ആടിയറുതി


ആടി + അറുതി = ആടിയറുതി ഇതാണ് പദോൽപ്പത്തി എന്നാൽ ആടിമാസത്തിന്റെ അവസാനം അഥവാ കർക്കിടക്കത്തിന്റെ അവസാന ദിവസം. പഞ്ഞ മാസമായ കർക്കിടകം ഇന്നവസാനിക്കുന്നു ഐശ്വര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പുതിയ നാളുകൾ സമ്മാനിക്കുന്ന ചിങ്ങ മാസത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങുകയാണ്. നമ്മുടെ ഭവനങ്ങളിൽ 'ആടിയറുതി' നടത്തുന്നത് പൊന്നോണത്തെ വരവേൽക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതായത് മറ്റൊരു മാസത്തിനും കിട്ടാത്ത സ്വീകരണം ചിങ്ങത്തിനു ലഭിക്കുന്നു എന്നു തന്നെയാണ്. ആടിയറുതി എന്ന പേരില്‍ ചിങ്ങത്തലേന്ന് വീടുകളില്‍ നടക്കുന്ന ഒരുക്കങ്ങള്‍ ചിങ്ങത്തിനുള്ള ഹൃദയപൂര്‍വമായ വരവേല്‍പ്പു കൂടിയാണ്. അന്ന് വീടുകളിൽ ഒരു പരിപാടിതന്നെയാണ് നടക്കുന്നത്. വീടും പരിസരവും വൃത്തിയാക്കി, ചപ്പു ചവറുകൾ കത്തിച്ചു  കളഞ്ഞു, പിറ്റേന്ന് ഐശ്വര്യ ലക്ഷ്മിയെ വരവേൽക്കാൻ കാത്തിരിക്കും. അതായത് ആവണിപ്പിറപ്പ് എന്ന ചിങ്ങം ഒന്നിനായുള്ള കാത്തിരിപ്പ് .

പണ്ടുകാലത്താണെങ്കില്‍ വീടുകള്‍ ചാണകം മെഴുകി വൃത്തിയാക്കി, മുറ്റത്തു ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്തിയിരുന്നു. പറമ്പുകള്‍ കരിയില അടിച്ചുകൂട്ടി തീയിട്ട് വൃത്തിയാക്കും. പുല്ലുകളും കളകളും ചെത്തി മുറ്റം വെടിപ്പാക്കും. വീടിനകം മാറാലയും അഴുക്കും കളഞ്ഞ് തുടച്ചിടും. പഴയ ചൂലും വക്കു പൊട്ടിയ മുറവും പഴഞ്ചന്‍ കലങ്ങളുമൊക്കെ പറമ്പില്‍ ക്കൊണ്ടു കളയും. പുത്തന്‍ വസ്തുക്കളെ ചിങ്ങപ്പുലരിയില്‍ വീട്ടില്‍ പ്രവേശിപ്പിക്കാനുള്ള ഒരുക്കം. ചാണകം മെഴുകിയ നിലങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ചിങ്ങത്തലേന്ന് നിലം കഴുകി വൃത്തിയാക്കുന്ന പതിവ് ഇന്നും പലര്‍ക്കുമുണ്ട്. വീടിനുള്ള പുതിയ ചായങ്ങള്‍ നല്‍കി ചിങ്ങത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. വാസസ്ഥലത്തെ മാറാലകളും ദുഷിപ്പും കർക്കിടകത്തിന്റെ അവസാന നാളിൽ ആടികളഞ്ഞു പുതുമ പകർന്ന ശേഷം നമുക്കും ചിങ്ങത്തെ വരവേൽക്കാം....