ആദിപരാശക്തിയായ പ്രപഞ്ചത്തിന്റെ ജീവശക്തിയാണ് ശ്രീ ലളിതാത്രിപുര സുന്ദരി. ഈ പരാശക്തിയുടെ വാസസ്ഥാനമാണ് ശ്രീചക്രം. സകലദേവീദേവന്‍മാരുടെ ഉത്ഭവകാരണവും സംരക്ഷകയും ശ്രീ ലളിതാംബിക തന്നെയാണന്ന് വിശ്വസിക്കുന്നു. അങ്ങനെയുള്ള ശ്രീ ലളിതാദേവിയെ സ്തുതിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ജപം ലളിതാസഹസ്രനാമം തന്നെ. ഭഗവതിയുടെ ആയിരം നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രസംഗ്രഹമാണ് ഈ ലളിതാസഹസ്രനാമം.
മാതൃസ്വരൂപിണിയാണ് ദേവി. ദേവിയുടെ മാതൃസ്വരൂപം വർണനാതീതമാണ്. മക്കളുടെ വിഷമഘട്ടത്തിൽ അമ്മ ഓടിവന്നു സമാധാനിപ്പിക്കുന്നത് പോലെ ഭക്തരുടെ ക്ലേശം കണ്ടറിഞ്ഞു ശാന്തി വരുത്തും. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. ദേവീസ്മരണയുണ്ടാവുന്ന നിമിഷം തന്നെ ഭക്തന്റെ മനസിലെ മാലിന്യം ഇല്ലാതാകും. ഗൃഹസ്ഥാശ്രമികൾക്ക് നിത്യപാരായണത്തിന് ഏറ്റവും ഉത്തമവുമാണിത്.
ശ്രീലളിതാസഹസ്രനാമം ദേവീഭക്തര്‍ക്ക് ഒരു അമൂല്യനിധിയാണ്. നിത്യവും ലളിതാസഹസ്ര നാമം പാരായണം ചെയ്യപ്പെടുന്ന ഭവനത്തില്‍ ദാരിദ്ര്യം, രോഗാദിദുരിതങ്ങള്‍ എന്നിവ ഉണ്ടാവുകയില്ല എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ലളിതാസഹസ്രനാമാര്‍ച്ചന കുടുംബത്തിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും ശ്രേഷ്ഠമാണ്. ലളിതാസഹസ്രനാമം പതിവായി ചൊല്ലുന്ന വീട്ടില്‍ അന്നവസ്ത്രാദികള്‍ക്ക് ഒരിക്കലും മുട്ടുണ്ടാവുകയില്ല.” ഇത്തരത്തില്‍ വിശിഷ്ടമായ ലളിതാസഹസ്രനാമം സ്ത്രീപുരുഷ ബാലവൃദ്ധഭേദമന്യേ ആര്‍ക്കും ഏതുകാലത്തും ജപിക്കാവുന്നതാണ്. എന്നാല്‍ ശരീരശുദ്ധി, മനോശുദ്ധി എന്നിവ ജപസമയത്ത് പാലിക്കേണ്ടത് അത്യാവശ്യമാണുതാനും.
ശ്രീചക്രത്തിലെ ഏഴാമത്തെ ആവരണമായ സര്‍വ്വരോഗഹര ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന വാഗിനി, കാമേശി, മേദിനി വിമലാ, അരുണ, ജയിനി, സര്‍വ്വേശ്വരി കൗളിനി എന്നീ എട്ട് വാഗ്ദേവിമാര്‍ ലളിതാംബികയെ സ്തുതിച്ചു കൊണ്ട് രചിച്ചതാണ് ശ്രീലളിതാസഹസ്രനാമം. ദേവിയുടെ രൂപഭാവഗുണങ്ങള്‍, സ്ഥൂലവും സൂക്ഷ്മവും പരവും പരാത്പരവുമായ സ്വരൂപം, അവതാരകഥകള്‍ എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ സ്തോത്രത്തിലെ ഓരോ നാമവും ഓരോ മന്ത്രമാണ്. മറ്റ് സഹസ്രനാമങ്ങളില്‍ പലനാമങ്ങളും ഒന്നോ അതിലധികമോ തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ ഒറ്റ നാമം പോലും ആവര്‍ത്തിക്കുന്നില്ല.
ശ്രീ മാതാ എന്ന് തുടങ്ങി *ശ്രീ ലളിതാംബിക* എന്ന നാമത്തിൽ ഈ സഹസ്രനാമം പൂർണമാകുന്നു. അതായത് എല്ലാം അമ്മയില്‍ നിന്നാരംഭിച്ച് അമ്മയില്‍തന്നെ ലയിച്ചുചേരുന്നു.