കൊല്ലങ്കോട്‌ വെങ്കഞ്ഞി വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം



കൊല്ലങ്കോട്ടമ്മേ  ശരണം...
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ കേരള അതിര്‍ത്തിയോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ്‌ കൊല്ലങ്കോട്‌. അവിടെയാണ്‌ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കൊല്ലങ്കോട്‌വെങ്കഞ്ഞി വട്ടവിള ശ്രീ ഭദ്രകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . വളരെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഒരു ദേശത്ത്‌ ഒരു ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങളുള്ള ഒരേ ഒരു സ്ഥലവും കൊല്ലങ്കോട്‌ മാത്രം. കൊല്ലങ്കോട്‌ ഗ്രാമം, അവിടെ നിന്നാല്‍ തെല്ലകലെയുള്ള അറബിക്കടലിന്റെ രൗദ്രസംഗീതം കേള്‍ക്കാം. കലിംഗരാജപുരം എന്നാണ്‌ ചരിത്രപ്രസിദ്ധമായ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്‌. കലിംഗയുദ്ധത്തില്‍ പങ്കെടുത്തശേഷം കലിംഗ സാമ്രാജ്യത്തില്‍ നിന്നും എത്തിയവര്‍ ഇവിടെ സ്ഥിരതാമസമാക്കിയെന്നും അവരുടെ ആരാധനാമൂര്‍ത്തിയായിരുന്നു ശ്രീ ഭദ്രകാളിയായ കൊല്ലങ്കോട്ടമ്മയെന്നും ഒരു ഐതിഹ്യം. കൊല്ലങ്കോട്ടെ ദേവിക്ക്‌ രണ്ടു ക്ഷേത്രങ്ങള്‍ നിലവിലുണ്ട്. കൊല്ലങ്കോട്ട്‌ വട്ടവിളയിലുള്ളത്‌ മൂലക്ഷേത്രവും വെങ്കഞ്ഞിയിലുള്ളത്‌ ഉത്സവക്ഷേത്രവുമാണ്‌. ഉത്സവകാലത്തല്ലാതെ ദേവിയെ ആരാധിക്കുന്നത്‌ മൂലക്ഷേത്രത്തിലാണ്‌.

കൊല്ലങ്കോട്  വട്ടവിള  ക്ഷേത്രം

ഈ മൂലക്ഷേത്രത്തെ കുറിച്ചുള്ള മറ്റൊരു ഐതീഹ്യം ഇങ്ങനെ, കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിദേവീ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്ന യാത്രക്കിടയില്‍ ഒരു ബ്രാഹ്മിണ തീര്‍ത്ഥാടകന്‍ ഇവിടുത്തെ "പുരക്കല്‍ ഭവനം" എന്ന ഒരു വീട്ടില്‍ വിശ്രമിക്കാനിടയായി. ആ സമയത്ത്‌ ആ ഭവനത്തില്‍ ഉണ്ടായിരുന്നത്‌ ഒരേ ഒരു വൃദ്ധ സ്‌ത്രീയായിരുന്നു. അവർ "ആനന്ദി" എന്നും "പൊന്നി" എന്നും പേരുള്ള രണ്ടു പരിചാരകരെ ഈ തീര്‍ത്ഥാടകനെ പരിചരിക്കാന്‍ നിയോഗിച്ചു. അവര്‍ അദ്ധേഹത്തെ പാരമ്പര്യമായ രീതിയില്‍ തന്നെ പാല്‍, പഴം, ഇളനീര്‍, അവല്‍ എന്നിവ നല്‍കി സ്വീകരിച്ചു. പണ്ഡിതനും, ജോത്സ്യനുമായ ആ ബ്രാഹ്മിണന്‍ അതിൽ ഒരു സ്‌ത്രീയോട്‌ അവൾ ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും, അവള്‍ക്ക്‌ പിറക്കുന്ന ശിശു അമാനുഷിക കഴിവുകള്‍ ഉള്ളവനും, തികഞ്ഞ ബുദ്ധിശാലിയുമായിരിക്കും എന്നു പ്രവചിച്ചു. ഈ പ്രവചനം ആദിമാര്‍ത്താണ്ഡന്‍ അല്ലെങ്കില്‍ മാഹിമാര്‍ത്താണ്ഡന്റെ ജനനത്തിന്‌ വഴി തെളിച്ചു. കന്യാകുമാരി ദേവീ ക്ഷേത്രത്തില്‍ നിന്നും തിരിച്ചു വരുന്ന വഴിയില്‍ ഈ ബ്രാഹ്മണന്‍ തനിക്ക്‌ വിശ്രമസ്ഥലം തന്ന സ്‌ത്രീക്ക്‌ ഒരു അമൂല്യ ഗ്രന്ഥം സമ്മാനിച്ചു. അദ്ദേഹം പുരക്കല്‍ ഭവനത്തിലെ ഒരു കിണറ്റില്‍ "സാലഗ്രാമം" എന്ന ഈ ഗ്രന്ഥം നിക്ഷേപിക്കുകയും ഭാവിയില്‍ ഈ പ്രദേശം അനുഗ്രഹീതം ആകുമെന്ന് പ്രവചിക്കുകയും ചെയ്തു. പില്‍ക്കാലത്ത്‌ ഈ കിണറ്റില്‍ വെള്ളം കോരിക്കൊണ്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പുസ്‌തകം ഒരു "പാക്കിന്റെ രൂപത്തില്‍ കിട്ടുകയും , ആ പാക്ക്‌ അവർ മുറിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ നിന്നും രക്തം വരുകയും ചെയ്തു. അതിനാന്‍ ദേവപ്രശ്നം വച്ചപ്പോള്‍, അ സ്‌ഥലത്ത്‌ ഭദ്രകാളിയുടെ സാന്നിധ്യം തെളിയുകയും, അവിടെ ഒരു ഭദ്രകാളീ ക്ഷേത്രം കെട്ടണം എന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇന്ന് കാണുന്ന മൂലക്ഷേത്രമായ പഴയ മുടിപ്പുര എന്നറിയപ്പെടുന്ന കൊല്ലങ്കോട്‌ വട്ടവിള ഭദ്രകാളീ ക്ഷേത്രം ഇപ്രകാരമാണ്‌ നിലവിൽ വന്നത്.

മൂലക്ഷേത്രത്തിനെ അതി മനോഹരമായ ചുറ്റുമതിലുണ്ട്. ഇവിടെ വടക്കേനടയിൽ തടിയിൽ തീർത്ത ഒരു പ്രവേശന ഗോപുരം കാണാൻ കഴിയും. വടക്കും കിഴക്കും വാതിലുകൾ ഉള്ള ശ്രീകോവിലിനുള്ളിലാണ് കൊല്ലങ്കോട്ടമ്മ വാഴുന്നത്. കിഴക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ പാര്‍ശ്വവീക്ഷണവും വടക്കേനടയിലൂടെ പ്രവേശിക്കുമ്പോള്‍ ഭദ്ര-രുദ്ര ദേവിമാരുടെ അഭിമുഖദര്‍ശനഭാഗ്യവും സിദ്ധിക്കുന്നു. ശ്രീകോവിലിന്റെ പ്രധാനകവാടങ്ങള്‍ക്കു ചുറ്റും പിച്ചളകൊണ്ട്‌ കെട്ടി മനോഹരമാക്കിയിരിക്കുന്നു. രണ്ടു ദാരു ശില്‍പങ്ങളാണ്‌ പ്രതിഷ്ഠ- അര്‍ദ്ധവൃത്താകാരമായ മുടികള്‍. ദേവിക്ക്‌ ശ്രീഭദ്രകാളിയുടെ രണ്ടു ഭാവങ്ങള്‍-ശാന്തവും രൗദ്രവും, വടക്കോട്ട്‌ ദര്‍ശനമരുളുന്നു. ഉപദേവതമാരായി കന്നിമൂലയില്‍ ഗണപതിയും തൊട്ടടുത്തായി നാഗരും ക്ഷേത്രത്തിന്റെ കിഴക്കുവടക്കുഭാഗത്തായി ശിവനും തെക്കു കിഴക്ക്‌ ബ്രഹ്മരക്ഷസ്സുമുണ്ട്‌.
തൂക്കമുടിപ്പുരയും  തൂക്ക നേർച്ചയും

മൂലക്ഷേത്രത്തില്‍ നിന്നും ഒന്നര കി.മീ.കിഴക്കോട്ട്‌ കണ്ണനാകം ജംഗഷന്‍ കഴിഞ്ഞാല്‍ റോഡിന്റെ ഇടതുവശത്തായി വെങ്കഞ്ഞി ക്ഷേത്രം. വെങ്കഞ്ഞിലുള്ള ക്ഷേത്രത്തെ തൂക്കമുടിപ്പുരയെന്ന് അറിയപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ്‌ പിള്ളതൂക്കം. മീനഭരണി നാളിലാണ്‌ ചരിത്രപ്രസിദ്ധമായ ചടങ്ങ്‌.മേടവിഷുവും പത്താമുദയവും മൂലക്ഷേത്രത്തില്‍ ആഘോഷിക്കുന്നു. പത്താമുദയത്തിന്‌ മഹാപൊങ്കാലയും നടത്തുന്നു. ഭാരതത്തിൽ ഏറ്റവും കൂടുതൽ പിള്ളതൂക്കങ്ങൾ നടക്കുന്ന ഒരു ക്ഷേത്രമാണ് ഇത്. 2016-ലെ തൂക്ക മഹോത്സവത്തിന് 1610 നേർച്ച തൂക്കങ്ങളാണ് അമ്മയുടെ തിരുമുന്നിൽ നടന്നത്.