍പ് രുദ്രാക്ഷമാല ധരിച്ച് കഠിനവ്രതം എടുക്കുന്നതോടെ ശിവാലയ ഓട്ടത്തിന്റെ നിഷ്ഠകൾ ആരംഭിക്കുന്നു. കുഭമാസത്തിലെ ദ്വാദശി നാളിൽ തിരുമല (മുഞ്ചിറ) ക്ഷേത്രത്തിലെ സന്ധ്യാദീപാരാധന തൊഴുതു കൊണ്ടാണ് ശിവാലയ ഓട്ടത്തിന് നാന്ദി കുറിക്കുന്നത്. തുടർന്ന് പ്രദക്ഷിണ വഴികളിലൂടെ 12 ശിവക്ഷേത്രങ്ങളിലും നഗ്നപാദരായി "ഗോവിന്ദാ.... ഗോപാലാ..." എന്ന നാമമന്ത്രം ഉരുവിട്ടു കൊണ്ട് ഓടി ഓടി ദർശനം നടത്തുന്നു. തുടർന്ന് തിരുവട്ടാർ ആദികേശവ ക്ഷേത്രത്തിൽ തൊഴുത് പ്രദക്ഷിണം ചെയ്യുന്നതോടെ ശിവാലയ ഓട്ടം സമാപിക്കുന്നു.

രുദ്രാക്ഷമാലയും കാവിമുണ്ടും ധരിച്ച് ഭസ്മസഞ്ചിയും, പനയോല വിശറിയും പേറിയുള്ള ശിവാലയ ഓട്ടക്കാരെ ശാലയക്കാരെന്നും ഗോവിന്ദന്മാരെന്നും വിളിക്കുന്നു. ശിവാലയ ഓട്ടത്തിൽ പങ്കെടുക്കുന്നവരുടെ കൈയിൽ ഒരു പനയോല വീശറി ഉണ്ട്. ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടുത്തെ ദേവനെ വീശാൻ ആണ് ഇത്. വീശറിയുടെ രണ്ടറ്റത്തും തുണി സഞ്ചികൾ ഉണ്ടാകും ഒന്ന് ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും ഒന്ന് പണം സൂക്ഷിക്കാനും. പന്ത്രണ്ടു ക്ഷേത്രങ്ങളിലും കുളിച്ചിട്ടു വേണം ദർശനം നടത്താൻ. യാത്രക്കിടയിൽ ക്ഷീണം അകറ്റുവാൻ പാനകം, ചുക്ക് വെള്ളം, കഞ്ഞി എന്നിവയും ധാരാളം ലഭിക്കുന്നു. ഇത് നാഞ്ചിനാട്ടിലെ മാത്രം ശിവരാത്രിയുടെ ഒരു പ്രത്യേകതയാണിത്. ഈ ഓട്ടപ്രദക്ഷിണത്തിന് ഒരു ക്രമംകൂടിയുണ്ട്. ആദ്യം തിരുമല പിന്നെ തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാംങ്കോട്, തിരുവിടൈകോട്, തിരുവിതാംകോട്, തൃപ്പന്നിയോട്, തിരുനട്ടാലയം അങ്ങനെ നാഞ്ചിനാട്ടിനെ വലം വയ്ക്കുന്ന ഈ വൃത്തം പൂർത്തിയാക്കുവാൻ 100 കി.മി ഓടി തീർക്കേണ്ടതായിട്ടുണ്ട്. തിരുവിതാംകൂര്‍ ഏടുകളിലെ രാജപാതകളും, ഇടവഴികളും നാട്ടുവഴികളും താണ്ടിയുള്ള ഈ തീർത്ഥയാത്ര മനസ്സിൽ എന്നും ദര്‍ശന സായൂജ്യമാകുന്നു. പുതിയ കാലത്തില്‍ അതു ബൈക്കു യാത്രയായും വലിയ വാഹനങ്ങളിലെ തീര്‍ത്ഥാടനവും ആണ്.


ശിവാലയ ഓട്ടത്തിനായി ഒരുങ്ങിയിരിക്കുന്ന എൻ്റെ വാഹനം


ഐതീഹ്യം
* * * * * * * * * *
ശിവാലയ ഓട്ടത്തെപ്പറ്റി തിരുവട്ടാർ സ്ഥല പുരാണങ്ങളിൽ രണ്ട് പുരാവൃത്തമുണ്ട്. അതിൽ പ്രധാനപ്പെട്ടതും ആദികേശവ ക്ഷേത്രത്തിലും ശുചീന്ദ്ര സ്ഥാണുമാലയ ക്ഷേത്രത്തിലും കൊത്തിവച്ചിട്ടുള്ള ശില്പങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നതുമായ പുരാവൃത്തമാണ് ആദ്യം പറയുന്നത്. വ്യാഘ്രപാദ മഹർഷിയും ഭീമസേനനും തമ്മിലുള്ള സംഘട്ടനത്തിന്റെ പശ്ചാത്തലമാണ് അത്.

തിരുവിതാംകൂറിന്റെ തെക്കുഭാഗത്ത് കേരള -തമിഴ്നാട് അതിർത്തി ഗ്രാമമായ മുഞ്ചിറയിൽ മുനിമാർ തോട്ടം എന്നൊരു സ്ഥലമുണ്ട്. ഇവിടെ താമ്രപർണ്ണി നദിക്കരയിൽ മഹാശിവഭക്തനായ വ്യാഘ്രപാദ മഹർഷി തപസ്സനുഷ്ഠിച്ചിരുന്നു. അദേഹത്തിന് വ്യാഘ്രപാദർ എന്ന് പേരുവരാൻ ഒരു കാരണമുണ്ട്. ശിവനെ മാത്രം പ്രഭുവും ആശ്രയസ്ഥാനവുമായി കരുതി തപസ്സും പൂജയുമായി കഴിഞ്ഞിരുന്ന മഹർഷിക്ക് സന്ധ്യാവന്ദനത്തിനുള്ള പൂക്കൾ പറിക്കാൻ നന്നെ ബുദ്ധിമുട്ടേണ്ടി വന്നു. പൂമരം പിടിച്ചുലച്ചാൽ നിലത്തു വീഴുന്ന പൂക്കളാണ് പലപ്പോഴും അർച്ചനക്ക് ലഭിക്കുന്നത്. ഇതിൽ മനംനൊന്ത മഹർഷി മരത്തിൽ പിടിച്ചു കയറി പൂക്കളിറുക്കാനായി തന്റെ പാദങ്ങൾ വ്യാഘത്തിന്റെതു പോലെയാകണമെന്ന് ശിവഭഗവാനോട് പ്രാർത്ഥിച്ചു. ഭഗവാൻ തന്റെ പ്രിയ ഭക്തന് അതനുഗ്രഹിച്ചു നൽകി. അങ്ങനെ അദ്ദേഹം വ്യാഘ്രപാദ മഹർഷി എന്ന് അറിയപ്പെട്ടു.

കുരുക്ഷേത്ര യുദ്ധാനന്തരം പാണ്ഡവന്മാർ അശ്വമേധയാഗം നടത്താൻ നിശ്ചയിച്ചു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് പറഞ്ഞു കൊടുത്ത ഉപമന്യുവിന്റെയും അനുജൻ ധൗമ്യന്റെയും പിതാവാണ് വ്യാഘ്രപാദൻ. ശിവനിൽ മാത്രം മനസ്സുറച്ച വ്യാഘ്രപാദൻ വിഷ്ണു നാമം സ്വപ്നത്തിൽ പോലും ഉച്ചരിക്കാറില്ല. അശ്വമേധത്തിന് മുഖ്യയജ്ഞാചാര്യനാക്കാൻ വ്യാഘ്രപാദ മഹർഷിയെ തന്നെ ക്ഷണിക്കാൻ ശ്രീകൃഷ്ണൻ പാണ്ഡവരെ ഉപദേശിച്ചു. അദ്ദേഹം ഉത്തമനായ ഋഷീശ്വരനാണെന്നതും അദ്ദേഹത്തിന്റെ വിഷ്ണു വിദ്വേഷം കുറയ്ക്കാൻ ഈ അവസരം ഗുണം ചെയ്യുമെന്നും ശ്രീകൃഷ്ണൻ പറഞ്ഞു. മഹർഷിയെ ക്ഷണിക്കാൻ ഭീമസേനനെ ചുമതലപ്പെടുത്തിയ ശ്രീ കൃഷ്ണൻ പന്ത്രണ്ട് രുദ്രാക്ഷങ്ങൾ സമ്മാനിച്ച് ചില ഉപദേശങ്ങൾ കൂടെ ഭീമന് നൽകി.

അങ്ങനെ ഗോവിന്ദ.... ഗോപാലാ.... എന്ന നാമോച്ചാരണവുമായി ഭീമൻ മുനിമാർ തോട്ടത്തിലെത്തി. ശൈവഭക്തോത്തമനായ വ്യാഘ്രപാദ മഹർഷി വിഷ്ണുനാമം ചൊല്ലിയ ഭീമനെ ഓട്ടിക്കാൻ തുടങ്ങി. കോപിച്ചു വരുന്ന മഹർഷിയെ കണ്ട ഭീമൻ ഗോവിന്ദ.... ഗോപാലാ....  എന്നു വിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുന്നു, തൊട്ടു പിന്നിൽ തന്നെ മഹർഷിയും പായുന്നു. കുറെ ദൂരം ചെന്നപ്പോൾ ഭീമൻ കൈയിലിരുന്ന ഒരു രുദ്രാക്ഷം നിലത്തുവച്ചു. ഉടൻ അതൊരു ശിവലിംഗമായി മാറി. അങ്ങനെ മുനിയുടെ ക്രോധം ശമിച്ച് അവിടെ ശിവപൂജ ചെയ്യാൻ തുടങ്ങി. മുനി അവിടെ പൂജ നടത്തുമ്പോൾ ഭീമൻ മുനിയെ വീണ്ടും യാഗത്തിനു പോകാൻ പ്രേരിപ്പിക്കാൻ ശ്രമിക്കും. മുനി വീണ്ടും ഭീമന്റെ പുറകേ പോകുമ്പോൾ ഭീമൻ വീണ്ടും വീണ്ടും ഇതുപോലെ രുദ്രാക്ഷങ്ങൾ നിക്ഷേപിക്കുകയും ചെയ്യും. അങ്ങനെ 12 രുദ്രാക്ഷങ്ങളും നിക്ഷേപിക്കുകയും അതെല്ലാം ശിവലിംഗങ്ങളായി ഉയർന്നു വരികയും ചെയ്തു. എന്നിട്ടും മുനിയുടെ കോപം തീരാത്തതിനാൽ ഭീമൻ ശ്രീകൃഷ്ണ ഭഗവാനെ ധ്യാനിച്ചു. അങ്ങനെ ഭഗവാൻ പ്രത്യക്ഷനായി ഭീമന് വിഷ്ണുരൂപത്തിലും മഹർഷിക്ക് ശിവരൂപത്തിലും ദർശനം നൽകി. അങ്ങനെ പത്രണ്ടാമത്തെ ശിവലിംഗ പ്രതിഷ്ഠ നടന്ന സ്ഥലത്ത് (തിരുനട്ടാലം) ശങ്കരനാരായണ പ്രതിഷ്ഠയും ഉണ്ടായി. അങ്ങനെ ശിവനും വിഷ്ണുവും ഒന്നാണ് എന്ന് മനസ്സിലാക്കിയ മഹർഷി സന്തുഷ്ടനാകുകയും അശ്വമേധയാഗത്തിന്റെ ആചാര്യനാകാൻ സമ്മതം മൂളുകയും ചെയ്തു. ഇങ്ങനെരൂപപ്പെട്ട പന്ത്രണ്ട് ശിവലിംഗങ്ങളാണ്, പിൽക്കാലത്ത് പന്ത്രണ്ട് ശിവക്ഷേത്രങ്ങളായി അറിയപ്പെട്ടു എന്നതാണ് ഒരു ഐതിഹ്യം. ഭീമൻ ഓടുന്ന വേളയിൽ  ഗോവിന്ദാ.... ഗോപാലാ....  എന്ന നാമം ഉച്ചത്തിൽ ഉരുവിട്ടു എന്ന് ഐതീഹ്യത്തിൽ പറഞ്ഞുവല്ലോ, അതിന്റെ പ്രതീകമായാണ് ശിവാലയ ഓട്ടം നടത്തുന്ന ഭക്തന്മാർ ഗോവിന്ദ.... ഗോപാലാ....   എന്ന വൈഷ്ണവ മന്ത്രം ഉരുവിട്ട് ഓടുന്നത്.

തുടരും...