തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കില്‍ നെല്ലുവായയില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ധന്വന്തരി ക്ഷേത്രമാണ് നെല്ലുവായ ധന്വന്തരി ക്ഷേത്രം. രോഗനിവാരണത്തിന് പ്രസിദ്ധമാണ് ഈ ക്ഷേത്രം. വിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ ദേവനുമായ ധന്വന്തരി പ്രധാനമൂർത്തിയായി ഇവിടെ വാഴുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
നെല്ലുവായ ഗ്രാമത്തിന്റെ ഒത്ത നടുക്ക് അതിവിശാലമായ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഗ്രാമീണത്തനിമ വിട്ടുമാറാതെ നിൽക്കുന്ന സ്ഥലമാണ് ക്ഷേത്രപരിസരം. ക്ഷേത്രത്തിന്റെ നേരെ മുന്നിൽ വലിയൊരു അരയാൽമരമുണ്ട്. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറും തെക്കുപടിഞ്ഞാറും ഭാഗങ്ങളിലായി രണ്ട് ക്ഷേത്രക്കുളങ്ങളുണ്ട്. ക്ഷേത്രത്തിൻ്റെ നാലമ്പലത്തിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായി ശ്രീലകത്ത് വാഴുന്ന ധന്വന്തരിഭഗവാനാണ് മുഖ്യ പ്രതിഷ്ഠ. ഉപദേവതകളായി ശിവൻ, ഗണപതി, ചെറുവത്തൂര്‍ വിഷ്ണു, അയ്യപ്പൻ, വരാഹമൂർത്തി, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു.
ഐതീഹ്യം
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ജീര്‍ണ്ണ അവസ്ഥയിലായപ്പോള്‍ ഭക്തജനങ്ങള്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിയ്ക്കാന്‍ നിശ്ചയിച്ചു. പ്രതിഷ്ഠയ്ക്കായി പുതിയ വിഗ്രഹം നിര്‍മ്മിയ്ക്കുവാന്‍ തീരുമാനിച്ചു .വിഗ്രഹം നിര്‍മ്മിയ്ക്കുന്നതിനു അനുയോഗ്യമായ ശില അടുത്തുള്ള മുരിങ്ങത്തേരി എന്ന കുന്നില്‍ കണ്ടെത്തി . ശേഷം വിഗ്രഹം പ്രതിഷ്ഠ നടത്താനായി ഘോഷയാത്രയായി വിഗ്രഹം കൊണ്ട് പോകുമ്പോള്‍ അശ്വനിദേവതകള്‍ പ്രത്യക്ഷപ്പെടുകയും ഒരു വിഗ്രഹം നല്‍കുകയും ഇത് വസുദേവര്‍ പൂജിച്ച വിഗ്രഹമാണ് ഇതെന്നും ഇത് പ്രതിഷ്ഠ നടത്തുവാന്‍ നിര്‍ദ്ദേശിയ്ക്കുകയും ചെയ്തു. അതിനുശേഷം അശ്വനിദേവകള്‍ അപ്രത്യക്ഷമായി. ഇതുനുസരിച്ചു അശ്വനിദേവകള്‍ സമ്മാനിച്ച വിഗ്രഹം പ്രതിഷ്ഠിച്ചു. ആദ്യം പ്രതിഷ്ഠിയ്ക്കാൻ നിർദ്ദേശിച്ച വിഗ്രഹം അടുത്തുള്ള പറമ്പിൽ പ്രത്യേകം ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. പിൽക്കാലത്ത് അത് ക്ഷേത്രമതിലകത്തേയ്ക്ക് മാറ്റി. ഈ പ്രതിഷ്ഠയാണ് 'ചെറുതേവർ വിഷണു' എന്ന് ഇന്നറിയപ്പെടുന്നത്.
പ്രത്യേകതകള്‍
പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധം നെല്ലുവായ ക്ഷേത്രത്തിനുണ്ട്. ഇരുക്ഷേത്രങ്ങളും തമ്മിൽ ഏകദേശം 20 കിലോമീറ്റർ ദൂരവ്യത്യാസം മാത്രമേയുള്ളൂ. ഇരുക്ഷേത്രങ്ങളിലെയും മൂർത്തികൾ വിഷ്ണുവിന്റെ അവതാരങ്ങളാണ്. ഗുരുവായൂരിലെ നന്ദഗോപര്‍ പൂജിച്ച വിഗ്രഹമാണെന്നും നെല്ലുവായ് ക്ഷേത്രത്തിലെ വിഗ്രഹം വസുദേവര്‍ പൂജിച്ചതാനെന്നുമാണ് വിശ്വാസം. ഇരുക്ഷേത്രങ്ങളിലെയും മൂർത്തികൾ പരസ്പരാഭിമുഖമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. കൂടാതെ, വിവിധ രോഗങ്ങൾ മാറുന്നതിന് ഇരുക്ഷേത്രങ്ങളിലെയും ഭജനമിരിയ്ക്കലും വിശേഷമായി കണക്കാക്കപ്പെടുന്നു.
ചരിത്രം
ആയുർവേദത്തിന്റെ ദേവനായ ധന്വന്തരി കുടികൊള്ളുന്ന ഈ ക്ഷേത്രം ആദ്യം നെല്ലുവായയിലെ പ്രസിദ്ധ വൈദ്യകുടുംബമായ കുട്ടഞ്ചേരി മൂസ്സുമാരുടെ ഉടമസ്ഥതയിലായിരുന്നു. ഈ കുടുംബത്തിലുള്ള ഓരോ ആൺകുട്ടിയും വൈദ്യപഠനം കഴിഞ്ഞാൽ ഇവിടെ വന്ന് 41 ദിവസം ഭജനമിരിയ്ക്കേണ്ടതുണ്ട്. കേരളത്തിലെ മറ്റ് പ്രസിദ്ധ ആയുർവേദ വൈദ്യന്മാരും ഇവിടെ വന്ന് ഭജനമിരുന്നിട്ടുണ്ട്. വൈദ്യരത്നം പി.എസ്. വാര്യർ, ആര്യവൈദ്യൻ പി.വി. രാമവാര്യർ തുടങ്ങിയവർ അവരിൽ പ്രധാനപ്പെട്ടവരാണ്.
ആധുനിക കാലത്തും ആയുര്‍വേദചികിത്സകര്‍ തങ്ങളുടെ കര്‍മ്മപഥത്തിലേയ്ക്ക് കടക്കുന്നതിനു മുമ്പ് ഇവിടെ ഭജനമിരുന്നു അഷ്ടാംഗഹൃദയം പാരായണം ചെയ്യുന്നത് പതിവാണ്. ഇങ്ങനെചെയ്യുന്നതിലൂടെ അറിവും കര്‍മ്മശേഷിയും വര്‍ദ്ധിയ്ക്കുമെന്നാണ് അനുഭവം. പ്രമുഖ ജ്യോതിഷനും കവിയുമായ വിദ്വാന്‍ മച്ചാട്ട് ഇളയത് ഇവിടെ ഭജനമിരിയ്ക്കുകയും ധന്വന്തരി മൂര്‍ത്തിയെ പ്രകീര്‍ത്തിച്ചു പ്രസിദ്ധമായ സ്‌തോത്ര പഞ്ചാക്ഷിക എന്ന കാവ്യംരചിക്കുകയും ചെയ്തു.അതിലൂടെ അദ്ദേഹത്തെ ബാധിച്ചസങ്കീര്‍ണ്ണമായ ത്വക് രോഗത്തില്‍ നിന്ന് പൂര്‍ണ്ണ മുക്തി നേടുകയുംചെയ്തു. സ്‌തോത്ര പഞ്ചാക്ഷികം രചിച്ചു ദേവന് സമര്‍പ്പിച്ചത് മലയാള മാസം കുംഭം ഒന്നിന് ആയിരുന്നു . ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാവര്‍ഷവും മലയാളമാസം കുംഭം ഒന്ന് പഞ്ചാക്ഷികദിനമായി ആചരിയ്ക്കുന്നു. 1979-ൽ, ക്ഷേത്രഭരണം ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്തു.
പ്രധാനവഴിപാട്
മുക്കുടി പൂജയാണ് ഇവിടുത്തെ പ്രധാനവഴിപാട് . എത്ര പഴകിയ ഉദരരോഗവും മുക്കുടി വഴിപാട് നടത്തി പ്രാര്‍ത്ഥന നടത്തിയാല്‍ മുക്തിനേടുമെന്നാണ് വിശ്വാസവും അനുഭവവും
പ്രധാന ഉത്സവം
എല്ലാവര്‍ഷവും ധനുമാസത്തിലെ വെളുത്തപക്ഷത്തില്‍ കൊണ്ടാടുന്ന സ്വര്‍ഗ്ഗവാതില്‍ ഏകാദശി യാണ് ഇവിടുത്തെ പ്രധാനഉത്സവം
ആയുവേദ ആശുപത്രിയും ഗവേഷണ കേന്ദ്രവും
2006 നവംബര്‍ 1 മുതല്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലായി ധന്വന്തരി ആയുര്‍വേദ ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വാതരോഗങ്ങള്‍ക്കും മാനസിക രോഗങ്ങള്‍ക്കും ത്വക് രോഗ ചികിത്സയ്ക്കും പ്രസിദ്ധമാണ് ഇവിടം ഇന്ന്.
എത്തിച്ചേരാൻ
തൃശ്ശൂര്‍നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് തൃശ്ശൂര്‍ ശക്തന്‍ ബസ്സ്‌റ്റേഷനില്‍ നിന്നും ബസ് സൗകര്യം ലഭ്യമാണ് കൂടാതെ വടക്കാഞ്ചേരി ഊട്ടുപാറ ബസ്സ്‌റ്റേഷനില്‍നിന്നും ബസ്സൗകര്യം ലഭ്യമാണ് ചുങ്കം പഴയ പോസ്റ്റ് ഓഫീസ് പരിസരത്ത്‌നിന്നും ഓട്ടോ റിക്ഷ സൌകര്യവും ലഭ്യമാണ്.