ശ്രീ പത്മനാഭ മണ്ണിൽ അലകടലായി അയ്യപ്പഭക്ത സംഗമം.

അനന്തപുരിയുടെ മണ്ണിൽ ഇരമ്പിയാർത്ത ഭക്ത ജനലക്ഷങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഉയർന്നത് ഒരു മന്ത്രം മാത്രം സ്വാമിയേ ശരണമയപ്പാ.. ശബരിമല കർമ്മ സമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു, സ്വന്തം ആചാരങ്ങൾ തച്ചുടയ്ക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പ്. അതെ ഇവിടെ കണ്ടത് വിരാട ഹിന്ദു സംഗമം തന്നെയാണ്.
എന്നും മനസ്സിൽ അഭിമാനം തൊന്നുന്ന ഒരു ദിനം തന്നെയാണ്  2019 ജനുവരി 20-ാം തീയതി. അനന്തപുരിയിൽ നടന്ന അയ്യപ്പഭക്ത സംഗമം ശബരിമല കർമ സമിതിയുടെ സ്വാധീനം തെളിയിക്കുന്ന പരിപാടിയായി. സ്ത്രീകൾ ഉൾപ്പെടെ ലക്ഷങ്ങളാണ് നാമ ജപ ഘോഷയാത്രയിലും ഭക്തസംഗമത്തിലും പങ്കെടുത്തത്. നാമജപങ്ങളും ശരണം വിളികളും കൊണ്ട് തലസ്ഥാന നഗരി ഭക്തി സാന്ദ്രമായ മണിക്കൂറുകളാണ് അവിടെ അന്ന് കടന്ന് പോയത്. നാമജപ ഘോഷയാത്ര സമ്മേളന വേദിയിൽ പ്രവേശിക്കുന്നതിനു മുന്നെ പുത്തരിക്കണ്ടം മൈതാനം ഭക്ത ജന ലക്ഷങ്ങളാൽ നിറഞ്ഞിരുന്നു.


കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി രണ്ട് ലക്ഷം അയ്യപ്പഭക്തര്‍ പങ്കെടുക്കുമെന്ന് കര്‍മ്മ സമിതി അറിയിച്ചത്. പക്ഷേ അവിടെയെത്തിയത് എകദേശം അഞ്ച് ലക്ഷത്തോളം വരുന്ന ഭക്തജനങ്ങൾ തന്നെയായിരുന്നു. ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ അയ്യപ്പ ഭക്തന്മാരുടെ സംഗമമായി മാറി. പങ്കെടുത്ത പകുതിപേർക്കും  സമ്മേളന നഗരി  കാണാൻപോലും  കഴിഞ്ഞില്ല.
അവർ പ്രതിഷേധവും പ്രതികരണവും അറിയിക്കാൻ എത്തിയതാണ് ഇത് ഹിന്ദുവിന്റെ താക്കീതാണ് ഇനിയങ്ങോട്ട് നമ്മുടെ ആചാരങ്ങൾ തച്ചുടയ്ക്കാൻ ആരെയും അനുവദിക്കില്ലയെന്നത്. മ്യൂസിയം, പിഎംജി, പാളയം എന്നിവടങ്ങളില്‍ നിന്ന് വൈകീട്ട് മൂന്നിന് ആരംഭിച്ച നാമജപഘോഷയാത്രകള്‍ പുത്തരിക്കണ്ടത്തെ സംഗമവേദിയിലേക്കെത്തിച്ചേര്‍ന്നു.


നാമജപം നടക്കുമ്പോള്‍ തന്നെ പുത്തരിക്കണ്ടത് യോഗം ആരംഭിച്ചു കഴിഞ്ഞു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല ടീച്ചർ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി. മാതാ അമൃതനന്ദമയി, കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി തുടങ്ങിയ ആത്മീയ നേതാക്കളുടെ സാന്നിധ്യം ഭക്തസംഗമത്തിന് കരുത്തായി. ടി പി സെൻകുമാറിനെ പോലുള്ള പ്രമുഖരേയും വേദിയിൽ അണിനിരത്താനായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്തു. ആദ്ധ്യാത്മികാചാര്യന്മാരും, കർമ്മസമിതി നേതാക്കളും, ഭക്തരും അണിനിരന്ന ഈ സംഗമത്തിന് മാതാ അമൃതാനന്ദമയി തിരി തെളിയിച്ചു. ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്താണ് അയ്യപ്പഭക്തർ ഇന്ന് അനന്തപുരിയിൽ സംഗമിച്ചത്. മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്ന ദിവസം രണ്ടു ലക്ഷത്തിലധികം വിശ്വാസികൾ ഒത്തുചേർന്ന്, ഭരണകൂടത്തിന്റെ ആക്ഷേപങ്ങൾക്കോ മർദനമുറകൾക്കോ അയ്യപ്പഭക്തരുടെ മനസ്സിനെ തളർത്താൻ കഴിയില്ലെന്ന് പ്രഖ്യാപിക്കുന്നതിനാണ് അയ്യപ്പ ഭക്ത സംഗമം സങ്കടിപ്പിച്ചത്.



മാറ്റങ്ങള്‍ നല്ലതാണെന്നും എന്നാല്‍ അത് ആചാരങ്ങളെ ബാധിക്കരുതെന്നും  അമൃതാനന്ദമയി പറഞ്ഞു. ഓരോ ക്ഷേത്രദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ട്. സംസ്‌ക്കാരത്തെ സംരക്ഷിച്ചു വേണം നമ്മള്‍ മുന്നോട്ടു  പോകാനെന്നും  അമൃതാനന്ദമയി പറഞ്ഞു. സംസ്ക്കാരത്തിന്റെ തൂണുകളാണ് ക്ഷേത്രങ്ങൾ, അതിനെ തകർക്കാൻ ശ്രമിച്ചാൽ തകരുന്നത് സംസ്ക്കാരം തന്നെയാണെന്ന് അമൃതാനന്ദമയി ഓർമ്മിപ്പിച്ചു. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നതിന് സർക്കാർ ഭക്തരോട് മാപ്പ് പറയണമെന്ന് സ്വാമി ചിദാനന്ദപുരി ആവശ്യപ്പെട്ടു. ധർമ്മത്തെ ചവിട്ടി മെതിക്കുന്നവർക്കുള്ള മറുപടി നൽകേണ്ടത് ഭക്തന്മാരാണെന്നും, ഹൈന്ദവരല്ലാത്ത യുവതികളെ ശബരിമലയിൽ എത്തിച്ച് ക്ഷേത്രത്തിന്റെ പരിപാവനമായ സങ്കൽപ്പം തകർക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച മുൻ ഡിജിപി സെൻ കുമാർ പറഞ്ഞു. സംഗമത്തിനോട് അനുബന്ധിച്ച് വിശ്വാസ സംരക്ഷണ പ്രതിജ്ഞയും നടന്നു. വിവിധ ആചാര്യന്മാർ സംഗമത്തിന് വീഡിയോ കോൺഫറൻസ് വഴി ആശംസകൾ അറിയിച്ചു.


വിവിക്താനന്ദ സ്വാമി (ചിന്മയാമിഷൻ കേരള തലവൻ), സ്വാമിനി ജ്ഞാനഭനിഷ്ഠ- (ഋഷിജ്ഞാനസാധനാലയം,) കാമാക്ഷിപുരം അധീനം ശാക്തശിവലിംഗേശ്വരസ്വാമി (തമിഴ്‌നാട്), ജസ്റ്റിസ് എൻ. കുമാർ (ശബരിമല കർമസമിതി ദേശീയ അധ്യക്ഷൻ), ടി.പി. സെൻകുമാർ (കർമസമിതി ദേശീയ ഉപാധ്യക്ഷൻ), സംഗീത്കുമാർ (നായർ സർവീസ് സൊസൈറ്റി ), ടി -.വി. ബാബു (കെപിഎംഎസ്), ഗോലോകാനന്ദ സ്വാമി (ശ്രീരാമകൃഷ്ണമഠം), ബോധിതീർത്ഥ സ്വാമി (ശിവഗിരിമഠം), ഗുരുരത്നം ജ്ഞാനതപസ്വി (ശാന്തിഗിരി ആശ്രമം), സി.പി. നായർ (മുൻ ചീഫ് സെക്രട്ടറി), ചെന്ത് അലങ്കാര ചെമ്പക മന്നാർ രാമാനുജൻ, അഡ്വ. സതീഷ് പത്മനാഭൻ (കേരള വിശ്വ കർമസഭ), ഡോ. പ്രദീപ് ജ്യോതി (അഖിലേന്ത്യ ബ്രാഹ്മണ ഫെഡറേഷൻ), സൂര്യൻ പരമേശ്വരൻ സൂര്യ കാലടി ഭട്ടതിരിപ്പാട് (തന്ത്രിസമാജം), മോഹൻ ത്രിവേണി (ആദിവാസി മഹാസഭ), കെ.കെ. രാധാകൃഷ്ണൻ (ധീവരസഭ), എസ്.ജെ.ആർ. കുമാർ (കർമസമിതി ജനറൽ കൺവീനർ) ഇ.എസ്. ബിജു (കർമസമിതി സംസ്ഥാന കൺവീനർ) തുടങ്ങിയവരും സംസാരിച്ചു.