സദ്‌ഗുരു മഹാവതാര്‍ ബാബാജി


തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്നാ സ്ഥലത്ത് എ.ഡി 203 ൽ രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ്‌ ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍റെ ജനനം. കാര്‍ത്തിക ദീപാഘോഷവേളയിലായിരുന്നു ജനനം നടന്നത്. ബാബാജി, മഹാരാജ്‌, ത്രംബക ബാബ, മഹാമുനി, മഹായോഗി, ശിവ ബാബ എന്നീ പേരുകളിൽ അറിയപ്പെടുന്നു.

കേരളത്തിലെ മലബാര്‍തീരത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഉന്നതകുലജാതനായ ഒരു നമ്പൂതിരി കുടുംബം, തമിഴ്നാട്ടിലെ ഈ കടലോരത്ത് കുടിയേറിപാര്‍ത്തു. നാഗരാജന്‍റെ അച്ഛന്‍ ഈ ഗ്രാമത്തിലെ ശിവന്‍കോവിലിലെ പൂജാരിയായിരുന്നു. മുരുക പ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട്. അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു പഠാണി, അടിമവേലയ്ക്ക് നാഗരാജിനെ തട്ടികൊണ്ടു പോകുകയും ,നാഗരാജനില്‍ അപൂര്‍വ്വതേജസ്സ് കണ്ടെത്തിയ ഒരു സന്യാസിസംഘം ആ ബ്രാഹ്മണബാലനെ താങ്കളുടെ കൂടെ ചേര്‍ക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല, അങ്ങനെ കതിര്‍ഗ്രാമത്തില്‍ വച്ച് ഭോഗനാഥര്‍ യോഗിയെ കണ്ടുമുട്ടി അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. യോഗസാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍, ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഘലകളില്‍ എത്തിചേര്‍ന്നു.

സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീ പ്രാണായാമസാധനയും ക്രിയായോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി ആചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍ നിര്‍ദേശിച്ചു.

യുഗങ്ങള്‍ക്കു മുന്‍പ് കൈലാസപര്‍വ്വതത്തില്‍ വച്ചും, കശ്മീരിലെ അമര്‍നാഥ് ഗുഹയില്‍ വച്ചും ശ്രീപരമശിവന്‍ പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീപ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തു. പിന്നീട് ഭഗവാന്‍ അഗസ്ത്യര്‍ക്കും, നന്ദിദേവനും,
തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തിരുന്നു.

തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈ മലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യരെ പ്രത്യക്ഷപ്പെടുത്തി. ക്രിയാകുണ്ഡലിനീപ്രാണായാമയോഗ വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത്‌ തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യാര്‍ നാഗരാജനെ അനുഗ്രഹിച്ചു .

പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു . ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ചു . മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം "സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു .പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി . മരണമില്ലാതെ, ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി ബാബാജി, 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു ...

സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വരസാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം മനസ്സിലാക്കി, മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു . ഒരു നൂറ്റാണ്ടിലും പൊതുജനവേദികളില്‍ ഈ യോഗാചാര്യന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല .വളരെ ചുരുക്കം ശിഷ്യര്‍ക്കു മാത്രമേ അദ്ദേഹത്തിന്‍റെ ഭൌതികശരീരം കാണാന്‍ സാധിച്ചിട്ടുള്ളൂ .

ഈ അമരനായ ഗുരു തന്റെ ശരീരത്തിൽ പ്രായാധിക്യത്തിന്റെ ഒരുസൂചനയും കാട്ടുന്നില്ല. 25 വയസുള്ള ഒരു യുവാവായി അദ്ദേഹം സ്ഥിരം കാണപ്പെടുന്നു. തൂവെള്ളനിറവും സാധാരണ ഉയരവും അതിനോത്ത യോഗവിദ്യകൊണ്ടു ബലിഷ്ഠമായ ശരീരഘടനയും ,ശാന്തവും ദയാർ ദ്രവുമായ കറുത്ത കണ്ണുകളും ,ശരീരത്തിനുചുറ്റും സദാ ദീപ്തിപൊഴിക്കുന്ന പ്രഭാവലയവും അദ്ദേഹത്തിന്റെ സവിശേഷതകളാണു. ബാബാജിയുടെ ശിഷ്യപരമ്പരയിൽ അത്യധികം ആത്മീ യോന്നതി നേടിയ രണ്ടു അമേരിക്കൻ ശിഷ്യന്മാരുണ്ട്‌. അവരാണു ഇന്ന് നമ്മൾകാണുന്ന ബാബാജിയുടെ ചിത്രം വരച്ചത്‌.

ബാബാജി സ്വയമേവ വിചാരിച്ചാലേ മറ്റുള്ളവർക്ക്‌ അദ്ദേഹത്തെ കാണുവാൻ കഴിഞ്ഞിരുന്നുള്ളൂ എന്ന് ശിഷ്യന്മാർ പറയുന്നു. ജീർണ്ണതയില്ലാത്ത അദ്ധേഹത്തിന്റെ ശരീരത്തിനു ഭക്ഷണമോ ജലമൊ ആവശ്യമില്ലെന്ന്. എങ്കിലും പഴങ്ങളോ പാലും നെയ്യും ചേർത്തു പാകം ചെയ്ത ധാന്യ ഭക്ഷണമോ ശിഷ്യന്മാരുടെ നിർബന്ധ പ്രകാരം കഴിക്കാറുണ്ട്‌. ബബാജിയുടെ നിർദ്ദേശ പ്രകാരം രൂപിക രിച്ച  'ക്രിയാ ബാബാജി സംഘം' എന്ന സംഘടനയ്ക്ക്‌ ഇന്ന് ലോകമെമ്പാടും നൂറു കണക്കിനു ശാഖകളുണ്ട്‌. അമേരിക്കയിലും കാനഡയിലും മാത്രം മുന്നൂറുശാഖക ളുണ്ട്‌. ബാബാജിയുടെ പേരിലുള്ള നിരവധി ട്രസ്റ്റുകളും പ്രസിദ്ധീകരണശാലകൾ തുടങ്ങി അനേകം സംഘടനകളും പ്രവർത്തിക്കുന്നു.

അതിദുർ ഘടമായ ഹിമമടക്കുകളിൽ സ്ഥിതിചെയ്യുന്ന ബദരീനാഥിലെ ഗൗരീശങ്കരപീഠം ആശ്രമത്തിൽ ഇരുന്നുകൊണ്ട്‌ ബാബാജിയുടെ ദിവ്യദൃഷ്ടികൾ എല്ലാ സംഘടനയുടേയും മേൽനോട്ടം നടത്തുന്നു. ശിഷ്യനായ ശ്രീ രാമയ്യയുടെ സൂചനപ്രകാരം 'വേൾഡ്‌ റിലീജിയൻ യോഗ' യുടെ നൂറാമത്തെ പാർലമെന്റിൽ സത്‌ ഗുരു ബാബാജി നാഗരാജ്‌ പോതുജന മദ്ധ്യത്തിൽ പ്രത്യക്ഷപ്പെടും. അത് 2053 ൽ ആണ്, നമുക്കും കാത്തിരിക്കാം ആ മഹാനുഭാവന്റെ തിരുസ്വരൂപം കാണാൻ........

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യസൃഷ്ടിയിലൂടെയും  ശ്രീ എം.കെ രാമചന്ദ്രൻ സാർ രചിച്ച തപോഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിൽ നിന്നുമാണ് മിക്കവരും ശക്തനായ, സര്‍വവ്യാപിയായ ഈ ഗുരുവിനെ പറ്റി മനസിലാക്കിയത്...

ബാബാജിയുടെ ശിഷ്യന്മാർ
* * * * * * * * * * * * * * * * * *
1.കബീർ ( 1407- 1518 )
2.ലഹ്രി മഹാശയൻ ( 828-1895 )
3. ശ്രീ യുക്തേശ്വർ ഗിരി മഹാരാജ്  ( 1855-1936 )
4.സ്വാമി പരമഹംസ യോഗാനന്ദൻ ( 1893-1952 )
5.യോഗി S.A.A രാമയ്യ ( 1923- )        
6. വി ടി നീലകണ്ഠൻ ( 1901- )      

              ഓം ശ്രീഗുരുഭ്യോ നമഃ