കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ക്ഷേത്രനഗരിയായ ഗുരുവായൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ തിരുവെങ്കടാചലപതി ക്ഷേത്രം. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു മാറി ഗുരുവായൂർ റെയിൽവേ സ്റ്റേഷനും പാർത്ഥസാരഥിക്ഷേത്രത്തിനും തൊട്ടടുത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയും മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവവുമായ വെങ്കടാചലപതിയും മാതൃദേവതയായ ഭദ്രകാളിയുമാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠകൾ. 'കേരള തിരുപ്പതി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് ശിഷ്ടാദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ രാമാനുജാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു.
കിഴക്കോട്ടാണ് ക്ഷേത്രദർശനമെങ്കിലും പടിഞ്ഞാറുഭാഗത്താണ് പ്രധാന പ്രവേശന കവാടം. കവാടത്തിന്റെ തൊട്ടുമുന്നിൽ ഒരു അരയാൽ മരം കാണാം. അരയാലിന്റെ വടക്കുവശത്ത് 'താഴത്തെക്കാവ്' എന്ന പേരിൽ ഒരു ചെറിയ ദേവീക്ഷേത്രവും അതിനോടുചേർന്നുള്ള മുഖപ്പും കാണാം. വെങ്കടാചലപതി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ഈ ക്ഷേത്രം. ശാന്തസ്വരൂപിണിയായ ദുർഗ്ഗാദേവിയാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. ഇതിനടുത്താണ് ആനകളെ നിർത്തുന്ന സ്ഥലം. പിന്നെ ചുറ്റും മരങ്ങളുമാണ്. അരയാൽ പിന്നിട്ടുകഴിഞ്ഞാൽ മനോഹരമായ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരം അടുത്ത കാലത്ത് പണിതതാണ്. ഇവിടെ പ്രധാന വാതിലിന് ഇരുവശവുമായി രണ്ട് ചെറിയ വാതിലുകൾ കാണാം. തെക്കേ വാതിലിനടുത്ത് പ്രത്യേകം ശ്രീകോവിലിൽ രാമാനുജാചാര്യരുടെ പ്രതിഷ്ഠയുണ്ട്.
അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ എത്താം. അവിടെ നിന്ന് കിഴക്കുഭാഗത്ത് എത്തിയാൽ കൊടിമരവും വലിയ ബലിക്കല്ലും കാണാം. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ക്ഷേത്രത്തിലെ പഞ്ചലോഹക്കൊടിമരം. കൊടിമരത്തിൻ്റെ വലത് വശം വഴി നാലമ്പല പ്രവേശനം. ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന വെങ്കടാചലപതി വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തിരുപ്പതിയിലെപ്പോലെ ഭീമാകാരമായ സ്വയംഭൂവിഗ്രഹമല്ല ഇത്. ചതുർബാഹുവായ ഭഗവാൻ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യംശംഖും ധരിച്ചിട്ടുണ്ട്. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. മുന്നിലെ ഇടതുകൈ ഇടത്തെ തുടയോട് ചേർത്തുവച്ചിരിയ്ക്കുന്നു. തിരുപ്പതിയിലേതുപോലെ ലഡ്ഡുവാണ് ഇവിടെയും ഭഗവാന്റെ പ്രധാന നിവേദ്യം. കൂടാതെ ഉദയാസ്തമനപൂജ, വിഷ്ണുസഹസ്രനാമാർച്ചന, തുളസിമാല, പാൽപ്പായസം, അപ്പം, അട, അവിൽ തുടങ്ങിയവയും പ്രധാന വഴിപാടുകളായുണ്ട്.
ശ്രീകോവിലിന്റെ മുന്നിൽ ചതുരാകൃതിയിൽ നമസ്കാരമണ്ഡപം പണിതിട്ടുണ്ട്. വളരെ ചെറിയൊരു മണ്ഡപമാണിത്. കരിങ്കല്ലിൽ തീർത്ത മണ്ഡപത്തിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. തെക്കേ വാതിൽമാടത്തിലാണ് തിരുവെങ്കടത്തമ്മയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിൽ സ്ഥിതിചെയ്യുന്നത്. വാതിൽമാടത്തിലെ ഭഗവതി പ്രതിഷ്ഠകൾ കേരളത്തിൽ അപൂർവ്വമാണ്. വാതിൽമാടങ്ങൾ നാമജപത്തിനും വിശ്രമത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. അഷ്ടബാഹുവായ ഭദ്രകാളിയാണ് തിരുവെങ്കടത്തമ്മ. പടിഞ്ഞാറോട്ട് ദർശനമായാണ് ഭഗവതിയുടെ പ്രതിഷ്ഠ. എട്ടുകൈകളിൽ ശംഖ്, ചക്രം, വാൾ,ത്രിശൂലം, അമ്പ്, വില്ല്, വരദാഭയമുദ്രകൾ എന്നിവ ക്രമത്തിൽ ധരിച്ച തിരുവെങ്കടത്തമ്മ തിരുവെങ്കടം ദേശത്തിന്റെ പരദേവതയാണ്. പൂമൂടലും മുട്ടറുക്കലുമാണ് ഭഗവതിയുടെ പ്രധാന വഴിപാടുകൾ.
നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. തെക്കുപടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി ഗണപതിഭഗവാൻ കുടികൊള്ളുന്നു. ഗണപതി ശ്രീകോവിലിന് അഭിമുഖമായി ഒരു മുറിയും കാണാം. അതിൽ പടിഞ്ഞാട്ട് ദർശനമായി സരസ്വതീദേവിയുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ വിഗ്രഹമില്ല. സരസ്വതീദേവിയുടെ ചിത്രം മാത്രമാണുള്ളത്. നവരാത്രിക്കാലത്ത് ഇവിടെയാണ് പൂജവയ്ക്കുന്നത്. തെക്കു-പടിഞ്ഞാറു ഭാഗത്ത് പ്രദക്ഷിണ വഴിയ്ക്കുള്ളിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിലും കാണാം. ഇവയ്ക്ക് പുറകിലാണ് പാട്ടമ്പലം. തിരുവെങ്കടത്തമ്മയുടെ കളമെഴുത്തും പാട്ടും നടക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പാട്ടമ്പലം പണിതിരിയ്ക്കുന്നത്. വടക്കുപടിഞ്ഞാറു ഭാഗത്ത് നാഗദൈവങ്ങളുടെയും ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്. വടക്കുഭാഗത്ത് ഊട്ടുപുര പണിതിരിയ്ക്കുന്നു.
ഐതിഹ്യം
ഭാരതീയ ഭക്തിപ്രസ്ഥാനത്തിലെ ശുക്രനക്ഷത്രമായ ശ്രീ രാമാനുജാചാര്യർ തന്റെ ദേശാന്തര സഞ്ചാരത്തിനിടയിൽ ക്ഷേത്രനഗരമായ ഗുരുവായൂരിലും വരാനിടയായി. അന്ന് അവിടെ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ഇഷ്ടദേവനായ വെങ്കടാചലപതിയെ കേരളത്തിൽ പ്രതിഷ്ഠിയ്ക്കാൻ ആഗ്രഹിച്ച അദ്ദേഹം ഇന്ന് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്ന സ്ഥാനത്തിരുന്ന് തപസ്സ് ചെയ്യുകയും തുടർന്ന് ഭഗവാന്റെ അനുമതിയനുസരിച്ച് തിരുപ്പതിയിൽ നിന്നു തന്നെ വിഗ്രഹം കൊണ്ടുവന്ന് ഇവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തു. അങ്ങനെ 'തിരുവെങ്കടം' എന്ന സ്ഥലപ്പേരും കിട്ടി. കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിയെയും പ്രതിഷ്ഠിച്ചു. ഈ ഭഗവതിയെ നാട്ടുകാർ തട്ടകത്തമ്മയായി ഇന്നും ആരാധിച്ചുപോരുന്നു.
ചരിത്രം
ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ സാമൂതിരിയുടെ തെക്കൻ അതിർത്തി പ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്ര മൊഴികെ അവിടെയുണ്ടായിരുന്ന മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. വെങ്കടാചലപതിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. ടിപ്പുവിന്റെ പടയാളികൾ കൃഷ്ണശിലാനിർമ്മിതമായിരുന്ന പഴയ വെങ്കടാചലപതിവിഗ്രഹത്തിന്റെ തലയും വലത്തെ കൈകളും വെട്ടിമാറ്റി. എന്നാൽ ഭഗവതിവിഗ്രഹം യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു. അങ്ങനെ കുറേക്കാലം ക്ഷേത്രം ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു. അംഗഭംഗം സംഭവിച്ച വെങ്കടാചലപതിവിഗ്രഹം പലർക്കും ഒരു ദുഃഖചിത്രമായി കുറേക്കാലം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു. ആരുടേതാണ് ഈ വിഗ്രഹമെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. 1974-ൽ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തി. യശഃശരീരനായ ജ്യോതിഷപണ്ഡിതൻ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയായിരുന്നു പ്രാശ്നികൻ.
ഈ ദേവപ്രശ്നത്തിലാണ് വെങ്കടാചലപതി സാന്നിദ്ധ്യം കണ്ടെത്തിയത്. കാലാകാലങ്ങളായി 'തിരുവെങ്കടം' എന്നറിയപ്പെട്ടിരുന്ന സ്ഥലപ്പേരിന്റെ യഥാർത്ഥ കാരണം അന്നാണ് നാട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് തിരുപ്പതിയിലെത്തിയ നാട്ടുകാർ അന്നത്തെ പെരിയ ജീയർസ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഒരു വിഗ്രഹം വാങ്ങുകയും ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും എഴുന്നള്ളിച്ച് ഗുരുവായൂരിലെത്തിയ്ക്കുകയും ചെയ്തു. ഇതിനോടകം തന്നെ ക്ഷേത്ര പുനരുദ്ധാരണവും കഴിഞ്ഞു. 1977 ജൂൺ 20-ന് മിഥുനമാസത്തിലെ പൂയം നാളിൽ തിരുവെങ്കടാചലപതിഭഗവാന്റെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. അന്നത്തെ ഗുരുവായൂർ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. ഇന്ന് വെങ്കടാചലപതിയ്ക്കും ഭഗവതിയ്ക്കും തുല്യപ്രാധാന്യമാണ്.
ഉത്സവം
മേടമാസത്തിൽ നടക്കുന്ന ബ്രഹ്മോത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. കൂടാതെ മകരച്ചൊവ്വ, നവരാത്രി, അയ്യപ്പൻ വിളക്ക് തുടങ്ങിയവയും പ്രധാന ഉത്സവങ്ങളാണ്.