ഭാരതത്തിലെ ആധുനിക ആദ്ധ്യാത്മികാചാര്യന്‍മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസന്‍ (1836 - 1886) എന്ന മഹായോഗി.1836 ഫെബ്രുവരി 18-ന് ബംഗാളിലെ ഖമർപൂർ എന്ന പ്രദേശത്ത് ഖുദീറാം ചാറ്റര്‍ജി എന്ന പൂജാരിയുടെയും ചന്ദ്രമണീ ദേവിയുടെയും പുത്രനായി ജനിച്ചു. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരന്‍ എന്നായിരുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ ലൌകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകി കഴിയാനായിരുന്നു കൂടുതല്‍ താല്‍പ്പര്യം. ബാല്യത്തിൽ തന്നെ ഭക്തിയുടെ മാസ്മര ലോകത്ത് സ്വയം അലിഞ്ഞു ചേരുകയായിരുന്നു. സദാ ദേവൻമാരുടെ കീർത്തനങ്ങൾ പാടി നടക്കുമായിരുന്നു. ഭക്തി ആ ബാലൻ്റെ മനസിൽ ഒരു അനുഭൂതിയായി പടർന്നിറങ്ങുവാൻ തുടങ്ങിയതും ഇക്കാലത്തു തന്നെയാണ്.
പതിനേഴാം വയസ്സില്‍ പിതാവ് മരിച്ചതിനേ തുടര്‍ന്ന് കുടുംബത്തിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങി. അങ്ങനെ കൊല്‍ക്കത്തയില്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിയായി പോകേണ്ടി വന്നു. അങ്ങനെ വർഷങ്ങൾ നടന്നു നീങ്ങി ആ ഇടക്കാണ് ദക്ഷിണേശ്വരത്ത് ഒരു കാളി ക്ഷേത്രം പണിക്കഴിക്കുകയുണ്ടായി. റാണി രാജാമണി എന്നൊരു ഭക്തയാണ് ഇതിനു പിന്നിൽ. ആ ക്ഷേത്രത്തിലെ പൂജാരി ആകുവാൻ ഭാഗ്യം ലഭിച്ചത് ഗദാധരനായിരുന്നു. അങ്ങനെ അദ്ദേഹം മഹാകാളി ദേവിയുടെ ഭക്തനായി തീർന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ആം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. ശാരദ അദേഹത്തിൻ്റെ ഭാര്യയായി എങ്കിലും ആചാരമനുസരിച്ച് പിതൃഭവനത്തിലേക്കു തന്നെ മടങ്ങി. വിവാഹ ശേഷം മാറ്റങ്ങളുണ്ടാവുമെന്നു കരുതിയെങ്കിലും വീണ്ടും ദക്ഷിണേശ്വരത്തെത്തി പൂജാരിയായതോടെ ഏതാണ്ട് പൂർണ്ണമായും സന്യാസജീവിതത്തിലേക്ക് അദ്ദേഹം തിരിഞ്ഞു.
ഭൈരവി ബ്രാഹ്മണി എന്ന സന്യാസിനിയുമായി പരിചയപ്പെട്ടതോടെ ഗദാധരൻ്റ ചിന്താധാരകൾക്ക് ഒരു സവിശേഷമായ ശൈലി കൈവന്നു. കാളി മാതാവിൻ്റെ ഭക്തയായിരുന്ന ഇവർ താൻ പഠിച്ച താന്ത്രിക വിദ്യകളെല്ലാം ഗദാധരനെ പഠിപ്പിച്ചു. അങ്ങനെ അത് ഗദാധരൻ്റെ പഠനത്തിൻ്റെ കാലമായിരുന്നു. അങ്ങനെ ഗദാധരൻ ശ്രീരാമകൃഷ്ണനിലേക്ക് മാറ്റുകയായിരുന്നു. ആത്മീയതയുടെ അപാരമായ അവസ്ഥാ വിശേഷത്തിലൂടെയാണ് ശ്രീരാമകൃഷ്ണൻ പിന്നീട് കടന്നു പോയത്. ഇദ്ദേഹം പത്തൊൻപതു സവിശേഷ ഗുണങ്ങളുള്ള ജ്ഞാനിയാണ് എന്ന് അക്കാലത്തെ ഏറ്റവും മികച്ച പണ്ഡിതനായിരുന്ന ശരൺ പറയുന്നു.
രാമഭക്തനായ ഒരു വൈഷണ സന്യാസിയായിരുന്നു ജടാധാരി. ശ്രീരാമകൃഷണൻ്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് ഒട്ടേറേ സഹായങ്ങൾ ചെയ്ത ആളായിരുന്നു ജടാധാരി. ദോദാപുരി ഒരു നാഗസന്യാസിയായിരുന്നു. അദ്വൈത സിദ്ധാന്തത്തിൻ്റെ പ്രചാരകനായാ ഇദേഹവും ശ്രീരാമകൃഷ്ണന് ഒട്ടേറേ സഹായങ്ങൾ ചെയ്തിരുന്നു. ഹിന്ദുമത ധർമ്മങ്ങൾ മാത്രമല്ല, മറ്റു മതങ്ങളിലെ ആശയങ്ങളെക്കുറിച്ചും ഗഹനമായി പഠിക്കാൻ സാധിച്ചു. ഗോബിന്ദർ എന്ന സൂഫി സന്യാസിയിൽ നിന്ന് ഇസ്ലാമിയ ദീക്ഷ സ്വീകരിക്കുകയും നിസ്കാരം ചെയ്യാൻ ശീലിക്കുകയും ചെയ്തു. ശംഭുമല്ലിക്കിൻ്റെ സഹായത്തോടെ ക്രിസ്തുമതത്തെപ്പറ്റി പഠിച്ചു. അതുപോലെ തന്നെ ബുദ്ധ ജൈന മതങ്ങളെപ്പറ്റിയും നന്നായി അറിവു നേടി. താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.
കൗമാരത്തിലേക്കു കടന്ന ശാരദാദേവി ഭർത്താവിനെ കാണുവാൻ ദക്ഷിണേശ്വരത്ത് എത്തിചേർന്നു. ശാരദ ഭർത്താവിൻ്റെ സന്യാസജീവിതത്തിന് ഒട്ടും വിഘാതമാകാതെ തന്നെ ജീവിച്ചു. കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട് പൂജിച്ച അദ്ദേഹത്തിന് തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. തൻ്റെ മഠത്തിൻ്റെ അംഗബലം വർദ്ധിച്ചു വന്നു. ദൂരദേശങ്ങളിൽ നിന്നു പോലും ഗുരുവിനെ തേടി ശിഷ്യന്മാർ എത്തി. പിൽക്കാലത്ത് പ്രശസ്തരായ സുരേന്ദ്രനാഥ മിത്ര, കേദാർനാഥ് ചാറ്റർജി, കേശവചന്ദ്രസെൻ, ത്രൈലോക്യ സന്യാൽ, ഗോസ്വാമി ... അങ്ങനെ എത്രയോ പേർ ഇതിൽ പെടുന്നു.
1881-ല്‍ ശ്രീരാമകൃഷ്ണനെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയായ ചെറുപ്പക്കാരൻ ആയിരുന്നു പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയത്. അദ്വൈത സിദ്ധാന്തത്തിൻ്റെ അനവദ്യമായ ചൈതന്യം നരേന്ദ്രൻ്റെ ബോധമണ്ഡലത്തിലേക്ക് സന്നിവേശിപ്പിച്ചതും ശ്രീ രാമകൃഷ്ണൻ തന്നെയാണ്. അങ്ങനെ അവർ യഥാർത്ഥ ഗുരുവും ശിഷ്യനുമായി മാറി. രാമകൃഷ്ണ പരമഹംസരുടെ ശിഷ്യന്മാരില്‍ ഒന്നാമനായിരുന്നു സ്വാമി വിവേകാനന്ദൻ. അങ്ങനെ നാളുകൾ കടന്നു നീങ്ങി. ശ്രീരാമകൃഷ്ണൻ്റെ തൊണ്ടയിൽ അസഹീനമായ വേദനയും രക്തസ്രാവവുമായിരുന്നു തുടക്കം. ക്രമേണ അത് വളർന്ന് അർബുദമാണ് എന്ന് സ്ഥിരീകരിച്ചു. അങ്ങനെ എല്ലാ മേൽനോട്ടവും വഹിക്കാൻ നിർബന്ധിതനാവുകയായിരുന്നു നരേന്ദ്രൻ. താൻ പോലും അറിയാതെ നേതൃത്വനിരയിലേക്ക് ഉയർന്നു നരേന്ദ്രൻ. ധ്യാനത്തിൻ്റെ ഏകാഗ്രതയിലൂടെ മെല്ലെ മെല്ലെ ആത്മീയതയിലേക്ക് എത്തുകയായിരുന്നു പ്രിയ ശിഷ്യനായ നരേന്ദ്രൻ.
1886 ഓഗസ്റ്റ് 16 ന് ഭാരത്തിൻ്റെ നവയുഗ ആത്മീയാചാര്യൻ ശ്രീരാമകൃഷണ പരമഹംസൻ 50 ആം വയസ്സിൽ സമാധിയായി.
ഗുരുവായ ശ്രിരാമകൃഷ്ണ പരമഹംസ്സരുടെ വിശ്വാസ്സ പ്രമാണങ്ങളില്‍ ആകൃഷ്ടനായി 1887 ല്‍ സന്ന്യാസ്സം സ്വീകരിച്ചതില്‍ പിന്നെയാണ് സ്വാമി വിവേകാന്ദനായത്. ഗുരുവായ പരമഹംസ്സരോടുള്ള ആദര സൂചകമായാണ് സ്വാമി വിവേകാനന്ദന്‍ ശ്രിരാമകൃഷ്ണ മഠം സ്ഥാപിച്ചത്. ഗ്രാമത്തിലുള്ള പട്ടിണിപ്പാവങ്ങളുടെ വിശപ്പ് മാറ്റാനും, അവശ്യമായ വിദ്യാഭ്യാസ്സം കൊടുക്കകയും, അവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരുവാനും ലക്ഷ്യമിട്ടാണ് 1897 മെയ് ഒന്നിന് ശ്രിരാമകൃഷ്ണ മഠം ( ശ്രീരാമകൃഷ്ണ മിഷൻ) സ്ഥാപിച്ചത് ഇന്ന് ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും, മറ്റു പല വിദേശ രാജ്യങ്ങളിലും പടര്‍ന്നു കിടക്കുന്നു. പാവങ്ങളുടെയും ആശരണരായവരുടെയും ഉന്നമനത്തോടോപ്പോം മതങ്ങള്‍ തമ്മിലുള്ള ഐക്യം വളര്‍ത്തുകയുമായിരുന്നു മഠത്തി ലക്ഷ്യത്തില്‍ പ്രധാനം. ലോകം മുഴുവന്‍ പടര്‍ന്നുകിടക്കുന്ന രാമകൃഷ്ണ മിഷന്റെ ആസ്ഥാന കേന്ദ്രമായ ബേലൂര്‍ മഠം സ്ഥിതി ചെയ്യുന്നത് വെസ്റ്റ് ബംഗാളിലെ ഹൌറയിലാണ്.