ശ്രീ ലളിതാസഹസ്രനാമം ഭാഗം :-02


ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരഖണ്ഡത്തിൽ മഹാവിഷ്ണുവിന്റെ ഒരു അവതാരമായ ഹയഗ്രീവൻ ഒരിക്കല്‍ അഗസ്ത്യമുനിയെ കണ്ടുമുട്ടുന്നു. ആ അവസരത്തിലാണ് ശ്രീ ലളിതാസഹസ്രനാമത്തിന്റെ ഉല്പത്തിയെ കുറിച്ച് ഭഗവാന്‍ അതിമനോഹരമായി അഗസ്ത്യമുനിക്ക് പറഞ്ഞു കൊടുക്കുന്നത്. ആ കഥാസന്ദര്‍ഭം താഴെപറയുന്നു.


ഹയഗ്രീവ മൂര്‍ത്തിയോട് സപ്തര്‍ഷിയായ അഗസ്ത്യമുനി ചോദിച്ചു. "ഹേ മഹാത്മനായ ഹയഗ്രീവാ സര്‍വ്വശാസ്ത്രവിശാദരനായ അങ്ങ് പരാശക്തിയുടെ അവതാരം, ലീല, ഭണ്ഡാസുരവധം, പട്ടാഭിഷേകം തുടങ്ങിയവയും പഞ്ചദശാക്ഷരി, ഷോഡശാക്ഷരി എന്നീ മന്ത്രോപാസനാക്രമങ്ങളും പുരശ്ചരണം, മഹായാഗം, അന്തര്യാഗം, ബഹിര്‍യാഗം, ഹോമം ഇവയുടെ ക്രമങ്ങളും വിശദമാക്കി എന്നാല്‍ ലളിതാസഹസ്രനാമസ്തോത്രം മാത്രം പറഞ്ഞില്ല... അത് അങ്ങ് മറന്നതാണോ, അതോ അത് രഹസ്യമാണോ... ഞാന്‍ അത് കേള്‍ക്കുവാന്‍ യോഗ്യനല്ലയോ..?"

ഇത്രയും കേട്ട് ശാന്തഗംഭീര സ്വരത്തില്‍ ജ്ഞാനമൂര്‍ത്തിയായ ഹയഗ്രീവന്‍ പറഞ്ഞു ."അതു പറയാതിരുന്നത് മറന്നിട്ടല്ല.അത് വളരെ ഗോപ്യമായ മന്ത്രമാണ്. താങ്കള്‍ ശ്രദ്ധാവാനായതു കൊണ്ട് പറയാം...ഇത് ശ്രീവിദ്യാമന്ത്രോപാസകന്മാര്‍ക്കും ദേവീഭക്തന്മാര്‍ക്കും അങ്ങ് ഉപദേശിക്കുക. സകലവിധ സഹസ്രനാമങ്ങളിലും വച്ച്  ശ്രേഷ്ഠമാണ് ലളിതാസഹസ്രനാമം. മറ്റേതു നാമാവലിയാലും എളുപ്പം ദേവി പ്രസാദിക്കുകയില്ല. ശ്രീ ചക്രത്തില്‍ ലളിതാംബികയെ സങ്കല്‍പ്പപൂജ ചെയ്ത് വില്വപത്രം, തുളസി ഇവയാല്‍ പൂജിക്കുന്നവരില്‍ ദേവി വേഗം അനുഗ്രഹം ചൊരിയും. നിത്യകര്‍മ്മം പോലെ മുടങ്ങാതെ ഇത് ജപിക്കണം. ശ്രീലളിതാസഹസ്രനാമത്തെ കുറിച്ച് ദേവി തന്നെ പറഞ്ഞത് എന്താണെന്ന് അഗസ്ത്യമഹര്‍ഷേ കേട്ടാലും!!!"

ഭക്തരുടെ ക്ഷേമത്തില്‍ നിത്യതല്‍പരയായ ശ്രീചക്രസ്ഥിതയായ ശ്രീലളിതാംബികാദേവി തന്റെ ആവരണദേവിമാരായ വശിന്യാദി വാക്ദേവതകളോട് ( വാഗിനി, കാമേശി, മേദിനി വിമലാ, അരുണ, ജയിനി, സര്‍വ്വേശ്വരി കൗളിനി ) ഇങ്ങനെ കല്‍പ്പിച്ചു. "ഹേ വശിന്യാദികളെ! മല്‍പ്രസാദത്താല്‍ വാക് വിഭൂതികളായി തീര്‍ന്നിട്ടുള്ള നിങ്ങള്‍ എന്റെ ഭക്തര്‍ക്കുവേണ്ടി സര്‍വ്വശാസ്ത്രാര്‍ത്ഥസാരസംഗ്രഹമായ ഒരു സ്തോത്രം രചിക്കുവിന്‍. അതില്‍ എന്റെ ആയിരം നാമങ്ങളും ഉണ്ടായിരിക്കും."

അങ്ങനെ ദേവീ കല്‍പ്പനപ്രകാരം വശിന്യദിവാക്ദേവതകള്‍ ലളിതാസഹസ്രനാമം രചിച്ചു. ഒരിക്കല്‍ ശ്രീ മഹാദേവി സിംഹാസനാരൂഢയായി വശിന്യാദികളോട് ലളിതാസഹസ്രനാമ സ്തോത്രം ചൊല്ലാന്‍ കടക്കണ്ണുകൊണ്ടാജ്ഞാപിച്ച. ആ സമയം ബ്രഹ്മാണ്ഡകോടി ദേവന്‍മാരും യക്ഷകിന്നര ഗന്ധര്‍വ്വാപ്സരസ്സുകളും സഭയില്‍ കാതോര്‍ത്തിരുന്നു.

ലളിതാസഹസ്രനാമ സ്തുതി കേട്ട് സന്തുഷ്ടയായ പരാശക്തി ദേവസഭയില്‍ അനുഗ്രഹവചനം ചൊരിഞ്ഞു."എന്റെ ആജ്ഞയാല്‍ ഇവര്‍ നിര്‍മ്മിച്ച ഈ മാലാമന്ത്രം പഠിക്കുകയും, കീര്‍ത്തിക്കുകയും,  ഭക്തര്‍ക്കുപദേശിക്കുകയും ചെയ്യുന്നവര്‍ പുണ്യം നേടി എന്റെ ലോകത്തണയും. ശ്രീചക്രപൂജ ശ്രീവിദ്യമന്ത്രോപാസന തുടങ്ങിയവ അനുഷ്ഠിക്കുന്നവര്‍ക്കും ഈ സ്തോത്രം നിത്യപാരായണം ചെയ്യാം.എന്റെ ഭക്തര്‍ക്കും വിധിയാവണ്ണം ലളിതാസഹസ്രനാമം നിത്യപാരായണം ചെയ്യാം.സര്‍വ്വൈശ്വര്യം സര്‍വ്വകര്‍മ്മസിദ്ധിയും ആയുരാരോഗ്യവര്‍ദ്ധനയും അന്ത്യത്തില്‍ മോക്ഷവും ഫലം തരുന്നതാണ്  ഈ സ്തോത്രം."

അന്നുമുതല്‍ ഈ മഹാമന്ത്രം ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരും മറ്റു ദേവവര്‍ഗ്ഗവും ഭക്തിശ്രദ്ധാ വിശ്വാസങ്ങളോടെ ജപിക്കുവാന്‍ ആരംഭിച്ചു....