അനന്തപുരിയിലെ ശ്രീ പത്മനാഭന്റെ വിരുന്നുകാരായി പത്മനാഭപുരത്തു നിന്ന് വിദ്യാദേവിയും കൂട്ടരും ഇന്ന് എഴുന്നെള്ളുന്നു. അങ്ങനെ അവർ അനന്തപുരിയിൽ എത്തിച്ചേരുന്നതോടെ നവരാത്രി സംഗീതോത്സവത്തിനു തുടക്കമാകും. തുടർന്നുള്ള ഒമ്പത് രാത്രികൾ അനന്തപുരിക്ക് ഉത്സവത്തിമിർപ്പിന്റെ വേളയാകുന്നു. ഈ വേളയിൽ ശ്രീ പത്മനാഭന്റെ വിരുന്നുകാരെക്കുറിച്ചുള്ള ഒരു ചെറുലേഖനം ദേവീ ഭക്തർക്ക് ഞാൻ സമർപ്പിക്കുന്നു. ഈ ലേഖനത്തിൽ എന്തെങ്കിലും പാകപ്പിഴകൾ വന്നു പോയിട്ടുണ്ടെങ്കിൽ പൊറുക്കേണം എന്ന് അപേക്ഷിച്ചു കൊള്ളുന്നു.
ഈ ഘോഷയാത്രക്ക് നാന്ദിക്കുറിക്കുന്നത് പത്മനാഭപുര കൊട്ടാരത്തിലെ തേവാരക്കെട്ടിൽ നിന്നുമാണ്. ഇവിടെ നിന്നുമാണ് വിദ്യാദേവിയായ ശ്രീ സരസ്വതിദേവിയും മറ്റു രണ്ട് കൂട്ടരും ഒരുമിച്ച് യാത്ര തിരിക്കുന്നത്. ദേവിയുടെ കൂടെ കൂട്ടുപോകുന്ന ആ രണ്ട് കൂട്ടരും ആരെല്ലാം ആണെന്നും എവിടെ നിന്നു വരുന്നുവെന്നും ആദ്യം അറിയേണ്ടതില്ലേ! ആ രണ്ട് കൂട്ടരും മറ്റാരുമല്ല...
1. മുന്നൂറ്റി നങ്ക
2. വേളിമല കുമാരസ്വാമി
1. മുന്നൂറ്റി നങ്ക
* * * * * * * * * * * *
ശുചീന്ദ്ര ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റി നങ്കയെയാണ് ആദ്യം പുറത്തെഴുന്നള്ളിക്കുന്നത്. ആചാരനുഷ്ഠാനങ്ങളോടുകൂടി പല്ലക്കിലേറ്റി പോലീസ് കമാൻഡോകളുടെയും റൈഫിൾ പോലീസിന്റെയും അകമ്പടിയോടുകൂടി ആനയിച്ച് പുറത്തിറക്കി ഘോഷയാത്രയോടുകൂടി ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് യാത്രയാകുന്നു.
കടും ശർക്കരയോഗം കൊണ്ടു നിർമ്മിച്ച ദേവി വിഗ്രഹം "മുൻ ഉദിത്ത നങ്ക" ആണ്. ഇതിനു പിന്നിലുള്ള ഐതിഹ്യം... ലക്ഷ്മി, സരസ്വതി, പാർവ്വതി എന്നീ ദേവിമാർ ഇവരുടെ ഭർത്താക്കന്മാരെ ശിശു രൂപത്തിൽ കിടക്കുന്നത് കണ്ട് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതിനാൽ നാരദമഹർഷിയുടെ ഉപദ്ദേശപ്രകാരം അവർ പ്രജ്ഞാതീർത്ഥത്തിലിരുന്ന് ആദിപരാശക്തിയെ ധ്യാനിക്കുന്നു. ഒടുവിൽ ആദിപരാശക്തി "മുൻ ഉദിത്ത നങ്കയായി പ്രത്യക്ഷപ്പെട്ട് ആ ശിശുക്കളെ കൃത്യമായി തിരിച്ചറിഞ്ഞു. അങ്ങനെയാണ് ശുചീന്ദ്രത്ത് ത്രിമൂർത്തികൾ ഒരുമിച്ച് ശിവലിംഗമായി പ്രതിഷ്ഠിക്കപ്പെട്ടത്. അങ്ങനെ ഇവിടെത്തെ ദേവിയെ മുന്നൂറ്റി നങ്ക എന്നും അറിയപ്പെടുന്നു.
2. വേളിമല കുമാരസ്വാമി
* * * * * * * * * * * * * * * * * * * *
വേളിമലയിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശ്രീ വേളിമല കുമാരകോവിൽ. ശ്രീകുമാരന്റെയും വള്ളിയുടെയും വേളിനടന്നത് ഈ ക്ഷേത്രത്തിലാണെന്ന് വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യം പിന്നൊരിക്കൽ പറയാം. ഇവിടെ നിന്നും കുമാരസ്വാമിയും വെള്ളിക്കുതിരയുമാണ് എഴുന്നള്ളുന്നത്. ഈ വേളിമലയുടെ എല്ലാമെല്ലാമായ കുമാരസ്വാമി പല്ലക്കിലേറി ശ്രീകോവിലിനെ വലയം ചെയ്ത് കിഴക്ക് ഭാഗത്തുള്ള പടിക്കെട്ടുകൾ ഇറങ്ങി വാദ്യമേളങ്ങളുടെയും റൈഫിൾ പോലീസിന്റെയും അകമ്പടിയോടെ തമിഴകത്തിന്റെ നാട്ടുവഴിയിലൂടെ ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.
അങ്ങനെ പല്ലക്കിലിരുന്ന് ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന കുമാരസ്വാമിക്കും മുന്നൂറ്റി നങ്കയ്ക്കും ചെയ്യുവാനുള്ള നിയോഗം ചെറുതല്ലതന്നെ. ഇവിടെ നിന്നും തമിഴകത്തിന്റെ അതിരും കടന്ന് കേരളക്കരയിലെ അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് പോകുന്ന സരസ്വതി ദേവിക്ക് കൂട്ട് പോകാനുള്ള എഴുന്നള്ളത്ത്. കുമാരസ്വാമി സരസ്വതി ദേവിയുടെ കാവലാളെങ്കിൽ മുന്നൂറ്റി നങ്കയുടെ വേഷം ഒരു തോഴിയുടെതും...
കുമാരസ്വാമിയും മുന്നൂറ്റി നങ്കയും യാത്ര ചെയ്ത് ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തിൽ ആദ്യം എത്തിച്ചേരുന്നു. അങ്ങനെ ഈ ക്ഷേത്രത്തിൽ വച്ച് രണ്ടുപേരും കണ്ടുമുട്ടുന്നു. തുടർന്ന് രണ്ടു പേരും ശ്രീ നീലകണ്ഠസ്വാമി ക്ഷേത്രത്തെ വലയം വച്ച് ആർക്ക് വേണ്ടിയാണോ ഇരുവരും യാത്രക്ക് വന്നത്, ആ ദേവത കുടിയിരിക്കുന്ന കൊട്ടാരത്തിലേക്ക് എഴുന്നെള്ളുന്നു. തമിഴകത്തിന്റെ നാട്ടുവഴികൾ താലപ്പൊലിയും തട്ടംപൂജയും നൽകി ഇരുവരെയും സ്വീകരിക്കുന്നു.
രണ്ടു പേരും ഇവിടെ വച്ച് കണ്ടുമുട്ടുന്നതിന്റെ പിന്നിൽ തമിഴകത്ത് ഒരു ചെറിയ കഥ തന്നെ പഴമക്കാർ പറഞ്ഞ് നിലനിൽക്കുന്നു. വള്ളിയും മുരുകനുമായുള്ള കല്ല്യാണത്തിന്റെ ഇടനിലകാരിയാണ് മുന്നൂറ്റി നങ്ക. കുറവന്റെ മകളായ വള്ളിയെ മകൻ വിവാഹം ചെയ്യുന്നതിൽ ശിവ പെരുമാളിന് സമ്മതമല്ല. ഈ തടസ്സം മാറ്റുന്നതിന് മുന്നൂറ്റി നങ്ക കണ്ട ഉപായം ശ്രീപത്മനാഭനെ കണ്ട് കാര്യം പറയുക എന്നതാണ്. ഇതിനു വേണ്ടിയാണ് സരസ്വതി ദേവിക്ക് കൂട്ട് എന്ന നിലയിൽ ഇരുവരും യാത്ര തിരിക്കുന്നത്.
പത്മനാഭപുരം കൊട്ടാരം
* * * * * * * * * * * * * * * * * * *
പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. അതിനാൽ തന്നെ ഒരു കാലത്ത് തിരുവിതാംകൂറിന്റെ വിധി നിർണ്ണയിച്ചിരുന്നത് ഇവിടെ വെച്ചായിരുന്നു. 1592-1609 കാലഘട്ടത്തിൽ തിരുവിതാംകൂർ വാണിരുന്ന ഇരവിവർമ്മ കുലശേഖര പെരുമാൾ ആണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീടു വന്ന പല രാജാക്കന്മാരും തങ്ങളുടെ കാലയളവിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളിലൂടെ ഇന്ന് കാണുന്ന രീതിയിലുള്ള കൊട്ടാര സമുച്ചയം രൂപം കൊണ്ടത്. ഇവിടെത്തെ ഒരോ മാളികയ്ക്കും പറയാനുണ്ട് ഓരോ ചരിത്രങ്ങൾ. ആ ചരിത്രത്തിലേക്ക് കടന്നാൽ ഈ ലേഖനം നീണ്ടുപോകും എന്നത്തിനാൽ അതിലേക്കു കടക്കുന്നില്ല. ഈ കൊട്ടാരത്തിന്റെ സംരക്ഷണാധികാരം ഇപ്പോൾ കേരള സംസ്ഥാന പുരാവസ്തു വകുപ്പിനാണ്. ഈ എഴുന്നെള്ളത്തുമായി ബന്ധപ്പെട്ടു കിടക്കുന്ന വസ്തുതകളിലേക്ക് നമുക്ക് ഇനി കടക്കാം....
1. നവരാത്രി മണ്ഡപം.
2. സരസ്വതിദേവീ വിഗ്രഹം.
3. ഉപ്പരിക്ക മാളിക.
4. ഉടവാൾ കൈമാറ്റം
1. നവരാത്രി മണ്ഡപം
* * * * * * * * * * * * * * * *
സരസ്വതി ദേവിയും കൂട്ടരും ഇപ്പോൾ ഏത് ആഘോഷങ്ങൾക്ക് വേണ്ടിയാണോ അനന്തപുരിക്ക് പോകുന്നത്, ആ ആഘോഷം പണ്ട് നടന്നിരുന്നത് ഈ കൊട്ടാരത്തിനോട് ചേർന്നുള്ള നവരാത്രി മണ്ഡപത്തിലായിരുന്നു. ഈ നവരാത്രി മണ്ഡപം പണികഴിപ്പിച്ച് അവിടെ ശ്രീ സരസ്വതി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചത് ശ്രീ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ രാജാവായിരുന്നു. ഈ മണ്ഡപത്തിൽ പിന്നീട് പല പണ്ഡിതന്മാരും നർത്തകിമാരും കവികളും അവരുടെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1795-ൽ ധർമ്മരാജാവ് പത്മനാഭപുരത്ത് നിന്ന് തലസ്ഥാനം അനന്തപുരിയിലേക്ക് മാറ്റിയപ്പോഴും നവരാത്രി ആഘോഷം ഇവിടെ നിന്നും മാറ്റിയില്ല. പക്ഷേ ഈ സുവർണ്ണകാലം 1838-ലാണ് ഇവിടെ വച്ച് അവസാനമായി നടന്നത്. 1839 മുതൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ മഹാരാജാവാണ് അനന്തപുരിയിലേക്ക് നവരാത്രി ആഘോഷങ്ങൾ മാറ്റിയത്. എങ്കിലും രാജാവ് ഒരു കാര്യം തീരുമാനിച്ചിരുന്നു, നവരാത്രി ആഘോഷത്തിനുള്ള സരസ്വതി ദേവിയുടെ വിഗ്രഹം വർഷംതോറും പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയോടെ അനന്തപുരിയിൽ എത്തിക്കണം എന്നതായിരുന്നു. കൂടെ ദേവിക്ക് കൂട്ടിനായി മുന്നൂറ്റി നങ്കയേയും, കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തും കൊണ്ടു വരുന്നതിനുള്ള ചിട്ടയും തയ്യാറാക്കി.
2. സരസ്വതിദേവീ വിഗ്രഹം
* * * * * * * * * * * * * * * * * * * * * * *
കമ്പരാമായണം രചിച്ച കമ്പർ പൂജിച്ചതാണ് ഈ ദേവീ വിഗ്രഹം എന്ന് അറിയപ്പെടുന്നു. കമ്പരുടെ അവസാന നാളുകളിൽ ഈ വിഗ്രഹം ഇനി ആരെ ഏൽപ്പിക്കും എന്ന് ചിന്തിച്ചിരിക്കുപ്പോൾ, സ്വപ്ന ദർശനത്തിൽ ദേവി ഈ വിഗ്രഹത്തെ വേണാട് രാജാവിനെ ഏൽപ്പിക്കുവാൻ പറയുകയുണ്ടായി. തുടർന്ന് കമ്പർ ഈ ദേവീ വിഗ്രഹത്തെ വേണാട് രാജാവിന് നൽകി. അന്നു മുതൽ രാജാവ് സരസ്വതിദേവീ വിഗ്രഹത്തെ ദിവസവും പൂജിക്കുവാൻ തുടങ്ങി. പിന്നീട് വന്ന രാജാക്കന്മാരും ദേവിയെ ഭക്തിപൂർവ്വം ആരാധിച്ചു. പിന്നീട് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ രാജാവ് നവരാത്രി മണ്ഡപം പണികഴിപ്പിച്ച് ദേവിയെ അവിടെ പ്രതിഷ്ഠിച്ചു. പക്ഷേ ഇപ്പോൾ സരസ്വതി ദേവിയെ നവരാത്രി മണ്ഡപത്തിൽ കാണാൻ കഴിയില്ല. ഭക്തജനങ്ങളുടെ പ്രവേശന സൗകര്യത്തിന് വേണ്ടി ദേവിയെ ഇപ്പോൾ തേവാരക്കെട്ടിലേക്ക് പ്രതിഷ്ഠിച്ചു.
തുടരും...🌺