ധന്വന്തരീമൂർത്തി


ശകവര്‍ഷം, കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശിയിലാണ് ശ്രീധന്വന്തരി അവതാരം. സര്‍വ്വരോഗനിവാരണനും, ആയുരാരോഗ്യ സൗഖ്യദായകനുമായ ശ്രീധന്വന്തരിമൂര്‍ത്തി അവതാരം ചെയ്ത പുണ്യദിനം, ധന്വന്തരി ജയന്തിയായി ആചരിക്കപ്പെട്ടുവരുന്നു. ഇന്നാണ് ഈ വര്‍ഷത്തെ ധന്വന്തരി ജയന്തി 
ഹാവിഷ്ണുവിന്റെ ഒരു അവതാരമാണ് ധന്വന്തരി മൂർത്തി. ധന്വന്തരിയെ ആയുർ‌വേദത്തിന്റെ ദേവനായി കണക്കാക്കുന്നു. ദേവന്മാരും അസുരന്മാരും കൂടി അമൃതിനു വേണ്ടി പാലാഴി കടഞ്ഞു കൊണ്ടിരുന്നപ്പോൾ പാലാഴിയിൽ നിന്ന് ഒരു ദേവൻ ഉയർന്നു വന്നു. ഒരു കൈയ്യിൽ കമണ്ഡലുവും മറു കൈയ്യിൽ ദണ്ഡുമായി ഉയർന്നു വന്ന ദേവനാണ് ധന്വന്തരി. ഇങ്ങനെ പാലാഴിയിൽ നിന്ന് ഉയർന്ന് വന്ന ധന്വന്തരിയെ മഹാവിഷ്ണു അബ്ജൻ എന്ന പേരു നൽകി വിളിച്ചു. അന്നു മുതൽ ധന്വന്തരി അബ്ജൻ എന്ന നാമത്തിലും അറിയപ്പെടുന്നു.

പാലാഴിമഥനത്തിനു ശേഷം വീണ്ടും മഹാവിഷ്ണു ധന്വന്തരീ മൂർത്തിയായി അവതാരം കൈകൊണ്ടത് രണ്ടാം ദ്വാപരയുഗത്തിലാണ് എന്ന് പുരാണങ്ങളിൽ പറയുന്നു. കാശിരാജാവായിരുന്ന സുഹോത്രന്റെ പരമ്പരയിലെ ഒരു അംഗമാണ് ധന്വൻ. ധന്വന് വളരെ നാളത്തേക്ക് സന്താനങ്ങൾ ലഭിച്ചില്ല. അതിനാൽ അദ്ദേഹം അബ്ജ ദേവനെ തപസ്സു ചെയ്തു. തപസ്സിൽ പ്രസന്നനായ അബ്ജദേവൻ ധന്വന്റെ പുത്രനായി കാശിയിൽ ജനിച്ചു. അവിടെവച്ച് ധന്വന്തരി ഔഷധവിജ്ഞാനത്തെയും പ്രയോഗത്തെയും രണ്ടായി വിഭജിച്ചു. പ്രമാണം, പ്രത്യക്ഷം, അനുമാനം, ഉപമാനം, ആപ്‌തോപദേശം എന്നിവയെ അടിസ്ഥാനമാക്കി ആയുർവേദത്തെ ഒരു ശാസ്‌ത്രമായി ധന്വന്തരി പരിപോഷിപ്പിച്ചു. ആയുർവേദത്തെ എട്ടുഭാഗങ്ങളായി വിഭജിച്ച് തന്റെ ശിക്ഷ്യന്മാർക്ക് പഠിപ്പിച്ചു കൊടുത്തു. ഇന്നും ഭക്തർ രോഗമുക്തിക്കായി ഭഗവാൻ ധന്വന്തരിയെ പ്രാർത്ഥിക്കുന്നു.

ഓം നമോഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ
സര്‍വാമയവിനാശായ ത്രൈലോക്യനാഥായ 
മഹാവിഷ്ണവേ നമഃ

(സര്‍വ രോഗങ്ങളുടെയും നാശകനായ, അമൃതകുംഭം കൈകളിലേന്തിയ മഹാവിഷ്ണുവിന്റെ ധന്വന്തരീ രൂപം ഞാന്‍ നമിക്കുന്നു)🌺