രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക്. ദേശഭക്തിയുടെ അമൃതവാണി മുഴക്കി ജനതയെ ജനാർദ്ദന ഭാവത്തിൽ കണ്ട് രാഷ്ട്രസേവനം നടത്താൻ ജനലക്ഷങ്ങൾക്ക് പ്രചോദനമേകിയ കർമ്മയോഗി. അനുയായികൾക്കിടയിൽ ഇദ്ദേഹം പരംപൂജനീയ ഗുരുജി എന്ന് അറിയപ്പെട്ടിരുന്നു. ജീവിതം തന്നെ മാതൃരാജ്യത്തിന് വേണ്ടി സമര്‍പ്പിച്ച രാഷ്ട്രീയ ഗുരുവായിരുന്നു ഇദ്ദേഹം.
1906 ഫെബ്രുവരി മാസം 19-ന് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള രാംടേക്കിൽ സദാശിവ് ഗോള്‍വള്‍ക്കറുടെയും ലക്ഷമിഭായിയുടെയും മകനായി ജനിച്ചു.കുടുംബവൃത്തങ്ങളിലെല്ലാം മധു എന്നാണ് മാധവ് സദാശിവ് ഗോള്‍വല്‍ക്കര്‍ അറിയപ്പെട്ടത്. പഠിത്തത്തിലും സ്പോര്‍ട്സിലും കുട്ടിക്കാലത്ത് ഒന്നാമനായിരുന്നു ഇദ്ദേഹം. പൊതുകാര്യങ്ങള്‍ മനസിലാക്കാന്‍ സ്കൂള്‍ ലൈബ്രറി ഉപയോഗിക്കുകയും ചെയ്തു. അങ്ങനെ വളർന്നു വന്ന ഇദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എസ്.സി ബിരുദമെടുത്തു. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ് മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു.
പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ജന്തുശാസ്ത്രം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ഈക്കാലത്താണ് ഗോൾവൽക്കർ സംഘവുമായി അടുക്കുന്നത്. സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും ഇദ്ദേഹം നല്ലപോലെ ആകൃഷ്ടനായി. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക് തിരിച്ചുവന്നു. നാഗ്പൂരിൽ വച്ച് ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിനെ പരിചയപ്പെട്ടു. നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു. തല നിറയെ ലോകചിന്തകളും നാവില്‍ ബൗദ്ധിക വചനങ്ങളും തോളറ്റം വരെ നീണ്ടമുടിയുമായി ആര്‍ക്കും പ്രചോദനമാവുന്ന സാമീപ്യമായി ജനങ്ങളിലേക്ക് നടന്ന പ്രതിഭാശാലിയായിരുന്നു ഗോള്‍വല്‍ക്കര്‍. അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും ‘ ഗുരുജി’ എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു.
സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സന്യാസം സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല. സന്യാസം അല്ല തന്റെ കർമ്മ മണ്ഡലം രാഷ്ട്രസേവനമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങിയെത്തി. ഹിന്ദുവിന്‍റെ ജീവിതപാതയെക്കുറിച്ച് ഗോല്‍വല്‍ക്കര്‍ ചെറുവാക്കുകളില്‍ ജനങ്ങളെ പഠിപ്പിച്ചു. രാജ്യത്തെ ഓരോ മനുഷ്യന്‍റെയും സുഖത്തിലും സന്തോഷത്തിലും ഒരു യഥാര്‍ത്ഥ സുഹൃത്തായി പങ്കുചേരാന്‍ ഇദ്ദേഹത്തിന് കഴിയുമായിരുന്നു. ഭാരതമാതാവിനെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് തന്‍റെ ധര്‍മ്മമെന്ന് കണ്ടറിഞ്ഞ് ഗുരു തന്‍റെ അറിവുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു.ഡോക്ടര്‍ ഹെഡ്ഗോവറും ഭയ്യാജി ധാനിയുമായുള്ള പ്രവര്‍ത്തനമാണ് കാശിയില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്‍റെ പ്രതിനിധിയായി മാറാന്‍ ഗോള്‍വല്‍ക്കറിനെ പ്രേരിപ്പിച്ചത്. ഹൃദയത്തോടൊപ്പമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനത്തെ ഗുരു കണ്ടത്. 1940 ൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകായി തെരഞ്ഞെടുക്കപ്പെട്ടു . പിന്നീട് ഭാരതത്തെ അറിഞ്ഞും അറിയിച്ചും നീണ്ട മുപ്പത്തിമൂന്നുവർഷത്തെ കഠിന തപസ്… അതെ രാഷ്ട്രം മാധവനിലൂടെ കേശവനെ അറിയുകയായിരുന്നു.....
നീണ്ട മുപ്പത്തിമൂന്നു വർഷം സർസംഘചാലകായി സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം സംഘത്തിൻ്റെ സർസംഘ ചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും ഇദ്ദേഹം തന്നെ ആണ്. രാഷ്ട്രായ സ്വാഹ ഇദം ന മമ എന്ന മന്ത്രവുമായി അറുപതില്പരം തവണ അദ്ദേഹം ഭാരത പരിക്രമണം ചെയ്തു . ഇതിലൊരിക്കൽ പോലും ഹോട്ടലുകളിൽ താമസിച്ചതുമില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ഇദ്ദേഹം സന്ദർശനം നടത്തി. രാഷ്ട്രീയ സ്വയം സേവകസംഘത്തെ രാജ്യമാകെ പ്രചരിപ്പിക്കുകയും ആയിരക്കണക്കിന് അനുയായികളെ സൃഷ്ടിക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഡോക്ടർജി പാകിയ സുദൃഢമായ അടിത്തറയിൽ അതിവിശാലമായ സംഘടനാമന്ദിരം അദ്ദേഹം പടുത്തുയർത്തി . ആദ്യം അവഹേളിക്കപ്പെടുകയും പിന്നീട് എതിർക്കപ്പെടുകയും ചെയ്ത ആർ.എസ്.എസ് അംഗീകാരത്തിന്റെ പടവുകൾ കയറുക തന്നെ ചെയ്തു. ഭാരതത്തിനു പുറത്തേക്ക് സംഘ പ്രവർത്തനമെത്തുന്നതും ഇക്കാലയളവിലാണ്.
രാഷ്ട്രം പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ടപ്പോഴെല്ലാം അദ്ദേഹം മാർഗദർശകനായി നിന്നു. വിഭജന കാലത്ത് ലുധിയാനയിലും അമൃതസറിലും ജലന്ധറിലുമെല്ലാമെത്തി ദുരിതമനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകി . സ്വാതന്ത്ര്യത്തിനു ശേഷം കശ്മീരിനേയും ഹൈദരാബാദിനേയും ഭാരതത്തോടൊപ്പം ലയിപ്പിക്കുന്നതിലും അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1962 ലെ ചൈനീസ് ആക്രമണം അദ്ദേഹം മുൻ കൂട്ടി പ്രവചിച്ചിരുന്നു . എന്നാൽ ഇന്ത്യ- ചീനി ഭായ് ഭായ് എന്ന മുദ്രാവാക്യം മുഴക്കി നടന്നിരുന്ന ഭരണാധികാരികൾ അതിനെ വിടുവായത്തമെന്ന് വിളിച്ചു. ഒടുവിൽ ഗുരുജി പറഞ്ഞതു സംഭവിക്കുകയും ചെയ്തു.
1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത് , സ്വയം സേവകരോട് ഭരണകൂടത്തിനോപ്പം രാജ്യ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളാൻ ആഹ്വാനം ചെയ്തു . സ്വയംസേവകർ ഇദ്ദേഹത്തിൻ്റെ ആഹ്വാന ഫലമായി ദൽഹി കൊൽക്കത്ത, മുംബൈ തുടങ്ങിയ പട്ടണങ്ങളുടെ ആഭ്യന്തര സുരക്ഷ പാലനം, സൈനികർക്ക് മരുന്ന്, വൈദ്യസഹായം , രക്തം ഇവ എത്തിക്കൽ എന്നി പ്രവർത്തികളിൽ മുഴുകി. ഈ പ്രവർത്തനങ്ങളുടെ ഫലമായി 1963 ഇൽ ആർ.എസ്.എസ് നോട് റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയും ആർ.എസ്.എസ് പങ്കെടുക്കുകയും ചെയ്തു.
ബിജെപിയുടെ പൂർവരൂപമായിരുന്ന ജനസംഘം , വിദ്യാർത്ഥി സംഘടനയായ എ ബി വി പി , ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ബി എം എസ് , വിശ്വഹിന്ദു പരിഷത്ത് വനവാസികൾക്ക് വേണ്ടി വനവാസി കല്യാണാശ്രമം എന്നിവയെല്ലാം രൂപമെടുക്കുന്നത് ഗുരുജിയുടെ ആശിർവാദത്തോടെയാണ്. ഇന്ന് സംഘപ്രവര്‍ത്തനം രാജ്യമെങ്ങും വ്യാപിച്ചിട്ടുണ്ട്. അതിന്‍റെ പേര് ലോകമെങ്ങും മുഴങ്ങുന്നുമുണ്ട്. ആ വികാസത്തിന്‍റെ പ്രധാന ഉത്തരവാദിത്വം ശ്രീ ഗുരുജിയുടെ നേതൃത്വത്തിനുതന്നെയാണ്. ത്യാഗമയവും തപസ്യാമയവുമായിരുന്നു ആ ജീവിതം. അദ്ദേഹം ബുദ്ധിമാനും അദ്ധ്യാത്മികജ്ഞാനിയും വ്യാവഹാരിക കാര്യങ്ങളില്‍ നല്ല അറിവുള്ളയാളുമായിരുന്നു. മൗലികചിന്തകനും വശ്യവചസ്സായ പ്രഭാഷകനുമായിരുന്നു ഗുരുജി. ഉറച്ച ആദര്‍ശവാദിയാണെങ്കിലും സംഭാഷണത്തിലും പെരുമാറ്റത്തിലും അതിമൃദുലസ്വഭാവിയും വിനമ്രശീലനുമായിരുന്നു. ആധുനികകാലത്തെ ഒരസാമാന്യ പുരുഷനായിരുന്നു ശ്രീ ഗുരുജി.
താരതമ്യം ചെയ്യാനാകാത്ത ബൗദ്ധിക വ്യക്തിത്വത്തിലൂടെ ഭാരതത്തിന്‍റെ സംസ്കാരത്തിലൂന്നിയ സംഘടനാ പ്രവര്‍ത്തനം കാഴ്ച്ച വച്ച ഗുരുജി 1973 ജൂൺ 5 ന് ലോകത്തോട് വിടപറഞ്ഞു. തൻറെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു . ഒന്ന് തൻ്റെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻ്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു. വ്യക്തിയില്ലെങ്കിലും സംഘടന മുന്നോട്ടു തന്നെ പോകുമെന്നായിരുന്നു ഗുരുജി എക്കാലവും പറഞ്ഞിരുന്നത് . വ്യക്തിക്കതീതമായി രാഷ്ട്രത്തെ മാത്രം മനസിലുറപ്പിച്ച് മുന്നോട്ടു പോകാൻ സംഘത്തിനു കഴിയുന്നതും അതുകൊണ്ട് തന്നെയാണ്....