കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം കൊല്ലത്ത് നിന്നും ഏകദേശം, ഇരുപത്തിയേഴ് കിലോമീറ്റർ അകലെ, കൊട്ടാരക്കരയിൽ സ്ഥിതി ചെയ്യുന്നു. കൊട്ടാരക്കര പട്ടണത്തിന്റെ ഹൃദയഭാഗത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. യഥാർഥത്തിൽ ഇത് മണികണ്ഠേശ്വരം കിഴക്കേക്കര ശിവക്ഷേത്രം ആണ്. കിഴക്കോട്ട് ദർശനമായ ശിവനും പടിഞ്ഞാറോട്ട് ദർശനമായ പാർവ്വതിയുമാണ് പ്രധാനപ്രതിഷ്ഠകൾ. പക്ഷേ ക്ഷേത്രത്തിലെ ഉപദേവനായ ശിവപാർവ്വതീപുത്രനും വിഘ്നേശ്വരനുമായ ഗണപതിയുടെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. ബാലഗണപതിയെന്നാണ് സങ്കൽപ്പം. കേരളത്തിലെ പ്രസിദ്ധമായ അഞ്ച് ഗണപതിക്ഷേത്രങ്ങളിലൊന്നാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രനടയ്ക്കു മുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളം പരന്നുകിടക്കുന്നു. അതിനാൽ, ദർശനവശത്തുനിന്ന് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനമില്ല. വടക്ക്, തെക്ക് ഭാഗങ്ങളിൽ നിന്നാണ് ഭക്തർക്ക് പ്രവേശനം. കൊട്ടാരക്കര ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ക്ഷേത്രത്തിന്റെ സമീപത്താണ്. വടക്കുഭാഗത്ത് അരയാൽമരം കാണാം. അരയാൽ കടന്നാൽ നമുക്ക് ക്ഷേത്രമുറ്റത്തെത്താം. അവിടെ ആദ്യം ഭക്തരെ സ്വാഗതം ചെയ്യുന്നത് സ്വർണ്ണ കൊടിമരമാണ്. കൊടിമരത്തിൻ്റെ വലതു വശത്ത് കൂടെ നാലമ്പലത്തിൽ പ്രവേശിക്കാം. കൂടാതെ തെക്കേ നടയിൽ ഗണപതിയുടെ നടയ്ക്കുനേരെയും പ്രവേശനകവാടമുണ്ട്.
സാമാന്യം വലുപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് നൂറടി ചുറ്റളവുണ്ട്. ഇതിനകത്ത് മൂന്ന് മുറികളാണ്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഇത് മൂന്നാക്കിത്തിരിച്ചിരിയ്ക്കുന്നു. ഇതിൽ ഒരുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവഭഗവാനും മറുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതീദേവിയും രണ്ടിനുമിടയിൽ തെക്കോട്ട് ദർശനമായി ഗണപതിഭഗവാനും കുടികൊള്ളുന്നു.
ശ്രീകോവിലിനെ ചുറ്റിപ്പറ്റി ഈ നാലമ്പലം താരതമ്യേന ചെറുതാണ്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് തിടപ്പള്ളി പണിതിരിയ്ക്കുന്നു. ഉണ്ണിയപ്പത്തിന്റെ സ്വാദ് നിത്യേന അലയടിയ്ക്കുന്ന ഈ തിടപ്പള്ളിയിലേയ്ക്ക് ദർശനമായാണ് ഗണപതിഭഗവാന്റെ പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നത്. തന്റെ പ്രിയനിവേദ്യമായ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഗണപതി നേരിട്ടുകാണുന്നു എന്നാണ് സങ്കല്പം. വടക്കുകിഴക്കേമൂലയിൽ കിണറും പണിതിട്ടുണ്ട്. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം അനുവദിച്ചിട്ടില്ല.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകളിലൊന്ന്. ശാന്തഭാവത്തിലുള്ള ശിവനായാണ് സങ്കല്പം. മൂന്നടി ഉയരമുള്ള ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. മണികണ്ഠനായ അയ്യപ്പന്റെ പിതാവ് (ഈശ്വരൻ) എന്ന അർത്ഥത്തിലാണ് പ്രതിഷ്ഠയ്ക്ക് ഈ പേരുവന്നതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. സ്വയംഭൂവാണ് മണികണ്ഠേശ്വരത്തപ്പന്റെ ലിംഗം. ശിവന്റെ അതേ ശ്രീകോവിലിന്റെ പുറകുവശത്ത് (പടിഞ്ഞാറുഭാഗം) പടിഞ്ഞാറോട്ട് ദർശനമായാണ് ശ്രീ പാർവതി ദേവിയുടെ പ്രതിഷ്ഠ. മൂന്നടി ഉയരം വരുന്ന ദേവീവിഗ്രഹം ദാരുനിർമ്മിതമാണ്. മൂന്നടി ഉയരം വരുന്ന ദാരുവിഗ്രഹത്തിൽ തെക്കോട്ട് ദർശനമായാണ് ഗണപതിഭഗവാൻ ഇവിടെ കുടികൊള്ളുന്നത്. ഉളിയന്നൂർ പെരുന്തച്ചൻ തീർത്തതാണെന്ന് പറയപ്പെടുന്ന ഈ ഗണപതിവിഗ്രഹത്തിൽ ഉദയാസ്തമനമായി അപ്പം മൂടുന്നതാണ് പ്രധാന വഴിപാട്
നലമ്പലത്തിന് പുറത്തുള്ള ചുറ്റമ്പലത്തിൽ തെക്കുപടിഞ്ഞാറുഭാഗത്ത് ചെറിയ ശ്രീകോവിലിൽ ശാസ്താവ് കുടികൊള്ളുന്നു. ശാസ്താനടയുടെ അടുത്താണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകിയും നാഗയക്ഷിയും പരിവാരങ്ങളുമടങ്ങുന്നതാണ് ഈ പ്രതിഷ്ഠ. വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യഭാവത്തിലുള്ള ഭഗവാനാണ് ഇവിടെയുള്ളത്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന സുബ്രഹ്മണ്യന്റെ നടയിൽ ഷഷ്ഠിവ്രതവും കാവടിയും വിശേഷമാണ്.
ഐതീഹ്യം
**************
കൊട്ടാരക്കര എന്ന സ്ഥലനാമം തന്നെ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്ര സമീപമുളള 12 കാൽ കൊട്ടാര മണ്ഡപത്തിൽ വച്ചായിരുന്നു കരക്കാർ തമ്മിൽ ഉത്സവ കാര്യവിചാരങ്ങൾ നടത്തിയിരുന്നത്. കിഴക്കേകരയും പടിഞ്ഞാറേകരയും ആയിരുന്നു ഈ കരകൾ. ‘കൊട്ടാര’ത്തിൽ വച്ച് ‘കര’ക്കാർ നടത്തിയ കാര്യവിചാര സഭയുടെ പ്രാധാന്യം മൂലമാണ് ഇളയിടത്തു സ്വരൂപം എന്ന പേരുമാറി ഈ സ്ഥലത്തിന് കൊട്ടാരക്കര എന്ന പേര് ലഭിച്ചതെന്ന് ഒരഭിപ്രായമുണ്ട്. രാജാവും കരപ്രമാണികളും കൂടികൊട്ടാരത്തിനുളളിലിരുന്നാണ് കാര്യവിചാരം നടത്തിയത് എന്നുളളതുകൊണ്ടായിരിക്കാം കൊട്ടാരങ്ങളുടെ സമുച്ചയമായ ഈ പ്രദേശത്തിന് (കരയ്ക്ക്) ‘കൊട്ടാരക്കര’ എന്ന സംജ്ഞാനാമം ലഭിച്ചത്.
കൊട്ടാരക്കരയിൽ രണ്ട് ശിവക്ഷേത്രങ്ങളാണ് പ്രധാനം. കിഴക്കേക്കര ശിവക്ഷേത്രവും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രവും. കിഴക്കേക്കര ശിവക്ഷേത്രം അകവൂർ, ഊമൻപള്ളി എന്നീ നമ്പൂതിരിക്കുടുംബങ്ങളുടെ അധികാരത്തിലും പടിഞ്ഞാറ്റിൻകര ശിവക്ഷേത്രം ഇളയിടത്ത് രാജകുടുംബത്തിന്‍റെയും അധികാരത്തിലായിരുന്നു.
പടിഞ്ഞാറ്റിൻകരക്ഷേത്രത്തിന്‍റെ നിർമ്മാണമേൽനോട്ടം ഉളിയന്നൂർ പെരുംതച്ചന് ആയിരുന്നു. ക്ഷേത്രനിർമ്മാണത്തിനിടയിൽ അദ്ദേഹം പ്ലാന്തടിയിൽ ഒരു ചെറിയ ഗണപതിവിഗ്രഹം ഉണ്ടാക്കി. അദ്ദേഹം ഈ വിഗ്രഹവുമായി പ്രധാനപുരോഹിതനെ സമീപിച്ച് ശിവപ്രതിഷ്ഠക്കുശേഷം ഈ ഗണപതിവിഗ്രഹംകൂടി പ്രതിഷ്ഠിക്കണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം പെരുന്തച്ചന്‍റെ അപേക്ഷ നിരസിച്ചു. സത്യത്തിൽ അദ്ദേഹം ഒരു വിഡ്ഢിയായിരുന്നു! ശിവൻ ഗണപതിയുടെ പിതാവാണെന്നും ഗണപതി വിഘ്നേശ്വരനാണെന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു!
നിരാശനായ പെരുന്തച്ചൻ കിഴക്കേക്കര ശിവക്ഷേത്രത്തിൽ എത്തി. അപ്പോൾ അവിടുത്തെ പുരോഹിതൻ ശിവനു നിവേദിക്കാനായി കൂട്ടപ്പം ഉണ്ടാക്കുകയായിരുന്നു. പെരുന്തച്ചൻ അദ്ദേഹത്തോട് ഗണപതിയെ അവിടെ പ്രതിഷ്ഠിക്കാമോ എന്ന് ചോദിച്ചു. പുരോഹിതൻ സമ്മതിക്കുകയും പെരുന്തച്ചൻ ഗണപതിയെ തെക്കോട്ട് പ്രതിഷ്ഠിക്കുകയും ചെയ്തു...
അനന്തരം പെരുന്തച്ചൻ പുരോഹിതനോട് ചോദിച്ചു - "ഉണ്ണിഗ്ഗണപതി എന്തായാലും വിശന്നിരിക്കുകയാവും. എന്താണ് ഇന്ന് നൈവേദ്യത്തിൻ ഉണ്ടാക്കിയിരിക്കുന്നത്? ""കൂട്ടപ്പം" പുരോഹിതൻ പറഞ്ഞു. ഒരു ഇലയിൽ ഏഴ് കൂട്ടപ്പങ്ങൾ കൊരുത്തത് പെരുന്തച്ചൻ ഗണപതിക്ക് നിവേദിച്ചു. സന്തുഷ്ടനായ പെരുന്തച്ചൻ "ഇവിടെ മകൻ അച്ഛനെക്കാൾ പ്രശസ്തനാകും" എന്ന് പറഞ്ഞു. ആ പ്രവചനം പിൽക്കാലത്ത് സത്യമായി. ഇന്ന് ഈ ക്ഷേത്രം ശിവക്ഷേത്രം എന്നതിലുപരി ഗണപതിക്ഷേത്രം എന്ന പേരിലാണ് പ്രശസ്തം.
പ്രതിഷ്ഠയ്ക്കുശേഷം പെരുന്തച്ചൻ പോയി. ഗണപതിവിഗ്രഹത്തെകണ്ട പുരോഹിതനു ഗണപതി ഇപ്പോഴും വിശന്നിരിക്കുകയാണ് എന്ന് തോന്നി. ശിവനു നിവേദിച്ച അവലും മറ്റും ഗണപതി വലിച്ചെടുത്ത് ഭക്ഷിക്കുന്നതായി അദ്ദേഹത്തിൻ അനുഭവപ്പെട്ടു. അമ്പലത്തിലുള്ള ഭക്ഷണപദാർഥങ്ങളിൽ ഓരോന്നായി അദ്ദേഹം ഗണപതിക്ക് നിവേദിച്ചു. എന്തുനൽകിയിട്ടും ഗണപതി സംതൃപ്തനാകുന്നില്ല എന്നുകണ്ട പുരോഹിതൻ വലഞ്ഞു. ഗത്യന്തരമില്ലാതെ അദ്ദേഹം ഗണപതിക്ക് മുന്നിലിരുന്നുതന്നെ അരിപ്പൊടിയും കദളിയും ശർക്കരയും ചേർത്ത് ചെറിയ കൂട്ടപ്പങ്ങൾ(ഉണ്ണിയപ്പങ്ങൾ) ഉണ്ടാക്കി നിവേദിക്കാൻ തുടങ്ങി. ഇപ്പോഴും കൊട്ടാരക്കര ഗണപതിയമ്പലത്തിലെ പ്രധാന നിവേദ്യമാണ് ഉണ്ണിയപ്പം.
ഇതേ ഐതിഹ്യം തന്നെ ചെറിയൊരു വ്യത്യാസത്തോടെയും നിലവിലുണ്ട്. അത് ഇപ്രകാരമാണ്..
കിഴക്കേക്കര ശിവക്ഷേത്രത്തിന്‍റെ നിർമ്മാണച്ചുമതല പെരുന്തച്ചനായിരുന്നു. പ്ലാന്തടിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം അവിടെ പ്രതിഷ്ഠിക്കണമെന്ന് മുഖ്യപുരോഹിതനോട് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ പുരോഹിതൻ അത് നിഷേധിക്കുകയും ഇവിടെ ശിവനെയാണ് പ്രതിഷ്ഠിക്കേണ്ടത്, ബ്രാഹ്മണനായ തന്നെക്കാൾ അറിവ് പെരുന്തച്ചന് ഇല്ല എന്ന് പറയുകയും ചെയ്തു. ക്ഷുഭിതനായ പെരുന്തച്ചൻ ക്ഷേത്രത്തിലെ ശ്രീകോവിലിനു വെളിയിൽ താൻ നിർമിച്ച ഗണപതി വിഗ്രഹം തെക്കോട്ട് തിരിച്ച് പ്രതിഷ്ഠിക്കുകയും ഈ ക്ഷേത്രം ഗണപതിയുടെ പേരിലാവും പ്രശസ്തമാവുക എന്ന് പറയുകയും ചെയ്തു. അദ്ദേഹം പറഞ്ഞതു ഫലിച്ചു. പിൽക്കാലത്ത് ഈ ക്ഷേത്രം ഗണപതിയുടെ പേരിൽ പ്രശസ്തമായി.
ഉത്സവം, മുഖ്യവഴിപാടുകൾ
ഉണ്ണിയപ്പമാണ് പ്രധാന പ്രസാദം. മേടമാസത്തിലെ തിരുവാതിര ദിവസമാണ് ഉത്സവം. ഇത് ശിവന്നുള്ളത്. ചിങ്ങമാസത്തിലെ ഗണേശ ചതുർത്ഥിയും പ്രധാനമാണ്. ഉദയാസ്തമനപൂജ, അഷ്ടദ്രവ്യ ഗണപതിഹോമം, നാളികേരം ഉടയ്ക്കൽ പുഷ്പാഞ്ജലി, പുഷ്പാർച്ചന, തുലാഭാരം, തിരുമധുരം.