മൂന്നാം ദിവസം രാവിലെ തന്നെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് നവരാത്രി ഘോഷയാത്ര പുനരാരംഭിച്ച് ഉച്ചയോടെ കരമന ആവുടൈയമ്മന്‍ കോവിലില്‍ (സത്യവാഗീശ്വരി അമ്മന്‍കോവില്‍) എത്തിച്ചേരുന്നു. ഇവിടെ നിന്നുമാണ് ഈ ഘോഷയാത്രയുടെ മട്ടും ഭാവവും മാറുന്നത് അതായത് ഘോഷയാത്രയുടെ കലാശകൊട്ട് ഇവിടെ നിന്നുമാണ് ആരംഭിക്കുന്നത്. കലാശകൊട്ടിന് മുമ്പ് അൽപ്പനേരം ദേവിയും കൂട്ടരും ഈ ക്ഷേത്രത്തിൽ വിശ്രമിക്കുന്നു.
മുന്നിൽ നിന്ന് വിളബര യാത്ര ചെയ്തുവന്ന വെള്ളിക്കുതിരയെ ഇവിടെ എത്തുമ്പോൾ പുഷ്പഹാരങ്ങളാൽ അലങ്കരിക്കുന്നു. ഇവിടെ നിന്നുമാണ് ഈ വെള്ളിക്കുതിര ആരവങ്ങളോടുള്ള ഘോഷയാത്രയിൽ പങ്കാളിയാകുന്നത്. ഇതുവരെ പല്ലക്കിൽ സഞ്ചരിച്ചുവന്ന വേളിമല കുമാരസ്വാമി വൈകുന്നേരം ഇവിടെ നിന്നും തുടങ്ങുന്ന ശ്രീ പത്മനാഭന്റെ തിരുനടയിലേക്കുള്ള ഘോഷയാത്രയിൽ ചെറിയൊരു മാറ്റം വരുത്തുന്നു. ഇനിയുള്ള യാത്രയിൽ കുമാരസ്വാമിയുടെ വാഹനം വെള്ളിക്കുതിരയാണ്.
വൈകുന്നേരം അഭിഷേകശുദ്ധികളും പുഷ്പഹാര അലങ്കാരങ്ങളുമായി അശ്വാരൂഢനായി കുമാരസ്വാമി ശ്രീപത്മനാഭന്റെ തിരുമുന്നിലേക്കുള്ള യാത്രയ്ക്ക് തയ്യാറാകുന്നു. ഇവിടെ നിന്നുമുള്ള യാത്രയെ വർണ്ണാഭമാക്കുന്നത് ബാലികമാരുടെ താലപ്പൊലികൾ വിവിധ വർണ്ണത്തിലുള്ള മുത്തുകുടകൾ കുതിര പോലീസുകൾ വിവിധ ബാൻഡു സംഘങ്ങൾ റൈഫിൾ പോലീസുകൾ പഞ്ചവാദ്യങ്ങൾ എന്നിവയെല്ലാമാണ്. പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ പുറത്ത് വിദ്യാദേവിയായ ശ്രീ സരസ്വതി ദേവി, ദേവിക്കു പിന്നിൽ അശ്വാരൂഢനായി വേളിമല കുമാരസ്വാമി, അതിനു പിന്നിൽ പല്ലക്കിലേറി മുന്നൂറ്റി നങ്കയും എഴുന്നള്ളുന്നു. വഴി നീളെ ഭക്തജനങ്ങൾ ദീപങ്ങൾ തെളിയിച്ചും തട്ടാരാധന ചെയ്തും പുഷ്പവൃഷ്ടി നടത്തിയും തങ്ങളുടെ ദേവതകളെ സ്വീകരിക്കുന്നു. കരമനയിൽ നിന്നു തുടങ്ങുന്ന ഈ ഘോഷയാത്ര ചാല വഴി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ നടയില്‍ എത്തുന്ന വിഗ്രഹങ്ങളെ തിരുവിതാംകൂറിലെ ഇപ്പോഴത്തെ രാജപ്രതിനിധി വലിയ കാണിക്ക നല്‍കി സ്വീകരിക്കും. തുടർന്ന് സരസ്വതീ വിഗ്രഹം പത്മതീര്‍ത്ഥത്തില്‍ ആറാടിച്ച് കിഴക്കേകോട്ടയിലെ പകിടശാലയില്‍ സജ്ജീകരിച്ച ഇരിപ്പിടത്തില്‍ ഇരുത്തും. പിന്നീട് നവരാത്രി മണ്ഡപത്തിലെ നാലുകെട്ടിലേക്ക് ദേവിയെ ആനയിക്കും. എതിരേല്‍പ്പിനും ദീപാരാധനയ്ക്കും ശേഷം കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തുന്നു.
ആര്യശാല ദേവീ ക്ഷേത്രത്തിൽ എത്തുന്ന കുമാരസ്വാമിയെ ദേവിയുടെ നമസ്കാര മണ്ഡപത്തിലും വെള്ളിക്കുതിരയെ ദേവീ ക്ഷേത്രത്തിന് പുറത്ത് സജ്ജീകരിച്ച ഇരിപ്പിടത്തിലും ഇരുത്തുന്നു. കുമാരസ്വാമിയെ ഇവിടെ പൂജയ്ക്കിരുത്തന്നതിന് പിന്നിലും ഒരു സങ്കല്പമുണ്ട്. ഈ ക്ഷേത്രത്തിലെ ദേവി ആദിപരാശക്തിയായ രാജരാജേശ്വരിയാണ് അഥായത് ശ്രീ പാർവ്വതി ദേവീ. അമ്മയെ കാണുവാൻ കുമാരസ്വാമി വർഷം തോറും എത്തുന്നുവെന്നാണ് വിശ്വാസം. പരിപാവനമായ മാതൃപുത്ര ബന്ധത്തെ ശക്തപ്പെടുത്തുകയാണ് ഈ വിശ്വാസം. മകന് അമ്മയോടുള്ള അനുപമമായ കടപ്പാടാണ് ഇവിടെ ദൃശ്യമാകുന്നത്. അതിനാൽ തന്നെ ഈ നവരാത്രി നാളുകളിൽ ഇവിടെ വന്ന് ആര്യശാല ദേവിയേയും കുമാരസ്വാമിയേയും ദർശനം നടത്തിയാൽ കുടുംബബന്ധം ദൃഢമാവും എന്നാണ് വിശ്വാസം. ഇവിടെ നിന്നും വിളിപ്പാട് അകലെയുള്ള ക്ഷേത്രമാണ് ചെന്തിട്ട ഭഗവതീ ക്ഷേത്രം. ഇവിടെയാണ് മുന്നൂറ്റി നങ്കയെ പൂജയ്ക്കിരുത്തുന്നത്. ചെന്തിട്ട ഭഗവതിയുടെ അനുജത്തിയായി സങ്കൽപ്പിച്ചാണ് മുന്നൂറ്റി നങ്കയെ ഇവിടെ ആനയിക്കുന്നത്. തുടർന്ന് വിശ്രമം, അടുത്ത ദിവസം പുലരി മുതല്‍ നവരാത്രിപൂജ വിധി പ്രകാരം ആരംഭിക്കുന്നു. അതുമായി ബന്ധപ്പെട്ട നവരാത്രി സംഗീതോത്സവവും ആഘോഷങ്ങളുമെല്ലാം കൊണ്ട് അനന്തപുരി ഉത്സവത്തിമിർപ്പിലേക്ക്...
തുടരും...🌺