കുളത്തൂർ ഫണമുഖത്ത് ദേവീ ക്ഷേത്രത്തിൽ ആചാര വിധിപ്രകാരം ആറ് വർഷത്തിലൊരിക്കൽ നടത്തി വരുന്ന ഉത്സവമാണ് പറണേറ്റ് മഹോത്സവം. പറണേറ്റ് മഹോത്സവത്തിന്റെ മുന്നോടിയായി നാലുദിക്കുകളിലും നടത്തുന്ന ദിക്കു ബലിയ്ക്ക് ദേവിമാർ ഭവനങ്ങൾ തോറും എഴുന്നെള്ളുന്നു. ദേവി, ഭവനങ്ങളിൽ എഴുന്നെള്ളുന്ന വേളയിൽ ഇറക്കി പൂജ, ഗുരുതി, തട്ടം പൂജ എന്നിവ ഭവനങ്ങളിൽ വച്ച് നടത്താവുന്നതാണ്. ആറ് വർഷത്തിലൊരിക്കലുള്ള ഈ ഊരുചുറ്റ് സമയത്ത് കൊടിതോരണങ്ങളും വാഴക്കുലകളും കൊണ്ട് ദേശമാകെ അലങ്കരിക്കുന്നു. ദേശവാസികളെല്ലാം സന്തോഷം കൊണ്ട് മതി മറക്കുന്നു.
ദേവിയും ദാരികനുമായുള്ള യുദ്ധമാണ് പറണേറ്റ് മഹോത്സവത്തിൽ പ്രതിഫലിക്കുന്നത്. ഈ യുദ്ധത്തിന് മുന്നോടിയായി ദേവിമാർ ദാരികനെ അന്വേഷിച്ച് ദേശത്തിലേക്കു പോകുമ്പോൾ അമ്മയെ വരവേൽക്കുന്നതായുള്ള ചടങ്ങാണ് "ഊരുചുറ്റ് ." ദേവി ഭവനത്തിൽ എഴുന്നെള്ളുന്ന വേളയിൽ ഭവനത്തിന്റെ ഗൃഹനാഥൻ ദേവിമാരുടേയും ദേവിയുടെ അച്ഛന്റെയും പാദങ്ങൾ കഴുകി ഭവനത്തിലേക്ക് ആനയിക്കുന്നു. ദേവിയുടെ അച്ഛനാകുന്നത് ചിറയടി കുടുംബത്തിലെ മുതിർന്ന കാരണവരാണ്. ദേവിയുടെ അച്ഛൻ ഉടവാളും കൈയിൽ ഏന്തിയാണ് ഊരുചുറ്റിന് വരുന്നത്. ഭവനത്തിലേക്ക് ആനയിച്ചതിനു ശേഷം മേൽ പറഞ്ഞ പൂജകളിൽ ഏതാണോ നടത്തുന്നത് ആ പൂജ ദേവിക്ക് മുന്നിൽ നടത്തുന്നു.
![]() |
ദേവിമാരെ ഭവനത്തിൽ ആനയിക്കുന്നു. |
തട്ടപൂജ
***********
ദേവിക്കു മുന്നിൽ താലത്തിൽ അവൽ, പൊരി, പഴം, തേങ്ങ, എന്നിവ വച്ച് പൂജ നടത്തുന്നു. തേങ്ങ രണ്ട് മുറിയാക്കി അതിൽ എണ്ണ ഒഴിച്ച് തിരി കത്തിച്ചാണ് പൂജ നടത്തുന്നത്.
ഇറക്കി പൂജ
****************
![]() |
ദേവിക്ക് ഇരിക്കാനുള്ള പച്ച പന്തൽ |
ഇറക്കി പൂജ നടത്തുന്ന ഭവനങ്ങളിൽ ദേവിയെ ആനയിച്ചിരുത്തുവാൻ ഒരു പ്രത്യേക കണക്കിൽ പ്രകാരം തെക്കു ദർശനമായി തീർത്ത ഓലപ്പുര കെട്ടുന്നു. ഓലപ്പുര കെട്ടുന്നത് മെടഞ്ഞ പച്ച ഓലകൾ കൊണ്ടാണ്. ഇറക്കി പൂജ നടത്തുമ്പോൾ ദേവിയെ പച്ച പന്തലിൽ പീഠത്തിൽ ഇരുത്തുന്നു. ദേവിയുടെ അരികിൽ ഉടവാളും വയ്ക്കുന്നു. ദേവിയുടെ അച്ഛൻ പന്തലിന്റെ ഒരു ഭാഗത്ത് ഇരിക്കുന്നു. അതിനു ശേഷം ദേവിമാർക്കു മുന്നിൽ വിശേഷാൽ പൂജകളും നിറപറ പൂജയും നടത്തുന്നു.
ഗുരുതി ( ഗുരുസി )
**************************
ദേവിയുടെ പച്ചപന്തലും ഗുരുതിക്കളവും |
ഗുരുതി പൂജ നടത്തുന്ന ഭവനങ്ങളിൽ ദേവിയെ ആനയിച്ചിരുത്തുവാൻ പച്ച പന്തൽ കെട്ടുന്നു. തുടർന്ന് പച്ച പന്തലിന്റെ മുൻവശത്തായി ഗുരുതിക്കുള്ള കളം തയ്യാറാക്കുന്നു. ഗുരുതിക്കളം തയ്യാറാക്കുന്നത് മഞ്ഞപ്പൊടി, അരിപ്പൊടി, പച്ചപ്പൊടി ( വാകയില ഉണക്കി പൊടിച്ചത് ), ഉമികരിച്ചെടുത്ത കറുത്ത പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്ത ചുവന്നപ്പൊടി ഇവ ഉപയോഗിച്ചാണ്. ഈ പഞ്ചവർണ്ണപ്പൊടികളുപയോഗിച്ച് തയ്യാറാക്കുന്ന കളത്തിന്റെ നാല് വശത്തും ഏഴ് ചാൺ നീളത്തിൽ ഉള്ള നാല് വാഴത്തടകൾ വയ്ക്കുന്നു. വാഴത്തടകളുടെ മുകളിൽ കവുങ്ങിൻ പൂവും കുരുത്തോലയും വയ്ക്കുന്നു. അതിനു ശേഷം കുറച്ച് അകലെയായിട്ട് നാല് ദിക്കുകളിലായും രണ്ട് ചാൺ നീളത്തിലുള്ള വാഴത്തണ്ടുകളും വയ്ക്കുന്നു. കളത്തിന്റെ തലപ്പത്ത് (ദേവിക്ക് അഭിമുഖമായി വരുന്ന വശത്ത് ) മൂന്ന് ചെമ്പ് പാത്രങ്ങൾ ( ഉരുളി ) വയ്ക്കുന്നു. അതിൽ നിറച്ച് മഞ്ഞളും ചുണ്ണാമ്പും കലർത്തിയ ജലം ഒഴിക്കുന്നു. ഈ ജലത്തെ അരത്ത വെള്ളം എന്ന് പറയുന്നു. തുടർന്ന് കുറച്ച് പുഷ്പങ്ങൾ കൂടി ഈ ഉരുളികളിൽ ഇടുന്നു. അതിനു മുന്നിലായി തടിയൻ കമ്പളങ്ങയും പൂജാരിക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഇടുന്നു.
ഗുരുതിക്കളം |
ആദ്യം ദേവിയെ പച്ചപന്തലിൽ ഉപവിഷ്ടയാക്കുന്നു. തുടർന്ന് ദേവിമാർക്കു മുന്നിൽ പലവിധത്തിലുള്ള പൂജകളും നടത്തുന്നു. അതിനു ശേഷം ദേവിയുടെ ത്രിശൂലം എടുത്ത് ഗുരുതി കളത്തിന്റെ നടുക്ക് കുത്തി വയ്ക്കുന്നു. തുടർന്ന് ഗുരുതി നടത്തുന്ന വാഴ്ത്തിക്ക് ഗൃഹനാഥൻ പട്ടും മുണ്ടും കൊടുക്കുന്നു. ആ വാഴ്ത്തി മുണ്ടും പട്ടും ധരിച്ച് ഗുരുതിക്കളത്തിനു മുന്നിൽ വന്നിരിക്കുന്നു. അതിനു ശേഷം ഗുരുതിക്കുള്ള പൂജകൾ നടത്തുന്നു. പൂജ നടക്കുന്ന വേളയിൽ തടിയൻ കമ്പളങ്ങയെ മൂന്നായി മുറിച്ച് ജലം നിറച്ച ഉരുളികളിൽ ഇടുകയും പൂജ നടത്തുകയും ചെയ്യുന്നു. തുർന്ന് വലിയ വാഴയില കൊണ്ട് മൂന്ന് പാത്രവും മുട്ടുന്നു.
അതിനു ശേഷം ദേവിക്ക് ഗുരുതി അർപ്പിച്ചു കൊണ്ടുള്ള വാഴ്ത്താരികൾ പാടുകയും, വാഴ്ത്തി ഗുരുതി കളത്തിനു ചുറ്റും ചുവട് വയ്ക്കുകയും ചെയ്യുന്നു. ആദ്യം ദേവിക്ക് മുന്നിൽ ദേവിക്കിഷ്ടമായ വറയും (നെല്ല് ഉണക്കിപ്പൊടിച്ചത് ) കവുങ്ങിൻപൂവും (അരിഞ്ഞത്) ഗുരുതി കളത്തിനു ചുറ്റും ചുവട് വച്ച് അർപ്പിക്കുന്നു. തുടർന്ന് ദേവിക്കു മുന്നിൽ പൊരിയാണ് അർപ്പിക്കുന്നത്, വാഴ്ത്തി ചുവടുവെച്ച് പൊരിയെ മേൽപ്പോട്ട് എറിഞ്ഞ് ഗുരുതികളത്തിനെ വലം വയ്ക്കുന്നു. മൂന്നാമതായി കൊഴുന്നും നാലാം ഘട്ടത്തിൽ താമരയും ഗുരുതി കളത്തിൽ ദേവിക്കു മുന്നിൽ അർപ്പിക്കുന്നു. അതിനു ശേഷം അരളി, ജമന്തി തുടങ്ങിയ പുഷ്പങ്ങളും ഗുരുതി കളത്തിൽ ദേവിക്കു മുന്നിൽ അർപ്പിക്കുന്നു. അതിനു ശേഷം മഞ്ചാടിയുടെ ഇലകൾ ദേവിക്ക് മുന്നിൽ അർപ്പിക്കുന്നു. അവസാനമായി ഇലഞ്ഞി ഇലയും ഗുരുതി കളത്തിൽ അർപ്പിക്കുന്നു. ഇലഞ്ഞി ഇലകൾ അർപ്പിക്കുന്ന വേളയിൽ ദേവി കണ്ണ് തുറന്ന് പ്രസാദിക്കുന്നു എന്നാണ് വിശ്വാസം.
![]() |
ഗുരുതി പൂജയുടെ വിവിധ ഘട്ടം |
ഇതെല്ലാം കഴിയുമ്പോൾ തന്നെ ഗുരുതി നടത്തുന്ന വാഴ്ത്തിക്ക് ദേവീഭാവം ഉണ്ടാകുന്നതായി കാണാൻ സാധിക്കുന്നു. ഉടൻ തന്നെ വാഴ്ത്തി ദേവിയുടെ ത്രിശൂലവും പന്തവും കൈയിലേന്തി ഗുരുതികളത്തെ ഒരു തവണ വലയം വെച്ച് ഭവനത്തിലേക്ക് പ്രവേശിക്കുന്നു. ഭവനത്തിലെ ഓരോ മുറികളിലും കയറി കുന്തിരിക്കം പന്തത്തിൽ എറിഞ്ഞ് ശുദ്ധി വരുത്തുന്നു. അതോടെ ഭവനത്തിലെ ദുഷ്ടശക്തികൾ അവിടെ നിന്നും പടിയിറങ്ങുന്നു എന്നാണ് വിശ്വാസം. അതിനു ശേഷം വാഴ്ത്തി ഭവനത്തിനു പുറത്ത് വന്ന് നടയിൽ കുന്തിരിക്കം എറിഞ്ഞ് ഭവനത്തെ അടയ്ക്കുന്നു. തുടർന്ന് ഗുരുതിക്കളത്തിൽ എത്തുന്ന വാഴ്ത്തി മുന്ന് ചെമ്പ് പാത്രങ്ങളിലും കുന്തിരിക്കം എറിഞ്ഞ്, ത്രിശൂലം കൊണ്ട് പാത്രത്തെ മൂടിയിരിക്കുന്ന വാഴയില വലിച്ചെറിയുന്നു. അതിനു ശേഷം ശൂലം മാറ്റി വാൾ എടുക്കുന്നു. എന്നിട്ട് വാളുമായി ഗുരുതികളത്തെ വലം വയ്ക്കുന്നു. തുടർന്ന് വാളും ഉയർത്തി പിടിച്ച് ഗുരുതി കളത്തിനു ചുറ്റും വച്ചിരിക്കുന്ന വാഴത്തണ്ടുകളെ വെട്ടി വീഴ്ത്തുന്നു.
ഓരോ വാഴത്തണ്ടും രണ്ട് കഷ്ണങ്ങളായി മുറിഞ്ഞ് ഗുരുതി കളത്തിനകത്ത് വീഴുന്ന കാഴ്ച കാണുവാൻ സാധിക്കുന്നു. ദേവീ ഭാവത്തിൽ നിൽക്കുന്ന വാഴ്ത്തി വാൾ മാറ്റുന്നതോടെ ചെണ്ടമേളത്തിന്റെ താളം മാറുന്നു. തുടർന്ന് രണ്ട് കഷ്ണം കവുങ്ങിൻ പൂവെടുത്ത് ചെമ്പു പാത്രങ്ങളിലെ പുണ്യ ജലത്തെ ഗുരുതി കളത്തിൽ മൂന്ന് തവണ തളിക്കുന്നു. തുടർന്നു മുറിച്ചിട്ട തടിയൻ കമ്പളങ്ങയെ കൈകൾ കൊണ്ട് കറക്കി ഗുരുതികളത്തിലേക്ക് വലിച്ചെറിയുന്നു. കൂടാതെ പുണ്യ ജലത്തെ കൈകൾ കൊണ്ട് തെറ്റി ഗുരുതി കളത്തിൽ സമർപ്പിക്കുന്നു. ആ മൂന്ന് ഉരുളികളെയും അതിവേഗം ഗുരുതി കളത്തിൽ കമഴ്ത്തുകയും ചെയ്യുന്നു. അതിനു ശേഷം നടുവിലെ ഉരുളിയുടെ പുറത്ത് മുറി തേങ്ങയും നാണയവും വയ്ക്കുന്നു. അതോടെ അവിടെയുള്ള ദുഷ്ടശക്തികൾ കടന്നു പോകുകയും ആ ഭവനത്തിൽ ദേവീ ചൈതന്യം നിറയുകയും ചെയ്യുന്നു. തുടർന്ന് അതിവേഗം തന്നെ വാഴ്ത്തി നടുവിലെ ഉരുളിയെ നിവർത്തുന്നു. അതോടെ ഗുരുതി പൂജ അവസാനിക്കുന്നു.
ദിക്കുബലി
***************
നാലു ദിക്കുകളിലും നടത്തുന്ന ബലിയാണ് ദിക്കുബലി. ആദ്യം ദേവി ഊരുചുറ്റി എഴുന്നെള്ളുന്നത് കിക്കേകരയിലാണ്. ദേവി പോകുന്ന മാർഗ്ഗങ്ങളിലെ ഭവനങ്ങൾ ദേവി ദർശിക്കുന്നു. അതിനു ശേഷം ആ കരയിലെ ഏറ്റവും അവസാനഭാഗത്തു വച്ച് നടത്തുന്ന ബലിയാണ് ദിക്കു ബലി. ഇവിടെ കിഴക്കേ കരയിലാണ് ആദ്യ ദിക്കുബലി നടക്കുന്നത്. കിഴക്കേ കരയിലെ ദിക്കുബലി നടക്കുന്നത് കാരോട് എന്ന സ്ഥലത്തു വെച്ചാണ്.
ദിക്കുബലി നടത്തുന്നത് രാത്രിയിലാണ്. ദിക്കുബലി ഗുരുതി പൂജക്ക് സമാനമാണെങ്കിലും ഇതിന് കുറച്ചു കൂടി ദൈർഘ്യമേറിയ പൂജകളും മറ്റും നടക്കുന്നു. ഒരു ദിക്കിലെ ദിക്കുബലി കഴിഞ്ഞാൽ ഉടൻ ദേവി തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുന്നു. ദിക്കുബലി കഴിഞ്ഞാൽ ഉടനുള്ള ദേവിയുടെ തിരിച്ചെഴുന്നെള്ളത്ത് വളരെ വേഗമാണ്. ആരു കണ്ടാലും കേട്ടാലും അതിശയിച്ചു പോകുന്ന സമയത്തിനുള്ളിലാണ് ദേവി എഴുന്നെള്ളി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. അതിനു ശേഷം രണ്ട് നാൾ ദേവി ക്ഷേത്രത്തിനുളളിൽ വിശ്രമിക്കുന്നു.
രണ്ടാം ദിക്കുബലിക്കു വേണ്ടി ദേവി തെക്കേക്കരയിലും മൂന്നാം ദിക്കുബലിക്കു വേണ്ടി ദേവി പടിഞ്ഞാറെക്കരയിലും പോകുന്നു. തെക്കേക്കരയിലെ ദിക്കു ബലി പൊഴിയൂരിൽ വച്ചും പടിഞ്ഞാറേക്കരയിലെ ദിക്കുബലി തോണിക്കടവിൽ വെച്ചുമാണ് നടക്കുന്നത്. അവസാനമായി ദേവിമാർ വടക്കേക്കരയിലേക്ക് ഊരുചുറ്റി ദിക്കുബലി നടത്തുന്നു. വടക്കേക്കരയിലെ ദിക്കുബലി നടക്കുന്നത് പൂഴിക്കുന്നിൽ വച്ചാണ്. അവസാന ദിക്കുബലി കഴിഞ്ഞ് ക്ഷേത്രത്തിൽ പ്രവേശിച്ചുക്കഴിഞ്ഞാൽ രണ്ട് നാൾ ദേവിക്ക് വിശ്രമം. തുടർന്ന് പറണേറ്റ് മഹോത്സവത്തിന് തൃക്കൊടിയേറും.
തുടരും....