ദീപാവലിയുടെ പുണ്യവും കുട്ടിക്കാലത്തെ ദീപാവലിയും


കാര്‍ത്തികമാസത്തിലെ (തുലാംരാശി) കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌. അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌, രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌. വിജയദശമിനാള്‍ രാവണവധം നിര്‍വ്വഹിച്ചശേഷം ശ്രീരാമന്‍ കുറച്ചുദിവസങ്ങള്‍കൂടി ലങ്കയില്‍ തങ്ങി. രാവണന്റെ അനുജനായ വിഭീഷണനെ രാജാവായി വാഴിക്കുവാനായിരുന്നു അങ്ങനെ ചെയ്‌തത്‌. വിഭീഷണന്റെ അഭിഷേകശേഷം പരിവാരസമേതം അയോധ്യയിലേക്കു പുറപ്പെട്ട രാമന്‍ ഒരു കൃഷ്‌ണപക്ഷ ചതുര്‍ദശി ദിവസമാണ്‌ അയോധ്യയിലെത്തുന്നത്‌. പതിന്നാലുവര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ കണ്ണിലുണ്ണിയായ രാമകുമാരന്‍ തിരികെയെത്തുമ്പോള്‍ അതിഗംഭീരമായ വരവേല്‍പ്പു നല്‍കുവാന്‍ രാജ്യം തീരുമാനിക്കുന്നു. പുഷ്‌പകവിമാനത്തില്‍ ദൂരെ മൈതാനത്തു വന്നിറങ്ങിയ ശ്രീരാമന് അവിടെ നിന്നും അനേകദൂരം സഞ്ചരിച്ചുവേണം രാജധാനിയിലെത്തുവാന്‍. അലങ്കരിച്ച രഥത്തില്‍ രാജവീഥികളിലൂടെ സാവധാനം നീങ്ങിയ രാമനെ വീഥിയുടെ ഇരുവശത്തും ദീപാലങ്കാരങ്ങളോടുകൂടിയാണ്‌ സ്‌നേഹസമ്പന്നരായ അയോധ്യാജനത സ്വീകരിക്കുന്നത്‌. ഈ മഹാസ്വീകരണത്തിന്റെ ഊഷ്‌മളമായ സ്‌മരണയാണ്‌ ദീപാവലി.

കൂടാതെ നരകാസുരവധത്തിനുശേഷം തിരികെയെത്തിയ ശ്രീകൃഷ്‌ണന്റെ സ്വീകരണമായും ചില ഗ്രന്ഥങ്ങള്‍ പറയുന്നു. ശ്രീകൃഷ്ണനോട് യുദ്ധം ചെയ്ത് മരണം വരിച്ചസമയം നരകാസുരൻ ഭഗവാനോട് ഇങ്ങനെ അഭ്യർത്ഥിച്ചു: "ഭഗവാനേ അങ്ങ് എന്റെ പാപമെല്ലാം തീർത്ത് എന്നെ മുക്തനാക്കി. ഗംഗയിൽ കുളിച്ചാൽ പാപം തീരുമെന്നാണെല്ലോ. ആയതിനാൽ ഞാൻ മരിച്ച ഈ ദിവസം എണ്ണ തേച്ച് കളിക്കുന്നവരുടെ പാപങ്ങൾ കഴുകിക്കളയാൻ ആ ദിവസം പ്രപഞ്ചത്തിലെ എല്ലാ ജലാശയത്തിലും ഗംഗാദേവിയുടെ സാന്നിദ്ധ്യം ഉണ്ടാവണം." ആയതിനാൽ ദീപാവലി ദിവസം എണ്ണ തേച്ച് കളിക്കുന്നത് പുണ്യപ്രദമാണ്. എന്തായാലും ദീപങ്ങളുടെ ''ആവലി'' അഥവാ നീണ്ടനിരയാണ്‌ ദീപാവലി. ഉത്തരേന്ത്യയിലാണ്‌ ദീപാവലി അതികേമമായി ആഘോഷിക്കുന്നത്‌. വീഥികള്‍തോറും ദീപങ്ങള്‍ തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും മധുരപലഹാരങ്ങള്‍ വിതരണം ചെയ്‌തും ജനങ്ങള്‍ ദീപാവലി ആഘോഷിക്കുന്നു. ദീര്‍ഘനാളായി തിന്മയുടെ കീഴില്‍ ഞെരിഞ്ഞമര്‍ന്നിരുന്ന സാധുജനത മോചനം ആഘോഷിക്കുന്നു. ദീര്‍ഘനാളായി പ്രിയമുള്ളവരുടെ വിരഹം സഹിച്ചിരുന്നവര്‍ ആനന്ദപൂര്‍വ്വം പുനഃസമാഗമം ആഘോഷിക്കുന്നു. ദീര്‍ഘകാലം പലവിധത്തിലുള്ള വിഷമങ്ങളും പ്രയാസങ്ങളും മറ്റു ദുരിതങ്ങളും സഹിച്ചിരുന്നവര്‍ എല്ലാം മറന്ന്‌ ആഘോഷിക്കുന്നു.

ദീപമെന്നാൽ ജീവൻ, ശക്തി, സൗന്ദര്യം എന്നിവയുടെ പ്രതീകമാണ്. അതിനാൽ തന്നെ ഭയം, ഇരുൾ ഇവമാറി ധൈര്യവും വെളിച്ചവും പകരുന്ന മംഗള ഉത്സവമായിട്ടാണ് ദീപാവലി ആഘോഷിക്കുന്നത്.....🌷

🍃🍃 ദീപം നമ്മള്‍ക്കെല്ലാവര്‍ക്കും വെളിച്ചം നൽകുന്നു . അറിവിന്റെ വെളിച്ചം  അജ്ഞതയുടെ അന്ധകാരം നീക്കി നല്ലത്‌ കാണാനും കേള്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയട്ടെ. സ്നേഹത്തിന്റെ വെളിച്ചം, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടേയും മൂടുപടലം നീക്കി സന്തോഷം നല്‍കട്ടെ. സമാധാനത്തിന്റെ വെളിച്ചം, ശത്രുതയുടേയും പ്രതികാരത്തിന്റെയും കറുത്ത മറ നീക്കി ലോകസമാധാനം നല്‍കുമാറാകട്ടെ.🍃🍃

കുട്ടിക്കാലത്തെ ദീപാവലി
〰〰〰〰〰〰〰〰〰〰〰〰

കുട്ടിക്കാലത്ത് ദീപാവലിയ്ക്ക് ഒരാഴ്ച്ച മുൻപേ അച്ഛൻ പടക്കം (പൊട്ടാസും തോക്കും) വങ്ങിത്തരും. പിന്നെ അന്നു മുതൽ സ്കൂൾ കഴിഞ്ഞ് വന്ന് വൈകുന്നേരം മുതൽ തോക്കിനുള്ളിൽ പൊട്ടാസ് റോൾ ചുരുട്ടിവച്ച് ഠപ്പേ....ഠപ്പേ.... എന്ന് പൊട്ടിച്ച് തുടങ്ങും. അങ്ങനെ പൊട്ടാസ് പൊട്ടിച്ച് പൊട്ടിച്ച് ദീപാവലിയുടെ തലേനാൾ വന്നെത്തും. അന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് വരുന്ന അച്ഛന്റെ കയ്യിൽ രണ്ട് പേക്കറ്റ് കമ്പിത്തിരിയും ഒരു പേക്കറ്റ് തറചക്രവും ഒരു പേക്കറ്റ് പൂത്തിരിയും പിന്നെ ഒരു മത്താപ്പൂവും കാണും. അന്നു സന്ധ്യകഴിയുമ്പോൾ തന്നെ ആദ്യം ഒരു പേക്കറ്റ് കമ്പിത്തിരി ഞങ്ങൾ കത്തിച്ച് തീർക്കും. അതു കഴിഞ്ഞ് ആറ് തറചക്രങ്ങൾ ഉള്ളതിൽ മൂന്നെണ്ണം അച്ഛൻ കത്തിക്കും. കത്തിച്ചു വിടുന്ന തറചക്രം വീട്ടിന്റെ മുറ്റത്ത് പ്രകാശ ശോഭയോടെ ചുറ്റിക്കറങ്ങി നിൽക്കും. പിന്നെ അതുപോലെ തന്നെ ആറ് പൂത്തിരികളിൽ മൂന്നെണ്ണം തുളസി തറയുടെ കൈവരിയിൽ വച്ച് കത്തിക്കും. ഈശ്വരന്റെ അനുഗ്രഹത്താൽ മൂന്നും നല്ല രീതിയിൽ തന്നെ വർണ്ണശോഭ വിരിയിക്കും. അങ്ങനെ ഇത്രയും കത്തിച്ചു കഴിഞ്ഞാൽ ബാക്കി സാധനങ്ങൾ നാളെ സന്ധ്യക്ക് കത്തിക്കുവാൻ മാറ്റിവക്കും. അതിനു ശേഷം ഒരു ഉറക്കം. അടുത്ത ദിവസം രാവിലെ തന്നെ എഴുന്നേറ്റ് എണ്ണ തേച്ച് ഒരു കുളി. ശേഷം വീട്ടിനടുത്തുള്ള അരുവല്ലുർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഒരു ദർശനം. ദർശനം കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ്, വീണ്ടും ബാക്കിയുള്ള പൊട്ടാസ് പൊട്ടിക്കാൻ തുടങ്ങും. അങ്ങനെ പൊട്ടാസ് പൊട്ടിച്ച് പൊട്ടിച്ച് അവസാനം കൈകഴക്കും. പിന്നെ അന്ന് സന്ധ്യക്ക് ബാക്കിയുള്ള കമ്പിത്തിരിയും തറചക്രവും പൂത്തിരിയും കത്തിക്കും. പിന്നെ അടുത്തുള്ളത് ഒരു മത്താപ്പൂ മാത്രമാണ്. അച്ഛൻ വളരെ ശ്രദ്ധയോടെ തന്നെ അതിനെ തുളസി തറയുടെ കൈവരിയിൽ വച്ച് തീകൊളുത്തും. ഏതാണ്ട് അതിനടുത്തുള്ള തൈ തെങ്ങിന്റെ ഉയരത്തോളം വർണ്ണശോഭയോടെ പൂത്തുലയുന്ന മത്താപ്പൂ അണയുന്നതോടെ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഒരു ദീപാവലി കൂടി ആഘോഷിച്ചു കഴിയും. ഇന്നും എന്റെ മനസ്സിൽ നിന്നും മായാതെ നിൽക്കുകയാണ് ആ കുട്ടിക്കാലത്തെ നമ്മുടെ ദീപാവലി ആഘോഷം....🌻