![]() |
മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രവും
കൊട മഹോത്സവും
|
മണ്ടയ്ക്കാട്ടമ്മയെ ദർശിക്കുവാൻ എത്തുന്ന ദേവീ ഭക്തർ ആദ്യം ഇവിടെയുള്ള കടലിലാണ് പോകേണ്ടത്. കടലിൽ ചെന്ന് കാൽ നനച്ച് ശുദ്ധമാക്കിയിട്ടു വേണം ക്ഷേത്ര പ്രവേശനം. അമ്മയുടെ മുന്നിലേക്കെത്തുന്ന ഭക്തരുടെ കൈയിൽ അമ്മയ്ക്ക് നൽകുവാനുള്ള കൊഴുന്നും മുല്ലപ്പൂഹാരവും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്ന ഭക്തരെ ആദ്യം സ്വാഗതം ചെയ്യുന്നത് ഇവിടെയുള്ള ധ്വജം തന്നെയാണ്. അതിനു മുന്നിലായി ഒരു കൽമണ്ഡപവും ഉണ്ട്. കൽമണ്ഡപത്തിന്റെ വലത് ഭാഗത്തിലൂടെ നടന്ന് ദേവിയുടെ ശ്രീകോവിലിന് മുന്നിൽ പ്രവേശിക്കാം. സര്‍വമന്ത്രയന്ത്രതന്ത്ര സ്വരൂപിണിയും വരദായിനിയുമായ പഞ്ചമുഖിയായ ആദിപരാശക്തിയായ മണ്ടക്കാട്ട് ഭഗവതിയുടെ തിരുമുന്നിൽ തൊഴുതു നിന്നാൽ സകലാഭിഷ്ടങ്ങളും സിദ്ധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
ഐതീഹ്യം
* * * * * * * *
ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതീഹ്യങ്ങളാണ് നിലവിലുള്ളത്.
1. ഇരണിയൽ മുതലായ പ്രദേശങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്ന ഇടയർ രണ്ടു ഭാഗമായി നിന്നു മദ്ധ്യഭാഗത്ത് ഒരു പനന്തേങ്ങയിട്ട് അങ്ങോട്ടുമിങ്ങോട്ടും അടിച്ചു കളിക്കുക ആ ദിക്കുകളിൽ സാധാരണമാണ്. ഒരിക്കൽ അങ്ങനെ അടിച്ച ഒരു പനന്തേങ്ങ അവിടെ അടുത്തുണ്ടായിരുന്ന ഒരു ചിതൽപ്പുറ്റിന്മേൽ ചെന്നു കൊള്ളുകയും പുറ്റു സ്വല്പം പൊട്ടുകയും ആ പൊട്ടിയ സ്ഥലത്തു നിന്നു രക്തം പ്രവഹിച്ചു തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഈ വർത്തമാനം അറിഞ്ഞ് ആ സ്ഥലത്തിന്റെയും കന്നുകാലികളുടെയും ഉടമസ്ഥന്മാരും മറ്റനേകം ജനങ്ങളും താലൂക്കിൽ നിന്നു തഹസിൽദാർ മുതലായവരും ആ സ്ഥലത്തെത്തി. അപ്പോഴും പുറ്റിൽ നിന്നു രക്തം പ്രവഹിച്ചു കൊണ്ടു തന്നെയിരുന്നു. ഈ പുറ്റു സാക്ഷാൽ അമ്മന്റെ വിഗ്രഹമാണെന്നും അമ്മൻ വല്മീക (പുറ്റു) രൂപത്തിൽ ഇവിടെ ആവിർഭവിച്ചിരിക്കുകയാണെന്നും ഈ പുറ്റ് ദേവി (ഭദ്രകാളി) തന്നെയെന്നു വിശ്വസിച്ചു പൂജിക്കുകയും വന്ദിക്കുകയും ചെയ്താൽ മനുഷ്യർക്കു സകലാഭിഷ്ടങ്ങളും സിദ്ധിക്കുമെന്നും ഈ ചിതൽപ്പുറ്റു പൊട്ടിയിരിക്കുന്ന സ്ഥലത്തു ചന്ദനമരച്ചു തേച്ചു വിടവടച്ചാൽ രക്തപ്രവാഹം നിൽക്കുമെന്നും ഒരാള്‍ ഉറഞ്ഞുതുള്ളി പറഞ്ഞു. തുടർന്ന് പൊട്ടിയ പുറ്റിന്‍റെ വിടവ് ചന്ദനം കൊണ്ട് അടച്ചു. അപ്പോള്‍ രക്തപ്രവാഹം നിലച്ചു. പിന്നീട് മുതല്‍ അമ്മന് മുറയ്ക്ക് പൂജ ആരംഭിച്ചു. പൂജ ആരംഭിച്ചതോടെ പുറ്റ് ക്രമേണ വളരാന്‍ തുടങ്ങി. ഇപ്പോഴത് ചെറിയ പര്‍വ്വതം പോലെയായിക്കഴിഞ്ഞു. അതിനിപ്പോൾ ഏകദേശം മുപ്പതടി പൊക്കവും നാല്പതടി ചുറ്റളവും അഗ്രഭാഗത്തു രണ്ടുമൂന്നു ശിഖരങ്ങളുമുണ്ട്. ഇത്രയുമായിട്ടും അമ്മന്റെ വളർച്ച നിന്നിട്ടില്ല. ഈ പുറ്റിന്റെ വളർച്ച കാരണം രണ്ട് തവണ ക്ഷേത്രത്തിന്റെ മേൽക്കൂര പൊളിച്ചു മാറ്റേണ്ടി വന്നു. തുടർന്നുള്ള പ്രാർത്ഥനയുടെ ഫലമായി ഒരോ വർഷവും ഒരു നെൽമണി വലിപ്പത്തിൽ മാത്രമേ വളരുകയുള്ളു എന്ന അശരീരി കേൾക്കുകയും, മേൽക്കൂര പുനസ്ഥാപിക്കുകയും ചെയ്തു. ആദ്യം ഈ ക്ഷേത്രം കൊന്നക്കോട്ട് കുടുംബക്കാരുടെ വകയായിരുന്നു. 1803-ൽ വേലുത്തമ്പി ദളവയുടെ ഭരണകാലത്ത് ഈ ക്ഷേത്രം സർക്കാരിലേക്കു ചേര്‍ത്തു.
2. ദേവീ ഉപാസകനായ ഒരു സന്യാസി ഒരിക്കൽ മണ്ടയ്ക്കാട്ടെത്തി. ശിഷ്യന് ഉപദേശിച്ചു കൊടുക്കാനായി ചക്രരാജമെന്ന ശ്രീചക്രം ചാണകം മെഴുകിയ തറയിൽ വരച്ചിട്ടു. അതിനു ശേഷം ദേവീ പ്രീതിക്കായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന കേട്ട് പ്രത്യക്ഷപ്പെട്ട ശക്തി ആ സ്ഥലം തനിക്കിഷ്ടമായെന്നും അവിടെ തന്നെ വച്ച് പൂജിക്കണമെന്നും ആജ്ഞാപിച്ചു. അങ്ങനെ ശ്രീചക്രത്തെ മണ്ണിനടിയിലാക്കി ദേവിയെ പൂജിച്ച് കാലം കഴിച്ച സന്യാസി അവിടെ തന്നെ സമാധിയായി. ക്രമേണ അഞ്ച് മുഖങ്ങളുള്ള ഒരു മൺപുറ്റ് അവിടെ ഉയർന്നു വന്നു. അങ്ങനെ കാലങ്ങൾ കടന്നു നീങ്ങി. ഒരിക്കൽ കച്ചവടക്കാരായ രണ്ടു പേർ യാത്ര ചെയ്യുന്നതിനിടയിൽ വനപ്രദേശമായ മണ്ടയ്ക്കാടിന് സമീപമെത്തി. അവിടെ അടുത്തു കണ്ട കുടിലിൽ വിശപ്പ് സഹിക്കാനാകാതെ എത്തിയ രണ്ടു പേരും വയസ്സായ അമ്മയെ കണ്ടു. കടലിൽ പോയി ദേഹശുദ്ധി വരുത്തി വരാൻ അമ്മ അവരോട് ആവശ്യപ്പെട്ടു. അവർ തിരികെ എത്തുമ്പോഴേക്കും ആ അമ്മ ചോറും കറിയും തയ്യാറാക്കി വച്ചു. അങ്ങനെ ആഹാരം കഴിച്ച് വിശ്രമിച്ച അവർ അടുത്ത ദിവസം ഉണർന്നപ്പോൾ കണ്ടത് പഞ്ചമുഖമുള്ള പുറ്റിന് അരികിൽ കിടക്കുന്നതാണ്. തുടർന്ന് അവർ തങ്ങളുടെ പണത്തിന്റെ ഒരു ഭാഗം കിഴിക്കെട്ടി അവിടെ സമർപ്പിച്ചിട്ട് യാത്ര തിരിച്ചു. ഈ കച്ചവടക്കാർ കൊല്ലത്തുകാരാണെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഇപ്പോഴും കൊല്ലത്ത് നിന്നുള്ള ധാരാളം ദേവീ ഭക്തർ ഇവിടെ എത്തുന്നത്.
കൊട മഹോത്സവം
* * * * * * * * * * * * * *
കൊട കുംഭമാസത്തെ ഒടുവിലത്തെ ചൊവ്വാഴ്ച നടത്തുന്നത്. എന്നാൽ അന്ന് ഏകാദശിയാണെങ്കിൽ കൊട അതിന്റെ മുമ്പിലത്തെ ചൊവ്വാഴ്ച്ചയായിരിക്കും. കൊടയുടെ പത്തു ദിവസം മുമ്പ് വരുന്ന ഞായറാഴ്ച കൊടിയേറി പത്തു ദിവസത്തെ ഉത്സവവും അതിനിടയ്ക്കു വരുന്ന വെള്ളിയാഴ്ച ആറാം ഉത്സവദിവസം ‘വലിയ പടുക്ക’ എന്നൊരു ചടങ്ങും പതിവുണ്ട്. ധാരാളം മലരും പഴവും അട, വട, അപ്പം, തിരളി, കരിമ്പ് മുതലായവയുണ്ടാക്കി നടയിൽ കൊണ്ടു ചെന്നു കൂട്ടുന്നതിനാണ് ‘വലിയ പടുക്ക’ എന്നു പറയുന്നത്. ഇത് ദേവിയേയും ദേവിയുടെ പരിവാരങ്ങളേയും പ്രസാദിക്കാനായി ചെയ്യുന്നതാണ്. ഒൻപതാം ഉത്സവ ദിവസമായ തിങ്കളാഴ്ച രാത്രി വെള്ളിപ്പല്ലക്കില്‍ എഴുന്നള്ളത്തും വലിയ ചക്രതീവെട്ടി ഊരുവലവും കഴിഞ്ഞാല്‍ ചൊവ്വാഴ്ച പുലര്‍ച്ചെവരെ നട തുടര്‍ന്നിരിക്കും. പിന്നീട് നടയടച്ചാല്‍ വൈകിട്ട് അഞ്ചു മണിയ്ക്കേ വീണ്ടും നടതുറക്കൂ. അര്‍ദ്ധരാത്രിയോടയാണ് കൊടയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. അന്നത്തെ മുഖ്യ പൂജയാണ് 'ഒടുക്ക് പൂജ'.
ഭഗവതിക്ക് മുന്നില്‍ ചോറും വിഭവങ്ങളും ഒരുക്കുന്ന ചടങ്ങാണ് ഒടുക്ക്. ശാസ്താംകോവിലിലാണ് ഒടുക്കിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നത്. ഒന്‍പത് മണ്‍പാത്രങ്ങളിലായി നിറച്ച ചോറും രണ്ട് മൺപാത്രങ്ങളിലായി നിറച്ച തേനും ഒറ്റവെള്ളത്തുണികൊണ്ട് മൂടിയാണ് ദേവിസമക്ഷം എഴുന്നള്ളിക്കുന്നത്. ഗുരുക്കന്‍മാര്‍ വായ് മൂടിക്കെട്ടിയ കുടങ്ങളുമായി എഴുന്നള്ളുമ്പോൾ നാഗസ്വരവും വെളിച്ചപ്പാടും അകമ്പപടിയായി ഉണ്ടാകും.
ക്ഷേത്രപരിസരം ഈ സമയം മൗനമായ ദേവി പ്രാര്‍ത്ഥനയാല്‍ മുഴുകും. എത്ര ആള്‍ത്തിരക്കുണ്ടെങ്കിലും എഴുന്നള്ളിപ്പ് സമയത്ത് ആരും സംസാരിക്കില്ല. ഒടുക്കിന് ശേഷം കുരുതി നടക്കും. കുരുതി കഴിഞ്ഞ് ദീപാരാധനയോടെ നടയടയ്ക്കും.
എത്തിച്ചേരാൻ :- തിരുവനന്തപുരം നാഗർകോവിൽ ദേശിയ പാതയിൽ അഴകിയമണ്ഡപത്തു നിന്ന് 13 കി.മി വലത്തോട്ടുള്ള കുളച്ചൽ റോഡിൽ സഞ്ചരിച്ചാൽ മണ്ടയ്ക്കാട്ടെത്താം.
തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം തിരുവനന്തപുരത്തു നിന്ന് മണ്ടയ്ക്കാട്ടേക്ക് നേരിട്ട് കെ.എസ്.ആര്‍.ടി.സിയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ബസ്സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.