പിറ്റേ ദിവസം സൂര്യഭഗവാൻ കിഴക്ക് ഉദിച്ച് വരുമ്പോൾ ദേവിമാർ ദാരികനുമായുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി ധ്യാനത്തിലിരിക്കുന്നു.
ആകാശമാർഗ്ഗത്ത് വച്ച് ദേവിയുമായി കണ്ടുമുട്ടിയ ദാരികൻ ഭൂമിയിൽ വച്ച് യുദ്ധം ചെയ്യാം എന്ന് വെല്ലുവിളിച്ചിട്ടാണ് തന്റെ അന്തപുരത്തിലേക്ക് യാത്രയാകുന്നത്. അന്തപുരത്തിലെത്തിയ ദാരികൻ തന്റെ ഭാര്യ മനോഹരിയോട് ദേവിയുമായി യുദ്ധത്തിനു പോകുന്ന കാര്യം പറയുകയും ചെയ്യുന്നു. തുടർന്ന് ദാരികൻ തന്റെ കൈവശമുള്ള മണിമന്ത്രം ഭാര്യ മനോഹരിക്ക് പറഞ്ഞു കൊടുക്കുന്നു.
ദാരികന്റെ വരങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കുവാൻ ധ്യാനത്തിലിരിക്കുന്ന ദേവിമാർക്ക് സാധിക്കുന്നില്ല. ദാരികന്റെ വരങ്ങളെ പറ്റിയും ആയുധത്തെ പറ്റിയും അറിയുന്നതിന് വേണ്ടി ദേവി രണഭൂമിയിൽ എഴുണെള്ളുന്നതിനു മുമ്പ് പർവത മുകളിൽ എഴുന്നെള്ളി ദാരികന്റെ കൊട്ടാരത്തിൽ തക്കം പാർക്കുന്നു. ഈ ചടങ്ങിനെ ആസ്പദമാക്കി നടത്തുന്ന ചടങ്ങാണ് പീഠം ചവിട്ട്. ഓരോ ദിക്കിൽ നിന്നും എഴുന്നെള്ളി ദേവി പീഠം ചവിട്ടുന്നു. ഇതോടെ ദാരികനും ദേവിമാരും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നു. ഈ യുദ്ധം നിലത്തിൽ പോര് എന്ന് അറിയപ്പെടുന്നു.
നിലത്തിൽ പോര് അഞ്ച് ആറ് മണിക്കൂറുകളോളം നീണ്ടു നിൽക്കുന്നു. ഇവിടെ നിലത്തിൽ പോരിനെ ഏഴ് യുദ്ധ ഘട്ടമായിട്ടാണ് വിവരിക്കുന്നത്. ഒരോ യുദ്ധത്തിനും ഓരോ ദേവിമാരാണ് പോകുന്നത്. അതായത് ഏഴ് ദേവിമാർ ആണ് ദാരികനമായി യുദ്ധം ചെയ്യുന്നത്.
യുദ്ധത്തിനെ കുറിച്ച് വിവരിക്കുന്നതിനു മുമ്പ് , ദാരികന്റെ കഥ മനസ്സിലാക്കുന്നതിനു വേണ്ടി നൽകിയിരിക്കുന്നു. പണ്ടു പണ്ടേ ദേവാസുര യുദ്ധം നടക്കുക പതിവായിരുന്നു. അത്യുഗ്ര തപസ്സിൽ കൂടി വരപ്രാപ്തി നേടിയ ഒരു ദാനവൻ ദേവലോകം അക്രമിക്കുക അവരെ അധീനതയിലാക്കി ദേവപദം അലങ്കരിക്കുക അങ്ങനെയുള്ള പ്രവർത്തികൾ തുടർന്നിരുന്നു. അങ്ങനെ ദേവൻമാരുമായി അസുരന്മാർ യുദ്ധം നടത്തി വരുകയായിരുന്നു. യുദ്ധത്തിൽ മരിച്ചു വീഴുന്ന അസുരന്മാരെ ശുക്രാചാര്യർ മൃതസഞ്ജീവനി കൊടുത്ത് ജീവിപ്പിക്കുമായിരുന്നു. ആയതിനാൽ ദേവൻമാർക്ക് കഷ്ടതകൾ സഹിക്കേണ്ടി വന്നു. ഈ അവസരത്തിൽ ദേവൻമാർ വിഷ്ണു ദേവനെ പ്രസാദിപ്പിച്ച് സങ്കട നിവർത്തിക്കായി അപേക്ഷിച്ചു.
അസുരന്മാരിൽ കുപിതനായ വിഷ്ണു ഭഗവാൻ ദേവൻമാരിൽ ദയതോന്നി യുദ്ധത്തിനെത്തി. വിഷ്ണു ദേവന്റെ കൈയിലുള്ള സുദർശന ചക്രം കൊണ്ട് അസുരന്മാരെ നേരിട്ടു. കല്ലാന്തകാലത്തെ അഗ്നി സദൃശം ഉജ്വലിച്ചു കൊണ്ടു വരുന്ന ചക്രത്തിന്റെ ജ്വാലയിൽ അകപ്പെട്ട് അസുര സൈന്യം ഭസ്മമായി തീർന്നു. അതിനാൽ അവരെ ജീവിപ്പിക്കാൻ ഗുരുവിനായില്ല.
അപ്രകാരം അസുര സാമ്രാജ്യത്തിൽ പുരുഷന്മാർ ഇല്ലാതായി. ശുക്രാചാര്യനു വിഷമമായി. "ഇനി വംശവർദ്ധനവ് എങ്ങനെയുണ്ടാകും?" എന്ന ചിന്തയിലായി ശുക്രാചാര്യർ. അന്നത്തെ രാജപത്നിമാരായ ദാരുവതിയും ദാനവതിയും സങ്കടത്തിലായി. അവർ ഗുരുവിനെ കണ്ട് കാര്യമറിയിച്ചു. "എന്താണ് ഞങ്ങൾ ചെയ്യേണ്ടത്. അസുര കുലം പാടെ നശിച്ചു." രാജപത്നിമാർ ഗുരുവിനോട് ആരാഞ്ഞു. അസുരഗുരു തല പുകഞ്ഞാലോചിച്ചു. ഒടുവിൽ അദ്ദേഹം ആ സ്ത്രീകളോട് കൽപിച്ചു. 'നിങ്ങൾ പോയി ബ്രഹ്മാവിനെ തപസ്സിൽ പ്രസാദിപ്പിക്കുക. അദ്ദേഹമാണല്ലോ സൃഷ്ടികർത്താവ്. അദ്ദേഹം എന്തെങ്കിലും പോംവഴി നിർദേശിക്കാതിരിക്കില്ല.' അവർ ബ്രഹ്മാവിനെ തപസ്സു ചെയ്തു. അത്യുഗ്രമായ തപസ്സിനൊടുവിൽ ബ്രഹ്മദേവൻ പ്രസാദിച്ചു. അദ്ദേഹം അവരോട് എന്ത് വരം വേണമെന്ന് ചോദിച്ചു. ഞങ്ങൾക്ക് ആൺകുട്ടികളുണ്ടാകാൻ വരം തരണമെന്ന് സ്ത്രീകൾ പറഞ്ഞു.
നിങ്ങളുടെ തപസിന്റെ ഫലമായി ഓരോ വീരപുത്രന്മാർ നിങ്ങൾക്കുണ്ടാകും എന്ന് ബ്രഹ്മദേവൻ വരം നൽകി. വരം കിട്ടിയ സ്ത്രീകൾ രണ്ടു പേരും സന്തോഷത്തോടെ രാജധാനിയിലെത്തി വിവരം ഗുരുവിനെ അറിയിച്ചു. അധികം താമസിയാതെ വരപ്രസാദം ലഭിച്ചു. രണ്ട് പേർക്കും ഒരോ ആൺകുട്ടികൾ ജനിച്ചു. ദാരുമതിയുടെ കുഞ്ഞിന് ദാരികൻ എന്നും ദാനവതിയുടെ കുഞ്ഞിന് ദാനവൻ എന്നും നാമമരുളി. ദാരുമതിയുടെ തപസ്സിനായിരുന്നു കാഠിന്യമേറിയിരുന്നത്. അതിനാൽ ദാരികൻ അത്യുഗ്ര പരാക്രമശാലിയായി വളരാൻ തുടങ്ങി. ശുക്രാചാര്യർ അവർക്ക് അസുരർക്കുചിതമായ വിദ്യ ഉപദേശിച്ചു. ഗുരുവിന്റെ ശിക്ഷണത്തിൽ അവർ സകലവിദ്യകളും അനായാസേന കൈവശമാക്കി. എങ്കിലും ഇതു പോരെന്നും ബ്രഹ്മദേവനെ തപസ്സ് ചെയ്ത് ഉഗ്രവരം നേടിയാലേ ജീവിത വിജയം സാധിക്കൂ എന്നും അമ്മ ഉപദേശിച്ചു. അതനുസരിച്ച് അവർ തപസ്സു ചെയ്തു. അതി കഠിനമായ തപസ്സു ചെയ്ത് ബ്രഹ്മാവിനെ പ്രസന്നമാക്കിയ ദാരികൻ ബ്രഹ്മാവിൽ നിന്ന് വരങ്ങൾ നേടാൻ കാത്തിരുന്നു. അങ്ങനെ പ്രത്യക്ഷനായ ബ്രഹ്മാവ് എന്ത് വരം വേണമെന്ന് ചോദിച്ചു.
"സ്ത്രീകളിൽ നിന്നു മരണം സംഭവിച്ചാലും തങ്ങളെ ദേവൻമാരോ അസുരൻമാരോ മനുഷ്യരോ വധിക്കരുത്. ആയിരം ആനകളുടെ ബലം തങ്ങൾക്കുണ്ടാവണം. ബ്രഹ്മദണ്ഡം എന്ന ആയുധവും മായവതി, താമസി എന്ന രണ്ടു മണി മന്ത്രങ്ങളും നൽകണം." - എന്നീ വരങ്ങൾ അവർ ആവശ്യപ്പെട്ടു. ബ്രഹ്മാവ് വരങ്ങൾ നൽകിയിട്ട് സ്ത്രീകളിൽ നിന്നും അവധ്യത്വം ചോദിക്കാത്തതെന്താണെന്ന് ചോദിച്ചു. ഇതുകേട്ടപ്പോൾ ദാരികനും ദാനവനും ബ്രഹ്മാവിനെ നിസ്സാരനാക്കി കൊണ്ട് മറുപടി പറഞ്ഞു. കുപിതനായ ബ്രഹ്മാവ് അങ്ങനെയെങ്കിൽ ഒരു സ്ത്രീതന്നെ നിങ്ങളെ വധിക്കട്ടെ എന്ന് ശപിച്ചിട്ട് അപ്രത്യക്ഷനായി.
വരസിദ്ധിയാൽ പ്രബലരായി തീർന്ന അസുരന്മാർ അന്നു മുതൽ തങ്ങളുടെ വേട്ട ആരംഭിച്ചു തുടങ്ങി. അവർ ദേവൻമാരേയും മനുഷ്യരേയും ഉപദ്രവിച്ചു തുടങ്ങി. മൂന്നു ലോകങ്ങളിലും വളരെയധികം നാശം വിതച്ച ദാരുകനെയും ദാനവനെയും നിഗ്രഹിക്കുന്നതിനായി ദേവതകളെ അയച്ചുവെങ്കിലും ദാനവനെ വധിക്കാൻ മാത്രമേ അവർക്ക് കഴിഞ്ഞുള്ളൂ.
തുടരും...