ഛത്രപതി ശിവാജി



1630 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ ശിവനേരി കോട്ടയിൽ ഷഹാജി ദോസ്ലെയുടെയും ജിജാബാബിയുടെയും ഇളയ മകനായാണ് ശിവാജി ജനിച്ചത്. മറാത്തി സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് ചത്രപതി ശിവജി മഹാരാജ് എന്നറിയപ്പെടുന്ന ശിവാജി ദോസ്ലെ. മാതാവിൽ നിന്ന് ഇതിഹാസ പുരാണ കഥകൾ കേട്ടു വളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്ട്രതന്ത്രജ്ഞനുമായി വളർന്നു. ആയോധന കല, കുതിരസവാരി തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും ചെറുപ്പത്തിൽ തന്നെ പ്രാഗത്ഭ്യം നേടി. ഒന്നുമില്ലായ്മയിൽ നിന്ന് ഒരു മഹാസാമ്രാജ്യം സ്ഥാപിക്കുന്നതിൽ ചത്രപതി ശിവാജി നടത്തിയ ധീരോദാത്തമായ ജൈത്രയാത്ര ഓരോ രാഷ്ട്ര സ്നേഹിക്കും പകരുന്ന ഊർജം ചെറുതല്ല.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനകാലഘട്ടം മുഗളസാമ്രാജ്യത്തിന്റേയും, അവരുടെ സാമന്തന്മാരും മറ്റുമായ സുല്‍ത്താന്മാരുടേയും ഭരണകാലഘട്ടമായിരുന്നു. വലിയ സൈനികസന്നാഹങ്ങളുണ്ടായിരുന്ന അവരെയൊക്കെ നേരിടുവാന്‍ സര്‍വ്വസാധാരണക്കാരെ ചേര്‍ത്ത് സൈന്യമുണ്ടാക്കുകയും അവര്‍ക്ക് ഗറില്ലായുദ്ധമുറകളിലും മറ്റും പരിശീലനം നല്‍കുകയും ചെയ്തു ശിവാജി.

ബീജാപ്പൂര്‍ സുല്‍ത്താന്റെ തോരണഘട്ട് എന്ന കോട്ട പിടിച്ചടക്കിക്കൊണ്ടു തുടങ്ങിയ അദ്ദേഹത്തിന്റെ പടയോട്ടം മുഗളചക്രവര്‍ത്തിയെ വിറപ്പിച്ചു. ബീജാപ്പൂര്‍ സുല്‍ത്താന്റെ പടനായകനായിരുന്ന അഫ്‌സല്‍ ഖാനെയും ഔറംഗസേബിന്റെ മാതുലനായ ഷെയിസ്റ്റ് ഖാനെയും പരാജയപ്പെടുത്തിയ ശിവാജിയെ പിടിച്ചുകെട്ടാന്‍ തന്റെ ദര്‍ബാറിലെ ഏറ്റവും കരുത്തനായ ജനറല്‍ എന്നറിയപ്പെട്ട രാജാ ജയസിംഹനെ ഔറംഗസേബ് നിയോഗിച്ചു.

ജയസിംഹന് ശിവാജി അയച്ച പ്രസിദ്ധമായ കത്തിലെ ചുരുക്കം വാചകങ്ങള്‍ കുറിക്കട്ടെ. ”താങ്കള്‍ വന്നിട്ടുള്ളത് ഡക്കാന്‍ കീഴടക്കുവാനും ഹിന്ദുഹൃദയങ്ങളിലെ രക്തംചിന്തി പ്രശസ്തി നേടാനുമാണെന്ന് എനിക്കറിയാം. എന്നാല്‍ രാഷ്ട്രത്തേയും ധര്‍മ്മത്തേയും അപകടപ്പെടുത്തി സ്വന്തം മുഖത്തുതന്നെ കരിവാരിത്തേക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഇങ്ങനെ രക്തം തുളുമ്പിച്ചതുകൊണ്ട് എന്ത് മിഥ്യാപ്രതാപമാണ് താങ്കള്‍ക്കു ലഭിക്കുന്നതെന്ന് ഓര്‍മ്മിച്ചെങ്കില്‍. താങ്കള്‍ സ്വന്തം നിലയ്ക്കാണ് ഡക്കാന്‍ കീഴടക്കുവാന്‍ വന്നതെങ്കില്‍ ഞാന്‍ എല്ലാം താങ്കള്‍ക്ക് അടിയറവെക്കുമായിരുന്നു – എന്നാല്‍ കഷ്ടം, താങ്കള്‍ വന്നിട്ടുള്ളത് ഔറംഗസേബിന്റെ കല്‍പനയനുസരിച്ചാണ്. ഭൂമിയില്‍ കരുത്തനായ ഒരൊറ്റ ഹിന്ദുവും അവശേഷിക്കരുതെന്നാണ് അയാളുടെ ഇംഗിതം. സിംഹങ്ങള്‍ പരസ്പരം പോരടിച്ചു നശിച്ചാല്‍ കുറുനരികള്‍ക്ക് കാട്ടിലെ രാജാവാകാമല്ലോ?” എന്നാല്‍ കത്തു കിട്ടിയിട്ടും ജയസിംഹന്‍ പിന്‍മാറിയില്ല. എങ്കിലും ഇരുകൂട്ടരും സന്ധിയിലേര്‍പ്പെട്ടു. മറാത്ത സാമ്രാജ്യം തകർക്കുവാൻ വേണ്ടി  ചത്രപതി ശിവാജിക്ക്  നേരെ  വീണ്ടും നിരവധി ആക്രമണങ്ങൾ മുഗൾ സാമ്രാജ്യം നടത്തിയിട്ടുണ്ട്. പലപ്പോഴും അതിനെ പ്രതിരോധിക്കാൻ ശിവാജിയുടെ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ ശിവാജിയും മകനും മുഗൾ സാമ്രാജ്യത്തിന്  മുന്നിൽ  ആഗ്രയില്‍ വെച്ച്  കീഴടങ്ങേണ്ടി വരികയും തടങ്കലിൽ  അകപ്പെടുകയും  ചെയ്തിട്ടുണ്ട്.

തടവില്‍നിന്നും അദ്ദേഹം തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടതൊക്കെ രസകരമായ ചരിത്രം. ചതിയന്മാരുടെ അപമാനമേറ്റ ശിവാജി സന്ധിപ്രകാരം മുഗളന്മാര്‍ക്കു കൈമാറിയ കോട്ടകള്‍ ഒന്നൊന്നായി തിരികെ പിടിച്ചു. ശിവാജിയുടെ സൈനിക സേന മറാത്ത മേഖലയെ സ്വാധീനിക്കുകയും കോട്ടകൾ പിടിച്ചെടുക്കുകയും പണിയുകയും മറാത്ത നാവികസേന രൂപീകരിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ശിവാജിയെ രാജാവായി അംഗീകരിക്കുവാന്‍ മുഗളചക്രവര്‍ത്തി തയ്യാറായി. അങ്ങനെ 1674 ജൂണ്‍ 6 നാണ്‌ ശിവാജി മഹാരാജ്‌ ഛത്രപതിയായത്‌. അദേഹം നയിച്ച യുദ്ധങ്ങളെല്ലാം വിജയിച്ച പോരാളിയായാണ് വീരശിവാജി അറിയപ്പെടുന്നത്.

മുഗളസാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ ഭാരതം അനുഭവിച്ച സാമൂഹികവും മതപരവുമായ യാതനകളും പീഡനങ്ങളും സമാനതകളില്ലാത്തതാണ്‌. എത്രയെത്ര ജീവനുകളും ക്ഷേത്രങ്ങളുമാണ് തകര്‍ക്കപ്പെട്ടത്? ഭാരതീയ മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടു. ദേശീയ ജീവിതം വെല്ലുവിളിയിലായി. ഈ സാമൂഹ്യ പശ്ചാത്തലത്തിലാണ്‌ ശിവാജി ഹിന്ദുസാമ്രാജ്യം സ്ഥാപിക്കുന്നത്‌. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പാക്കുക. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെ പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌.

അദ്ദേഹത്തിൻ്റെ ഹിന്ദുസാമ്രാജ്യം അസാധാരണ വലുപ്പമുള്ള കുറച്ചുപേരിലൂടെയല്ല, മറിച്ച്‌ സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത, ധര്‍മ്മത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതായിരുന്നു ശിവാജിയുടെ ഹിന്ദുസാമ്രാജ്യം. ശിവാജിയ്ക്കു മുമ്പും പിമ്പും അദ്ദേഹത്തിന്റെ കാലത്തും ഭാരതത്തില്‍ പല സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. ഭൂവിസ്തൃതികൊണ്ട്‌ അവയില്‍ പലതും ശിവാജിയുടെ സാമ്രാജ്യത്തേക്കാള്‍ വലുതുമായിരുന്നു. എന്നിട്ടും ശിവാജിയുടെ ഹിന്ദുസാമ്രാജ്യസ്ഥാപനദിനത്തെ മാത്രം തെരഞ്ഞെടുത്താഘോഷിക്കാന്‍ കാരണമെന്താണ്‌? ശിവാജിയുടെ വീക്ഷണങ്ങള്‍ രാഷ്ട്രത്തിന്റെ അസ്മിതയില്‍ ഉറച്ചവയായിരുന്നു എന്നതു തന്നെ. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞൻ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്ര മീമാംസകനായിരുന്നു ശിവാജി.

ആധുനിക പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത്‌ ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്കരണങ്ങള്‍ ശിവാജി നടപ്പാക്കി. പ്രാചീനമായ മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കി, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഗുണപാഠമായി ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു. പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ഇനിയുമൊരു വിദേശാധിപത്യത്തിന്‌ അവസരം കൊടുക്കാത്തവിധം രാജ്യസുരക്ഷ കുറ്റമറ്റതാക്കി. അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന സകലതിനേയും അദ്ദേഹം തിരസ്കരിച്ചു. സാവധാനത്തില്‍ ഭാരതത്തിന്റെ ദേശീയ അസ്മിത വെളിപ്പെട്ടുതുടങ്ങി.

ദരിദ്രരായ കൃഷിക്കാര്‍ക്ക്‌ ദുരിതാശ്വാസപദ്ധതി ഏര്‍പ്പെടുത്തിയും ധര്‍മ്മശാലകള്‍ സ്ഥാപിച്ചും ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചും ജനങ്ങളുടെ ധാര്‍മ്മികവും സാമൂഹ്യവുമായ അഭിവൃദ്ധി അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. ഭരണകാര്യത്തില്‍ ഉത്തമമാതൃക ഏതെന്ന്‌ ചരിത്രത്തില്‍ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ശത്രുവിനോട്‌ ഏതു സമീപനം സ്വീകരിക്കണമെന്നും ജനക്ഷേമം ഏതു വിധം നിര്‍വ്വഹിക്കണമെന്നുമുള്ളതിന്‌ ശിവാജി ആധുനിക ഭരണാധികാരികള്‍ക്ക്‌ മാതൃകയാണ്‌. അഴിമതിയോടും രാജ്യദ്രോഹത്തോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല.


ശിവാജിയുടെ വിജയം മുഴുവന്‍ ഭാരതത്തിനും ആത്മവിശ്വാസം പകര്‍ന്നു. രാജസ്ഥാനിലും അസമിലും ബീഹാറിലും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സ്വധര്‍മ്മത്തിന്റെ പതാക ഉയര്‍ന്നു. ശിവാജിയുടെ മാര്‍ഗ്ഗം ആത്മരക്ഷയുടെയും വിജയത്തിന്റേയും മാര്‍ഗമാണെന്ന്‌ ഭാരതം പൊതുവില്‍ അംഗീകരിച്ചു. എതിരാളികള്‍പോലും തലകുനിക്കുന്ന സ്വഭാവഗുണത്തിന് ഉടമയായിരുന്നു ശിവാജി. സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രവും ജനസമ്മതനും ആയിരുന്നിട്ടും സ്വച്ഛാധിപത്യത്തിന്റെയോ അഹങ്കാരത്തിന്റേയോ അംശംപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. വിനയാന്വിതനും നീതിനിഷ്ഠനും ധൈര്യശാലിയുമായിരുന്നു. ഏതുതരത്തില്‍ നോക്കിയാലും ഹിന്ദുസമാജത്തിന്റെ ആദര്‍ശ പുരുഷനായിരുന്നു ശിവാജി.
ശിവാജിയുടെ കാലത്തെന്നപോലെ ഇന്നും സമാജമനസ്സില്‍ ആത്മവിശ്വാസവും ദേശീയ ബോധവും പരിശ്രമശീലവും വളര്‍ത്തേണ്ടതുണ്ട്‌. ശിവാജിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഹിന്ദു ധര്‍മ്മത്തേയും സംസ്കാരത്തേയും സമാജത്തേയും നിലനിര്‍ത്താന്‍ ഓരോ വ്യക്തിയിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടതാണ്‌; ശിവാജിയെ മാതൃകയാക്കി ജീവിക്കേണ്ടതാണ്‌.

"തന്നില്‍ത്തന്നെയുള്ള വിശ്വാസം, വിചാരങ്ങളില്‍ വിശ്വാസം, സഹപ്രവര്‍ത്തകരിലുള്ള വിശ്വാസം, താഴെ മുതല്‍ ഉയര്‍ന്ന ഉദ്യോഗങ്ങളിലുള്ള ഓരോ വ്യക്തിയിലുമുള്ള വിശ്വാസം. സമചിത്തത, നയതന്ത്രജ്ഞത, ശത്രുക്കള്‍ക്ക്‌ മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത ചടുലമായ മുന്നേറ്റങ്ങള്‍, ദീര്‍ഘദര്‍ശിത്വമുള്ള ഭരണപരിഷ്കാരങ്ങള്‍, ഭാഷയിലും സംസ്കാരത്തിലും ഹിന്ദുധര്‍മ്മത്തിലുമുള്ള വിശ്വാസം, സന്യാസിമാരോടും ഗുരുവിനോടുമുള്ള ആദരവും നിഷ്ഠയുമെല്ലാം ഒത്തിണങ്ങിയ സമഗ്ര വ്യക്തിത്വമായിരുന്നു ഹിന്ദുസാമ്രാജ്യസ്ഥാപകനായ ഛത്രപതി ശിവജിയുടേത്‌."

ഇന്നും അദ്ദേഹത്തിന്റെ കഥകൾ നാടോടിക്കഥയുടെ ഭാഗമായി വിവരിക്കുന്നു. പ്രതിസന്ധികളില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുവാന്‍ വീരശിവാജിയെപ്പോലെയുള്ള ചരിത്രപുരുഷന്മാരുടെ ചരിതങ്ങള്‍ ഏവര്‍ക്കും പ്രചോദനപ്പെടട്ടെ.