തൂക്ക മഹോത്സവം
➖➖➖✨✨➖➖➖➖
ഫണമുഖത്ത് ദേവീ ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവാദികളിൽ മുഖ്യം വർഷം തോറും നടക്കുന്ന തൂക്ക മഹോത്സവമാണ്. കുംഭമാസത്തിലെ ഭരണിനാളിലാണ് നേർച്ചതൂക്കം നടത്തുന്നത്. അതിനാൽ ഭരണിനാൾ പത്താം നാൾ ആയി വരുന്ന രീതിയിലാണ് ഉത്സവത്തിന് കൊടിയേറുന്നത്. അന്ന് രാവിലെ തന്നെ സ്ത്രീകൾ ദേവിക്ക് മുന്നിൽ നേർച്ച പൊങ്കാല അർപ്പിക്കുന്നു. തുടർന്ന് കൊടിയേറാനുള്ള കവുങ്ങ് മുറിച്ച് ഘോഷയാത്രയോടെ ക്ഷേത്രസന്നിധിയിൽ എത്തിക്കുന്നു. ശേഷം ദേവിയുടെ തിരുനടയ്ക്ക് മുന്നിൽ ഈ കവുങ്ങിനെ നാട്ടുന്നു. തുടർന്ന് സന്ധ്യാവേളയിലെ ശുഭ മുഹൂർത്തത്തിൽ തൂക്കമഹോത്സവത്തിന്റെ കൊടിയേറ്റ് നടക്കുന്നു.
തൂക്കമഹോത്സവത്തിന് കൊടിയേറിക്കഴിഞ്ഞാൽ ക്ഷേത്ര സന്നിധാനം മുഴുവൻ ചെണ്ടമേളത്തിന്റെയും നാമജപത്തിന്റെയും അലയടികളായിരിക്കും. ഉത്സവ ദിവസങ്ങളിൽ എന്നും ഭക്തർക്ക് അന്നദാനം നൽകിവരുന്നു. ഉത്സവദിവസങ്ങളിൽ രാത്രി ദേവി ഭക്തരെ കാണാൻ എഴുന്നെള്ളുന്നു.
ഫണമുഖത്തമ്മയുടെ എഴുന്നെള്ളത്ത്
➖➖✨✨➖➖➖➖➖✨✨➖➖➖
ഫണമുഖത്തമ്മയുടെ എഴുന്നെള്ളത്ത് സമയം വാദ്യമേളങ്ങളും വാക്കുരവകളും അമ്മേ നാരായണ... എന്ന നാമജപങ്ങളും എല്ലാം അന്തരീക്ഷത്തിൽ മുഖരിതമാകുന്ന ഒരു ധന്യമുഹൂർത്തം തന്നെയാണ്. പൂജാരിമാർ തലയിൽ ഏന്തിയ ദേവിമാരുടെ മുടികളുമായി ക്ഷേത്രത്തെ വലം വെയ്ക്കുന്നു. ദേവിമാർ വാദ്യമേളങ്ങളുടെ താളക്രമത്തിന് അനുസരിച്ച് ചുവട് വച്ചാണ് ക്ഷേത്രത്തെ വലം വയ്ക്കുന്നത്. ഓരോ ഉത്സവദിവസം കഴിയുമ്പോഴും വലയങ്ങളുടെ എണ്ണം ക്രമാതീതം കൂടുന്നു. ക്ഷേത്രത്തെ ഇങ്ങനെ വലംവച്ചു കഴിഞ്ഞാൽ പിന്നെ ക്ഷേത്രാങ്കണത്തിനു മുന്നിൽ ദേവിമാർ നൃത്തം വെയ്ക്കുന്നു.
ഒരു ദിവസം എഴുന്നെള്ളത്ത് കണ്ടാൽ ഒരു മണ്ഡലകാലം ദേവിയെ ദർശിക്കുന്നതിനു തുല്യമായ പുണ്യം ലഭിക്കുന്നു. അതിനാൽ തന്നെയാവണം ദേവിയുടെ എഴുന്നെള്ളത്ത് കാണുവാൻ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു.
ദേവിയുടെ എഴുന്നെള്ളത്ത് സമയം ചെണ്ടമേളം, കരടിവാദ്യം എന്നിവ ദേവിയുടെ നൃത്തത്തിന് വേണ്ടി താളം പിടിക്കുന്നു. വാൾ, ത്രിശൂലം എന്നിവ ദേവിയ്ക്കൊപ്പം നിൽക്കുന്നു. വെൺചാമരങ്ങൾ ദേവിക്ക് തണുത്ത കാറ്റ് നൽകുന്നു. വിളക്കുക്കെട്ടുകൾ ക്ഷേത്രാങ്കണത്തിൽ വാദ്യതാളങ്ങൾക്കൊപ്പം കളിക്കുന്നു. നിരവധി മുത്തുക്കുടകളും വിജയ ശ്രീകൊടികളും ദേവിയുടെ എഴുന്നെളിത്തിനെ മോടിപിടിപ്പിക്കുന്നു. പലതരത്തിലുള്ള പുഷ്പങ്ങൾ ഉപയോഗിച്ച് ദേവിക്കു മുന്നിൽ പുഷ്പവൃഷ്ടി നടത്തുന്നു. ദേവിക്കു മുന്നിൽ പുഷ്പങ്ങൾ മഴച്ചാർത്തായി പെയ്തൊഴിയുന്നു. ദേവിയുടെ ഈ എഴുന്നെള്ളത്ത് ഭക്തിനിർഭരമായ കാഴ്ച്ച തന്നെയാണ്. ചില ദിവസങ്ങളിൽ ദേവിയുടെ എഴുന്നെളത്തിനെ മോടിപ്പിടിപ്പിക്കുന്നതിനു വേണ്ടി വിളക്കുകെട്ട് ഘോഷയാത്ര ഉണ്ടായിരിക്കും.
നാലാം ഉത്സവദിവസം രാത്രി നേർച്ച തൂക്കക്കാരെ തൂക്കം നേർച്ചയായി നടത്തുന്നവർ ക്ഷേത്രത്തിൽ കൊണ്ടുവരുന്നു. ഇവർ കുളിച്ച് തൊഴുത് വ്രതം ആരംഭിക്കുന്നു. ഇത് നൊയമ്പുനിർത്തൽ എന്ന് അറിയപ്പെടുന്നു. ഏഴ് ദിവസം ക്ഷേത്ര വളപ്പിൽ നിന്ന് പുറത്ത് പോകാതെ ഒറ്റ തോർത്തുടുത്ത് രണ്ട് നേരം കുളിച്ച് നമസ്കാരം നടത്തിയാണ് വ്രതം നോക്കുന്നത്. തൂക്ക ദിവസം, നേർച്ച കഴിയുന്നതുവരെ നെല്ലരി ആഹാരം കഴിക്കാൻ പാടില്ല.
അഞ്ചാം ഉത്സവ ദിവസം തൊട്ട് തൂക്കവില്ലിന്റെ നിർമ്മാണം ആശാരിമാർ ആരംഭിക്കുന്നു. അങ്ങനെ ഒൻമ്പതാം ഉത്സവ ദിവസം വില്ല് പൂർത്തിയാകുന്നു. അന്ന് വൈകുന്നേരം വണ്ടിയോട്ടം നടത്തുന്നു.
വണ്ടിയോട്ടം
➖➖✨✨➖➖
ഇവിടെയുള്ളത് ഇരട്ടവില്ലാണ്. ഈ വില്ലിനെ ദേവിയുടെ ശ്രീകോവിലിനു മുന്നിൽ കൊണ്ടുവരുന്നു. തുടർന്ന് പൂജാരിമാർ വില്ലിനെ പൂജിക്കുന്നു. വില്ലിന്റെ മുന്നിൽ പൂജകൾ കഴിഞ്ഞാൽ വില്ല് നിർമ്മിച്ച രണ്ട് ആശാരിമാർ വില്ലിൽ കയറി ക്ഷേത്രത്തെ മൂന്ന് വട്ടം പ്രദക്ഷിണം വയ്ക്കുന്നു. പ്രദക്ഷിണ സമയം ക്ഷേത്രസന്നിധി ദേവീനാമത്താലും വാക്കുരവകളാലും ചെണ്ടമേളങ്ങളുടെ നാദത്താലും മുഖരിതമാകുന്നു. അങ്ങനെ മൂന്ന് തവണ പ്രക്ഷിണം വയ്ക്കുന്ന തൂക്കവില്ല് ദേവിയുടെ കിഴക്കേനടയിൽ എത്തുന്നതോടെ വണ്ടിയോട്ടം സമാപിക്കുന്നു. തുടർന്ന് ദേവിക്ക് മുന്നിൽ സന്ധ്യാ ദീപാരാധന നടത്തുന്നു.
അന്നേ ദിവസം രാത്രി തന്നെ തൂക്കക്കാർ ദേവിക്കുള്ള പച്ചപന്തൽ പണി കഴിപ്പിക്കുന്നു. ദേവിയുടെ ശ്രീകോലിലിന്റെ കിഴക്കേ നടയ്ക്ക് മുന്നിലാണ് പച്ച പന്തൽ നിർമ്മിക്കുന്നത്. പച്ച പന്തൽ നിർമ്മിക്കുന്നത് മെടഞ്ഞ പച്ച ഓലകൾ കൊണ്ടാണ്. തുടർന്ന് പച്ച പന്തലിനെ മുത്തുക്കുടകളും കുരുത്തോല തോരണങ്ങളും ഹാരങ്ങളും കവുങ്ങിൻ പൂക്കുലകളും കൊണ്ട് അലങ്കരിക്കുന്നു.
തുടരും.....